പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: ബലാത്സംഗക്കേസില്‍ 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെ സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളിലെത്തിയാണ് രാഹുല്‍ വോട്ടുചെയ്തത്. എംഎല്‍എ വാഹനത്തിലാണ് രാഹുല്‍ എത്തിയത്.

വോട്ട് ചെയ്യാന്‍ എത്തുന്നതിനു മുന്‍പോ ശേഷമോ പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. കേസ് കോടതിയുടെ മുന്‍പിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറില്‍ കയറിയ ശേഷം രാഹുല്‍ പറഞ്ഞു. പൂവന്‍ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയര്‍ത്തി പോളിങ് ബൂത്തിനു മുന്നില്‍ രാഹുലിന് എതിരെ പ്രതിഷേധം നടന്നു. കൂകി വിളിയോടെയാണ് ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; ഐ ടി ഐ, എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് ജോലി നേടാം

ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; ഐ ടി ഐ, എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് ജോലി നേടാം

പാലക്കാട് സ്ഥിതി ചെയ്യുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (FCRI) നിരവധി തസ്തികകളിൽ നിയമനം നടത്തുന്നു. പ്രൊജക്റ്റ് സ്റ്റാഫ് ഐ ടി ഐ, ട്രെയിനീ എഞ്ചിനീയർ എന്നി തസ്തികയിലാണ് നിയമനം നടത്തുന്നത്. അകെ 31 ഒഴിവുകളാണ് ഉള്ളത്. ഐ ടി ഐ മുതൽ ബി ഇ വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 30-12-2025.

തസ്തികയുടെ പേരും ഒഴിവുകളുടെ എണ്ണവും
പ്രോജക്ട് സ്റ്റാഫ് ഐടിഐ (മെഷീനിസ്റ്റ്) – 2

പ്രോജക്ട് സ്റ്റാഫ് ഐടിഐ (ഫിറ്റർ )- 2

പ്രോജക്ട് സ്റ്റാഫ് ഐടിഐ (വെൽഡർ) – 2

പ്രോജക്ട് സ്റ്റാഫ് ഐടിഐ (പ്ലംബർ) – 2

പ്രോജക്ട് സ്റ്റാഫ് ഐടിഐ (ഇലക്ട്രിക്കൽ) – 2

പ്രോജക്ട് സ്റ്റാഫ് ഐടിഐ (എംആർഎസി) – 2

ട്രെയിനി എഞ്ചിനീയർ (ഗ്രാജുവേറ്റ് ) – 15

ട്രെയിനി എഞ്ചിനീയർ (ഡിപ്ലോമ) -10

പ്രായ പരിധി
പ്രോജക്ട് സ്റ്റാഫ് ഐടിഐ: പ്രായം: 28 വയസ്സ്

ട്രെയിനി എഞ്ചിനീയർ (ബി.ഇ/ബി.ടെക് ബിരുദം): 30 വയസ്സ്

ട്രെയിനി എഞ്ചിനീയർ (ഡിപ്ലോമ): 28 വയസ്സ്

നിയമന രീതി
പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പരീക്ഷയിൽ കുറഞ്ഞത് 30% മാർക്ക് ലഭിക്കുന്നവരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കുകയുള്ളു. അഭിമുഖത്തിനുള്ള കട്ട് ഓഫ് മാർക്ക് തസ്തികകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി സെലക്ഷൻ കമ്മിറ്റി തീരുമാനിക്കും. നിയമനം ലഭിക്കുന്നവർക്ക് 17500 മുതൽ 28000 രൂപ വരെ ശമ്പളം ലഭിക്കും.

ഇന്‍ഡിഗോ വ്യോമപ്രതിസന്ധി: നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍

ഇന്‍ഡിഗോ വ്യോമപ്രതിസന്ധി: നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍

ന്യൂഡല്‍ഹി: സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രാ വൗച്ചര്‍ നല്‍കുമെന്ന് ഇന്‍ഡിഗോ. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ തടസമുണ്ടായവര്‍ക്കായിരിക്കും 10,000 രൂപയുടെ വൗച്ചറുകള്‍ അനുവദിക്കുക.അടുത്ത 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഈ വൗച്ചര്‍ ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.

വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്‍ക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം അനുസരിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.

വ്യോമപ്രതിസന്ധിക്കു പിന്നാലെ ഇന്‍ഡിഗോയ്ക്കു മേല്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) പിടിമുറുക്കിയിരുന്നു. മേല്‍നോട്ടത്തിനായി ഇന്‍ഡിഗോയുടെ ഗുരുഗ്രാമിലെ കോര്‍പറേറ്റ് ഓഫിസില്‍ 4 ഉന്നത ഉദ്യോഗസ്ഥരെ ഡിജിസിഎ നിയോഗിച്ചു. മേല്‍നോട്ടത്തിനായി എട്ടംഗ മേല്‍നോട്ട സമിതിയെയാണ് ഡിജിസിഎ രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ 2 പേര്‍ ഇന്‍ഡിഗോ ഓഫിസില്‍ നിന്നായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനു പുറമേ, എട്ടംഗ സംഘത്തിന്റെ ഭാഗമല്ലാത്ത ഒരു സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസറെയും ഡപ്യൂട്ടി ഡയറക്ടറെയും ഇന്‍ഡിഗോ ഓഫിസില്‍ നിയോഗിച്ചിട്ടുണ്ട്. ഇന്ന്‌ 1,950 സര്‍വീസുകള്‍ നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല, സൂരജ് ലാമയുടെ കാര്യത്തില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്’

ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല, സൂരജ് ലാമയുടെ കാര്യത്തില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്’

കൊച്ചി: മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ലെന്ന് ഹൈക്കോടതി. സൂരജ് ലാമയുടെ തിരോധാനത്തില്‍ മകന്‍ സാന്റണ്‍ ലാമ നല്‍കിയ ഹര്‍ജി പരിഗണിക്കെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സൂരജ് ലാമയുടെ കാര്യത്തില്‍ എല്ലാ സംവിധാനവും പരാജയപ്പെപ്പെട്ടെന്നും മഹാത്മാ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ മനസ്സിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ എന്നേ നന്നായേനേയെന്നും ഹൈക്കോടതി പറഞ്ഞു.

‘ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല. സൂരജ് ലാമയുടെ കാര്യത്തില്‍ എല്ലാ സംവിധാനവും പരാജയപ്പെട്ടു. ഇവിടെ വിഐപികള്‍ക്കു മാത്രമേ പരിഗണനയുള്ളൂ. സാധാരണക്കാര്‍ ആര്‍ക്കും പ്രധാനമല്ല’ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കുവൈത്തില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമ (58) അവിടെ മദ്യദുരന്തത്തിന് ഇരയായി ഓര്‍മ്മ നഷ്ടപ്പെട്ടയാളാണ്. കുവൈത്തില്‍നിന്ന് കൊച്ചിയിലേക്ക് കയറ്റിവിട്ട സൂരജിനെ ഇവിടെയെത്തിയ ശേഷം കാണാതാകുകയായിരുന്നു. അതേസമയം കളമശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതില്‍ ഫൊറന്‍സിക് ഫലം ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

സൂരജ് ലാമയുടെ കാര്യത്തില്‍ സംഭവിച്ച പലതും ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ കുവൈത്തില്‍നിന്നു കയറ്റി വിട്ടതു സംബന്ധിച്ച രേഖകള്‍ കേന്ദ്രം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സൂരജ് ലാമയെ ആശുപത്രിയിലേക്ക് അയയ്ക്കുന്നു എന്നുള്ള പൊലീസിന്റെ രേഖ എവിടെയെന്നു കോടതി ചോദിച്ചു.

‘ആരും കൂടെപ്പോയില്ല. ആരാണ് ആംബുലന്‍സിന് പണം നല്‍കിയത്? അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചുരുക്കത്തില്‍, എല്ലാ സംവിധാനവും പരാജയപ്പെടുകയായിരുന്നു. കൊല്ലാന്‍ വേണ്ടി കൊണ്ടുവന്നതു പോലെ എന്ന് മുന്‍പു പറഞ്ഞത് ആവര്‍ത്തിക്കേണ്ടി വരുന്നു” കോടതി അഭിപ്രായപ്പെട്ടു.

എന്റേയും ഐശ്വര്യയുടേയും വിവാഹമോചന വാര്‍ത്തകള്‍ ആരാധ്യയ്ക്കറിയില്ല, അവള്‍ക്ക് ഫോണില്ല: അഭിഷേക് ബച്ചന്‍

എന്റേയും ഐശ്വര്യയുടേയും വിവാഹമോചന വാര്‍ത്തകള്‍ ആരാധ്യയ്ക്കറിയില്ല, അവള്‍ക്ക് ഫോണില്ല: അഭിഷേക് ബച്ചന്‍

ആരാധകരുടെ പ്രിയ താരജോഡിയാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരുടേയും മകള്‍ ആരാധ്യയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് സജീവമായിരുന്നു. ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐശ്വര്യയും അഭിഷേകും ഒരുമിച്ച് വേദികളിലെത്തിയതോടെയാണ് വിവാഹ മോചന വാര്‍ത്ത കെട്ടടങ്ങിയത്.

അതേസമയം ഇത്തരം വാര്‍ത്തകളില്‍ നിന്നും മകള്‍ ആരാധ്യയെ എങ്ങനെയാണ് അകറ്റി നിര്‍ത്തിയതെന്ന് പറയുകയാണ് അഭിഷേക് ബച്ചന്‍. 14 കാരിയായ ആരാധ്യയ്ക്ക് സ്വന്തമായി ഫോണില്ലെന്നും തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ഗൂഗിള്‍ ചെയ്തു നോക്കുന്ന ശീലമില്ല ആരാധ്യയ്‌ക്കെന്നുമാണ് അഭിഷേക് ബച്ചന്‍ പറയുന്നത്.

”ഫിലിം ഇന്‍ഡസ്ട്രിയെക്കുറിച്ചും ഞങ്ങളുടെ തൊഴിലിനെക്കുറിച്ചും മകളില്‍ ആദരവുണ്ടാക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയും പ്രേക്ഷകരുമാണ് ഞങ്ങളെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന് ഐശ്വര്യ അവളെ പഠിപ്പിച്ചിട്ടുണ്ട്. അവള്‍ക്ക് സ്വന്തമായ അഭിപ്രായമുണ്ട്. എല്ലാ ടീനേജേഴ്‌സിനേയും പോലെ തന്നെയാണ്. ഞങ്ങളുടെ സ്വകാര്യതയില്‍ എല്ലാത്തിനെക്കുറിച്ചും സംസാരിക്കും. എല്ലാം നന്നായി പറഞ്ഞ് ഫലിപ്പിക്കാന്‍ അവള്‍ക്ക് സാധിക്കും” അഭിഷേക് പറയുന്നു.

”അവള്‍ക്ക് പതിനാല് വയസാണ്. സ്വന്തമായി ഫോണില്ല. സുഹൃത്തുക്കള്‍ക്ക് സംസാരിക്കണമെങ്കില്‍ പോലും അമ്മയുടെ ഫോണിലേക്ക് വിളിക്കണം. അത് ഞങ്ങള്‍ വളരെ മുമ്പ് തന്നെ തീരുമാനിച്ചതാണ്. ഇന്റര്‍നെറ്റ് ആക്‌സസുണ്ട്. പക്ഷെ അവള്‍ അത് ഉപയോഗിക്കുന്നത് ഹോം വര്‍ക്ക് ചെയ്യാനും റിസര്‍ച്ചിനുമാണ്. പഠിത്തത്തില്‍ വലിയ താല്‍പര്യമാണ്” അഭിഷേക് പറയുന്നു. അച്ഛനേയും അമ്മേയും കുറിച്ചുള്ള വാര്‍ത്തകള്‍ മകളിലേക്ക് എത്താറില്ലെന്നും അഭിഷേക് പറയുന്നു.

”അതിലൊന്നും അവള്‍ക്ക് താല്‍പര്യമില്ല. വായിക്കുന്നതെന്തും വിശ്വസിക്കില്ല. വായിക്കുന്നത് എന്തും വിശ്വസിക്കരുതെന്ന് അമ്മ അവളെ പഠിപ്പിച്ചിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും എന്നോട് എന്നതുപോലെ, ഞങ്ങളും പരസ്പരം സത്യസന്ധമായി സംസാരിക്കുന്നവരാണ്. അതിനാല്‍ ആര്‍ക്കും ആരേയും ചോദ്യം ചെയ്യേണ്ടി വരില്ല” എന്നാണ് താരം പറയുന്നത്.

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ; എന്‍ജിനീയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി നിരവധി അവസരങ്ങൾ

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ; എന്‍ജിനീയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി നിരവധി അവസരങ്ങൾ

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്,ഡാറ്റാ എൻട്രി ഓപ്പറേറ്റർ,സീനിയർ പ്രോജക്ട് എഞ്ചിനീയർ എന്നി വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 19.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത: ഡാറ്റാ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റോടുകൂടിയ ബിരുദം,കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ

പരിചയം: ഡാറ്റാ എൻട്രിയിൽ 1 വർഷത്തെ പരിചയം. ഒരു ആശുപത്രിയിൽ മെഡിക്കൽ ഡാറ്റയിൽ ഡാറ്റാ എൻട്രി പരിചയം.

പ്രതിമാസ ശമ്പളം: 20,000/-

പ്രായപരിധി: 35 വയസ്സ്

ഒഴിവുകളുടെ എണ്ണം: നിലവിലുള്ളത് – 1 ST (ബാക്ക്‌ലോഗ്) (യോഗ്യതയുള്ള ST ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, UR പരിഗണിക്കും.)

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III
യോഗ്യത: ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രിക്കൽ /ബയോമെഡിക്കൽ / മെക്കാനിക്കൽ എഞ്ചിനീയറിങ് എന്നിവയിൽ നാല് വർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം

പരിചയം : മെഡിക്കൽ ഉപകരണ വികസനത്തിൽ പരിചയം.

പ്രതിമാസ ശമ്പളം: 28,000/- + 20% എച്ച്ആർഎ

പ്രായപരിധി: 35 വയസ്സ്

ഒഴിവുകളുടെ എണ്ണം: നിലവിലുള്ളത് – 1 എസ്ടി (യോഗ്യതയുള്ള ഒബിസി സ്ഥാനാർത്ഥികളുടെ അഭാവത്തിൽ എസ്ടി വിഭാഗത്തെയും അതിന് ശേഷം മറ്റു വിഭാഗത്തിൽ ഉള്ളവരെയും പരിഗണിക്കും)

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III
യോഗ്യത: ബയോടെക്നോളജി / ബയോകെമിസ്ട്രി / മൈക്രോബയോളജിയിൽ ബി.എസ്‌സി/മൈക്രോബയോളജി + 3 വർഷത്തെ പരിചയം അല്ലെങ്കിൽ ബയോകെമിസ്ട്രി / മൈക്രോബയോളജിയിൽ എം.എസ്‌സി പൂർത്തിയാക്കിയിരിക്കണം.

പരിചയം: പോളിമർ സിന്തസിസ്, പോളിമർ സ്വഭാവരൂപീകരണം, മൃഗ പരീക്ഷണം, സെറം വിശകലനത്തിനുള്ള സാമ്പിൾ ശേഖരണം എന്നിവയിൽ പരിചയം.

പ്രതിമാസ ശമ്പളം: 28,000/- + 18% HRA

പ്രായപരിധി: 35 വയസ്സ്

ഒഴിവുകളുടെ എണ്ണം: നിലവിലുള്ളത് – 1 ST (ബാക്ക്‌ലോഗ്) (യോഗ്യതയുള്ള ST ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, UR പരിഗണിക്കും.)

സീനിയർ പ്രോജക്ട് എഞ്ചിനീയർ
യോഗ്യത : മെക്കാനിക്കൽ / ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് /ഇലക്ട്രിക്കൽ എന്നിവയിൽ ബി.ടെക് അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് + എം.ടെക്

പരിചയം: മെഡിക്കൽ ഉപകരണ വികസനത്തിൽ മുൻ പരിചയം.

പ്രതിമാസ ശമ്പളം: 25,000/- + 20% എച്ച്ആർഎ

പ്രായപരിധി: 35 വയസ്സ്

ഒഴിവുകളുടെ എണ്ണം: നിലവിലുള്ളത് – 1 എസ്ടി (ബാക്ക്ലോഗ്) (യോഗ്യതയുള്ള എസ്ടി ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, യുആർ പരിഗണിക്കും.)

കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/Recruitment/ സന്ദർശിക്കുക