കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് പിടിയില്‍

കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് പിടിയില്‍

മുംബൈ: ബാങ്കോക്കില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണര്‍ അപ്പായ മാനന്തവാടി പുതുശ്ശേരി സ്വദേശി ഹര്‍ഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റിലായത്.

ജൂണ്‍ പത്തിന് രാത്രിയില്‍ ബാങ്കോക്കില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (TG-351) മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഹര്‍ഷ. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.

ഹര്‍ഷയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥര്‍, വാക്വം സീല്‍ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയില്‍ പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തി. തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കിറ്റ് ഉപയോഗിച്ച് നടത്തിയ രാസപരിശോധനയില്‍ ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പിടിച്ചെടുത്ത 11 കിലോയിലധികം തൂക്കം വരുന്ന ഈ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 11.82 കോടി രൂപ വിലമതിക്കും.

എന്‍ഡിപിഎസ് നിയമപ്രകാരം ഹര്‍ഷ സണ്ണിയെ കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹര്‍ഷ സണ്ണിയെ മുംബൈയിലെ ഫോര്‍ട്ട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈയിലേക്കാണോ അതോ രാജ്യത്തെ മറ്റെതെങ്കിലും ഇടത്തേക്കാണോ ലഹരിമരുന്ന് എത്തിച്ചത് എന്നത് സംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും പൊലീസും അന്വേഷണം തുടങ്ങി. ഇതിനായി ഹര്‍ഷയുടെ യാത്രാ വിവരങ്ങള്‍, കോള്‍ റെക്കോര്‍ഡുകള്‍ തുടങ്ങിയവ പരിശോധിച്ചു വരികയാണ്.

നെയ്മർ കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടം

നെയ്മർ കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടം

ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് മുൻ ചാംപ്യൻമാർ ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30നു ഇറങ്ങുമ്പോൾ അവരുടെ സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കില്ലെന്നു ഉറപ്പായി. ഗ്രൂപ്പ് സി യിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ബ്രസീൽ 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെയാണ് നേരിടാൻ ഒരുങ്ങുന്നത്. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് മത്സരം.

നെയ്മർ കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. കണങ്കാലിനേറ്റ പരിക്കാണ് നെയ്മറുടെ അന്താരാഷ്ട്ര വേദിയിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകിപ്പിച്ചത്. മത്സരത്തിന് മുന്നോടിയായി സംസാരിച്ച ആഞ്ചലോട്ടി താരം പരിക്കിൽ നിന്നു മോചിതനായി വരുന്നുണ്ടെന്നും വ്യക്തമാക്കി.

അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോകാൻ കിണഞ്ഞു ശ്രമിക്കുകയാണ്. ഒപ്പം ആറാം ലോക കിരീടവും അവർ സ്വപ്നം കാണുന്നു. ലോകകപ്പിന് ദിവസങ്ങൾക്ക് മുൻപാണ് പരിക്ക് വീണ്ടും നെയ്മറുടെ വഴി മുടക്കിയത്.

കളിക്കളത്തിലെ പ്രകടനത്തിനപ്പുറം, ടീമിൽ നെയ്മറുടെ സാന്നിധ്യം അനിവാര്യമാണെന്നു ആഞ്ചലോട്ടി ഉറപ്പിച്ചു പറയുന്നു.

‘അദ്ദേഹത്തിന്റെ ഫുട്ബോൾ മികവ് തർക്കമില്ലാത്ത കാര്യമാണ്. അതു മാത്രമല്ല ഞങ്ങൾ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ കാരണം. മറിച്ച് ടീമിലെ യുവ കളിക്കാർക്ക് അദ്ദേഹത്തിനു പകർന്നു നൽകാൻ കഴിയുന്ന അനുഭവസമ്പത്തും മാതൃകയും മുന്നിൽക്കണ്ടു കൂടിയാണ്’- ആഞ്ചലോട്ടി വ്യക്തമാക്കി. നെയ്മർ അടുത്ത ആഴ്ചയോടെ പരിശീലനം പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയ ആഞ്ചലോട്ടി താരത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ശുഭസൂചനകളാണ് നൽകിയത്.

2023ന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയേറ്റ വലത് കണങ്കാലിലെ പരിക്ക് കാരണം താരം വിശ്രമത്തിലാണ്. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ വേദിയിൽ തങ്ങളുടെ പ്രിയപ്പെട്ട താരം ബൂട്ടണിയുന്നത് കാണാൻ ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും.

ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിന്നിട്ടും, ലോകകപ്പിന് മുന്നോടിയായി പരിക്ക് മാറുമെന്ന കോച്ചിങ് സ്റ്റാഫിന്റെ പ്രതീക്ഷയിലാണ് 34 കാരനായ നെയ്മറെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയത്.

ബ്രസീൽ ഇപ്പോഴും ടൂർണമെന്റിലെ പ്രിയപ്പെട്ട ടീമുകളിലൊന്നാണെങ്കിലും നെയ്മറുടെ അസാന്നിധ്യം ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന ആശങ്ക ആരാധകർക്കുണ്ട്. നാല് ലോകകപ്പുകളിലായി 8 ഗോളുകൾ നേടിയിട്ടുള്ള അദ്ദേഹം ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ്.

ജൂൺ 19നാണ് ബ്രസീലിന്റെ രണ്ടാം പോരാട്ടം. ഹെയ്തിക്കെതിരെ നടക്കുന്ന ഈ മത്സരത്തിൽ നെയ്മർ കളിക്കാൻ സാധ്യതയുണ്ട്. ജൂൺ 24ന് ആൻഡി റോബർട്സണിന്റെ സ്കോട്ലൻഡിനെതിരെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.

ടൂർണമെന്റ് ആരംഭിച്ചതേയുള്ളൂ എന്നതിനാൽ നെയ്മറുടെ ലോകകപ്പ് സ്വപ്നങ്ങൾ ഇല്ലാതാകുകയല്ല മറിച്ച് അൽപ്പം വൈകുക മാത്രമാണ് ചെയ്യുന്നതെന്ന വീക്ഷണമാണ് ആഞ്ചലോട്ടിക്കും ബ്രസീൽ ക്യാംപിനുമുള്ളത്. അതിനാൽ തന്നെ ടീമിലെ സുപ്രധാന താരത്തെ വെച്ച് അനാവശ്യ പരീക്ഷണത്തിന് കോച്ചിങ് സ്റ്റാഫ് മുതിർന്നേക്കില്ല.

റവന്യൂ – ഭൂമി പ്രശ്നങ്ങൾക്കും വ്യവസായ വായ്പകൾക്കും ഒറ്റപ്പേര്: റവന്യൂ സൊല്യൂഷൻസ്

റവന്യൂ – ഭൂമി പ്രശ്നങ്ങൾക്കും വ്യവസായ വായ്പകൾക്കും ഒറ്റപ്പേര്: റവന്യൂ സൊല്യൂഷൻസ്

റവന്യൂ സൊല്യൂഷൻസ്:

ആധാര പിശകുകൾ, ഭൂമി തരം മാറ്റം, റീ സർവ്വേ സംബന്ധിച്ച വിസ്തീർണ്ണ വ്യത്യാസം, കെട്ടിട നമ്പർ, ലൈസൻസുകൾ എന്നിവയ്ക്കു സമീപിക്കാം. ഒപ്പം കോടതിയിൽ എത്താത്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതുമാണ്. സിവിൽ സ്കോർ നോക്കി വ്യവസായ വായ്പ ലഭ്യമാക്കുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ: 9 4 9 6 38 98 77

നിപ പ്രതിരോധം ശോചനീയം, ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമനം കള്ളന് ചൂട്ടുപിടിക്കല്‍; വിമര്‍ശിച്ച് പിണറായി

നിപ പ്രതിരോധം ശോചനീയം, ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമനം കള്ളന് ചൂട്ടുപിടിക്കല്‍; വിമര്‍ശിച്ച് പിണറായി

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശോചനീയമായ നിലയിലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വേണ്ട ഗൗരവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നില്ലെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് ജാഗ്രതയുടെ ഭാഗമായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിചിത്ര സംഭവമാണെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നിപയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വേണ്ട ഗൗരവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല. ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ ഇടപെടലിനെ കുറിച്ചല്ല പറയുന്നത്. ഇക്കാര്യത്തില്‍ ആരോഗ്യമേഖലയെ ആകെ സജ്ജമാക്കാനും അതിന്റെ ഭാഗമായുള്ള ഇടപെടലുകള്‍ ഉണ്ടാവാനും സാധാരണ ഗതിയില്‍ ആരോഗ്യവകുപ്പും സര്‍ക്കാരും എടുക്കേണ്ട മുന്‍കൈ നടപടികള്‍ നിര്‍ഭാഗ്യവശാല്‍ കണ്ടില്ല. കേരളത്ത് അടുത്തകാലത്ത് ഉണ്ടായ ആരോഗ്യമന്ത്രിമാര്‍ ഒന്നും മെഡിക്കല്‍ ബിരുദധാരികള്‍ അല്ല. പക്ഷേ ഏറ്റവും കടുത്ത നിപ ബാധ ഉണ്ടായ ഘട്ടത്തില്‍ പോലും എങ്ങനെയാണ് ആരോഗ്യമന്ത്രി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമായിരുന്നത്. ഏതെല്ലാം തരത്തിലുള്ള ഇടപെടല്‍ നടത്തി എന്നതും അറിയാവുന്ന കാര്യമാണ്. നിലവില്‍ ശോചനീയമായ നിലയിലാണ്. ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല. ഇടപെട്ടിട്ടില്ല. ആരോഗ്യമന്ത്രി ഇവിടെ വന്നാല്‍ ബന്ധപ്പെട്ടവരെ ഉണര്‍ത്താന്‍ കഴിയും. ഇടപെടലുകള്‍ക്ക് സാധ്യത ഉണ്ട്. ഇത് ശരിയായ രീതിയല്ല. നിപയുടെ ഗൗരവ സ്വഭാവം അറിയാവുന്നതാണ്. ജാഗ്രതയുടെ ഭാഗമായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ വേണ്ടതാണ്.’- പിണറായി വിജയന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിചിത്ര സംഭവമെന്നും പിണറായി വിജയന്‍ പറഞ്ഞു. വിചിത്രമായ സംഭവങ്ങളാണ് നടക്കുന്നത്. വിചിത്രമായ പരസ്യ പ്രതികരണമാണ് ദേവസ്വം മന്ത്രിയില്‍ നിന്ന് ഉണ്ടായത്. നിയമനം അറിയില്ല എന്നാണ് പറഞ്ഞത്. ഇത്തരമൊരു നിയമനം ദേവസ്വം മന്ത്രി അറിയാതെ എങ്ങനെയാണ് ഉണ്ടാവുക. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഒരു സ്ഥാപനത്തിന് വേണ്ടി ഹാജരായ ഒരു അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് ഒരു തരത്തില്‍ കള്ളന് ചൂട്ടുപിടിക്കല്‍ ആയിപ്പോയെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

സ്വര്‍ണവില വീണ്ടും 1,10,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2500 രൂപ

സ്വര്‍ണവില വീണ്ടും 1,10,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2500 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. 1,09,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കൂടിയത്. 13,665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്നും സമാധാന കരാറിന് അരികിലാണെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്നലെ ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. ഈ ട്രെന്‍ഡ് ഇന്നും തുടരുകയായിരുന്നു. രണ്ടുദിവസത്തിനിടെ 2500 രൂപയാണ് വര്‍ധിച്ചത്.

മൂന്ന് ദിവസത്തിനിടെ 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് ഇന്നലെ മുതല്‍ വില ഉരാന്‍ തുടങ്ങിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചത്.

അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി; ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ മാറ്റി

പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി; ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി എടുത്തതിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് നീക്കി. 15 ദിവസത്തെ അവധി ആവശ്യപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. പകരം ഡോ. മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ഡയറക്ടറായാണ് ഡോ. റീനയെ തരംതാഴ്ത്തി നിയമിച്ചിരിക്കുന്നത്.

കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍, താന്‍ 15 ദിവസത്തെ ലീവിന് അപേക്ഷിച്ചിട്ടില്ലെന്നും പനിയും വയറിളക്കവും ബാധിച്ചതിനാല്‍ രണ്ടര ദിവസത്തെ കാഷ്വല്‍ ലീവിനാണ് അപേക്ഷിച്ചതെന്നും ഡോ. റീന വെളിപ്പെടുത്തി. ഉത്തരവ് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും 15 ദിവസത്തെ ലീവ് ചോദിച്ചതിന് തെളിവുണ്ടെങ്കില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടട്ടെയെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് നിപ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ ഡയറക്ടര്‍ കൃത്യമായി സഹകരിക്കുന്നില്ല എന്നൊരു ആക്ഷേപം മന്ത്രിയുടെ ഓഫീസിന് ഉണ്ടായിരുന്നു. മണ്ഡലകാലത്ത് ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തുന്ന ഡോക്ടര്‍മാര്‍ക്ക് മതിയായ താമസ-ഭക്ഷണ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. റീന ദേവസ്വം കമ്മീഷണര്‍ക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു. ആരോഗ്യവകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രിയുടെ കീഴിലായതിനാല്‍ ഈ കത്ത് മന്ത്രിയെയും വകുപ്പിനെയും വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് പെട്ടെന്നുള്ള ഈ തരംതാഴ്ത്തലെന്നാണ് സൂചന.