ഗംഭീറിനെയും അഗാര്‍ക്കറെയും വിളിപ്പിച്ച് ബിസിസിഐ; രണ്ടാം ഏകദിനത്തിന് തൊട്ടുമുമ്പ് അടിയന്തരയോഗം, റിപ്പോര്‍ട്ട്

ഗംഭീറിനെയും അഗാര്‍ക്കറെയും വിളിപ്പിച്ച് ബിസിസിഐ; രണ്ടാം ഏകദിനത്തിന് തൊട്ടുമുമ്പ് അടിയന്തരയോഗം, റിപ്പോര്‍ട്ട്

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കിടെ അടിയന്തര യോഗം വിളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 3നു റായ്പുരില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് തൊട്ടുമുമ്പാകും യോഗം.

വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ബിസിസിഐ നീക്കം. ടീം സെലക്ഷന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍, മൊത്തത്തിലുള്ള ടീമിന്റെ പ്രകടനം എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗമെന്നാണ് സൂചന. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നീ താരങ്ങളുടെ ഭാവി സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.

ഗംഭീറിനെയും അഗാര്‍ക്കറിനെയും കൂടാതെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ജോയിന്റ് സെക്രട്ടറി പ്രഭ്‌തേജ് സിങ് ഭാട്ടിയ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക. പുതുതായി നിയമിതനായ ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. . ഗംഭീറും അഗാര്‍ക്കറും യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയത് യോഗത്തില്‍ ചര്‍ച്ചയാകും.

പാർലമെന്റിന്റ ശീത കാലസമ്മേളനം ഇന്ന് ആരംഭിക്കും

പാർലമെന്റിന്റ ശീത കാലസമ്മേളനം ഇന്ന് ആരംഭിക്കും

ഡെൽഹി: പാർലമെന്റിന്റ ശീത കാലസമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിന് മുൻപായി പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് മാധ്യമങ്ങളെ കാണും. സമ്മേളനത്തിന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ഇരു സഭകളുടെയും സുഗമമായ നടത്തിപ്പിനായി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു.

അതേസമയം എസ്ഐആറിൽ വിശദമായി ചർച്ച വേണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കോൺഗ്രസ്,തൃണമൂൽ കോൺഗ്രസ്,ഡിഎംകെ, സമാജ് വാദി പാർട്ടി എന്നീ പാർട്ടികൾ സർവ്വകക്ഷി യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഡൽഹി സ്ഫോടനം, ലേബർ കോഡ്, വോട്ടു കൊള്ള തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ സർക്കാരിനെതിരെ ആയുധമാക്കാൻ ആണ് പ്രതിപക്ഷത്തിന് തീരുമാനം.

കൈവശമുള്ള സ്വര്‍ണത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടോ?; ഇത് ചെയ്താല്‍ മതി, പരിരക്ഷ ഉറപ്പ്

കൈവശമുള്ള സ്വര്‍ണത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടോ?; ഇത് ചെയ്താല്‍ മതി, പരിരക്ഷ ഉറപ്പ്

ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില കുതിക്കുകയാണ്. വൈകാതെ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം. സ്വര്‍ണവില കൂടിയതോടെ മോഷണവും വര്‍ധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ സ്വര്‍ണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മോഷണം, ആകസ്മികമായ നാശനഷ്ടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, മറ്റ് അപകടസാധ്യതകള്‍ എന്നിവ മൂലമുണ്ടാകുന്ന നഷ്ടത്തില്‍ നിന്ന് ആഭരണങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ആഭരണ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്.

ആഭരണ ഇന്‍ഷുറന്‍സ് രണ്ടു തരത്തില്‍ ഉണ്ട്. ആദ്യത്തേത് ഹോം ഇന്‍ഷുറന്‍സിനൊപ്പം ആഡ്-ഓണ്‍ ആയി ആഭരണ ഇന്‍ഷുറന്‍സും എടുക്കാം. രണ്ടാമത്തേതായി സ്വര്‍ണത്തിന് പ്രത്യേകമായി ഇന്‍ഷുറന്‍സ് കവറേജ് എടുക്കുക എന്നതാണ്. ജ്വല്ലറി ബ്രാന്‍ഡുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് കുറഞ്ഞ നിരക്കിലുള്ള സമഗ്രമായ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നുണ്ട്.

മോഷണം, കവര്‍ച്ച, തീപിടിത്തം, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ അപകടസാധ്യതകള്‍ കവര്‍ ചെയ്യുന്ന സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പോളിസികളാണ് വിപണിയില്‍ ഉള്ളത്. പല ഇന്‍ഷുറന്‍സ് കമ്പനികളും ലോകമെമ്പാടുമുള്ള കവറേജ് വാഗ്ദാനം ചെയ്യുന്നു. അതായത് വിദേശ യാത്ര ചെയ്യുമ്പോള്‍ പോലും ആഭരണങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.

പുനഃസ്ഥാപന മൂല്യം (സമാനമായ ഒന്ന് ഉപയോഗിച്ച് ഇനം മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവ്), വിപണി മൂല്യം (ആഭരണത്തിന്റെ നിലവിലെ വില), അല്ലെങ്കില്‍ മാറ്റിസ്ഥാപിക്കല്‍ മൂല്യം (ഇന്ന് സമാനമായ ഒരു ഭാഗം വാങ്ങുന്നതിനുള്ള ചെലവ്) എന്നിവയെ അടിസ്ഥാനമാക്കിയാണ് സെറ്റില്‍മെന്റുകള്‍ നടത്തുക.

ഒരു ക്ലെയിമിന്റെ കാര്യത്തില്‍ ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. വീട്ടിലായാലും, സേഫുകളിലായാലും, ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചാലും, യാത്രയ്ക്കിടെ ധരിച്ചാലും ആഭരണങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിയും. പതിവ് തേയ്മാനം, പതിവ് ഉപയോഗത്തില്‍ നിന്നുള്ള കേടുപാടുകള്‍, അല്ലെങ്കില്‍ വൃത്തിയാക്കല്‍, സര്‍വീസിങ് അല്ലെങ്കില്‍ നന്നാക്കല്‍ എന്നിവയ്ക്കിടയിലുള്ള കേടുപാടുകള്‍ എന്നിവ പരിരക്ഷയില്‍ ഉള്‍പ്പെടുന്നില്ല. പഴയ ആഭരണങ്ങള്‍ വില്‍ക്കുകയും പുതിയ ആഭരണങ്ങള്‍ വാങ്ങുകയും ചെയ്താല്‍, ഇന്‍ഷുറന്‍സ് പുതിയ ഇനങ്ങളിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടുന്നില്ല.

‘ക്ലിഫ് ഹൗസില്‍ ഇരട്ടസ്‌ഫോടനം നടത്തും’; ബോംബ് ഭീഷണി; പരിശോധന

‘ക്ലിഫ് ഹൗസില്‍ ഇരട്ടസ്‌ഫോടനം നടത്തും’; ബോംബ് ഭീഷണി; പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി. ഇരട്ട സ്‌ഫോടനം നടത്തുമെന്ന സന്ദേശം ഇമെയില്‍ ആയാണ് എത്തിയത്. ഇതിന് പിന്നാലെ ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി.

എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയുടെ വസതിയില്‍ ഇരട്ട സ്‌ഫോടനം നടത്തുമെന്നാണ് മെയിലില്‍ പറയുന്നത്. കൂടാതെ ഹൈക്കോടതിയിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശത്തിലുണ്ട്. ആദ്യത്തേത് ഫരീദാബാദ് ആണെന്നും രണ്ടാമത്തേത് കേരളം ആയിരിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. നേരത്തെ വഞ്ചിയൂര്‍ കോടതി, പൊലീസ് ആസ്ഥാനം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവ ബോംബ് വച്ച് തകര്‍ക്കുമെന്നും ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ച്ചയായി ഇത്തരം ഭീഷണി സന്ദേശം ലഭിക്കുന്നത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്.

കല്യാണ വിപണിയില്‍ പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ; കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

കല്യാണ വിപണിയില്‍ പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ; കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

കൊച്ചി: കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. രണ്ടാഴ്ചയ്ക്കിടെ 3,000 രൂപയ്ക്ക് മുകളിലാണ് വിലയുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില.

രണ്ടാഴ്ച മുന്‍പ് 1,000 രൂപയായിരുന്നു വില. മുഹൂര്‍ത്ത നാളുകളില്‍ വില വീണ്ടും ഉയരുന്നുണ്ട്. ഞായറാഴ്ച 5,500 രൂപയ്ക്ക് വരെയാണ് ഒരു കിലോ മുല്ലപ്പൂ വിറ്റുപോയതെന്നും സാധാരണ ദിവസങ്ങളില്‍ 3,500-4,000 രൂപ വരെ വിലയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. സാധാരണ ഡിസംബര്‍ പകുതിയോടെ കാണാറുള്ള മഞ്ഞുവീഴ്ച, നവംബര്‍ ആദ്യവാരം തന്നെയെത്തിയത് ഉല്‍പ്പാദനത്തെ ബാധിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. ചൂടുള്ള കാലാവസ്ഥയിലാണ് മുല്ലപ്പൂ തഴച്ചുവളരുന്നത്. മഞ്ഞുവീഴ്ചയില്‍ പൂവ് മൊട്ടിടുന്നത് കുറയും.

‘കോഹ്‌ലി ടീമില്‍ ഉണ്ടാവുമോ? ഇനി അങ്ങനെയൊരു ചോദ്യം തന്നെയില്ല’

‘കോഹ്‌ലി ടീമില്‍ ഉണ്ടാവുമോ? ഇനി അങ്ങനെയൊരു ചോദ്യം തന്നെയില്ല’

റാഞ്ചി: ഫിറ്റ്‌നെസും ഫോമും തുടരുന്നതിനാല്‍ കോഹ്‌ലിയുടെ ഏകദിന ഭാവിയെക്കുറിച്ച് ഇനി ചര്‍ച്ച തന്നെ ആവശ്യമില്ലെന്ന് ബാറ്റിങ് പരിശീലകന്‍ സിതാംശു കൊടക്. 2027ലെ ഏകദിന ലോകകപ്പില്‍ കോഹ്‌ലി കളിച്ചേക്കുമെന്നും ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സൂചന നല്‍കി.

‘2027 ലോകകപ്പിനെക്കുറിച്ച് നമ്മള്‍ ഇനി സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് കരുതുന്നത്. കോഹ്ലിയുടെ ഏകദിന കരിയറിലെ 52-ാമത്തെ സെഞ്ച്വറി താരത്തിന്റെ അനുഭവ ചരിചയത്തെ ഓര്‍മ്മപ്പെടുത്തുക മാത്രമല്ല, താരം ഇപ്പോള്‍ മുന്‍ഗണന നല്‍കുന്ന ഫോര്‍മാറ്റില്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തം എത്രത്തോളം നന്നായി വഹിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്’ കൊടക് പറഞ്ഞു.

‘കോഹ്ലിയുടെ സ്ഥാനമോ, ഭാവിയോ എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് മനസിലാകുന്നില്ല. ഇതെല്ലാം നമ്മള്‍ എന്തിന് നോക്കണമെന്നറിയില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വിരാട് കോഹ്‌ലി ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് കളിച്ചത്. വിരാട് വളരെ നന്നായി ബാറ്റ് ചെയ്തു. ഇപ്പോഴും ഒരു മികച്ച കളിക്കാരനാണ്. ശാരീരികമായി വിരാടിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. പരിക്കുകളെക്കുറിച്ച് നാം സംസാരിക്കേണ്ടതില്ല. കോഹ്‌ലിയുടെ ബാറ്റിങ്ങും ഫിറ്റ്‌നസും കണക്കിലെടുത്താല്‍ താരത്തിന്റെ 2027 ലോകകപ്പ് വരെയുള്ള ഭാവിയെക്കുറിച്ച് ഒന്നും ചോദിക്കേണ്ടതില്ല,’ കൊടക് പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പ്രകനത്തെയും കൊടക് പ്രശംസിച്ചു. റാഞ്ചിയില്‍ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ബൗളര്‍മാര്‍ക്ക് പന്ത് കയ്യില്‍ ശരിയായി ഗ്രിപ്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ഷിത് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തിയതിന് വലിയ പ്രശംസ അര്‍ഹിക്കുന്നു. ഇത്രയധികം മഞ്ഞുള്ളപ്പോള്‍ ബാറ്റര്‍മാര്‍ക്ക് റണ്‍സ് നേടാന്‍ എളുപ്പമാകുമായിരുന്നു’, കൊടക് വ്യക്തമാക്കി.