ഡിലീറ്റ് ചെയ്തത് ഒറ്റ ദിവസത്തെ ദൃശ്യങ്ങള്‍; കെയർടേക്കറെ വിളിച്ചു വരുത്തി എസ്ഐടി

ഡിലീറ്റ് ചെയ്തത് ഒറ്റ ദിവസത്തെ ദൃശ്യങ്ങള്‍; കെയർടേക്കറെ വിളിച്ചു വരുത്തി എസ്ഐടി

പാലക്കാട്: ബലാത്സം​ഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവത്തിൽ ഫ്ലാറ്റ് കെയർടേക്കറെ അന്വേഷണ സംഘം വിളിച്ചു വരുത്തി. രാഹുൽ താമസിക്കുന്ന പാലക്കാട് ഫ്ലാറ്റ് സമുച്ചയത്തിലെ കെയർ ടേക്കറെ എസ്ഐടി ചോദ്യം ചെയ്തു. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങൾ മാത്രമാണ് ഫ്ലാറ്റിലെ ഡിവിആറിൽ നിന്നും അപ്രത്യക്ഷമായത്. ഇതാണ് എസ്ഐടിക്ക് സംശയം ജനിപ്പിച്ചത്.

അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ നീക്കം ചെയ്തതെന്നാണ് സംശയം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് കുന്നത്തൂര്‍മേട്ടിലെ ഫ്ലാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ്, വ്യാഴാഴ്ചത്തെ മാത്രം സിസിടിവി ദൃശ്യങ്ങൾ കാണാനില്ലെന്ന് ബോധ്യപ്പെട്ടത്. രാഹുൽ ഫ്ലാറ്റിൽ നിന്നും പോയ സമയം, പോയ വാഹനം, കൂടെയുണ്ടായിരുന്നവർ തുടങ്ങിയവ സിസിടിവി പരിശോധനയിലൂടെ കണ്ടെത്താനായിരുന്നു എസ്ഐടി ശ്രമം.

ഡിവിആര്‍ എസ്ഐടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഹുലിന്റെ പഴ്സനൽ സ്റ്റാഫ് അംഗത്തെയും ഡ്രൈവറെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മെയിൽ ഫ്ലാറ്റിലെത്തിച്ച് രാഹുൽ ലൈം​ഗികമായി പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നൽകിയത്. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടു നിന്നും മുങ്ങിയത് ചുവന്ന പോളാ കാറിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചുവന്ന കാറിലാണ് പാലക്കാട്ടെ കണ്ണാടിയില്‍ നിന്നും പോയതെന്ന് പൊലീസ് കണ്ടെത്തിയത്. ഈ കാർ ഒരു സിനിമാ താരത്തിന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതി ജോബി ജോസഫും രാഹുലിനൊപ്പം ഉണ്ടെന്നാണ് സൂചന. രാഹുലിനെ കണ്ടെത്താനായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പുതുച്ചേരി സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനം; ഡിസംബർ 30 വരെ അപേക്ഷിക്കാം

പുതുച്ചേരി സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനം; ഡിസംബർ 30 വരെ അപേക്ഷിക്കാം

പുതുച്ചേരി സർവകലാശാല (സെൻട്രൽ യൂണിവേഴ്‌സിറ്റി) 2026-27 വർഷത്തെ പ്രവേശന പരീക്ഷാ വിഭാഗത്തിൽ വിവിധ വിഷയങ്ങളിലെ പിഎച്ച്.ഡി പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ,ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30.

വിഭാഗം – ഒഴിവുകൾ
ആന്ത്രോപോളജി – 7

ബാങ്കിങ് ടെക്‌നോളജി – 43

ബയോകെമിസ്ട്രി & മോളികുലാർ ബയോളജി – 18

ബയോഇൻഫോർമാറ്റിക്സ് – 29

ബയോടെക്‌നോളജി – 24

കെമിസ്ട്രി – 57

കോമേഴ്സ് – 23

കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ് / കമ്പ്യൂട്ടർ സയൻസ് – 44

ഡിസാസ്റ്റർ മാനേജ്മെന്റ് – 5

ഡ്രാമ & തീയറ്റർ ആർട്സ് – 1

ഹിന്ദി – 3

ഫിലോസഫി – 1

എർത്ത് സയൻസസ് – 32

എക്കോളജി & എൻവയോൺമെന്റൽ സയൻസസ് – 11

ഇക്കണോമിക്സ് – 15

എജുക്കേഷൻ – 10

ഇലക്ട്രോണിക് മീഡിയ – 2

മാസ് കമ്മ്യൂണിക്കേഷൻ – 9

ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് – 5

ഇംഗ്ലീഷ് – 5

എൻവയോൺമെന്റൽ ടെക്നോളജി – 11

ഫുഡ് സയൻസ് & ന്യൂട്രീഷൻ / ഫുഡ് സയൻസ് & ടെക്നോളജി – 18

ഫ്രഞ്ച് – 4

ഗ്രീൻ എനർജി ടെക്നോളജി – 39

ഇന്റർനാഷണൽ ബിസിനസ് – 24

ലൈബ്രറി & ഇൻഫർമേഷൻ സയൻസ് – 7

മാനേജ്മെന്റ് – 26

മറൈൻ ബയോളജി– 5

മാത്തമാറ്റിക്സ് – 40

മൈക്രോബയോളജി – 8

നാനോ സയൻസ് & ടെക്നോളജി – 23

ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് – 9

ഫിസിക്സ് – 74

പോളിറ്റിക്സ് & ഇന്റർനാഷണൽ സ്റ്റഡീസ് – 7

ഹിസ്റ്ററി – 1

സോഷ്യൽ എക്സ്ക്ലൂഷൻ & ഇൻക്ലൂസീവ് പോളിസി – 1

സോഷ്യോളജി – 3

സംസ്കൃതം – 7

സോഷ്യൽ വർക്ക്സ് – 6

ദക്ഷിണേഷ്യൻ പഠനങ്ങൾ (South Asian Studies) – 8

സ്റ്റാറ്റിസ്റ്റിക്സ് – 32

ടൂറിസം സ്റ്റഡീസ് – 14

തമിഴ് – 5

വുമൺസ് സ്റ്റഡീസ് – 5

യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ / ബന്ധപ്പെട്ട മേഖലയിൽ മാസ്റ്റർ ബിരുദം വേണം.

വിദ്യാഭ്യാസ പാറ്റേൺ: 10+2+3+2 അല്ലെങ്കിൽ 10+2+5.

കുറഞ്ഞത് 55% മാർക്ക് നിർബന്ധമാണ്.

സംവരണ വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് https://www.pondiuni.edu.in/ സന്ദർശിക്കുക

എസ് എസ് എൽ സി പരീക്ഷ; രജിസ്ട്രേഷൻ തീയതി നീട്ടി പരീക്ഷാ ഭവൻ

എസ് എസ് എൽ സി പരീക്ഷ; രജിസ്ട്രേഷൻ തീയതി നീട്ടി പരീക്ഷാ ഭവൻ

മാർച്ചിൽ നടക്കാനിരിക്കുന്ന എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ 3ന് വൈകിട്ട് 5 വരെ സമയം നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. നവംബർ 30 വരെ ആയിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്.

വിവിധ സ്കൂളുകളിൽ നിന്ന് രജിസ്ട്രേഷൻ നടപടികൾ സമർപ്പിക്കാനാകാതെ ബാക്കിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചത്.

രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ബാക്കിയുള്ള വിദ്യാർത്ഥികളും സ്കൂളുകളും നിർദ്ദിഷ്ട സമയത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും. അപേക്ഷാ പ്രക്രിയയിൽ കൂടുതൽ വീഴ്ചകൾ വരുത്താതിരിക്കാൻ സ്കൂളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ഗംഭീറിനെയും അഗാര്‍ക്കറെയും വിളിപ്പിച്ച് ബിസിസിഐ; രണ്ടാം ഏകദിനത്തിന് തൊട്ടുമുമ്പ് അടിയന്തരയോഗം, റിപ്പോര്‍ട്ട്

ഗംഭീറിനെയും അഗാര്‍ക്കറെയും വിളിപ്പിച്ച് ബിസിസിഐ; രണ്ടാം ഏകദിനത്തിന് തൊട്ടുമുമ്പ് അടിയന്തരയോഗം, റിപ്പോര്‍ട്ട്

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കിടെ അടിയന്തര യോഗം വിളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 3നു റായ്പുരില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് തൊട്ടുമുമ്പാകും യോഗം.

വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ബിസിസിഐ നീക്കം. ടീം സെലക്ഷന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍, മൊത്തത്തിലുള്ള ടീമിന്റെ പ്രകടനം എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗമെന്നാണ് സൂചന. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നീ താരങ്ങളുടെ ഭാവി സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.

ഗംഭീറിനെയും അഗാര്‍ക്കറിനെയും കൂടാതെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ജോയിന്റ് സെക്രട്ടറി പ്രഭ്‌തേജ് സിങ് ഭാട്ടിയ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക. പുതുതായി നിയമിതനായ ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. . ഗംഭീറും അഗാര്‍ക്കറും യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയത് യോഗത്തില്‍ ചര്‍ച്ചയാകും.

പാർലമെന്റിന്റ ശീത കാലസമ്മേളനം ഇന്ന് ആരംഭിക്കും

പാർലമെന്റിന്റ ശീത കാലസമ്മേളനം ഇന്ന് ആരംഭിക്കും

ഡെൽഹി: പാർലമെന്റിന്റ ശീത കാലസമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിന് മുൻപായി പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് മാധ്യമങ്ങളെ കാണും. സമ്മേളനത്തിന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ഇരു സഭകളുടെയും സുഗമമായ നടത്തിപ്പിനായി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു.

അതേസമയം എസ്ഐആറിൽ വിശദമായി ചർച്ച വേണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കോൺഗ്രസ്,തൃണമൂൽ കോൺഗ്രസ്,ഡിഎംകെ, സമാജ് വാദി പാർട്ടി എന്നീ പാർട്ടികൾ സർവ്വകക്ഷി യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഡൽഹി സ്ഫോടനം, ലേബർ കോഡ്, വോട്ടു കൊള്ള തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ സർക്കാരിനെതിരെ ആയുധമാക്കാൻ ആണ് പ്രതിപക്ഷത്തിന് തീരുമാനം.

കൈവശമുള്ള സ്വര്‍ണത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടോ?; ഇത് ചെയ്താല്‍ മതി, പരിരക്ഷ ഉറപ്പ്

കൈവശമുള്ള സ്വര്‍ണത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടോ?; ഇത് ചെയ്താല്‍ മതി, പരിരക്ഷ ഉറപ്പ്

ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില കുതിക്കുകയാണ്. വൈകാതെ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം. സ്വര്‍ണവില കൂടിയതോടെ മോഷണവും വര്‍ധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ സ്വര്‍ണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മോഷണം, ആകസ്മികമായ നാശനഷ്ടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, മറ്റ് അപകടസാധ്യതകള്‍ എന്നിവ മൂലമുണ്ടാകുന്ന നഷ്ടത്തില്‍ നിന്ന് ആഭരണങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ആഭരണ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്.

ആഭരണ ഇന്‍ഷുറന്‍സ് രണ്ടു തരത്തില്‍ ഉണ്ട്. ആദ്യത്തേത് ഹോം ഇന്‍ഷുറന്‍സിനൊപ്പം ആഡ്-ഓണ്‍ ആയി ആഭരണ ഇന്‍ഷുറന്‍സും എടുക്കാം. രണ്ടാമത്തേതായി സ്വര്‍ണത്തിന് പ്രത്യേകമായി ഇന്‍ഷുറന്‍സ് കവറേജ് എടുക്കുക എന്നതാണ്. ജ്വല്ലറി ബ്രാന്‍ഡുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് കുറഞ്ഞ നിരക്കിലുള്ള സമഗ്രമായ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നുണ്ട്.

മോഷണം, കവര്‍ച്ച, തീപിടിത്തം, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ അപകടസാധ്യതകള്‍ കവര്‍ ചെയ്യുന്ന സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പോളിസികളാണ് വിപണിയില്‍ ഉള്ളത്. പല ഇന്‍ഷുറന്‍സ് കമ്പനികളും ലോകമെമ്പാടുമുള്ള കവറേജ് വാഗ്ദാനം ചെയ്യുന്നു. അതായത് വിദേശ യാത്ര ചെയ്യുമ്പോള്‍ പോലും ആഭരണങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.

പുനഃസ്ഥാപന മൂല്യം (സമാനമായ ഒന്ന് ഉപയോഗിച്ച് ഇനം മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവ്), വിപണി മൂല്യം (ആഭരണത്തിന്റെ നിലവിലെ വില), അല്ലെങ്കില്‍ മാറ്റിസ്ഥാപിക്കല്‍ മൂല്യം (ഇന്ന് സമാനമായ ഒരു ഭാഗം വാങ്ങുന്നതിനുള്ള ചെലവ്) എന്നിവയെ അടിസ്ഥാനമാക്കിയാണ് സെറ്റില്‍മെന്റുകള്‍ നടത്തുക.

ഒരു ക്ലെയിമിന്റെ കാര്യത്തില്‍ ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. വീട്ടിലായാലും, സേഫുകളിലായാലും, ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചാലും, യാത്രയ്ക്കിടെ ധരിച്ചാലും ആഭരണങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിയും. പതിവ് തേയ്മാനം, പതിവ് ഉപയോഗത്തില്‍ നിന്നുള്ള കേടുപാടുകള്‍, അല്ലെങ്കില്‍ വൃത്തിയാക്കല്‍, സര്‍വീസിങ് അല്ലെങ്കില്‍ നന്നാക്കല്‍ എന്നിവയ്ക്കിടയിലുള്ള കേടുപാടുകള്‍ എന്നിവ പരിരക്ഷയില്‍ ഉള്‍പ്പെടുന്നില്ല. പഴയ ആഭരണങ്ങള്‍ വില്‍ക്കുകയും പുതിയ ആഭരണങ്ങള്‍ വാങ്ങുകയും ചെയ്താല്‍, ഇന്‍ഷുറന്‍സ് പുതിയ ഇനങ്ങളിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടുന്നില്ല.