നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

ഡല്‍ഹി: വിമാന സര്‍വീസുകള്‍ അവതാളത്തിലായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ച സാഹചര്യത്തില്‍ റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്ന പ്രക്രിയ ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. യാത്രക്കാരുടെ ബാഗേജുകള്‍ രണ്ടു ദിവസത്തിനകം മടക്കിനല്‍കിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ 1,000ലധികം വിമാന സര്‍വീസുകളാണ് ഇതിനോടകം റദ്ദാക്കപ്പെട്ടത്. ജീവനക്കാരുടെ ക്ഷാമം മൂലം സര്‍വീസുകള്‍ മുടങ്ങുന്നത് ശനിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു ദിവസം കഴിഞ്ഞ് ഞായറാഴ്ച റീഫണ്ട് പ്രക്രിയയില്‍ എന്തെങ്കിലും കാലതാമസം ഉണ്ടാവുകയോ നിര്‍ദേശം പാലിക്കാതെ വരികയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. റദ്ദാക്കിയതോ തടസ്സപ്പെട്ടതോ ആയ എല്ലാ വിമാന സര്‍വീസുകളുടെയും റീഫണ്ട് പ്രക്രിയ ഞായറാഴ്ച രാത്രി 8 മണിയോടെ പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.

റദ്ദാക്കല്‍ മൂലം യാത്രയെ ബാധിച്ച യാത്രക്കാരില്‍ നിന്ന് റീഷെഡ്യൂളിങ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മാത്രം വിവിധ വിമാനത്താവളങ്ങളില്‍ 400ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. പ്രത്യേക പാസഞ്ചര്‍ സപ്പോര്‍ട്ടും റീഫണ്ട് ഫെസിലിറ്റേഷന്‍ സെല്ലുകളും രൂപീകരിക്കാനും ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃത്യസമയത്ത് യാത്ര ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലായ യാത്രക്കാരെ മുന്‍കൂട്ടി ബന്ധപ്പെടുന്നുണ്ടെന്നും റീഫണ്ടുകളും ബദല്‍ യാത്രാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സെല്ലുകള്‍ ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍വീസുകള്‍ സാധാരണ പോലെയാകുന്നത് വരെ ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം സജീവമായി തുടരും. യാത്രക്കാരില്‍ നിന്ന് സ്വീകരിച്ച ബാഗേജ് കണ്ടെത്തി അടുത്ത 48 മണിക്കൂറിനുള്ളില്‍ അവര്‍ക്ക് തിരികെ നല്‍കുന്നുണ്ടന്ന് വിമാന കമ്പനി ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KZ 289669 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KY 231568 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. KX 942697 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

KN 289669

KO 289669

KP 289669

KR 289669

KS 289669

KT 289669

KU 289669

KV 289669

KW 289669

KX 289669

KY 289669

4th Prize: ₹5,000/-

0012 0998 1404 1700 2251 2292 2503 2700 3845 4311 4322 4965 5597 6363 6632 7852 7885 8939 9495

5th Prize: ₹2,000/-

0201 2127 4519 5256 5449 5707

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

അറസ്റ്റ് തടയാതെ കോടതി, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് തിരിച്ചടി

അറസ്റ്റ് തടയാതെ കോടതി, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് തിരിച്ചടി

തിരുവനന്തപുരം: 23 കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിന് തിരിച്ചടി. തിരുവനന്തപുരം ജില്ലാ സെഷന്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂർ ജാമ്യ ഹര്‍ജി വിശദമായ വാദത്തിനായി തിങ്കളാഴ്ചയിലേക്ക് മാറ്റി. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. തിങ്കളാഴ്ചയ്ക്കകം കേസില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദേശിച്ചു.

കെപിസിസി പ്രസിഡന്റിന് 23 കാരി ഇ മെയില്‍ ആയി നല്‍കിയ പരാതി പിന്നീട് ഡിജിപി കൈമാറിയതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ രണ്ടാമത്തെ കേസില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് കോടതിയില്‍ പെറ്റീഷന്‍ നല്‍കിയിരിക്കുകയാണ്. ആദ്യ ബലാത്സംഗ കേസില്‍ മാത്രമാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

രണ്ടാമത്തെ കേസില്‍ പരാതിക്കാരിയില്ലെന്നും ഇ-മെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് രാഹുലിന്റെ വാദം. പീഡനം നടന്ന സ്ഥലം, സമയം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ പോലുമില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് രാഹുല്‍ ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍ ലൈംഗിക പരാതിയില്‍ സമയവും കാലവും പ്രസക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചത്.

ഡ്യൂട്ടി കഴിഞ്ഞാല്‍ ഓഫീസ് കോളുകള്‍ എടുക്കേണ്ട, മെയില്‍ നോക്കേണ്ട; ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍’ പാര്‍ലമെന്റില്‍

ഡ്യൂട്ടി കഴിഞ്ഞാല്‍ ഓഫീസ് കോളുകള്‍ എടുക്കേണ്ട, മെയില്‍ നോക്കേണ്ട; ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍’ പാര്‍ലമെന്റില്‍

ഡല്‍ഹി: ഓഫീസ് സമയത്തിനപ്പുറം ഏതെങ്കിലും ജോലി സംബന്ധമായ കോളുകള്‍ എടുക്കുന്നതില്‍ നിന്നും ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്നും ജീവനക്കാരെ ഒഴിവാക്കാന്‍ അനുവദിക്കുന്ന സ്വകാര്യ ബില്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. ജീവനക്കാരുടെ ക്ഷേമത്തിനായി വെല്‍ഫെയര്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍, 2025’ എന്‍സിപി എംപി സുപ്രിയ സുലെയാണ് അവതരിപ്പിച്ചത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ കഴിയും. മിക്ക കേസുകളിലും, നിര്‍ദ്ദിഷ്ട നിയമത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയതിന് ശേഷം അംഗം സ്വകാര്യ ബില്‍ പിന്‍വലിക്കുന്നതാണ് പതിവ്.

ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി സംബന്ധമായ കോളുകളില്‍ നിന്നും ഇ-മെയിലുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഓരോ ജീവനക്കാരനും അവകാശം നല്‍കുന്നതാണ് ബില്‍. അത്തരം ആശയവിനിമയങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജീവനക്കാരെ അനുവദിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. സമാനമായ ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് എന്‍ ജയരാജ് എംഎല്‍എ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് എംപി കഡിയം കാവ്യ മറ്റൊരു സ്വകാര്യ ബില്ലും അവതരിപ്പിച്ചു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും പിന്തുണ നല്‍കാനും ലക്ഷ്യമിടുന്ന ആര്‍ത്തവ ആനുകൂല്യ ബില്‍, 2024 ആണ് രണ്ടാമത്തെ സ്വകാര്യ ബില്‍. ആര്‍ത്തവ സമയത്ത് സ്ത്രീ ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ഒരു നിയമ ചട്ടക്കൂടിന് രൂപം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബില്‍.

‘സര്‍ക്കാരിന്റെ പെടലിക്ക് ഇടേണ്ട; ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല’

‘സര്‍ക്കാരിന്റെ പെടലിക്ക് ഇടേണ്ട; ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല’

തൃശൂര്‍: കൊട്ടിയം മൈലക്കാടിനു സമീപം നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ നിര്‍മാണത്തിന്റെ ചുമതല പൂര്‍ണമായി നിര്‍വഹിക്കുന്നത് നാഷണല്‍ ഹൈവേ അതോറിറ്റിയാണ്. ഇപ്പോഴുണ്ടായ അപകടം സംസ്ഥാന സര്‍ക്കാരിന്റെ പെടലിക്ക് ഇടാനാണെങ്കില്‍ അതിന് വഴിയില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങളും നിര്‍വഹിക്കുന്നത് അവരാണ്. അതിന് അവര്‍ക്ക് കൃത്യമായ സംവിധാനവും ഉണ്ട്. ആ സംവിധാനത്തില്‍ ചില പാളിച്ചകള്‍ പറ്റി എന്നതാണ് നമ്മുടെ നാടിന്റെ അനുഭവമെന്നും പിണറായി പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ദേശീയപാത തകര്‍ന്നതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിന്റെ ഡിസൈന്‍ മുതല്‍ എല്ലാം നിര്‍വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. നമ്മുടെ നാട്ടിലെ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനാവില്ല. ഇതിന്റെ സാങ്കേതികമായ പരിശോധന നടത്തേണ്ടത് അവരാണ്. ഏതെങ്കിലും ഒരിടത്ത് പ്രശ്‌നമുണ്ടായി എന്നതുകൊണ്ട് എല്ലായിടത്തും ദേശീയപാത തകരാറാലായി എന്നുകാണേണ്ടതില്ല’ – മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ വൈകീട്ടാണ് മൈലക്കാടിന് സമീപം ദേശീയപാതയുടെ പാര്‍ശ്വ ഭിത്തി താഴെ സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നത്. ഇതിന്റെ ആഘാതത്തില്‍ സര്‍വീസ് റോഡും തകര്‍ന്നു. ശിവാലയ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു ഇവിടെ ദേശീയപാത നിര്‍മാണ ചുമതല. തകര്‍ന്ന ഭാഗങ്ങള്‍ പൂര്‍ണമായും പൊളിച്ചു പണിയുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.

വീടിന് മുന്നിലെ പടിയില്‍ക്കിടന്ന പാമ്പിനെ ചവിട്ടി; എട്ടുവയസുകാരന്‍ മരിച്ചു, നഷ്ടമായത് ഏകമകനെ

വീടിന് മുന്നിലെ പടിയില്‍ക്കിടന്ന പാമ്പിനെ ചവിട്ടി; എട്ടുവയസുകാരന്‍ മരിച്ചു, നഷ്ടമായത് ഏകമകനെ

തിരുവനന്തപുരം: വീടിന് മുന്നില്‍വെച്ച് പാമ്പിന്റെ കടിയേറ്റ എട്ടുവയസുകാരന്‍ മരിച്ചു. വര്‍ക്കല ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകന്‍ ആദിനാഥാണ് മരിച്ചത്. ജനാര്‍ദനപുരം ഗവ. എംവിഎല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് 6.45ഓടേയായിരുന്നു സംഭവം. വീടിന്റെ മുന്‍ഭാഗത്തെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടര്‍ന്ന് കടിയേല്‍ക്കുകയുമായിരുന്നു.

പാമ്പ് കടിച്ചെന്നു കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകവേ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.