ആർത്തവ അവധി നൽകാൻ കഴിയില്ല; വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ കെഎസ്ആർടിസി

ആർത്തവ അവധി നൽകാൻ കഴിയില്ല; വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ കെഎസ്ആർടിസി

കൊച്ചി: ആർത്തവ അവധി അനുവദിക്കണമെന്ന വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കി കെ എസ് ആർ ടി സി. ആർത്തവ അവധി അനുവദിക്കാൻ കഴിയില്ലെന്നും നിലവിൽ ഇത്തരമൊരു നീക്കം സ്ഥാപനത്തിന് അധിക ബാധ്യത സൃഷ്ട്ടിക്കുമെന്നും അത് താങ്ങാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചു.

രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്നാണ് വനിതാ കണ്ടക്ടർമാർ ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ നീക്കം സർവീസുകളെ ഗുരുതരമായി ബാധിക്കും. അതിനാൽ അവധി നൽകാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി വ്യക്തമാക്കി. അതെ സമയം, കർണാടകയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ജീവനക്കാരികൾക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അവധിക്ക് അപേക്ഷിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.18 മുതൽ 52 വയസ്സുവരെയുള്ള ജീവനക്കാരികൾക്ക് ആണ് അവധി ലഭിക്കുന്നത്. ഈ വർഷം മുതൽ പുതിയ തീരുമാനം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

30 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഗുരുവായൂര്‍ – തിരുനാവായ റെയില്‍വേ പാതയിലെ ‘മരവിപ്പിക്കല്‍’ നീങ്ങി

30 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഗുരുവായൂര്‍ – തിരുനാവായ റെയില്‍വേ പാതയിലെ ‘മരവിപ്പിക്കല്‍’ നീങ്ങി

തൃശൂർ: മൂന്ന് പതിറ്റാണ്ടായി ഫയലുകളിലും വാഗ്ദാനങ്ങളിലുമൊതുങ്ങിയിരുന്ന ഗുരുവായൂര്‍ – തിരുനാവായ റെയില്‍വേ പദ്ധതി വീണ്ടും ചര്‍ച്ചയിലേക്ക്. പദ്ധതി മരവിപ്പിച്ച റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഔദ്യോഗികമായി പിന്‍വലിച്ചതോടെ, മലബാറിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന ഈ സ്വപ്ന പദ്ധതിക്ക് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കൈക്കൊണ്ട ഈ തീരുമാനം, പ്രദേശവാസികള്‍ക്കും വികസന പ്രവര്‍ത്തകര്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

നിര്‍മാണ പുരോഗതിയില്ലായ്മയും ഭൂമിയേറ്റെടുപ്പിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടി 2019-ലാണ് പദ്ധതി റെയില്‍വേ ബോര്‍ഡ് മരവിപ്പിച്ചത്. എന്നാല്‍ പുതിയ തീരുമാനത്തോടെ, സാങ്കേതികമായി നിലനിന്നിരുന്ന പ്രധാന തടസ്സം നീങ്ങിയിരിക്കുകയാണ്.

റെയില്‍വേയുടെ പച്ചക്കൊടി; തടസ്സമായി ഭൂമിയേറ്റെടുപ്പ്

പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ മന്ത്രാലയം പുനര്‍സര്‍വേ നടത്തി രണ്ട് വര്‍ഷം മുന്‍പേ തന്നെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ വൈകുന്നതാണ് അനിശ്ചിതത്വത്തിന് കാരണം.

പ്രധാനമന്ത്രിയുടെ റെയില്‍വേ ഉപദേഷ്ടാവും മെട്രോമാനുമായ ഇ. ശ്രീധരനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പാത കടന്നുപോകുന്നതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റേതാണ്. ഈ നടപടികള്‍ വൈകുന്നതാണ് നിലവില്‍ പദ്ധതിക്ക് മുന്നിലെ ഏക വലിയ തടസ്സമെന്ന വിമര്‍ശനമാണ് ഉയരുന്നത്.

വാഗ്ദാനങ്ങളുടെ മൂന്ന് പതിറ്റാണ്ട്

1982: ഗുരുവായൂരില്‍ നിന്ന് വടക്കോട്ടുള്ള റെയില്‍വേ ലൈന്‍ എന്ന ആശയം ആദ്യമായി ഉയര്‍ന്നു.

1995: അന്നത്തെ റെയില്‍വേ മന്ത്രി സുരേഷ് കല്‍മാഡി ശിലാസ്ഥാപനം നടത്തി.

അലൈന്‍മെന്റിലെ മാറ്റങ്ങള്‍: കുറ്റിപ്പുറം, തിരൂര്‍, താനൂര്‍ എന്നീ റൂട്ടുകള്‍ പരിഗണിച്ച ശേഷം, പദ്ധതി തിരുനാവായ പാതയില്‍ കേന്ദ്രീകരിച്ചു.

2019: ഭൂമിയേറ്റെടുപ്പിലെ അനിശ്ചിതത്വം മൂലം പദ്ധതി ഔദ്യോഗികമായി മരവിപ്പിച്ചു.

കഴിഞ്ഞ കേന്ദ്ര ബജറ്റുകളില്‍ ഈ പദ്ധതിക്കായി 45 കോടി രൂപ വരെ വകയിരുത്തിയിരുന്നുവെങ്കിലും, ‘മരവിപ്പിച്ച പദ്ധതി’ എന്ന നില കാരണം ഈ തുക വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴത്തെ തീരുമാനത്തോടെ ആ സാങ്കേതിക തടസ്സവും നീങ്ങിയിരിക്കുകയാണ്.

രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍ വികസനം

പദ്ധതി വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് കാരണമെന്ന് ബിജെപി ആരോപിക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് മറ്റ് മുന്നണികളും രംഗത്തുണ്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് വാര്‍ത്തയെ തുടര്‍ന്ന് ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. സി. നിവേദിത സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ മുഖാന്തിരം നടത്തിയ ഇടപെടലുകളും, ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നല്‍കിയ നിവേദനങ്ങളും പദ്ധതിക്ക് പുതുഗതി നല്‍കിയതായി വിലയിരുത്തപ്പെടുന്നു.

പദ്ധതി പുനരാരംഭിക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാ സമിതി സെക്രട്ടറി എം.ബിജേഷും ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിന്‍, സെക്രട്ടറി അഡ്വ. രവി ചങ്കത്ത് എന്നിവര്‍ സ്വാഗതം ചെയ്തു.

ഇനി വേണ്ടത് വ്യക്തമായ ആക്ഷന്‍ പ്ലാന്‍

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇതേ കാലയളവില്‍ ആരംഭിച്ച റെയില്‍വേ പദ്ധതികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയായപ്പോള്‍, ഗുരുവായൂരില്‍ സര്‍വേ കല്ലുകള്‍ ഇന്നും ചരിത്ര സ്മാരകങ്ങളായി തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍, റെയില്‍വേ ബോര്‍ഡ് എന്നിവര്‍ അവരുടെ ഭാഗത്തെ തടസ്സങ്ങള്‍ നീക്കിയ സാഹചര്യത്തില്‍, രാഷ്ട്രീയ ഭേദമന്യേ സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെയും വികസന സംഘടനകളുടെയും ശക്തമായ ആവശ്യം.

30 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ അന്ത്യമാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കുടവൂർകോണം ഗവണ്മെന്റ് ഹൈസ്കൂളിൽ കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.സരിത ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കലേഷ്, ജൂനിയൈർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷീജ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരായ ഷൈനി, ഷീന. ജെ.ഐസക്, ആര്യ, ധന്യ, ആശാവർക്കർ മിനിമോൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ് സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ജോയ്.ജി നന്ദിയും പറഞ്ഞു.

ടി. സരള (74) അന്തരിച്ചു

ടി. സരള (74) അന്തരിച്ചു

കിളിമാനൂർ: ചെങ്കിക്കുന്ന് വലിയവിള ജംഗ്ഷൻ ശോഭനവിലാസത്തിൽ പരേതനായ പി മണികണ്ഠന്റെ സഹധർമ്മിണി ടി. സരള (74) അന്തരിച്ചു.

മക്കൾ: എം.എസ് ശോഭന, എം.എസ് സനിത (അധ്യാപിക,എസ്.എസ്.വി.ജി.എച്ച്.എസ്.എസ്, ചിറയിൻകീഴ്.), എം.എസ് സുനിൽ കുമാർ, എം.എസ് സജിത.

മരുമക്കൾ: സുമാചന്ദ്രൻ, എസ് സതീഷ്കുമാർ (റിട്ടയേർഡ് അധ്യാപകൻ, ഗവ:എച്ച്.എസ്, അയിലം), ഡി രാജു (ബിസിനസ്).

സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡൻറ് നിഷാന്ത് കെഎൽ അധ്യക്ഷത വഹിച്ച യോഗം ആറ്റിങ്ങൽ ഡിവൈഎസ്പി എസ് മഞ്ജുലാൽ ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ എസ് എച്ച് ഒ അജയൻ. ജെ, കെ പി ഒ എ റൂറൽ ജില്ലാ സെക്രട്ടറി ആർ കെ ജ്യോതിഷ് എന്നിവർ സംസാരിച്ചു. കെ പി ഒ എ റൂറൽ ജില്ലാ ട്രഷറർ വിജു റ്റി സ്വാഗതവും സംസ്ഥാന സമിതി അംഗം വിനോദ് കുമാർ കെ നന്ദിയും രേഖപ്പെടുത്തി. സ്വാഗതസംഘം ചെയർമാനായി അജയൻ ജെ, വൈസ് ചെയർമാനായി കിഷോർ, ജനറൽ കൺവീനറായി വിനോദ് കുമാർ കെ , ജോയിൻറ് കൺവീനറായി അജിത്ത്കുമാർ പി എന്നിവർ ഉൾപ്പെട്ട സ്വാഗതസംഘം കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും കേരള ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംനേടി ആറ്റിങ്ങൽ സ്വദേശിയായ മൂന്ന് വയസുകാരി

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും കേരള ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംനേടി ആറ്റിങ്ങൽ സ്വദേശിയായ മൂന്ന് വയസുകാരി

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും കേരള ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംനേടി ആറ്റിങ്ങൽ സ്വദേശിയായ മൂന്ന് വയസുകാരി. മൂന്ന് വയസ്സും മൂന്ന് മാസവും പ്രായമുള്ള ഉണ്ണി ആർച്ച എന്ന കൊച്ചു മിടുക്കിയാണ് അപൂർവ്വമായ നേട്ടം കൈവരിച്ചിരിക്കുന്നത്.

ശരീരഭാഗങ്ങളും വിവിധ തൊഴിലുകളും തിരിച്ചറിയുക, ഇംഗ്ലീഷ് കവിതകൾ ചൊല്ലുക, 12 വ്യത്യസ്ത പ്രവൃത്തികൾ (actions) ചെയ്യുക, അഞ്ച് രൂപങ്ങൾ (shapes) ചിത്രങ്ങളുമായി പൊരുത്തപ്പെടുത്തുക എന്നിവയിലൂടെ ഈ കൊച്ചു പ്രതിഭ തന്റെ കഴിവ് തെളിയിച്ചു. കൂടാതെ, പത്ത് പേപ്പർ ബോക്സുകൾ ഉപയോഗിച്ച് ഗോപുരം നിർമ്മിക്കാനും ഇംഗ്ലീഷ് അക്ഷരമാല ഗാനം ആലപിക്കും. 25 പീസുകളുള്ള സോർട്ട് ആൻഡ് സ്റ്റാക്ക് ടവറും (Sort and Stack tower) വിജയകരമായി പൂർത്തിയാക്കി. ഇതിനെത്തുടർന്ന്, 2025 ഡിസംബർ 5-ന് International Book of Records കുട്ടിയ്ക്ക് “SUPER TALENTED KID” പദവി നൽകി ആദരിക്കുകയും “ONE IN A MILLION” ആയി അംഗീകരിക്കുകയും ചെയ്തു.

ഉണ്ണിക്കുട്ടന്റെയും അഭിരാമി ഉണ്ണിക്കുട്ടന്റെയും മകളാണ്. അംബികാകുമാരി ആർ. ആണ് കുട്ടിയുടെ അച്ചമ്മ. ഉണ്ണി ആർച്ച ചെമ്പൂർ ജി.എൽ.പി.എസ് സ്കൂളിലെ പ്ലേ ക്ലാസ് വിദ്യാർത്ഥിനിയാണ്.