by Midhun HP News | Aug 19, 2026 | Latest News, കേരളം
നീലേശ്വരം: പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി. നീലേശ്വരം കണിച്ചിറയിലെ ഓട്ടോറിക്ഷ ഡ്രൈവർ അജീവന്റെ ഭാര്യ നദിയെ (48) ആണ് മരിച്ചത്. കടിഞ്ഞുമൂല പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ബുധനാഴ്ച രാവിലെ വീടിനടുത്തുള്ള പുഴക്കടവിൽ പാത്രം കഴുകുന്നതിനിടെയാണ് നദിയെ അബദ്ധത്തിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടത്. രാവിലെ നടത്തിയ തിരച്ചിലിൽ ഇവരുടെ മൊബൈൽ ഫോൺ പുഴയിൽനിന്ന് ലഭിച്ചിരുന്നുവെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് നീലേശ്വരം പൊലീസും അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമും നാട്ടുകാരും ചേർന്ന് പുഴയിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തുകയായിരുന്നു. പകൽ പതിനൊന്ന് മണിയോടെയാണ് കടിഞ്ഞുമൂല പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



by Midhun HP News | Aug 19, 2026 | Latest News, കേരളം
ആലപ്പുഴ: കരുവാറ്റയില്‍ വയോധികനായ ശിവന്‍കുട്ടിയെ തലയില്‍ വലിയ കല്ലിട്ടു കൊലപ്പെടുത്താനായിരുന്നു പ്രതികളായ കൗമാരസംഘം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ്. 2017-ല്‍ പുറത്തിറങ്ങിയ ‘സ്‌പൈഡര്‍’ എന്ന തമിഴ് സിനിമയാണ് ഇതിന് പ്രതികള്‍ക്ക് പ്രചോദനമായത്. മുകളില്‍നിന്നു കല്ലിട്ട് ആളുകളെ കൊല്ലുന്ന കുട്ടിയുടെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. പ്രതികളില്‍ ഒരാളാണ് ഈ ആശയം മുന്നോട്ടു വെച്ചത്. നേരിട്ടു കൊല്ലുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഇതുവഴി ഒഴിവാക്കാനാകുമെന്നും പ്രതികള്‍ കണക്കുകൂട്ടി.

വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷന്‍ നല്‍കിയ 13 കാരി പെണ്‍കുട്ടി ഉറപ്പാക്കിയിരുന്നു. ഇക്കാര്യം പ്രതികളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഓടിട്ട വീടിന്റെ മച്ചാണ് പ്രതികളുടെ പ്ലാന്‍ നടപ്പാക്കുന്നതിന് തടസ്സമായത്. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയെത്തിയ പ്രതികള്‍ ശിവന്‍കുട്ടി താമസിക്കുന്ന വാടകവീടിന്റെ പുരപ്പുറത്തു കയറി. പലഭാഗങ്ങളില്‍ ഓടിളക്കി നോക്കി. മച്ചുള്ളതിനാല്‍ കല്ലിട്ടു കൊല്ലാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി. മച്ചില്ലാത്ത ഭാഗത്തുകൂടി ഉള്ളിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.
ഇതേത്തുടര്‍ന്നാണ് ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ അകത്തു കടന്നത്. തുടര്‍ന്ന് തലയ്ക്ക് അടിച്ചുവീഴ്ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കും പുലര്‍ച്ചെ മൂന്നു മണിക്കും ഇടയിലായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകം എങ്ങനെ നടപ്പാക്കണമെന്ന് പെണ്‍കുട്ടിയും കൂട്ടാളികളായ സംഘവും സാമൂഹികമാധ്യമങ്ങളിലൂടെ അടക്കം നിരന്തരം ചര്‍ച്ചചെയ്തിരുന്നു.

‘പല മാർഗങ്ങളും ചർച്ച ചെയ്തു’
വിഷം കൊടുക്കുന്നതും വാഹനാപകടത്തില്‍പ്പെടുത്തുന്നതും ഉള്‍പ്പെടെ പലവഴികളും ചര്‍ച്ച ചെയ്തിരുന്നു.
ഇതിനിടെയാണ് ശിവന്‍കുട്ടിയുടെ മകളെ പ്രസവത്തിനായി വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ഭാര്യയും ആശുപത്രിയിലേക്ക് പോയതോടെ ശിവന്‍കുട്ടി തനിച്ചായിരുന്നു താമസം. കൂട്ടുകാരിയുടെ വീട്ടിലേക്ക് മാറി താമസിച്ച പെണ്‍കുട്ടി, ഈ അവസരം വിനിയോഗിക്കാന്‍ കൗമാര സംഘത്തിനോട് ആവശ്യപ്പെടുകയായിരുന്നു.
ട്രെയിനിൽ വന്നു, ബസിൽ മടക്കം
ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ കൊല്ലത്തുനിന്നുള്ള ട്രെയിനിലാണ് പ്രതികള്‍ ഹരിപ്പാട്ടെത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപമെത്തി. അവിടെ നിന്ന് നടന്നാണ് ശിവന്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. കൊലപാതകം നടത്തിയശേഷം ഇതേ വഴിയിലൂടെ തന്നെ പുലര്‍ച്ചെ ഇവർ ഹരിപ്പാട് നഗരത്തിലെത്തി
തട്ടുകടയിലെ ആഘോഷം
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് അടുത്തുള്ള തട്ടുകടയില്‍ നിന്ന് ആഘോഷപൂര്‍വം ഭക്ഷണം കഴിച്ചു. ആസൂത്രണം ചെയ്തപോലെ കൃത്യം നടത്തിയതിന്റെ ആവേശത്തിലായിരുന്നു അവര്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കടയിലുണ്ടായിരുന്നവരുടെ മൊഴിയില്‍ നിന്നുമാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ഭക്ഷണം കഴിച്ചശേഷം ബസിലാണ് ഇവര്‍ കൊല്ലത്തേക്ക് മടങ്ങിയത്. തിങ്കളാഴ്ച രാവിലെ വരെ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇവര്‍. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തതോടെയാണ് ഇവര്‍ ആശങ്കയിലായത്.
തിങ്കളാഴ്ച രാത്രിയാണ് ഹരിപ്പാട് പൊലീസ് സംഘം പരവൂരിലെ പ്രതികളുടെ വീടുകളിലെത്തുന്നത്. നിര്‍ധന കുടുംബാംഗങ്ങളാണ് പിടിയിലായ മൂന്നുപേരും. ക്വട്ടേഷന്‍ നല്‍കിയ പെണ്‍കുട്ടിയുമായി ഇതിലൊരു പ്രതിക്കുള്ള ബന്ധമാണ് മറ്റു രണ്ടുപേരെയും കൃത്യത്തില്‍ പങ്കാളികളാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുന്‍പ് പരവൂരില്‍ താമസിക്കുന്ന കാലത്ത് സ്‌കൂളില്‍വെച്ചാണ് ഇയാളുമായി പെണ്‍കുട്ടി പരിചയത്തിലാകുന്നത്.പരവൂരു കാരായ ശിവന്‍കുട്ടി ചെട്ടിയാരും ഭാര്യയും രണ്ടു വര്‍ഷം മുമ്പാണ് കരുവാറ്റയില്‍ താമസമാക്കുന്നത്.

by Midhun HP News | Aug 19, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ നിയമിച്ചു. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാലു ഘട്ട പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. എന്‍ടിഎ ഓഫീസുകള്‍ അടിയന്തരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

എന്‍ടിഎ ഓഫീസുകളുടെ സുരക്ഷാ ചുമതല സുരക്ഷാ ചുമതല സിഐഎസ്എഫിന് നല്‍കും. അടുത്ത 23 ആഴ്ചകള്‍ക്കുള്ളില്‍ 20 മുതല്‍ 25 വരെ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. പരീക്ഷകള്‍ പൂര്‍ണ്ണ സുരക്ഷയോടെയും പഴുതുകളടച്ചും നടത്തണമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി നിര്‍ദേശം നല്‍കിയിരുന്നു.
യുജിസി നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പരീക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പരീക്ഷാ നടപടികള്‍ സമഗ്രമായി പരിശോധിക്കാനും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എന്‍ടിഎയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ തീരുമാനം. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. സെപ്റ്റംബർ 9, 10 തീയതികളിലായി പരീക്ഷ നടക്കും. സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെ നടക്കും.

by Midhun HP News | Aug 19, 2026 | Latest News, കേരളം
തിരുവനന്തപുരം: ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. 59,00,472 ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹിക സുരക്ഷ പെന്‍ഷന് സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും.

16 ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 6.59 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തിനായി 130.32 കോടി രൂപയും അനുവദിച്ചു. 8,46,456 പേര്‍ക്കുള്ള വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളിലെ കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചു. ഇതും ഇന്നു മുതല്‍ വിതരണം ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ നല്‍കും
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ക്കായി 630.5 കോടിരൂപയും അങ്കണവാടി പെന്‍ഷന്‍കാരുടെ കുടിശിക തീര്‍ക്കാന്‍ നേരത്തെ അനുവദിച്ച 10 കോടിക്ക് പുറമെ 24കോടിയും അനുവദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസും 20000 രൂപ ഓണം അഡ്വാന്‍സും അനുവദിച്ചിട്ടുണ്ട്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3000 രൂപ ഉത്സവബത്ത നല്‍കും.

പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്ക് 6000 രൂപ അഡ്വാന്‍സ് അനുവദിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ ബോണസും ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ഉത്സവ ബത്തയും നല്‍കും. പിന്നാക്ക വിഭാഗ സ്‌കോളര്‍ഷിപ്പില്‍ മുന്‍സര്‍ക്കാര്‍ വരുത്തിയ കുടിശിക തീര്‍ക്കാന്‍ 310 കോടി അനുവദിച്ചു. കാസ്പ്, ആരോഗ്യ കിരണം പദ്ധതികളിലെ അടിയന്തിര ബാധ്യതകള്‍ തീര്‍ക്കാന്‍ 200 കോടി രൂപയും അനുവദിച്ചു.
സപ്ലൈകോക്ക് ഓണവിപണി സജീവമാക്കാന്‍ 53 കോടി രൂപ മുന്‍കൂറായി അനുവദിച്ചു. കണ്‍സ്യൂമര്‍ ഫെഡിന് 25 കോടിയും അനുവദിച്ചു. സപ്ലൈകോ വഴി 2026 ജൂലൈ 31 വരെയുള്ള നെല്ല് സംഭരണ പി.ആര്‍.എസ് കുടിശിക തീര്‍പ്പാക്കാന്‍ 150 കോടി അനുവദിച്ചു. ഇത് ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി.

by Midhun HP News | Aug 19, 2026 | Latest News, കേരളം
ആറ്റിങ്ങൽ: ഊരുപൊയ്ക തരംഗിണി ലൈബ്രറി സ്വാതന്ത്ര്യ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ആർ സന്തോഷ് കുമാർ പതാക ഉയർത്തി. തുടർന്ന് പ്രശ്നോത്തരി മത്സരവും മെറിറ്റ് ഈവനിങ്ങും ബ്രഹ്മ കുമാരീസ് ഊരുപൊയ്ക ശാഖ നടത്തിയ ലഹരി മുക്ത കേരളം എന്ന സെമിനാറും ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മുദാക്കൽ പഞ്ചായത്ത് പ്രെഡിഡന്റ് ഷൈനി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ ലിഷ രാജ്, പഞ്ചായത്ത് മെമ്പർ ശ്രീക്കുട്ടി, താലൂക്ക് ലൈബ്രറി മെമ്പർ രമാഭയ് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.




by Midhun HP News | Aug 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കന്യാകുമാരി കരുങ്കല്‍ ബെത്‌ലഹേം നഴ്സിങ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി, നെയ്യാറ്റിന്‍കര സ്വദേശി ആന്‍സിജിയുടെ മരണത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നടപടി. കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് കാട്ടി ആന്‍സിജി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

കോളജിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ആന്‍സിജി, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നിയന്ത്രണം മറികടന്ന് കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നുവെന്ന് പറഞ്ഞ് അധ്യാപിക ആന്‍സിജിയെ പരസ്യമായി ശാസിച്ചിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകള്‍ കോളജില്‍ ഫോണ്‍ കൊണ്ടുപോയിട്ടില്ലെന്ന് ആന്‍സിജിയുടെ പിതാവ് ബി അനില്‍ വ്യക്തമാക്കി. ബാഗ് പരിശോധിച്ചെങ്കിലും ഫോണ്‍ കണ്ടെത്തിയിരുന്നില്ല. കോളജ് ഹോസ്റ്റലില്‍ നിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിനെതിരെ വിദ്യാര്‍ഥികള്‍ സമരം ചെയ്തിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പുറത്താക്കുകയും, വലിയ പിഴയൊടുക്കിയ ശേഷമാണ് തിരിച്ചെടുത്തതെന്നും പിതാവ് ആരോപിച്ചു. സമരം ചെയ്തതിന്റെ പേരില്‍ മാനേജ്മെന്റ് വിവിധ രീതിയില്‍ സമ്മര്‍ദം ചെലുത്തുകയും പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്തുവെന്നാണ് മാതാപിതാക്കളുടെ പരാതി.
ആന്‍സിജിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കരുങ്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കോളജ് മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)


Recent Comments