ശിവഗിരി മഠത്തിൽ നിന്ന് വനിതകൾക്കായി സൗജന്യ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

ശിവഗിരി മഠത്തിൽ നിന്ന് വനിതകൾക്കായി സൗജന്യ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

ശിവഗിരി: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി ശിവഗിരി മഠത്തിൽ നിന്ന് ആരംഭിക്കുന്ന സൗജന്യ ബസ് സർവീസിന് തിങ്കളാഴ്ച തുടക്കമായി. ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സർവീസ് ഉദ്ഘാടനം ചെയ്തു.

എല്ലാ ദിവസവും രാവിലെ 9 മണിക്ക് ശിവഗിരി മഠത്തിൽ നിന്ന് പുറപ്പെടുന്ന ഈ സർവീസ് സംസ്ഥാനതലത്തിൽ പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്ത 3,125 കെഎസ്ആർടിസി ബസുകളിൽ ഒന്നാണ്.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ഡി.ഇ. ഷാജി, ജി.ഡി.പി.എസ്. ജോയിന്റ് സെക്രട്ടറി കെ. ജയഘോഷ് പട്ടേൽ, സാമൂഹിക പ്രവർത്തകരായ ഷാലി, പി.എം. ബഷീർ എന്നിവർ പങ്കെടുത്തു.
സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും അവരുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രിയദർശിനി പദ്ധതി നടപ്പാക്കുന്നത്. ശിവഗിരി മഠത്തിൽ നിന്ന് ആരംഭിച്ച പുതിയ സർവീസ് തീർഥാടകരും പ്രദേശത്തെ വനിതാ യാത്രക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ.

സാവിത്രി (85) അന്തരിച്ചു

സാവിത്രി (85) അന്തരിച്ചു

ആറ്റിങ്ങൽ: കൊട്ടിയോട് തമ്പാനൂർ ലൈൻ ഗിരിജ ഭവനിൽ സാവിത്രി (85) അന്തരിച്ചു.

മക്കൾ: വിജയൻ, ഇന്ദിര, ഗിരിജ
മരുമക്കൾ: ലീല, സോമൻ, സുനിൽ കുമാർ
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്

വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മുംബൈ: നാഗ്പൂരില്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പഴയസഹപാഠിയും കൂട്ടാളിയും ചേര്‍ന്ന് ബലാത്സംഗം ചെയത ശേഷം ബ്ലാക്ക്മെയില്‍ ചെയ്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിതായി പരാതി. 24കാരിയുടെ പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി അയ്യാസും സഹായി അമീന്‍ ഷെയ്ഖുമാണ് പിടിയിലായത്. കേസിലെ മൂന്നാം പ്രതിയായ ഹസ്രത്ത് മൗലാനയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

2025 ഫെബ്രുവരി 8-ന് ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി ബോധരഹിതയാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയും ഏകദേശം നാല് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

പീഡനത്തിന് പിന്നാലെ യുവതിയെ മതം മാറ്റാന്‍ പ്രതികള്‍ സമ്മര്‍ദ്ദം ചെലുത്തിയതായും പരാതിയില്‍ ആരോപിക്കുന്നു. മെയ് മാസത്തില്‍ നാഗ്പുരിലെ കാല്‍മേശ്വറിലുള്ള ഒരു വിജനമായ സ്ഥലത്തെത്തിച്ച് മതപരമായ ചടങ്ങുകള്‍ നടത്തി യുവതിയുടെ മതം മാറ്റം പൂര്‍ത്തിയായതായി പ്രതികള്‍ അവകാശപ്പെട്ടു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ‘എന്നെ വിടൂ’ എന്ന് കരഞ്ഞു പറയുന്ന യുവതിയുടെ കൈകളില്‍ അയ്യാസ് ബലമായി പിടിച്ചു നില്‍ക്കുന്നതും മന്ത്രങ്ങള്‍ ചൊല്ലി യുവതിയുടെ മേല്‍ ആവര്‍ത്തിച്ച് ഊതുന്നതും വീഡിയോയില്‍ കാണാം.

മതം മാറ്റിയതിന് പിന്നാലെ മെയ് 31-ന് മധ്യപ്രദേശിലെ ചിന്ദ്വാരയിലുള്ള തമിയ ഗ്രാമത്തില്‍ നിന്നുള്ള ഒരു മൗലാനയുടെ അടുക്കല്‍ കൊണ്ടുപോയി യുവതിയെ അയ്യാസ് വിവാഹം കഴിച്ചതായി പ്രഖ്യാപിക്കുകയും വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. കൂടാതെ നിര്‍ബന്ധിച്ച് മാംസം കഴിപ്പിച്ചതായും പരാതിയിലുണ്ട്. വിവാഹിതയായതിനാല്‍ ഭയപ്പെട്ടാണ് യുവതി ഇത്രകാലം ഈ പീഡനങ്ങള്‍ പുറത്തുപറയാതിരുന്നത്. എന്നാല്‍ മൂന്ന് ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഭര്‍ത്താവിനോട് യുവതി എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുകയും തുടര്‍ന്ന് ജൂണ്‍ 13-ന് സോനെഗാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് മുഖ്യ തെളിവായി സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, നിര്‍ബന്ധിത മതം മാറ്റം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ മഹാരാഷ്ട്രയിലെ നരബലിയും മറ്റ് മനുഷ്യത്വരഹിതമായ ആചാരങ്ങളും ബ്ലാക്ക് മാജിക്കും തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

മെസിയുടെ ‘200ാം’ അന്താരാഷ്ട്ര മത്സരം; ‘കനക കിരീടം’ നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

മെസിയുടെ ‘200ാം’ അന്താരാഷ്ട്ര മത്സരം; ‘കനക കിരീടം’ നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

കൻസാസ് സിറ്റി: ലോകകപ്പ് കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ യാത്രയ്ക്ക് നാളെ തുടക്കം. നാളെ (ബുധൻ) പുലർച്ചെ ഇന്ത്യൻ സമയം 6.30 മുതലാണ് പോരാട്ടം. ആഫ്രിക്കൻ കരുത്തരായ അൾജീരിയയാണ് അർജന്റീനയുടെ ലോകകപ്പ് പോരാട്ടത്തിലെ ആദ്യ എതിരാളികൾ. കൻസാസ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.

ചരിത്രത്തിൽ ഇതുവരെ രണ്ട് രാജ്യങ്ങൾ മാത്രമാണ് തുടർച്ചയായി രണ്ട് തവണ ലോകകപ്പ് കിരീടം നിലനിർത്തിയിട്ടുള്ളത്. 1930കളിൽ ഇറ്റലിയും, പിന്നീട് 1962ൽ പെലെയുടെ നേതൃത്വത്തിൽ ബ്രസീലും. നാല് വർഷം മുൻപ് ഖത്തറിൽ വെച്ച് ഫ്രാൻസിനെ തകർത്താണ് അർജന്‍റീന ലോക ചാംപ്യന്മാരായത്. ഇത്തവണ കപ്പ് നിലനിർത്തിയാൽ ബ്രസീലിനും ഇറ്റലിക്കും ഒപ്പം അർജന്‍റീനയ്ക്കും ആ അപൂർവ നേട്ടത്തിലെത്താം.

ഇതിഹാസ താരവും നായകനുമായ ലയണൽ മെസിക്കും ഇത് ചരിത്ര പോരാട്ടമാണ്. അർജന്റൈൻ മാന്ത്രികന്റെ 200ാം അന്താരാഷ്ട്ര പോരാട്ടം കൂടിയാണിത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളില്‍ മൂന്നാമതാണ് നിലവിൽ മെസി ഇപ്പോള്‍. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (228), കുവൈത്ത് താരം ബാദര്‍ അൽ മുത്‌വ (202) എന്നിവരാണ് മെസിക്ക് മുന്നിലുള്ളത്. ഈ ലോകകപ്പില്‍ കുവൈത്തിന്‍റെ ബാദര്‍ അൽ മുത്‌വയെ മറികടന്ന് മെസി രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2005ൽ ഹംഗറിക്കെതിരെ ആണ് മെസി അര്‍ജന്‍റീനയുടെ സീനിയര്‍ ടീമില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ആ മത്സരത്തില്‍ 25 മിനിറ്റിനു ശേഷം മെസിക്ക് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നു. കരിയറില്‍ ഇതുവരെ കളിച്ച 199 മത്സരങ്ങളില്‍ നിന്നായി 117 ഗോളുകളും 64 അസിസ്റ്റുകളും മെസിക്കുണ്ട്. അർജന്റീന കുപ്പായത്തില്‍ 16,380 മിനിറ്റുകളാണ് മെസി ഗ്രൗണ്ടിലുണ്ടായിരുന്നത്. 2022ലെ ലോകകപ്പ് നേട്ടവും 2021, 2024 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക കിരീടങ്ങളും 2022ലെ ഫൈനലിസിമയും മെസിയുടെ കരിയറിലെ പ്രധാന നേട്ടങ്ങളാണ്. ആറാം ലോകകപ്പിനിറങ്ങുന്ന മെസി അഞ്ച് ലോകകപ്പുകളിലായി 26 മത്സരങ്ങൾ കളിച്ചു.

ലോകകപ്പിന് തൊട്ടുമുൻപ് ഹാംസ്ട്രിങ് പരിക്കിന്‍റെ ബുദ്ധിമുട്ടുകൾ മെസിയെ അലട്ടിയിരുന്നു. എന്നാൽ താരം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നാണ് പരിശീലന ക്യാംപിൽ നിന്നുള്ള വിവരങ്ങൾ. കഴിഞ്ഞ ആഴ്ച ഐസ്‌ലൻഡിനെതിരെ നടന്ന അവസാന സന്നാഹ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മെസി, പെനൽറ്റിയിലൂടെ ഗോൾ നേടുകയും 20 മിനിറ്റോളം കളിക്കുകയും ചെയ്തിരുന്നു.

അർജന്റീന കോച്ച് ലയണൽ സ്കലോനി 4-3-3 അല്ലെങ്കിൽ 4-3-1-2 ശൈലിയിലാകും ടീമിനെ ഇറക്കുന്നത്. ലയണൽ മെസിക്കൊപ്പം ലൗട്ടാരോ മാർട്ടിനെസും തിയാഗോ അൽമഡയും മുന്നേറ്റത്തിലുണ്ടാകും. അലക്‌സിസ് മാക്ക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ് എന്നിവരാകും മധ്യനിരയിൽ. നിക്കോളാസ് ഒടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, ഫക്കുണ്ടോ മെഡിന, നഹുൽ മൊളിന എന്നിവരാകും പ്രതിരോധത്തിൽ. എമിലിയാനോ മാർട്ടിനെസ് ഗോൾ കീപ്പറാകും.

2014നു ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന അൾജീരിയ ടീം ആദ്യ കളിയിൽ അട്ടിമറി ജയം ലക്ഷ്യമിടുന്നു. ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ അർജന്റീനയ്ക്കായിരുന്നു ജയം. യോഗ്യതാ റൗണ്ടിൽ ഒരു കളിയിൽ മാത്രമാണ് അൾജീരിയ തോറ്റത്. അമിനെ ഗുയ്‌രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തിൽ. റിയാദ് മഹ്‌റെസ്, ഇബ്രാഹിം മാസ, നബീൽ ബെന്റ്‌ലബ്, ഹിഷാം ബൗഡൗയു എന്നിവർ മധ്യനിരയിലുണ്ടാകും.

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള – കര്‍ണാടക- ലക്ഷദീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സോമാലിയന്‍ തീരം, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ഒമാന്‍ തീരം, അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, ശ്രീലങ്കന്‍ തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ മ്യാന്മാര്‍ തീരം, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍,മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

ഡല്‍ഹി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര സമയം രാവിലെ ഒന്‍പത് മണിയില്‍ നിന്ന് ആറ് മണിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി. സൗജന്യയാത്രയ്ക്ക് സമയ പരിധിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതോടെ അമളിപിണഞ്ഞതറിഞ്ഞ് സോറി പറഞ്ഞ് തടിയൂരി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സംഭവം.

‘കെഎസ്ആര്‍ടിസി ബസിലെ സൗജന്യയാത്രയെ ഞങ്ങള്‍ എതിര്‍ത്തിട്ടില്ല. എന്ന് മാത്രമല്ല ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുകയാണ്. പക്ഷേ എന്താണ് അവസ്ഥ എന്നറിയോ? ഇന്നലെ ധാരാളം സ്ത്രീകള്‍ ബസ്സില്‍ കയറി എന്നൊക്കെ പറയുമ്പോള്‍, ഈ യാത്ര ചെയ്യുന്നവരുടെ 90 ശതമാനം പേരും എവിടെയെങ്കിലും ജോലി ചെയ്യുന്നവരായിരിക്കും. ടെക്‌സ്‌റ്റൈല്‍സിലും ഫാര്‍മസിയിലും കണ്‍സ്ട്രക്ഷനിലും കൈത്തറിയിലുമൊക്കെ തുച്ഛമായ വരുമാനം ഉള്ളവരായിരിക്കും. അവര്‍ക്ക് സൗജന്യയാത്ര കിട്ടുന്നത് തീര്‍ച്ചയായും വ്യക്തിപരമായി സന്തോഷമുള്ള കാര്യമാണ്. പക്ഷേ, ഒരു വരുമാനവുമില്ലാത്ത നമ്മുടെ സഹോദരിമാര്‍ക്ക് കിട്ടുന്ന 1000 രൂപ നഷ്ടപ്പെടുക എന്നടത്തേക്ക് വന്നു. രാവിലെ അഞ്ചുമണി മുതല്‍ രാത്രി 12 മണി വരെ വീട്ടിലെ പണി എടുത്തുകൊണ്ടിരിക്കുന്നവരാണ് അവര്‍.

രണ്ടാമത്, സൗജന്യ യാത്രക്ക് ഒന്‍പത് മണി എന്ന സമയം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. യഥാര്‍ത്ഥത്തില്‍ ഗ്രാമങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്കാണ് പല തൊഴിലിനും നമ്മുടെ സഹോദരിമാര്‍ പലപ്പോഴും യാത്ര ചെയ്യേണ്ടി വരുന്നത്. ഞാന്‍ താമസിക്കുന്ന കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്ന് തലശ്ശേരിയില്‍ ജോലി ചെയ്യുന്ന ഒരു സഹോദരിയുണ്ട്. എത്രയോ സ്ത്രീകള്‍ അങ്ങനെ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ പോകുന്ന ഒരു സഹോദരി ഒന്‍പത് മണിക്ക് പോയാല്‍ 11 മണിക്ക് എത്തും. രാവിലെ ആറുമണി മുതലോ അതിനേക്കാളും നേരത്തെയോ ട്രെയിനില്‍ യാത്ര ചെയ്യുന്നവരുണ്ട്, എനിക്കറിയാം. എങ്കില്‍ പോലും രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണി വരെ എന്നെങ്കിലും സൗജന്യ യാത്രസമയം ആക്കണം. ജോലിക്ക് വേണ്ടി യാത്ര ചെയ്യുന്ന സഹോദരിമാര്‍ക്ക് അത് വളരെ അത്യാവശ്യമാണ്. അവരാണ് 90 ശതമാനം യാത്രക്കാരും എന്ന് ഞാന്‍ പറയും. പിന്നെ വിരുന്നു പോകുന്നവരും അല്ലാത്തവരും ഒക്കെ കുറച്ചു പേരുണ്ടാവും. അടുത്ത കാലത്തായി അങ്ങനെ പോകുന്നവരൊക്കെ ഒന്നിച്ചുപോകുമ്പോള്‍ ഒരു ചെറിയ കാര്‍ പിടിച്ചങ്ങ് പോകും. ബസ്സില്‍ പോകുന്നവര്‍ മിക്കവാറും തൊഴിലെടുക്കുന്ന സ്ത്രീകളാണ്. ഈ തൊഴിലെടുക്കുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണ് ഈ ഒരു സൗജന്യ യാത്ര ഉദ്ദേശിക്കുന്നതെങ്കില്‍ ഗവണ്‍മെന്റ് ചെയ്യേണ്ടിയിരിക്കുന്നത് അതിന്റെ ടൈം മാറ്റണം. അതിന്റെ സമയം ആറുമണി മുതല്‍ ആറുമണി വരെ ആക്കണം’ -എന്നായിരുന്നു ശ്രീമതിയുടെ വാക്കുകള്‍.