by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
ഡൽഹി: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് വീണ്ടും നടത്തിയെന്ന് സമ്മതിച്ച് ഇന്ത്യ. ഇന്ത്യാ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 2025 ജൂലൈ മാസത്തില്‍ നടത്തിയ ഓപ്പറേഷനെക്കുറിച്ച് റിപ്പബ്ലിക് ദിനത്തിലാണ് ഔദ്യോഗിക സ്ഥിരീകരണം. ലഫ്റ്റനന്റ് കേണല്‍ ആദിത്യ ശ്രീകുമാറിന് ശൗര്യചക്ര പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സ്ഥിരീകരണം.
2025 ജൂലൈ 11നും 13നും ഇടയില്‍ ഇന്ത്യ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടത്തിയ തന്ത്രപ്രധാനമായ നീക്കം നടത്തിയത് കേണൽ ശ്രീകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു. അനവധി തീവ്രവാദികൾ കൊല്ലപ്പെട്ട ഈ ഓപ്പറേഷൻ്റെ വിശദവിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ കിഴക്കന്‍ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമിച്ചെന്ന് സ്വതന്ത്ര അസം എന്ന ആവശ്യവുമായി മ്യാൻമറിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇൻഡിപെൻഡൻ്റ് (ULFA- I) എന്ന തീവ്ര സംഘടന ജൂലൈ 13ന് പ്രസ്താവന ഇറക്കിയിരുന്നെങ്കിലും ഇന്ത്യ മൗനം പാലിച്ചു.
പിന്നാലെ സംഘടനയുടെ ലഫ്റ്റനന്റ് ജനറൽ നയൻ മെധി കൊല്ലപ്പെട്ടതായി സായുധഗ്രൂപ്പ് വെളിപ്പെടുത്തി. നയന്‍ മേധിയുടെ സംസ്കാരം നടക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടാവുകയും ബ്രിഗേഡിയര്‍ ഗണേഷ് അസം, കേണല്‍ പ്രദീപ് അസം എന്നിവര്‍ കൊല്ലപ്പെട്ടതായും സംഘടന വ്യക്തമാക്കി. 9 ഭീകരരാണ് അന്ന് കൊല്ലപ്പെട്ടത്. എന്നാൽ അപ്പോഴും ഇന്ത്യ പ്രതികരണത്തിന് മുതിർന്നില്ല.
സൈനിക നടപടി യുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്ത സൈന്യം, രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ഗ്രൂപ്പിന്റെ ക്യാംപ് ലക്ഷ്യമിട്ടു എന്നുമാത്രമാണ് ശൗര്യചക്ര ബഹുമതിക്കൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.


by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: ബസിനുള്ളിലെ വീഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തിട്ടുള്ളത്. നിലവില്‍ ഷിംജിത റിമാന്റിലാണ്.


by Midhun HP News | Jan 27, 2026 | Latest News, കേരളം
കോട്ടയം: എസ്എന്‍ഡിപി- എസ്എസ്എസ് ഐക്യം പാളിയത് സംവരണ വിഷയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഐക്യം യാഥാര്‍ത്ഥ്യമായാല്‍ ഗുണം എസ്എന്‍ഡിപിക്ക് ആയിരിക്കുമെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ആകെയുള്ള 28 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തുവെന്നാണ് സൂചന.
ഐക്യം ഉണ്ടാക്കുന്നത് സംവരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് തിരിച്ചടി ഉണ്ടാക്കും. ആത്യന്തികമായി ഗുണം ചെയ്യുക എസ്എന്‍ഡിപിക്കാണ്. അതിനാല്‍ ഐക്യത്തിന് കൈ കൊടുക്കേണ്ടതില്ലെന്ന് 25 പേര്‍ കര്‍ശന നിലപാട് സ്വീകരിച്ചു. യോഗം സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ശേഷിക്കുന്നവര്‍ നിലപാട് അറിയിച്ചു.
ഇതേത്തുടര്‍ന്നാണ് ഐക്യത്തില്‍ നിന്നും പിന്മാറിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാനാകില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ല. മറ്റെല്ലാ സമുദായങ്ങളോടും എന്നതുപോലെ എസ്എന്‍ഡിപിയോടും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് എന്‍എസ്എസ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.
എസ്എന്‍ഡിപി-എസ്എസ്എസ് ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയമുണ്ടെന്ന് പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ഐക്യത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചിരുന്നു. നേരത്തെയും സംവരണ വിഷയത്തില്‍ തട്ടിയാണ് എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യ ശ്രമങ്ങള്‍ തകര്‍ന്നിരുന്നത്.


by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആലംകോട്: ആലംകോട് പള്ളിമുക്കിനു സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിമുക്ക് ആയംപള്ളി സലീന മൻസിലിൽ അബ്ദുൽ മജീദ് (73) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. മകനൊപ്പമാണ് അബ്ദുൽ മജീദ് താമസം. കുറച്ചു നാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്നും നഗരൂർ പോലീസ് അറിയിച്ചു.


by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
ചെറുന്നിയൂരിൽ സ്കൂൾ ജീവനക്കാരനെ വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കവലയൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലർക്കും ചെറുന്നിയൂർ സ്വദേശിയുമായ വിപിനെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. കുടുംബവുമൊത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ ശേഷമായിരുന്നു സംഭവം. NGO യൂണിയൻ അംഗവും FSETO ചെറി മേഖലാ കമ്മിറ്റി അംഗവും നാടക നടനും പൊതുപ്രവർത്തകനും ആയിരുന്നു വിപിൻ. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മാർട്ടം നടപടികൾക്ക്‌ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.


by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ഹ്രസ്വ ചിത്ര മേളയിൽ ചായമൻസക്ക്ഡോക്യുമെൻ്ററി പുരസ്കാരം. ഫെബ്രുവരി 17 ന് വൈകുന്നേരം കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാര വിതരണം നടക്കും.
എഴുത്തുകാരനും സംവിധായകനും പത്രപ്രവർത്തകനുമായിരുന്നു സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഡിസൻ്ററിക്കാണ് പുരസ്കാരം ലഭിച്ചത്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. എരുവ അനൂപ് എഡിറ്റിങ്ങും ബി മുരളീധരൻ നായർ നിർമ്മാണ നിർവഹണവും ആര്യൻ എസ് ബി നായർ സാങ്കേതിക സഹായവും നിർവഹിച്ചിരിക്കുന്നു. ആയുഷ് മിഷൻ മുൻ മെഡിക്കൽ ഓഫീസർ ഡോ ഡി.ചന്ദ്രകുമാർ, കെ എസ് ആർ ടി സി കൺട്രോളിങ് ഇൻസ്പെക്ടർ ആയിരുന്ന ബി.സാബു, ഡി പി ഐ മുൻ സീനിയർ സൂപ്രണ്ട് കുമുദം, വിദ്യാർഥിനി ഋതുനന്ദ തുടങ്ങിയവർ അവതരണം നിർവഹിച്ചിരിക്കുന്നു.


Recent Comments