എൻജിനിയറിങ് ബിരുദമുള്ളവർക്ക് തദ്ദേശ വകുപ്പിൽ ജോലി, 126 ഒഴിവുകൾ; ജനുവരി 30 വരെ അപേക്ഷിക്കാം

എൻജിനിയറിങ് ബിരുദമുള്ളവർക്ക് തദ്ദേശ വകുപ്പിൽ ജോലി, 126 ഒഴിവുകൾ; ജനുവരി 30 വരെ അപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ വകുപ്പിന് (LSGD), കീഴിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് എൻജിനിയറിങ് ബിരുദമുള്ളവരിൽ നിന്ന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റ് (CMD) അപേക്ഷ ക്ഷണിച്ചു.

എൻജിനിയറിങ് വിഭാഗത്തിലെ അഞ്ച് തസ്തികകളിലാണ് 126 ഒഴിവുകളുള്ളത്.

എൻവയോൺമെന്റൽ എൻജിനീയർ,പബ്ലിക് ഹെൽത്ത് എൻജിനീയർ,മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, ഹൈഡ്രോളജിസ്റ്റ് എന്നീ തസ്തികകളിക്കാണ് നിയമനം നടത്തുന്നത്. ഈ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ആസൂത്രണ വകുപ്പിലെയും റീജിയണൽ ലബോറട്ടറി ഓഫ് എൻജിനീയറിങ് വകുപ്പിലെയും തസ്തികകളിലേക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലോ ഓഫീസുകളിലോ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) പേയ്‌റോളിന് കീഴിലായിരിക്കും നിയമിക്കുക

താൽപ്പര്യമുള്ളവർക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) വെബ്‌സൈറ്റ് www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ് , യോഗ്യത
1 എൻവയോൺമെന്റൽ എൻജിനീയർ

ഒഴിവുകളുടെ എണ്ണം :30

യോഗ്യത: എൻവയോൺമെന്റൽ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. എൻവയോൺമെന്റൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന.

പ്രായപരിധി: 36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

2 മെക്കാനിക്കൽ എൻജിനീയർ

ഒഴിവുകളുടെ എണ്ണം: 30

യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം.

പ്രായപരിധി: 36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

3 ഇലക്ട്രിക്കൽ എൻജിനീയർ

ഒഴിവുകളുടെ എണ്ണം: 22

യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം.

പ്രായപരിധി: 36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

4 ഹൈഡ്രോളജിസ്റ്റ്

ഒഴിവുകളുടെ എണ്ണം: 22

യോഗ്യത: എൻവയോൺമെന്റൽ അല്ലെങ്കിൽ സിവിൽ അല്ലെങ്കിൽ ഹൈഡ്രോളജി എൻജിനീയറിങ്ങിൽ ബിരുദം.

എൻവയോൺമെന്റൽ അല്ലെങ്കിൽ ഹൈഡ്രോളജി എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന.

പ്രായപരിധി: 36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

5 പബ്ലിക് ഹെൽത്ത് എൻജിനീയർ

ഒഴിവുകളുടെ എണ്ണം: 22

യോഗ്യത: എൻവയോൺമെന്റൽ അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് എൻജിനീയറിങ്ങിൽ ബിരുദം.

എൻവയോൺമെന്റൽ അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന.

പ്രായപരിധി:36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

എല്ലാ തസ്തികകൾക്കും ബാധകമായ അറിയിപ്പ്

നിയമന രീതി: ഒരു വർഷം കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

കരാർ കാലാവധി ദീർഘിപ്പിക്കൽ കാലാവധി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രോജക്ട് ആവശ്യകതകൾക്കും സർക്കാരിന്റെ അംഗീകാരത്തിനും വിധേയമായിരിക്കും.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ജനുവരി 30 (30–1-2026) വൈകുന്നേരം അഞ്ച് മണിവരെ

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) യുടെ വെബ്‌സൈറ്റ് ആയ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം

പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി കൊടുക്കാത്തതില്‍ അടിപിടി; സംഘര്‍ഷത്തില്‍ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി കൊടുക്കാത്തതില്‍ അടിപിടി; സംഘര്‍ഷത്തില്‍ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

കൊച്ചി: വൈപ്പിനിലെ ഹോട്ടലില്‍ പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നല്‍കാത്തതിനെ ചൊല്ലി സംഘര്‍ഷം. ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്കേറ്റു. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. എടവനക്കാട് അണിയല്‍ മാര്‍ക്കറ്റില്‍ ഹോട്ടല്‍ നടത്തുന്ന സുബൈര്‍, ഭാര്യ ജുമൈലത്ത് എന്നിവരാണ് മര്‍ദനമേറ്റതായി പരാതി നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടയാണ് സംഭവം. ഹോട്ടലില്‍ നിന്നു പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന യുവാവ് ഗ്രേവി ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രേവിക്ക് 20 രൂപ നല്‍കണമെന്ന് ജുമൈലത്ത് പറഞ്ഞതോടെ തര്‍ക്കം ആരംഭിക്കുകയായിരുന്നു. ഇതിനു പിന്നാലെ സുബൈറും പ്രതികരിച്ചതോടെ പ്രശ്‌നം വഷളായി. കഴിഞ്ഞ ദിവസം തന്ന പൊറോട്ട പഴകിയതാണെന്നു യുവാവ് പറഞ്ഞു. ഇതിനെ ഹോട്ടലുടമകള്‍ എതിര്‍ത്തു. ഒടുവില്‍ തര്‍ക്കം സംഘര്‍ഷത്തിനു വഴിമാറി.

തല്ലാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് തടഞ്ഞെന്നും പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കയ്യില്‍ ഇടികൊണ്ടെന്നുമാണ് പരാതിക്കാരി പൊലീസിനു നല്‍കിയ മൊഴി. ഭര്‍ത്താവിനെ കടയില്‍ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയില്‍ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തില്‍ കുത്തിയെന്നും ശരീരത്തിന്റെ പല ഭാഗത്തും മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഷിംജിതയെ കോടതിയില്‍ ഹാജരാക്കും. മഫ്തിയിലാണ് പൊലിസ് ഉദ്യോഗസ്ഥര്‍ ഷിംജിതയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.

കേസില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോകുയായിരുന്നു. അതിനിടെ യുവതി മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചു.

സംഭവത്തില്‍ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മെഡിക്കല്‍ കോളജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതിനിടെ യുവതി വിഡിയോ ചിത്രീകരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. എന്നാല്‍ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്. യുവതി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും.

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി നിവേദനം നൽകി

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി നിവേദനം നൽകി

ആറ്റിങ്ങൽ കൊല്ലമ്പുഴ ചിൽഡ്രൻസ് പാർക്കിലെ ഉപകരണങ്ങളുടെ ശോചനീയാവസ്‌ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും, കുട്ടികൾക്ക് വേണ്ടി പുതിയ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും, പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു ഓപ്പൺ ജിം പാർക്കിൽ സ്ഥാപിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം.പ്രദീപിന് നിവേദനം നൽകി.

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി സുഖിൽ, വെസ്റ്റ് മേഖല സെക്രട്ടറി വിനീഷ് രവീന്ദ്രൻ, മേഖല ട്രഷറർ വി.എസ്.നിതിൻ തുടങ്ങിയവർ പങ്കെടുത്തു.

അബുദാബിയിൽ ഉയരും ‘ഇന്ത്യയുടെ വീട് ’; തീരുമാനം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഇന്ത്യാ സന്ദർശനത്തിൽ

അബുദാബിയിൽ ഉയരും ‘ഇന്ത്യയുടെ വീട് ’; തീരുമാനം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഇന്ത്യാ സന്ദർശനത്തിൽ

അബുദാബി: ഇന്ത്യ– യുഎഇ തമ്മിലുള്ള സാംസ്കാരിക വിനിമയം ശക്തിപ്പെടുത്താൻ അബുദാബിയിൽ ഹൗസ് ഓഫ് ഇന്ത്യ സ്ഥാപിക്കുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായി ഇത്. ഇന്ത്യൻ സംസ്കാരം, കല, സാഹിത്യം, പൈതൃകം എന്നിവ യുഎഇയിലെ ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പരിചയപ്പെടുത്തുക എന്നതാണ് സാദിയാത്ത് കൾചറൽ ഡിസ്ട്രിക്റ്റിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

ഇരുരാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന്റെ അടയാളമായിരിക്കും ഈ കേന്ദ്രം. ലൂവ്ര് അബുദാബി പോലുള്ള ലോകോത്തര മ്യൂസിയങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ തന്നെ ഹൗസ് ഓഫ് ഇന്ത്യ സ്ഥാപിക്കാൻ അനുവദിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും കലാരൂപങ്ങളും പ്രദർശിപ്പിക്കുന്ന ഗാലറികൾ, ക്ലാസിക്കൽ നൃത്തങ്ങൾ, സംഗീത പരിപാടികൾ, യോഗ സെഷനുകൾ തുടങ്ങി സാംസ്കാരിക പരിപാടികൾക്കുള്ള വേദികൾ, ഇന്ത്യൻ സാഹിത്യത്തെയും ഭാഷകളെയും കുറിച്ചുള്ള പുസ്തകങ്ങൾ ലഭ്യമാകുന്ന ഗവേഷണ കേന്ദ്രം, ഇന്ത്യൻ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാവുന്ന കഫേകളും ഭക്ഷണശാലകളും തുടങ്ങി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്നതാകും ഈ കേന്ദ്രം.

ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു

ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു

കൊച്ചി: നടൻ കമൽ റോയ് അന്തരിച്ചു. നടിമാരായ ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ്. ‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. യുവജനോത്സവം എന്ന സിനിമയിൽ ഇന്നുമെന്റെ കണ്ണുനീരിൽ എന്ന് തുടങ്ങുന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നതും കമൽ ആണ്.

വിനയൻ സംവിധാനം ചെയ്ത കല്യാണസൗ​ഗന്ധികം എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നടി വിനയ പ്രസാദ് അഭിനയിച്ച ശാരദ എന്ന പരമ്പരയിൽ കമൽ റോയ് ശ്രദ്ധേയ വേഷത്തിൽ എത്തിയിരുന്നു. പരേതനായ നടൻ നന്ദു മറ്റൊരു സഹോദരനാണ്.

ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. സംവിധായകൻ വിനയൻ കമലിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

വിനയന്റെ കുറിപ്പ്

നടൻ കമൽ റോയ് അന്തരിച്ചു..ആദരാഞ്ജലികൾ

“കല്യാണ സൗഗന്ധികം”എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു.. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ.. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു…