by Midhun HP News | Jun 17, 2026 | Latest News, കേരളം
2026 ലോകകപ്പിലെ തങ്ങളുടെ കന്നി പോരാട്ടത്തിൽ ഓസ്ട്രിയയോട് പൊരുതിവീണ് ജോർദാൻ. ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ വിജയം സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ ആവേശവുമായി ഇറങ്ങിയ ജോർദാന് പരിചയസമ്പന്നരായ ഓസ്ട്രിയൻ പടയ്ക്ക് മുന്നിൽ പിഴയ്ക്കുകയായിരുന്നു.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ സ്മിഡിലൂടെ ഓസ്ട്രിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ (50′) ഒൽവാനിലൂടെ മനോഹരമായ ഒരു ഗോൾ മടക്കി ജോർദാൻ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു.
സമനിലയ്ക്കായി ജോർദാൻ പൊരുതിയെങ്കിലും 76-ാം മിനിറ്റിൽ ഡിഫെൻഡർ അൽ-അറബിന്റെ കാൽപ്പാകിൽ നിന്നും പിറന്ന ഒരു നിർഭാഗ്യകരമായ ഓൺ ഗോൾ ജോർദാന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. തുടർന്ന് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സേവർ ഷ്ലാഗറുടെ നേതൃത്വത്തിൽ ഓസ്ട്രിയ കളം നിറഞ്ഞു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ (90+12′) ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർ താരം മാർക്കോ അർനൗട്ടോവിച്ച് ഓസ്ട്രിയയുടെ തകർപ്പൻ വിജയം പൂർത്തിയാക്കി.

by Midhun HP News | Jun 17, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ കണക്കിലെടുത്ത് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമാ യ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടാണ്.
കേരള – കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സോമാലിയന്‍ തീരം, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

by Midhun HP News | Jun 17, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ മുന്നോടിയായി ആപ്പ് താല്‍ക്കാലികമായി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ടെലഗ്രാം രംഗത്ത്. നിരോധനത്തിനെതിരെ ടെലഗ്രാം കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഏകപക്ഷീയമായിട്ടാണ് കേന്ദ്രത്തിന്റെ നടപടിയെന്നും, തങ്ങളുടെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ടെലഗ്രാം കമ്പനി ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി പരാമര്‍ശിച്ചത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന ടെലഗ്രാം കമ്പനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. ഹര്‍ജി ഇന്നു തന്നെ ലിസ്റ്റ് ചെയ്യാമെന്ന് കോടതി അറിയിച്ചു. ഐടി ആക്ടിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ടെലഗ്രാം ആപ്പിനെ താല്‍ക്കാലിമായി നിരോധിച്ചത്.
അതിനിടെ, ആപ്പ് താല്‍ക്കാലികമായി നിരോധിച്ച നടപടിയെ ടെലഗ്രാം ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ ഡുറോവ് വിമര്‍ശിച്ചു. അടിസ്ഥാന പ്രശ്നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും പവെല്‍ ഡുറോവ് പറഞ്ഞു. ചില ഉപയോക്താക്കള്‍ ചോര്‍ന്ന പരീക്ഷാ ചോദ്യങ്ങള്‍ പങ്കുവെച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ ഐടി മന്ത്രാലയം ടെലഗ്രാം ഒരു ആഴ്ചത്തേക്ക് നിരോധിച്ചു.
ഇത് പരീക്ഷാ സാമഗ്രികള്‍ ചോര്‍ത്തിയ യഥാര്‍ത്ഥ കുറ്റവാളികളെയല്ല, മറിച്ച് ഇന്ത്യയിലെ 15 കോടിയിലധികം വരുന്ന സാധാരണ ടെലഗ്രാം ഉപയോക്താക്കളെ ശിക്ഷിക്കുന്നതിന് തുല്യമാണ്. നിരോധനം കൊണ്ട് ഒന്നും തടയാന്‍ കഴിഞ്ഞിട്ടില്ല. ചോര്‍ച്ചകള്‍ മറ്റ് ആപ്പുകളിലേക്ക് മാറുകയാണ് ചെയ്തത്. പവെല്‍ ഡുറോവ് കുറ്റപ്പെടുത്തി. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 വരെയാണ് ടെലഗ്രാമിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

by Midhun HP News | Jun 17, 2026 | Latest News, ദേശീയ വാർത്ത
ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ അഫ്ഗാന്‍ എ ടീമിനെതിരെ ഇന്ത്യ മികച്ച നിലയില്‍. അര്‍ധ സെഞ്ച്വറി നേടിയ പ്രിയാന്‍ഷ് ആര്യയുടെയും വൈഭവ് സൂര്യവംശിയുടെയും ഋതുരാജ് ഗെയ്ക് വാദിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്, 210 മൂന്ന് എന്ന നിലയിലാണ് ഇന്ത്യ.കുമാര്‍ കുശാഗ്രയും തിലക് വര്‍മയുമാണ് ഇന്ത്യയ്ക്കായി ക്രീസില്‍.
ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ എ നായകന്‍ ഇമ്രാന്‍ മീര്‍, ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനവും കഴിഞ്ഞ മത്സരത്തിലെ ‘തള്ളിമാറ്റലുമായി’ ബന്ധപ്പെട്ട വിവാദത്തിനിടെയും സൂര്യവംശി ടീമില്‍ ഇടം പിടിച്ചു. 28 പന്തില്‍ 38 റണ്‍സ് എടുത്ത് താരം പുറത്തായി. മൂന്ന് പന്ത് നേരിട്ട സൂര്യവംശി ഡെക്ക് ആയി പുറത്താകേണ്ടതായിരുന്നു. തേഡ് അമ്പയറുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ സൂര്യവംശി രക്ഷപ്പെട്ടു. ഏതാനും പന്തുകള്‍ നേരിട്ടതിന് പിന്നാലെ മറ്റൊരു ലൈഫ്‌ലൈന്‍ കുടി സൂര്യവംശിക്ക് ലഭിച്ചു. എന്നാല്‍ ഭാഗ്യത്തിന്റെ അവസരം കൂടുതല്‍ സമയം സൂര്യവംശിക്ക് ലഭിച്ചില്ല. 28 പന്തില്‍ 38 റണ്‍സെടുത്ത ഈ ഓപ്പണറെ ഫരീദൂന്‍ ദാവൂദ്സായ് പുറത്താക്കി.
നാല് ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ദാവൂദ്സായ് എറിഞ്ഞ ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും സൂര്യവംശി മികച്ച ഫോമിലായിരുന്നു; രണ്ട് ഫോറുകളും ഒരു സിക്‌സറും അദ്ദേഹം പറത്തി. എന്നാല്‍ അവസാന പന്തില്‍ സൂര്യവംശി വീണ്ടും ഒരു വലിയ ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് കൃത്യമായി ടൈം ചെയ്യാന്‍ സാധിച്ചില്ല. കവര്‍ പോയിന്റില്‍ ഖാലിദ് താനിവാല്‍ സൂര്യവംശിയെ കൈയിലൊതുക്കി.
പ്രിയാന്‍ഷ് 42 പന്തുകളില്‍ നിന്ന 58 റണ്‍സ് നേടി. ഒന്‍പത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഗെയ്ക് വാദ് 30 റണ്‍സ് നേടി പുറത്തായി

by Midhun HP News | Jun 17, 2026 | Latest News, കേരളം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കഴിഞ്ഞ ഇടതുസര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പിട്ടത്. ഫിനാന്‍സിന്റെ എല്ലാം അനുമതിയോടെ 2024 ല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഒപ്പുവെച്ച് പണം വാങ്ങിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പദ്ധതി തുടരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി കാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി. സര്‍ക്കാരിനുള്ള അവകാശങ്ങള്‍ ബലി കഴിക്കാതെ എന്തു ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം 99 കോടി രൂപ കേന്ദ്രത്തില്‍ നിന്നും വാങ്ങിച്ചിട്ടുണ്ട്. തടഞ്ഞുവെച്ച പണം തന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശയപരമായ എതിര്‍പ്പ് എന്താണെന്ന് വെച്ചാല്‍ കരിക്കുലം സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ്. നടപ്പാക്കുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം കേരള സര്‍ക്കാരിന് നല്‍കണം എന്നതാണ്. കരിക്കുലം തീരുമാനിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. സ്‌കൂള്‍ സെലക്ഷന്‍ സംസ്ഥാനം തന്നെ തീരുമാനിക്കും.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ ആശയപരമായ നിലപാടുകള്‍ കേന്ദ്രത്തെ അറിയിക്കാനുള്ള കാര്യങ്ങള്‍ തയ്യാറാക്കാനായി പൊതു വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ട മറ്റ് മന്ത്രിമാര്‍. പദ്ധതിയില്‍ ഒപ്പുവെച്ച ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ തീരുമാനമെടുക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയില്‍ ഒരു കാരണവശാലും ഒപ്പുവെക്കില്ലെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിസഭാംഗങ്ങളെപ്പോലും അറിയിക്കാതെ ഒപ്പുവെക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും മാത്രമാണ് ഒപ്പുവെച്ചത് അറിയാമായിരുന്നത്. മന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തിയാണ് തീരുമാനമെടുത്തത്. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന പണം നമ്മുടെ അവകാശമാണ്, അല്ലാതെ ഔദാര്യമല്ല. ഒരു കാരണവശാലും വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ അനുവദിക്കാതെ, കരിക്കുലത്തിന് പൂര്‍ണ സ്വാതന്ത്ര്യത്തോടെ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
by Midhun HP News | Jun 17, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് യേശുദാസ് (പ്രിൻസ്) റിനു ദമ്പതികളുടെ മകൻ അലൻ യേശുദാസ് (15) നെ കഴിഞ്ഞ ദിവസം രാത്രി 7:50 ഓടെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് സമീപ വാസികളുടെ നേതൃത്വത്തിൽ ഉടൻ തന്നെ സ്വകാര്യ വാഹനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സാധാരണ സ്കൂൾ ബസിൽ എത്തുന്ന അലൻ ഇന്നലെ നടന്നാണ് എത്തിയതെന്നും, സഹോദരിയോട് തന്നെ ബുദ്ധിമുട്ടിക്കരുത് താൻ റൂമിലെ കതക് അടച്ച് ഇരുന്നു പഠിക്കാൻ പോകുകയാണെന്നും പറയുകയും ചെയ്തിരുന്നതായി പറയുന്നു. തുടർന്ന് മണിക്കൂർ കഴിഞ്ഞിട്ടും അലനെ പുറത്ത് കാണാത്തതിനെ തുടർന്ന് അനുജത്തി വാതിലിൽ തട്ടി വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് സമീപവാസികളെ വിവരം അറിയിക്കുകയും, വാതിൽ ചവിട്ടി തുറന്നപ്പോൾ അലൻ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തുകയുമായിരുന്നു.
അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ 10ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു അലൻ. സഹോദരങ്ങൾ അഭിയ (13) സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥിയും, ദിയ ഏയ്ഞ്ചൽ അലക്സ് (6) സെന്റ് അലോഷ്യസ് എൽ. പി സ്കൂൾ വിദ്യാർത്ഥിയുമാണ്. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചുതെങ്ങ് പോലീസ് നടപടി ക്രമങ്ങൾ ആരംഭിച്ചു. ഓട്ടോ തൊഴിലാളിയായിരുന്ന അച്ഛൻ യേശുദാസ് 10 വർഷങ്ങൾക്ക് മുൻപുണ്ടായ ഓട്ടോ അപകടത്തിൽ മരണപ്പെട്ടിരുന്നു. അമ്മ റിനു കുവൈറ്റിൽ ജോലി നോക്കുകയാണ്.

Recent Comments