by Midhun HP News | Dec 1, 2025 | Latest News, കേരളം
കൊച്ചി: കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. രണ്ടാഴ്ചയ്ക്കിടെ 3,000 രൂപയ്ക്ക് മുകളിലാണ് വിലയുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില.
രണ്ടാഴ്ച മുന്‍പ് 1,000 രൂപയായിരുന്നു വില. മുഹൂര്‍ത്ത നാളുകളില്‍ വില വീണ്ടും ഉയരുന്നുണ്ട്. ഞായറാഴ്ച 5,500 രൂപയ്ക്ക് വരെയാണ് ഒരു കിലോ മുല്ലപ്പൂ വിറ്റുപോയതെന്നും സാധാരണ ദിവസങ്ങളില്‍ 3,500-4,000 രൂപ വരെ വിലയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. സാധാരണ ഡിസംബര്‍ പകുതിയോടെ കാണാറുള്ള മഞ്ഞുവീഴ്ച, നവംബര്‍ ആദ്യവാരം തന്നെയെത്തിയത് ഉല്‍പ്പാദനത്തെ ബാധിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. ചൂടുള്ള കാലാവസ്ഥയിലാണ് മുല്ലപ്പൂ തഴച്ചുവളരുന്നത്. മഞ്ഞുവീഴ്ചയില്‍ പൂവ് മൊട്ടിടുന്നത് കുറയും.



by Midhun HP News | Dec 1, 2025 | Latest News, ദേശീയ വാർത്ത
റാഞ്ചി: ഫിറ്റ്‌നെസും ഫോമും തുടരുന്നതിനാല്‍ കോഹ്‌ലിയുടെ ഏകദിന ഭാവിയെക്കുറിച്ച് ഇനി ചര്‍ച്ച തന്നെ ആവശ്യമില്ലെന്ന് ബാറ്റിങ് പരിശീലകന്‍ സിതാംശു കൊടക്. 2027ലെ ഏകദിന ലോകകപ്പില്‍ കോഹ്‌ലി കളിച്ചേക്കുമെന്നും ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സൂചന നല്‍കി.
‘2027 ലോകകപ്പിനെക്കുറിച്ച് നമ്മള്‍ ഇനി സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് കരുതുന്നത്. കോഹ്ലിയുടെ ഏകദിന കരിയറിലെ 52-ാമത്തെ സെഞ്ച്വറി താരത്തിന്റെ അനുഭവ ചരിചയത്തെ ഓര്‍മ്മപ്പെടുത്തുക മാത്രമല്ല, താരം ഇപ്പോള്‍ മുന്‍ഗണന നല്‍കുന്ന ഫോര്‍മാറ്റില്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തം എത്രത്തോളം നന്നായി വഹിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്’ കൊടക് പറഞ്ഞു.
‘കോഹ്ലിയുടെ സ്ഥാനമോ, ഭാവിയോ എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് മനസിലാകുന്നില്ല. ഇതെല്ലാം നമ്മള്‍ എന്തിന് നോക്കണമെന്നറിയില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വിരാട് കോഹ്‌ലി ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് കളിച്ചത്. വിരാട് വളരെ നന്നായി ബാറ്റ് ചെയ്തു. ഇപ്പോഴും ഒരു മികച്ച കളിക്കാരനാണ്. ശാരീരികമായി വിരാടിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. പരിക്കുകളെക്കുറിച്ച് നാം സംസാരിക്കേണ്ടതില്ല. കോഹ്‌ലിയുടെ ബാറ്റിങ്ങും ഫിറ്റ്‌നസും കണക്കിലെടുത്താല്‍ താരത്തിന്റെ 2027 ലോകകപ്പ് വരെയുള്ള ഭാവിയെക്കുറിച്ച് ഒന്നും ചോദിക്കേണ്ടതില്ല,’ കൊടക് പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പ്രകനത്തെയും കൊടക് പ്രശംസിച്ചു. റാഞ്ചിയില്‍ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ബൗളര്‍മാര്‍ക്ക് പന്ത് കയ്യില്‍ ശരിയായി ഗ്രിപ്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ഷിത് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തിയതിന് വലിയ പ്രശംസ അര്‍ഹിക്കുന്നു. ഇത്രയധികം മഞ്ഞുള്ളപ്പോള്‍ ബാറ്റര്‍മാര്‍ക്ക് റണ്‍സ് നേടാന്‍ എളുപ്പമാകുമായിരുന്നു’, കൊടക് വ്യക്തമാക്കി.



by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ വിഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറെ തെളിവെടുപ്പിനായി പൗഡിക്കോണത്തെ വീട്ടിലെത്തിച്ചപ്പോഴാണ് ഇക്കാര്യം വിളിച്ചുപറഞ്ഞത്. ലാപ്‌ടോപ്പ് അടക്കം കൂടുതല്‍ തെളിവുകള്‍ക്കായാണ് രാഹുല്‍ ഈശ്വറെ വീട്ടിലെത്തിച്ചത്. മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ പങ്കുവയ്ക്കുന്നത് നിര്‍ത്തില്ലെന്നും രാഹുല്‍ ഈശ്വര്‍ വിളിച്ചുപറഞ്ഞു. തെളിവെടുപ്പിന് ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം പൊലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൗഡികോണത്തെ വീട്ടിലെത്തിയപ്പോള്‍ ലാപ്‌ടോപ്പ് ഓഫീസിലാണെന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. രാഹുല്‍ വീഡിയോ ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു പൊലീസ് എത്തിയത്. എങ്ങോട്ടാണ് തന്നെ കൊണ്ടുപോകുന്നതെന്നും ഏഴ് മണിക്കുള്ള ചര്‍ച്ചയ്ക്ക് മുമ്പ് എത്താന്‍ സാധിക്കുമോ എന്നും രാഹുല്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് രാഹുല്‍ മുറിയിലെത്തി ലാപ്‌ടോപ് ഒളിപ്പിക്കുകയും ഇക്കാര്യം വീഡിയോയില്‍ പറയുകയും ചെയ്യുന്നുണ്ട്.
‘പൊലീസ് ലാപ്‌ടോപ് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ എടുത്ത് മാറ്റട്ടെ. ഞാന്‍ തിരിച്ചെത്തിയില്ലെങ്കില്‍ വീഡിയോ അപ്ലോഡ് ചെയ്യും. ചുമ്മാ പേടിപ്പിക്കാന്‍ നോക്കുകയാണ്. എന്നെ അറസ്റ്റ് ചെയ്യുമോ എന്ന് സംശയമുണ്ട്. നമുക്ക് കാണാം’, എന്നാണ് വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുലിനെ മണിക്കൂറുകളോളം ചോദ്യംചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. രാഹുല്‍ നേരത്തെ ചിത്രീകരിച്ച വീഡിയോ ഇതിനിടയില്‍ പുറത്തുവരികയും ലാപ്‌ടോപ് വീട്ടില്‍ത്തന്നെയാണ് ഉള്ളതെന്ന് വ്യക്തമാകുകയും ചെയ്തു. തുടര്‍ന്നാണ് ഒളിപ്പിച്ച ലാപ്‌ടോപ് കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് രാഹുലുമായി വീട്ടിലെത്തിയതെന്നാണ് വിവരം.
ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് രാഹുല്‍ ഈശ്വറെ പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളക്കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. യുവതിയെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വര്‍, സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
കേരളത്തിലെ വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം (കാറ്റഗറി നമ്പര്‍ 454/2025) പി എസ് സി പുറത്തിറക്കി. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. സർക്കാർ സർവീസിൽ ജോലി ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണിത്. വിശദമായി പരിശോധിക്കാം.
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്
1. വകുപ്പ് : കേരളത്തിലെ സര്‍വ്വകലാശാലകൾ
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ്
3. ശമ്പളം : ₹ 39,300 – 83,000/-
4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി : 18-36 വയസ്സ്
7. യോഗ്യതകള്‍ : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദം അഥവാ തത്തുല്യ യോഗ്യത.
8. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 31.12.2025
ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷന്‍’ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID-യും password-ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടതാണ്.



by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ ഇഡി നടപടി. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുന്‍ ധനമന്ത്രി തോമസ് ഐസ്‌ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവര്‍ക്കുമാണ് നോട്ടീസ്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുന്‍പാകെ നോട്ടീസ് സമര്‍പ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്.
2019ല്‍ 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2150 കോടിയാണ് കിഫ്ബി വഴി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് മസാല ബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തോമസ് ഐസകിന് രണ്ടുതവണ ഇഡി സമന്‍സ് അയച്ചിരുന്നു.
കിഫ്ബി ഹാജരാക്കിയ രേഖകള്‍ അടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇഡിയുടെ കണ്ടെത്തല്‍. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകര്‍ വഴിയോ നോട്ടീസ് നല്‍കാം.ഇരുപക്ഷവും കേട്ടശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം.



by Midhun HP News | Dec 1, 2025 | Latest News, കേരളം
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ( മെനിഞ്ചോ എന്‍സെഫലൈറ്റിസ് ) സ്ഥിരീകരിച്ചു. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശിയായ പത്തു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡുകാരനായ കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അദികൃതര്‍ അറിയിച്ചു. കുട്ടി ഉള്‍പ്പെടെ നാലംഗ കുടുംബം ഒരു മാസം മുമ്പാണ് വിദേശത്തു നിന്നും നാട്ടിലെത്തിയത്. രണ്ടു കുട്ടികളില്‍ ഇളയ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ആദ്യമായി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് ആലപ്പുഴയിലാണ്. പള്ളാത്തുരുത്തി സ്വദേശിയായ 16 കാരന്‍ 2016 മാര്‍ച്ചിലും, പാണാവള്ളി സ്വദേശിയായ 15 വയസ്സുകാരന്‍ 2023 ജൂലൈയിലും രോഗം ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചിരുന്നു.



Recent Comments