ഇടുക്കിയിൽ കോൺ​ഗ്രസ് നേതാവിന് നേരെ വടിവാൾ ആക്രമണം; പിന്നിൽ സിപിഎം എന്ന് പരാതി

ഇടുക്കിയിൽ കോൺ​ഗ്രസ് നേതാവിന് നേരെ വടിവാൾ ആക്രമണം; പിന്നിൽ സിപിഎം എന്ന് പരാതി

തൊടുപുഴ: ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലായിരുന്നു ആക്രമണം. തോട്ടം മേഖലയായ കജനപ്പാറയിൽ വെച്ചായിരുന്നു സംഭവം

രാജകുമാരി മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിനു നേരെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി മൂന്നോളം സിപിഎം പ്രവർത്തകർ ആക്രമിച്ചതായി റോയ് പരാതി നൽകി.

അക്രമികളുടെ കൈയിൽ നിന്നു വടിവാൾ അടക്കമുള്ള മാരക ആയുധങ്ങൾ സ്ഥലത്ത് എത്തിയ പൊലീസ് പിടിച്ചു വാങ്ങി. അക്രമി സംഘത്തിലെ മൂന്ന് പേരെ രാജാക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ എൽഡിഎഫിന്റെ പ്രകടന പത്രിക കത്തിച്ചിരുന്നു. ഇതിൽ പ്രകോപിതരായവരാണ് ആക്രമിച്ചതെന്നാണ് ആരോപണം. റോയ് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തെരഞ്ഞെടുപ്പ് പരാജയ ഭീതിയിലാണ് സിപിഎം ഇത്തരം ആക്രമണങ്ങൾ അഴിച്ചു വിടുന്നത്. ആക്രമണത്തിൽ തലയിലും ദേഹത്തും പരിക്കേറ്റതായും റോയ് പ്രതികരിച്ചു.

വെറുതെ തല ചൊറിഞ്ഞു പുണ്ണാക്കാൻ നിൽക്കരുതെന്നു സിസി പ്രസിഡന്റ് സിപി മാത്യു പറഞ്ഞു. പരിക്കേറ്റ റോയിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

‘ആറ് ലക്ഷം ഫോളോവേഴ്‌സുണ്ട്, വാ മൂടി കെട്ടി ഇരിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ല’; ഫെയ്‌സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്‌തെന്ന് അഖില്‍ മാരാര്‍

‘ആറ് ലക്ഷം ഫോളോവേഴ്‌സുണ്ട്, വാ മൂടി കെട്ടി ഇരിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ല’; ഫെയ്‌സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്‌തെന്ന് അഖില്‍ മാരാര്‍

കൊച്ചി: തന്റെ ആറ് ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഫെയ്‌സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്‌തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. തന്റെ ശബ്ദം പലരും ഭയക്കുന്നു. വാ മൂടി കെട്ടി ഇരിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ല. സൈബര്‍ ഡിപ്പാര്‍ട്‌മെന്റില്‍ പിണറായി വിജയന് വേണ്ടി പണി എടുക്കുന്നവര്‍ ആയാലും കോടതി കയറ്റുമെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു.

ഫെയ്‌സ്ബുക്ക് പേജ് നീക്കം ചെയ്യപ്പെട്ടതോടെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു അഖിലിന്റെ പ്രതികരണം. നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത തന്നെ ഇല്ലാതാക്കുകയും താന്‍ പറയുന്നത് ജനം കേള്‍ക്കാതിരിക്കുകയും ചെയ്യുകയാണ് ഉദ്ദേശ്യമെന്നും അഖില്‍ തന്റെ അക്കൗണ്ടില്‍ കുറിച്ചു. ഇത് ചെയ്തവരുടെ ഉദ്ദേശം നടക്കില്ലെന്നും കൂടുതല്‍ ഉച്ചത്തില്‍ താന്‍ സംസാരിക്കുമെന്നും അഖില്‍ പറയുന്നു.

‘അഖില്‍ മാരാര്‍ 2.0’ എന്നപേരില്‍ മറ്റൊരു പേജും ഇതിനകം അഖില്‍ തുറന്നിട്ടുണ്ട്. ഇത് തന്റെ രണ്ടാം വരവാണെന്നും മുറിച്ചാല്‍ മുറി കൂടി വരും, തൃക്കാക്കരയില്‍ എന്റെ മുന്നേറ്റം ഭയന്ന് ഇത്തരത്തില്‍ തറ വേല പൊലീസ് ചെയ്യരുതെന്നും പുതിയ പേജില്‍ പോസ്റ്റ് ചെയ്ത ആദ്യ വിഡിയോ പോസ്റ്റില്‍ അഖില്‍ പറയുന്നു.

‘ഏതെങ്കിലും പോസ്റ്റാണ് പ്രശ്‌നമെങ്കില്‍ സാധാരണ ആ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയോ നീക്കം ചെയ്യുകയോ ആണ് പതിവ്. പക്ഷേ ഇതുവരെയുള്ള തന്റെ എല്ലാ പോസ്റ്റുകളും ഇന്ത്യയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഞാന്‍ പറയുന്ന സത്യം ജനത്തിന് തിരിച്ചറിയാന്‍ സാധിക്കും. ആ സത്യം പലരേയും ഭയപ്പെടുത്തും, അഖില്‍ വിഡിയോയില്‍ പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 600 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 600 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്. 1,12,200 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കൂടിയത്. 14,025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1720 കുറഞ്ഞെങ്കിലും വൈകീട്ടോടെ വിലയില്‍ വര്‍ധനവുണ്ടായി. പവന്‍ വില 520 രൂപ കൂടി 1,11,600 ല്‍ എത്തിയിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് വിലയില്‍ ഇന്നും വര്‍ധനവുണ്ടായിരിക്കുന്നത്. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് സ്വര്‍ണവിലയില്‍ വലിയ മൂന്നേറ്റം ഉണ്ടായിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

സംവിധായകന്‍ രഞ്ജിത്തിന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

സംവിധായകന്‍ രഞ്ജിത്തിന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിന് ഇന്ന് നിര്‍ണായകം. രഞ്ജിത്ത് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്.

കഴിഞ്ഞദിവസം വോട്ടു ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചില്ല. ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 1951ലെ നിയമപ്രകാരം ജയിലില്‍ കിടക്കുന്ന പ്രതിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും പ്രോസിക്യൂഷന്‍ നിലപാട് കോടതി അം​ഗീകരിച്ചു.

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജാ​ഗ്രത വേണമെന്ന് അധികൃതർ നിർദേശിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയിൽ താപനില 39 °C വരെയും; കൊല്ലം,പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. പല ജില്ലകളിലും സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡി​ഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

5 പേർക്ക് പുതുജീവൻ നൽകി 35 വയസ്സിൽ അന്ത്യം; മാതൃകയായി ജയി ജയകുമാർ

5 പേർക്ക് പുതുജീവൻ നൽകി 35 വയസ്സിൽ അന്ത്യം; മാതൃകയായി ജയി ജയകുമാർ

തിരുവനന്തപുരം: മരണമെന്ന കഠിനമായ ദുഃഖത്തിനിടയിലും അവയവദാനമെന്ന മഹത്തായ മാതൃകയുമായി ഒരു കുടുംബം കൂടി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് 5 പേർക്ക് പുതുജീവൻ നൽകാനായി ദാനം ചെയ്തത്.

ജയി ജയകുമാറിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം നൽകിയത് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കാണ് ഹൃദയം നൽകുന്നത്.

സമയം അതിനിർണ്ണായകമായതിനാൽ എയർ ആംബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയിലെത്തിക്കുന്നത്. മറ്റ് അവയവങ്ങൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് നൽകും സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’ വഴിയാണ് മുഴുവൻ പ്രക്രിയകളും ഏകോപിപ്പിക്കുന്നത്. അവയവങ്ങൾ കൊണ്ടുപോകുന്നതിനായി ഗ്രീൻ ചാനൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട് 35ാം വയസ്സിൽ അപ്രതീക്ഷിതമായി വിടപറഞ്ഞ ജയി ജയകുമാർ, സ്വന്തം അവയവങ്ങളിലൂടെ 5 വ്യക്തികൾക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അവസരമൊരുക്കിയാണ് യാത്രയാകുന്നത്.

ജയിയുടെ കുടുംബം എടുത്ത ഈ ധീരമായ തീരുമാനം അവയവദാന രംഗത്ത് വിലമതിക്കാനാകാത്ത സന്ദേശമാണ് നൽകുന്നത്.