by Midhun HP News | Dec 3, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പ് ആയ സഞ്ചാര്‍ സാഥി പുതിയ ഫോണുകളില്‍ നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ പാലിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് കമ്പനിയോട് അടുത്ത വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ കമ്പനികളോട് 90 ദിവസത്തിനുള്ളില്‍ പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. മോഷ്ടിച്ച ഫോണുകള്‍ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ആപ്പ്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാന്‍ ആപ്പിളിന് ആലോചനയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകത്തെവിടെയും അത്തരം വ്യവസ്ഥകള്‍ കമ്പനി പാലിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെ ആശങ്ക അറിയിക്കാനാണ് ആപ്പിളിന്റെ പദ്ധതിയെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കമ്പനിയുടെ ഐഒഎസ് എക്കോസിസ്റ്റത്തിന് എതിരാണ് ഈ നിര്‍ദേശം. ഇത് സ്വകാര്യത ലംഘിക്കുന്നതിനും സുരക്ഷാ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഇത് ഒരു ചുറ്റിക എടുക്കുന്നത് പോലെ സിമ്പിള്‍ അല്ല. ഇതൊരു ഡബിള്‍ ബാരല്‍ തോക്ക് പോലെയാണെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. വിഷയത്തില്‍ ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാം
പുതിയ ഫോണുകളില്‍ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നു. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.
‘മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് ഇല്ലാതാക്കാനുള്ള ഓപ്ഷന് ഉണ്ടായിരിക്കും. നിങ്ങളുടെ ഫോണില്‍ ഇത് സൂക്ഷിക്കണമെങ്കില്‍ അത് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇത് ഇല്ലാതാക്കണമെങ്കില്‍ അതും ചെയ്യാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍, ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത തരത്തില്‍ നിരവധി ആപ്പുകള്‍ ഉണ്ടാകും. ഇതില്‍ ഗൂഗിള്‍ മാപ്പ്സും വരുന്നു. നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ്സ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് ഡിലീറ്റ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്സ് നീക്കം ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും, ഇത് പ്രവര്‍ത്തനരഹിതമാക്കാം. എന്നാല്‍ ഐഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്സ് നീക്കം ചെയ്യാം.’- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘സഞ്ചാര്‍ സാഥിയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഉപഭോക്തൃ സംരക്ഷണത്തിന്റെ കാര്യമാണ്. എന്നാല്‍ നിര്‍ബന്ധമൊന്നുമില്ല. നിങ്ങള്‍ ഇത് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അത് ചെയ്യരുത്. അത് നിശ്ചലമായി തുടരും. നിങ്ങള്‍ ഇത് ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ചെയ്യുക. എന്നാല്‍ രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും തട്ടിപ്പില്‍ നിന്ന് സംരക്ഷണം നല്കുന്ന ഒരു ആപ്പ് ഉള്ള കാര്യം അറിയില്ല. അതിനാല്‍ വിവരങ്ങള്‍ പ്രചരിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,’ -അദ്ദേഹം പറഞ്ഞു.
by Midhun HP News | Dec 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജിതമായ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള റീല്‍സുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കര്‍ശനമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നല്കുന്ന റീല്‍സുകളും വാട്സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചര്‍ച്ചകളും നിരീക്ഷിക്കാന്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയിസ് ക്ലിപ്പുകള്‍, വിഡിയോകള്‍, അനിമേഷനുകള്‍, ഇമേജ് കാര്‍ഡുകള്‍ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും. അനൗണ്സ്മെന്റുകളില് ജാതി, മതം, തുടങ്ങിയവ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പരാമര്‍ശിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. വ്യാജമായതോ, അപകീര്‍ത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ അത് സംബന്ധിച്ച് പരാതി ലഭിച്ചാലോ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടിയുണ്ടാവും. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയില്‍ വരുന്ന എല്ലാ വ്യവസ്ഥകളും തെരഞ്ഞെടുപ്പ് ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.
പാര്‍ട്ടികളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വ്യാജമായ/തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യുകയും ഉത്തരവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വേണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പ്രചാരണത്തില്‍ സമത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ശ്രദ്ധിക്കണം. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.



by Midhun HP News | Dec 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി നല്കിയ പീഡന പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മനഃപൂര്‍വം ചതിക്കാനുള്ള തന്ത്രമായിരുന്നു രാഹുലിന്റേത് എന്നാണ് യുവതി പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിനു ശേഷം യാതൊരു മനഃസാക്ഷിക്കുത്തും ഇല്ലാതെ അവിടെ നിന്നു പെട്ടെന്ന് ഒരുങ്ങി പോകാനാണ് ആവശ്യപ്പെട്ടത്. പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക വേട്ടക്കാരനാണെന്നും യുവതി പരാതിയില്‍ പറയുന്നു.
രാഹുലിന്റെ വിവാഹ ആലോചന കുടുംബത്തെ അറിയിച്ചപ്പോള്‍ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആയപ്പോള്‍ കുടുംബം വിവാഹത്തിനു സമ്മതം മൂളി. ഇക്കാര്യം അറിയിച്ചപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം വീട്ടില്‍ വരാമെന്ന് രാഹുല്‍ അറിയിച്ചു. അവധിക്കു നാട്ടിലേക്കു വന്നപ്പോള്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വകാര്യമായി കാണണമെന്നു പറഞ്ഞു. തുടര്‍ന്ന് ഫെനി നൈനാന് എന്ന സുഹൃത്ത് ഡ്രൈവ് ചെയ്ത കാറിലാണ് രാഹുല്‍ വന്നതെന്നും പീഡനം നടന്നതെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.
പരാതിയുടെ പൂര്‍ണരൂപം
‘വര്‍ഷങ്ങളായി രാഹുലിനെ അറിയാം. 2023 സെപ്റ്റംബറില്‍ രാഹുല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം പുതുക്കി. വളരെ ബഹുമാനത്തോടെയാണ് ആദ്യം സന്ദേശം അയച്ചത്. കുറച്ചു ദിവസത്തിനു ശേഷം രാഹുല്‍ ആവശ്യപ്പെട്ട പ്രകാരം ടെലഗ്രാം നമ്പര്‍ നല്കി. തുടര്‍ന്ന് എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ അറിയിച്ചു. എന്റെ തൊഴില്‍ സ്വപ്നങ്ങള്‍ക്കു രാഹുലിന്റെ രാഷ്ട്രീയ ജീവിതം തടസമാകില്ലെന്നും പറഞ്ഞു. ഇക്കാര്യം കുടുംബത്തെ അറിയിച്ചപ്പോള്‍ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയപ്പോള്‍ കുടുംബം വിവാഹത്തിനു സമ്മതം മൂളി. ഇക്കാര്യം അറിയിച്ചപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം വീട്ടില്‍ വരാമെന്ന് രാഹുല്‍ സമ്മതിച്ചു. അവധിക്കു നാട്ടിലേക്കു വന്നപ്പോള്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വകാര്യമായി കാണണമെന്നു പറഞ്ഞു. തുടര്‍ന്ന് ഫെനി നൈനാന് എന്ന സുഹൃത്ത് ഓടിച്ച കാറിലാണ് രാഹുല്‍ വന്നത്.
നഗരത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലത്തേക്കാണു കൊണ്ടുപോയത്. ഹോം സ്റ്റേ പോലുള്ള ഒരു കെട്ടിടം സുഹൃത്തിന്റേതാണെന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുലിനെ വിശ്വസിച്ചാണ് റൂമിലേക്കു പോയത്. എന്നാല്‍ മുറിയില്‍ കടന്നപ്പോള്‍ ഒന്നും സംസാരിക്കാതെ ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിനു ശ്രമിച്ചു.
ചെറുത്തെങ്കിലും വിവാഹം കഴിക്കാന്‍ പോകുന്നവരാണെന്നും അതില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് എതിര്‍പ്പ് അവഗണിച്ച് ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതോടെ എനിക്കു ശ്വാസതടസം ഉണ്ടാകുകയും മരുന്നു കഴിക്കേണ്ടിവരികയും ചെയ്തു. രാഹുല്‍ പീഡനം തുടരുകയായിരുന്നു. ക്രൂരമായ ആക്രമണത്തില്‍ ശരീരത്തു മുറിവുകള്‍ ഉണ്ടായി. ഇതിനു ശേഷം വിവാഹത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ ആരെയും വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും രാഷ്ട്രീയ ഭാവിക്ക് അതു ദോഷം ചെയ്യുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.
ഇതോടെ ഞാന്‍ ആകെ തകര്‍ന്നുപോയി. മനഃപൂര്‍വം ചതിക്കാനുള്ള തന്ത്രമായിരുന്നു രാഹുലിന്റേത്. ഒരു മനഃസാക്ഷിയും ഇല്ലാതെ പെട്ടെന്ന് ഒരുങ്ങി അവിടെ നിന്നു പോകാനാണ് രാഹുല്‍ ആവശ്യപ്പെട്ടത്. സുഹൃത്താണ് വീടിനടുത്തുവരെ കാറില്‍ എത്തിച്ചത്. വീട്ടുകാരോട് വിവരം പറയാന്‍ കഴിയാത്ത വിധം ഞാന്‍ തകര്‍ന്നുപോയിരുന്നു. വല്ലാത്ത മാനസികസമ്മര്‍ദമാണ് ആ ദിവസങ്ങളില്‍ അനുഭവിച്ചത്.
ഒരു മാസത്തോളം അകന്നു കഴിഞ്ഞ രാഹുല്‍ പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും കാണാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക വേട്ടക്കാരനാണ്. ഇത്തരം നീചമായ നീക്കങ്ങളില്‍നിന്ന് അയാളെ തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും പദവികളില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു” യുവതി പരാതിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.



by Midhun HP News | Dec 2, 2025 | Latest News, കേരളം
പത്തനംതിട്ട: 95 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പെരുനാട് പൊലീസിന്റെ പിടിയില്‍. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോണ്‍ (64) ആണ് അറസ്റ്റിലായത്. വീട്ടില്‍ വയോധിക തനിച്ചായിരുന്നു. ആ സമയം നോക്കിയെത്തിയ പ്രതി അവരുടെ വായില്‍ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വായില്‍ തിരുകിയ തുണി വലിച്ചൂരി വയോധിക നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയും പ്രതി കടന്നുകളയുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.



by Midhun HP News | Dec 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നേവി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡിസംബര്‍ 3 ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിക്കും. തുടര്‍ന്ന് നേവി ഡേ ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നാവികസേന അഭ്യാസങ്ങള്‍ വീക്ഷിക്കും.
നാവിക സേന തയാറാക്കിയ രണ്ട് ടെലിഫിലിമുകള്‍ രാഷ്ട്രപതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് രാഷ്ട്രപതി ലോക് ഭവനിലെത്തിച്ചേരും. ഡിസംബര്‍ 4 ന് രാവിലെ 9.45 ന് രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.



by Midhun HP News | Dec 2, 2025 | Latest News
പാലക്കാട്: ബലാത്സംഗ കേസിലെ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതിയും രംഗത്ത്. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതായും ജീവഭയം കാരണമാണ് ഇക്കാര്യം പൊലീസില്‍ പറയാതിരുന്നതെന്നും 23കാരിയുടെ പരാതിയില്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുവതി പരാതി നല്കി.
സാമൂഹിക മാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടത്. കുടുംബത്തിന്റെ അനുമതിയോടെ വിവാഹത്തിന് തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തുടര്‍ന്ന് സംസ്ഥാനത്തിന് വെളിയിലുള്ള തന്നെ കേരളത്തിലേക്ക് വിളിച്ചുവരുത്തി. നേരിട്ട് പരിചയപ്പെടാന്‍ എന്ന് പറഞ്ഞ് ഹോം സ്റ്റേയില്‍ എത്തിച്ചു. തുടര്‍ന്ന് ഹോം സ്റ്റേയില്‍ വച്ചായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.
പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റ സുഹൃത്തായ ഫെനി നൈനാന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്നാണ് തന്നെ ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. മരുന്ന് നല്കിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പീഡിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു.
ഇതിന് ശേഷം താന്‍ ആരെയും വിവാഹം കഴിക്കില്ലെന്നും സൗഹൃദം നിലനിര്‍ത്തി പോകാനാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മാനസികമായി തകര്‍ന്ന തന്നോട് ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. പീഡനത്തെ തുടര്‍ന്ന് തനിക്ക് നിരവധി മുറിവുകള്‍ ഉണ്ടായി. സ്ത്രീവിരുദ്ധന് ആയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇനി ജനങ്ങളുമായി ഇടപെടാന്‍ അനുവദിക്കരുതെന്ന് അഭ്യര്‍ഥിച്ച് കൊണ്ടാണ് പരാതി അവസാനിക്കുന്നത്. തന്റെ ദുരനുഭവം സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ട്. തന്റെ പരാതിയില്‍ സംശയം ഉണ്ടെങ്കില്‍ ക്രൈംബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണെന്നും യുവതി പറയുന്നു.
Recent Comments