111-ാം വയസിലും വോട്ട് ചെയ്ത് ജാനകി; തൃശൂരിന്റെ ‘അമ്മ മുത്തശ്ശി’

111-ാം വയസിലും വോട്ട് ചെയ്ത് ജാനകി; തൃശൂരിന്റെ ‘അമ്മ മുത്തശ്ശി’

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ ആയ ജാനകി ഇക്കുറിയും പതിവുതെറ്റിച്ചില്ല. 111-ാം വയസിലും ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ ആവേശത്തോടെ വോട്ട് ചെയ്യാന്‍ എത്തി. പുത്തൂര്‍ പഞ്ചായത്തിലെ, ചോച്ചേരിക്കുന്ന് വാര്‍ഡ് 12 ലെ വോട്ടറാണ് ജാനകി.

അഞ്ചു തലമുറയെ കണ്ട ഈ മുത്തശ്ശി ഒരു വോട്ടും ഇതുവരെയും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് കുടുംബം പറയുന്നു. വോട്ടു ചെയ്തു തുടങ്ങിയ കാലം മുതല്‍ ഇന്ന് വരെയും അമ്മ എത്താതിരുന്നിട്ടില്ലെന്ന് മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കേള്‍വി ശക്തി കുറവാണെങ്കിലും അപാരമായ ഓര്‍മ്മ ശക്തിയുണ്ട് മുത്തശ്ശിക്ക്.

ഓരോ കാലഘട്ടത്തിലേയും വോട്ടിങ് അനുഭവങ്ങള്‍ ഇവര്‍ ഓര്‍ത്ത് വയ്ക്കുന്നു. ഏഴു മക്കളുള്ള മുത്തശ്ശിയുടെ നാലു മക്കളാണ് ഇപ്പോള്‍ ഉള്ളത്. ഇടതുപക്ഷ കുടുംബമാണ് തങ്ങളുടേതെന്നാണ് മക്കളുടെ അവകാശവാദം. ഏതാനും ദിവസം മുന്‍പ് മന്ത്രി കെ രാജന്‍ എത്തി മുത്തശ്ശിയെ ആദരിച്ചിരുന്നു.

ജീവിതത്തില്‍ ഇന്നേവരെ ആശുപത്രിയില്‍ കിടന്നിട്ടില്ലാത്ത മുത്തശ്ശിക്ക് സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പരസഹായം വേണ്ട. അടുത്തിടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല.

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്, അവധി ദിനമായിട്ടും 21-ാം തീയതിയായ ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം പൊതു അവധി ദിവസങ്ങളില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി യോഗങ്ങള്‍ ചേരാന്‍ പാടില്ലായിരുന്നു. 21 ഞായര്‍ പൊതു അവധി ദിവസമാണ്. ഇൗ സാഹചര്യത്തില്‍ ഞായറാഴ്ച യോഗം ചേരാന്‍ സാധിക്കാതെ വന്നാല്‍ ഒരു ദിവസത്തേക്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തേണ്ടിവരും. ഈ പ്രതിസന്ധി മറികടക്കാനാണ് ഏതാനും ദിവസം മുമ്പ്, പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യയോഗത്തിന് ഒഴിവുദിനം ബാധകമല്ലാതാക്കി ചട്ട ഭേദഗതി കൊണ്ടുവന്നത്.

ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. അതത് വരണാധികാരികളാണ് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കുന്നത്. കോര്‍പറേഷനുകളില്‍ കലക്ടര്‍മാരാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പറേഷനില്‍ പകല്‍ 11.30നും സത്യപ്രതിജ്ഞ നടത്തണം. ചടങ്ങ് കഴിഞ്ഞാലുടന്‍ അംഗങ്ങളുടെ ആദ്യയോഗം ചേരണം. ആദ്യം പ്രതിജ്ഞ ചെയ്ത അംഗമാകും യോഗത്തില്‍ അധ്യക്ഷനാകേണ്ടത്.

കോര്‍പറേഷനുകളില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് യോഗം തീരുമാനിക്കും. ആ ദിവസം രാവിലെ അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. മൂന്നു ദിവസത്തെ നോട്ടീസ് നല്‍കിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിനാല്‍ ക്രിസ്മസിനു ശേഷമാകും ഈ തെരഞ്ഞെടുപ്പുകള്‍ നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനുവരി ആദ്യമാകും നടക്കുക.

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ, ശമ്പളം 8.7 ലക്ഷം രൂപ

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ, ശമ്പളം 8.7 ലക്ഷം രൂപ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് (IIBF) ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 10 ഒഴിവുകളാണ് ഉള്ളത്. ബിരുദധാരികൾക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 13-12-2025.

1. വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.(വിഷയങ്ങൾ – ഐ ഐ ബി എഫിൽ നിന്ന് ബാങ്കിംഗ് & ഫിനാൻസ് ഡിപ്ലോമ,എം.കോം, എം.എ ഇക്കണോമിക്സ്, എം.ബി.എ ,സി.എ, സി.എം.എ, സി.എസ്, സി.ഇഫ്.എ )

2. പ്രായപരിധി

പരമാവധി പ്രായം: 01/11/2025 അനുസരിച്ച് 28 വയസ്സ്.സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

3.ശമ്പളം: പ്രതിമാസം 40,400 – 1,30,400 രൂപ (ഏകദേശം 8.7 ലക്ഷം രൂപ പ്രതിവർഷം)

തെരഞ്ഞെടുപ്പ് പ്രക്രിയ

ചെന്നൈ, കൊൽക്കത്ത, ഡൽഹി/എൻസിആർ, മുംബൈ/നവി മുംബൈ/താനെ എംഎംആർ, ലഖ്‌നൗ, ഗുവാഹത്തി, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്/ഗാന്ധിനഗർ എന്നിവിടങ്ങളിൽ 2025 ഡിസംബർ 28 ഞായറാഴ്ച ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കും. തുടർന്ന് വ്യക്തിഗത അഭിമുഖവും നടത്തും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ ഓൺലൈൻ പരീക്ഷയ്ക്കും വ്യക്തിഗത അഭിമുഖത്തിനും ക്ഷണിക്കൂ.

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വില്‍പ്പന തൊഴിലാളിയായ മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. ആന്തൂര്‍ നഗരസഭയിലെ മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം.

സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ, ജാമ്യാപേക്ഷ പരിഗണിച്ചില്ല; റിമാന്‍ഡില്‍

രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ, ജാമ്യാപേക്ഷ പരിഗണിച്ചില്ല; റിമാന്‍ഡില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി തീര്‍ന്ന പശ്ചാത്തലത്തില്‍ വീണ്ടും ജയിലിലേക്ക് തിരിച്ചയക്കാന്‍ കോടതി ഇന്ന് തീരുമാനിക്കുകയായിരുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജി 15ന് കോടതി പരിഗണിക്കും. നിലവില്‍ രാഹുല്‍ ജയിലില്‍ കഴിയുന്നത് 12-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല, വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവുന്നില്ല, പാസ് വേര്‍ഡ് നല്‍കാത്തതിനാല്‍ ലാപ്‌ടോപ്പ് പരിശോധിക്കാന്‍ ആകുന്നില്ല എന്നി കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് പൊലീസ് രണ്ടുദിവസമാണ് ചോദിച്ചത്.

എന്നാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് കോടതി ഒരു ദിവസം മാത്രമാണ് അനുവദിച്ചത്. ഈ സമയപരിധി ഇന്ന് രാവിലെ 11 മണിക്ക് അവസാനിച്ച പശ്ചാത്തലത്തിലാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ രാഹുലിന്റെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിച്ചില്ല. 15ന് പരിഗണിക്കാന്‍ മാറ്റിയ കോടതി, വീണ്ടും ജയിലിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ രണ്ടുതവണയാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യഹര്‍ജി തള്ളിയത്. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

കടയ്ക്കാവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കടയ്ക്കാവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.
അസ്ഥികൂടത്തിനു സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തി.
ശരീര അവശിഷ്ടങ്ങൾക്ക് 10 ദിവസത്തോളം പഴക്കം വരും. 75 വയസ്സുള്ള ദേവദാസൻ എന്ന ആളെ പത്ത് ദിവസമായി കാണ്മാനില്ല എന്ന് പറയുന്നുണ്ട്.

സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും മരുമകൻ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധനയ്ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.