by Midhun HP News | Nov 29, 2025 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി തിങ്കളാഴ്ച. ദേവസ്വം വക ഉദയാസ്തമയ പൂജ വഴിപാട് ഉള്‍പ്പെടെ വിവിധ ചടങ്ങുകളോടെ ഏകദാശി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ അറിയിച്ചു. ഗീതാ ദിനമായ അന്ന് രാവിലെ 7 മണി മുതല്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ സമ്പൂര്‍ണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. അന്ന് ദേവസ്വം വകയാണ് ചുറ്റുവിളക്ക്. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടാണ് ഏകാദശി ഉത്സവം ആഘോഷിക്കുകയെന്നും ചെയര്‍മാന്‍ അറിയിച്ചു.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശത്തിന് ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നത് ഏകാദശി ദിവസമാണ്. ഏകാദശി നാളില്‍ ഗുരുവായുരപ്പനെ ഒരുനോക്ക് കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കുക എന്നത് ഭക്തരുടെ ജീവിതാഭിലാഷമാണ്. അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പൊതുവരിയില്‍ (ക്യൂ) നിന്ന് തൊഴാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇത്തവണയും പ്രഥമ പരിഗണന നല്‍കാനാണ് ദേവസ്വം ഭരണസമിതി തീരുമാനം.
രാവിലെ 5 മുതല്‍ വൈകിട്ട് 5 മണിവരെ സ്‌പെഷ്യല്‍ ദര്‍ശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞ കുട്ടികള്‍ക്കുള്ള പ്രത്യേക ദര്‍ശനം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ എന്നിവരുടെ ദര്‍ശനം പുലര്‍ച്ചെ 3.30 ന് തുടങ്ങി കാലത്ത് 4.30ന് അവസാനിക്കും. ശ്രീകോവില്‍ നെയ്യ് വിളക്ക് ഓണ്‍ലൈനായും അഡ്വാന്‍സായും ശീട്ടാക്കിയവര്‍ക്ക് ഉദയാസ്തമയ പൂജയുടെ 5 പൂജകള്‍ കഴിയുന്ന മുറയ്ക്ക് 1 മണിക്കൂര്‍ ദര്‍ശനത്തിനിടെ 15 മിനിറ്റ് ദര്‍ശനം അനുവദിക്കും. ബാക്കി 45 മിനിറ്റും പൊതുവരി നില്‍ക്കുന്ന ഭക്തര്‍ക്കാകും ദര്‍ശനം അനുവദിക്കുക.
ദശമി നാള്‍ മുതല്‍ ദ്വാദശി ദിനം രാവിലെ വരെ തുടര്‍ച്ചയായ ദര്‍ശനം
ദശമി ദിവസമായ നവംബര്‍ 30 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങുന്ന ദര്‍ശന സൗകര്യം (പൂജാ സമയങ്ങള്‍ ഒഴികെ) ദ്വാദശി ദിവസമായ ഡിസംബര്‍ 2ന് രാവിലെ 8 മണി വരെ തുടരും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രനട അടച്ചതിന് ശേഷം വിവാഹം, ചോറൂണ്‍, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ നിര്‍മ്മാല്യ ദര്‍ശനം ഉണ്ടാവില്ല.
പ്രഥമ ശുശ്രൂഷാ കേന്ദ്രം
ഗുരുവായൂര്‍ ഏകാദശി ദിവസം രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ ദേവസ്വം ആയുര്‍വ്വേദം, അലോപ്പതി വിഭാഗങ്ങളുടെ സംയുക്ല ആഭിമുഖ്യത്തില്‍ ക്ഷേത്ര സന്നിധിയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കും. അടിയന്തര ഘട്ടത്തില്‍ ഭക്തര്‍ക്ക് പ്രഥമ ശുശ്രൂഷ ഈ കേന്ദ്രം വഴി ലഭിക്കും.
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞത് 1976 ഡിസംബര്‍ മാസം 2-ാം തിയതിയിലെ ഗുരുവായൂര്‍ ഏകാദശ ദിവസമായിരുന്നു. ഗജരാജന്‍ കേശവനെ അനുസ്മരിച്ച് ദശമി ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ ഗജവീരന്‍മാര്‍ ഗജരാജന്‍
ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയായി ശ്രീ തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തില്‍ നിന്ന് പുറപ്പെട്ട്, ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പ്രതിമയില്‍ സ്മരണാഞ്ജലി അര്‍പ്പിക്കും. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനാവലിയും കേശവന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ഗജ ഘോഷയാത്രയില്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ ബല്‍റാം, ചെന്താമരാക്ഷന്‍, ഇന്ദ്രസെന്‍, കൃഷ്ണ, നവനീത് കൃഷ്ണന്‍, രവികൃഷ്ണന്‍, വലിയ വിഷ്ണു, വിനായകന്‍, ദേവി, ലക്ഷ്മി കൃഷ്ണ എന്നീ ആനകള്‍ പങ്കെടുക്കും. കൊമ്പന്‍ ബല്‍റാം ഗുരുവായൂരപ്പന്റെ ഛായാചിത്രവും, ഇന്ദ്രസെന്‍ കേശവന്റെ ഛായാചിത്രവും, രവികൃഷ്ണന്‍ മഹാലക്ഷ്മിയുടെ ഛായാചിത്രവും വഹിക്കും. തുടര്‍ന്ന് ആനയൂട്ട് പുന്നത്തൂര്‍ കോട്ടയില്‍ നടക്കും.
ഏകാദശി എഴുന്നെള്ളിപ്പ്
ഏകാദശി ദിവസം രാവിലെ 6.30 ന് പഞ്ചവാദ്യം അകമ്പടിയോടെ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്. 11 മണിയോടെ എഴുന്നെള്ളിച്ച് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി നിറപറ സ്വീകരിച്ച്, നാദസ്വരം അകമ്പടിയോടെ തിരിച്ച് പുറപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിച്ചേരും. രാത്രിവിളക്കിന് അതിവിശിഷ്ടമായ സ്വര്‍ണ്ണ ക്കോലം എഴുന്നെള്ളിക്കും.
ഏകാദശി പ്രസാദ ഊട്ട്
ഏകാദശി വിഭവങ്ങളോടു കൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍ അന്നലക്ഷമി ഹാള്‍, അതിനോട് ചേര്‍ന്നുള്ള പന്തല്‍, ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി നല്‍കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) അവസാനിപ്പിക്കും. തുടര്‍ന്ന് ബുഫേ സമ്പ്രദായത്തില്‍ പ്രസാദ ഊട്ട് നല്‍കും. പ്രസാദ ഊട്ടിന്റെ വരികള്‍ വേദപാഠശാല റോഡിലൂടെ വടക്കേ ഇന്നര്‍ റിങ്ങ് റോഡിലേക്കും. ഗോകുലം വനമാലയുടെ പിറകിലൂടെ തെക്കേ ഔട്ടര്‍ റിങ്ങ് റോഡിലേക്കും ക്രമീകരിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളില്‍ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാവില്ല.
by Midhun HP News | Nov 29, 2025 | Latest News, കേരളം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പുറത്തു വന്ന ശബ്ദരേഖ തന്റേതു തന്നെയെന്ന് സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുസംബന്ധിച്ച് രാഹുല്‍ സമ്മതിക്കുന്നത്. തന്നെ കുടുക്കാനായി യുവതി ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്. കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗര്‍ഭധാരണത്തിനും പിന്നീട് തന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാണെന്ന് പറഞ്ഞ് ഗര്‍ഭച്ഛിദ്രത്തിനും നിര്‍ബന്ധിച്ചുവെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരുന്നത്.
രാഹുലും പരാതിക്കാരിയും തമ്മില്‍ നല്ല ബന്ധത്തില്‍ ഇരിക്കെയുള്ള സംഭാഷണങ്ങള്‍, വാട്‌സ് ആപ്പ് ചാറ്റുകള്‍ തുടങ്ങിയവ യുവതി റെക്കോര്‍ഡ് ചെയ്തു പുറത്തു വിടുകയായിരുന്നു എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയെ അസഭ്യം വിളിക്കുന്നതും, നിന്നെ കൊല്ലാന്‍ സെക്കന്റുകള്‍ പോരേ, യുവതി കരയുമ്പോള്‍ നിന്റെ ഡ്രാമ അവസാനിപ്പിക്കൂ എന്നിങ്ങനെ രാഹുൽ പറയുന്നത് പുറത്തു വന്ന ശബ്ദരേഖയിലുണ്ട്.
വിവാഹിതയാണെന്ന് അറിഞ്ഞാണ് യുവതിയുമായി സൗഹൃദത്തിലാകുന്നതും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നുണ്ട്. യുവതിയുടെ വൈവാഹിക ജീവിതത്തിലെ പീഡനങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ സഹതാപം തോന്നുകയും, പിന്നീട് സൗഹൃദത്തിലാകുകയും ചെയ്തുവെന്നാണ് ജാമ്യാപേക്ഷയില്‍ വിശദീകരിക്കുന്നത്. വിവാഹിതയാണെന്ന് അറിയാതെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുമായി ബന്ധം പുലര്‍ത്തിയതെന്ന രാഹുല്‍ അനുകൂലികളുടെ വാദമാണ് ജാമ്യാപേക്ഷയിലൂടെ പൊളിഞ്ഞത്.
അതിനിടെ പരാതിക്കാരി യുവതി പൊലീസിന് നല്‍കിയ മൊഴിയിലെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നു. വിവാഹബന്ധം ഒഴിഞ്ഞതിനു ശേഷമാണ് രാഹുലുമായി പരിചയപ്പെടുന്നത്. വിവാഹം നടന്നത് 2024 ഓഗസ്റ്റ് 22 നാണ്. നാലു ദിവസം മാത്രമാണ് ഒരുമിച്ചു ജീവിച്ചത്. ഒരു മാസം മാത്രമാണ് ആ ദാമ്പത്യം നീണ്ടു നിന്നത്. പിന്നീട് അഞ്ചു മാസത്തിനു ശേഷമാണ് രാഹുലുമായി പരിചയപ്പെടുന്നതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കുന്നു.
by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലൈംഗികപീഡനപരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാഹുല്‍ പാലക്കാടു തന്നെയുണ്ടെന്നാണ് സൂചന. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് രഹസ്യകേന്ദ്രത്തില്‍ തങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ല വിട്ടുപോകരുതെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ തന്നെ രഹസ്യകേന്ദ്രത്തിലേക്ക് രാഹുല്‍ മുങ്ങിയത്.
ജില്ല വിട്ടുപോകുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരിച്ചടിയാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമോപദേശം ലഭിച്ചു എന്നാണ് വിവരം. വ്യാഴാഴ്ച മുതല്‍ സ്വിച്ച് ഓഫ് ആയിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊബൈല്‍ ഫോണ്‍ ഇന്നലെ കുറച്ചുസമയത്തേക്ക് ഓണ്‍ ആകുകയും ചെയ്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ പൊലീസ് നീക്കം ശക്തമാക്കി. പീഡനം നടന്നതായി പറയുന്ന ഫ്‌ലാറ്റുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കും. തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ് ദിനരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. യുവതി നല്‍കിയ മെഡിക്കല്‍ രേഖകളുടെയും ഓഡിയോ റെക്കോര്‍ഡുകളുടെയും ആധികാരികതയും പരിശോധിക്കുകയാണ്.
ഗർഭഛിദ്ര ഗുളിക കഴിച്ച ശേഷം ഉണ്ടായ അവശതകൾ പരിഹരിക്കാനായി കണ്ട ഡോക്ടറുടെ അടക്കം മൊഴി രേഖപ്പെടുത്തും. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നും, എന്നാൽ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജിയിൽ പറയുന്നത്. യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും, പരാതിക്ക് പിന്നിൽ സിപിഎമ്മും ബിജെപിയുമാണെന്നും രാഹുൽ ആരോപിക്കുന്നുണ്ട്.



by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ശ്രീലങ്കന്‍ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായുള്ള ദിത്വാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചിരിക്കുകയാണ്. വടക്ക് – വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലും വഴി നവംബര്‍ 30 രാവിലെയോടെ വടക്കന്‍ തമിഴ്‌നാട്- പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.
തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ കാറ്റാണ് വീശുന്നത്. കനത്തമഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അടുത്ത നാലുദിവസം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.



by Midhun HP News | Nov 29, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു. 81 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൻമോഹൻസിങ് മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1999, 2004, 2009 കാലയളവിൽ കാൺപുരിൽനിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2004 മുതൽ 2009 വരെ മൻമോഹൻ സിങ് സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു. പിന്നീട് 2011 മുതൽ 2014 വരെ കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. 2000 മുതൽ 2002 വരെയാണ് ജയ്സ്വാൾ യുപി കോൺഗ്രസ് അധ്യക്ഷനായിരുന്നത്.
ഹൈക്കമാൻഡിന്റെ വിശ്വസ്തനായ നേതാവായിരുന്ന ജയ്‌സ്വാൾ 1989-ൽ കാൺപുർ മേയറായാണ് പൊതുരംഗത്ത് സജീവമായത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ജയ്സ്വാൾ സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻമാറിയത്. ജയ്സ്വാളിന്റെ മരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുശോചിച്ചു.



by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍. 9446700800 എന്ന നമ്പറിലേക്ക് ഫോട്ടോ, വിഡിയോ എന്നിവയുടെ ലൊക്കേഷന്‍ സഹിതം പരാതി നല്‍കാം.
ഒറ്റ വാട്‌സ്ആപ്പ് നമ്പറിന് വ്യാപക പ്രചാരണം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. തെളിവുസഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികമായി നല്‍കും.



Recent Comments