5 പേർക്ക് പുതുജീവൻ നൽകി 35 വയസ്സിൽ അന്ത്യം; മാതൃകയായി ജയി ജയകുമാർ

5 പേർക്ക് പുതുജീവൻ നൽകി 35 വയസ്സിൽ അന്ത്യം; മാതൃകയായി ജയി ജയകുമാർ

തിരുവനന്തപുരം: മരണമെന്ന കഠിനമായ ദുഃഖത്തിനിടയിലും അവയവദാനമെന്ന മഹത്തായ മാതൃകയുമായി ഒരു കുടുംബം കൂടി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് 5 പേർക്ക് പുതുജീവൻ നൽകാനായി ദാനം ചെയ്തത്.

ജയി ജയകുമാറിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം നൽകിയത് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കാണ് ഹൃദയം നൽകുന്നത്.

സമയം അതിനിർണ്ണായകമായതിനാൽ എയർ ആംബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയിലെത്തിക്കുന്നത്. മറ്റ് അവയവങ്ങൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് നൽകും സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’ വഴിയാണ് മുഴുവൻ പ്രക്രിയകളും ഏകോപിപ്പിക്കുന്നത്. അവയവങ്ങൾ കൊണ്ടുപോകുന്നതിനായി ഗ്രീൻ ചാനൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട് 35ാം വയസ്സിൽ അപ്രതീക്ഷിതമായി വിടപറഞ്ഞ ജയി ജയകുമാർ, സ്വന്തം അവയവങ്ങളിലൂടെ 5 വ്യക്തികൾക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അവസരമൊരുക്കിയാണ് യാത്രയാകുന്നത്.

ജയിയുടെ കുടുംബം എടുത്ത ഈ ധീരമായ തീരുമാനം അവയവദാന രംഗത്ത് വിലമതിക്കാനാകാത്ത സന്ദേശമാണ് നൽകുന്നത്.

‘നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല’

‘നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല’

ടെഹ്‌റാന്‍: യുദ്ധത്തില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനി. രാജ്യത്തെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല. നാശനഷ്ടങ്ങള്‍ക്ക് പരിഹാരത്തുക ഈടാക്കും. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഖമേനി പറഞ്ഞു.

യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും രക്തസാക്ഷികള്‍ക്കുമായി ഓരോ തുള്ളി ചോരയ്ക്കും പകരമായി നഷ്ടപരിഹാരം ഈടാക്കുമെന്ന് ഔദ്യോഗിക മാധ്യമങ്ങളിലൂടെ ഖമേനി വ്യക്തമാക്കി. യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും രക്തസാക്ഷികള്‍ക്കുമായി ഓരോ തുള്ളി ചോരയ്ക്കും പകരമായി നഷ്ടപരിഹാരം ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട നിലപാടുകളില്‍ നിര്‍ണായകമാറ്റം വരുത്തും.

ഇത് ഇറാന്റെ നയതന്ത്രത്തിലെ നിര്‍ണ്ണായകമായ ഒരു പുതിയ അധ്യായമാണെന്നും ഖമേനി പറഞ്ഞു. യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവും തന്റെ പിതാവുമായ അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും തങ്ങളുടെ അവകാശങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും മുജ്തബ ഖമേനി കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഇം​ഗ്ലീഷ് വല്യ പിടിയില്ല…’; ഇം​ഗ്ലീഷിൽ ചോദിച്ച മാധ്യമപ്രവർത്തകനോട് മമ്മൂട്ടി

‘എനിക്ക് ഇം​ഗ്ലീഷ് വല്യ പിടിയില്ല…’; ഇം​ഗ്ലീഷിൽ ചോദിച്ച മാധ്യമപ്രവർത്തകനോട് മമ്മൂട്ടി

തന്നോട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകർക്ക് ചിലപ്പോഴെക്കെ ത​​​​​​ഗ്​ മറുപടി നൽകാറുണ്ട് നടൻ മമ്മൂട്ടി. ഇപ്പോഴിതാ വോട്ട് ചെയ്യാനെത്തിയപ്പോൾ ഒരു മാധ്യമപ്രവർത്തകന് മമ്മൂട്ടി നൽകിയ മറുപടിയാണ് വൈറലാകുന്നത്.

വോട്ട് ചെയ്ത ശേഷം കാറിലേക്ക് കയറാൻ ശ്രമിക്കവേയാണ് മമ്മൂട്ടിയെ മാധ്യമപ്രവർത്തകർ വളഞ്ഞത്. വോട്ട് ചെയ്തതിനെക്കുറിച്ച് ഇം​ഗ്ലീഷിലായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ‘എനിക്ക് ഇം​ഗ്ലീഷ് വല്യ പിടിയില്ല’ എന്നാണ് ചിരിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ മറുപടി.

തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. ഭാര്യ സുൽഫത്തിനൊപ്പമെത്തിയ താരത്തെ കാണാൻ വലിയ ജനക്കൂട്ടമാണ് സ്കൂൾ പരിസരത്ത് തടിച്ചുകൂടിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് മമ്മൂട്ടിയെത്തിയത്.

ചെന്നൈയിലായിരുന്ന മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ കൊച്ചിയിലേക്ക് വരികയായിരുന്നു. അതേസമയം 2026 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോ​ഗമിക്കുമ്പോൾ തിരക്കുകൾക്കിടയിലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ മലയാളത്തിന്റെ പ്രിയതാരങ്ങൾ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമാ- സാംസ്‌കാരിക രംഗത്തെ പ്രമുഖർ വോട്ട് രേഖപ്പെടുത്താനെത്തുന്നത് വോട്ടർമാർക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. വിദേശ യാത്രകൾക്കും ഷൂട്ടിങ് തിരക്കുകൾക്കും അവധി നൽകിയാണ് താരങ്ങൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര

കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. എന്നാൽ, ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലാണ് കനത്ത പോളിംഗ്. കാസർകോടും പത്തനംതിട്ടയിലുമാണ് പോളിംഗ് കുറവ്. മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.

883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ആയിരത്തോളം പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂ തുടരുന്നതിനാല്‍ മികച്ച കണക്കിലേക്ക് കേരളത്തിലെ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. 80 ശതമാനത്തിന് മുകളില്‍ പോളിംഗ് കേരളത്തില്‍ ഉറപ്പിക്കാം എന്നാണ് ഇപ്പോള്‍ മനസിലാവുന്ന സൂചന. 1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.72% ആണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. 1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 80.5 ശതമാനം ആയിരുന്നു 87-ലെ പോളിംഗ് നില. 74.06 ശതമാനമായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ പോളിംഗ്.

ഒറ്റ കളി കൊണ്ട് അളക്കണ്ട; ചെയ്‌സിങ് റെക്കോര്‍ഡില്‍ മില്ലറുടെ തട്ട് താണുതന്നെ ഇരിക്കും!

ഒറ്റ കളി കൊണ്ട് അളക്കണ്ട; ചെയ്‌സിങ് റെക്കോര്‍ഡില്‍ മില്ലറുടെ തട്ട് താണുതന്നെ ഇരിക്കും!

ഡല്‍ഹി: ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎൽ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കാതെ ദക്ഷിണാഫ്രിക്ക ബാറ്റര്‍ ഡേവിഡ് മില്ലര്‍ ആരാധകരുടെ വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. കൈയിലിരുന്ന മത്സരം മില്ലറുടെ ഭാവനാശൂന്യതയില്‍ അവര്‍ക്ക് നഷ്ടമായി. ഗുജറാത്ത് ഒരു റണ്ണിന്റെ നാടകീയ വിജയമാണ് മത്സരത്തില്‍ സ്വന്തമാക്കിത്.

റണ്‍സ് ചെയ്‌സില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ മികവ് ശ്രദ്ധേയമാണ്. ഇന്ത്യക്കായും ആര്‍സിബിക്കായും മികച്ച റെക്കോര്‍ഡ് ഇക്കാര്യത്തില്‍ കോഹ്‌ലിക്കുണ്ട്. അതേസമയം ഐപിഎല്‍ പോരാട്ടങ്ങളില്‍ ചെയ്‌സിങില്‍ മികച്ച ശരാശരി പക്ഷേ കോഹ്‌ലിക്കല്ല എന്നതാണ് വിരോധാഭാസം. ആ മികവില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് ഡേവിഡ് മില്ലറാണ്!

125 ഇന്നിങ്‌സുകളില്‍ നിന്ന് 4027 റണ്‍സുമായി ഐപിഎല്ലിലെ ചെയ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കോഹ്ലി തന്നെയാണ്. ഐപിഎല്ലില്‍ 8758 റണ്‍സാണ് കോഹ്‌ലിക്കുള്ളത്. ചെയ്‌സിങില്‍ 10 അതില്‍ കൂടുതല്‍ ഇന്നിങ്‌സുകള്‍ ചെയ്‌സ് ചെയ്തു മികവ് പുല്‍ത്തിയ 231 ബാറ്റര്‍മാരില്‍ ശരാശരിയില്‍ മില്ലറാണ് മുന്നില്‍ക്കുന്നത്. ഈ പട്ടികയില്‍ കോഹ്‌ലി പത്താം സ്ഥാനത്താണ്.

41.51 ശരാശരിയോടെ പത്താം സ്ഥാനത്താണ്. മില്ലറുടെ ശരാശരി 49.08 ആണ്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ മില്ലറുടെ സഹ താരമായി കളിക്കുന്ന കെഎല്‍ രാഹുലാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. താരത്തിന്റെ ചെയ്‌സിങിലെ ശരാശരി 47.92 ആണ്.

ഇന്നലെ ഒരു മത്സരത്തില്‍ പിഴവ് സംഭവിച്ചെങ്കിലും ചെയ്‌സിങ് ശരാശരിയില്‍ മില്ലറുടെ തട്ട് താണുതന്നെ ഇരിക്കും.

ഐപിഎല്ലില്‍ 67 ഇന്നിങ്‌സുകളില്‍ നിന്നു 49.08 എന്ന മികച്ച ശരാശരിയില്‍ 1,816 റണ്‍സ് മില്ലര്‍ നേടിയിട്ടുണ്ട്, 12 അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 142.54 എന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് താരം മുന്നില്‍ നില്‍ക്കുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 52 പന്തില്‍ നിന്ന് 92 റണ്‍സ് നേടി ഫോമിലേക്ക് മടങ്ങിയെത്തിയ മില്ലറുടെ ഡിസി സഹതാരം കെഎല്‍ രാഹുല്‍, 66 ഇന്നിങ്സുകളില്‍ നിന്നു 47.92 എന്ന ശരാശരിയോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ചെയ്‌സിങില്‍ 25 അര്‍ധ സെഞ്ച്വറികളുള്‍പ്പെടെ 138.22 സ്‌ട്രൈക്ക് റേറ്റില്‍ രാഹുല്‍ 2,636 റണ്‍സ് നേടിയിട്ടുണ്ട്.

കനത്ത പോളിങ് , 60 ശതമാനം പിന്നിട്ടു

കനത്ത പോളിങ് , 60 ശതമാനം പിന്നിട്ടു

ഉച്ചകഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 62.71 ശതമാനമാണ് പോളിങ്. നിലവിലെ കണക്കുകള്‍ പ്രകാരം ഉയര്‍ന്ന പോളിങ് എറണാകുളം ജില്ലയിലാണ്. 66 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.