by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന വ്യവസ്ഥ ഇല്ല. അതിനാല്‍ അറസ്റ്റിലേക്ക് കടക്കുന്നതില്‍ പൊലീസിന് നിയമതടസ്സമില്ല.
എന്നാല്‍ ലൈംഗിക അതിക്രമ പരാതി യുവതി മുഖ്യമന്ത്രിക്ക് നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്നത് അഞ്ജാതമാണ്. വ്യാഴാഴ്ച വൈകിട്ട് ഫോണ്‍ ഓഫ് ചെയ്ത രാഹുല്‍, എവിടെയെന്ന് അറിവില്ലെന്നാണ് എംഎല്‍എ ഓഫീസിലെ ജീവനക്കാരും പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തടയാന്‍ രാഹുലിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന നിയമോപദേശം ലഭിച്ചതിനാല്‍ രാഹുല്‍ പാലക്കാട്ടെ ഏതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ തുടരുകയാണെന്നാണ് വിവരം.
നിരീക്ഷണം ശക്തമാക്കാന്‍ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ളാറ്റിലുണ്ട്.



by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ : കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജണൽ പാസ്‌പോർട്ട് ഓഫീസിന്റെ മൊബൈൽ പാസ്‌പോർട്ട് സേവ വാൻ ഗ്രാമപ്പഞ്ചായത്തുകളിലെത്തുന്നു. ചൊവ്വാഴ്ചമുതൽ വ്യാഴാഴ്ചവരെ കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും 16മുതൽ 18വരെ ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും സേവനം ലഭ്യമാകും.
അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവാ വാനിനായി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും അനുവദിച്ച അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ അനുസരിച്ച് ആവശ്യമായ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്യാനും കഴിയും.



by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലാണ് ദമ്പതികൾ സ്ഥാനാർത്ഥികളായി ഒന്നിച്ചു വോട്ട് തേടുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥികളായ പെരുംകുളം അൻസാർ, അദ്ദേഹത്തിൻ്റെ ഭാര്യ അസീന അൻസാർ എന്നിവരാണ് വോട്ട് തേടുവാൻ ഒന്നിച്ചിറങ്ങുന്നത്.
ബ്ലോക്ക് പഞ്ചായത്ത് കീഴാറ്റിങ്ങൽ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് പെരുംകുളം അൻസാർ, അദ്ദേഹത്തിൻ്റെ ഭാര്യ അസീന അൻസാർ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ മേലാറ്റിങ്ങൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
കടയ്ക്കാവൂർ പഞ്ചായത്തിലെ മേലാറ്റിങ്ങൽ വാർഡിൽ നിന്നുള്ള നിലവിലെ വാർഡ് മെമ്പറാണ് പെരുംകുളം അൻസാർ. ഈ വാർഡ് വനിതാ സംവരണം ആയതോടെ അൻസാറിന്റെ ഭാര്യ അസീനയെ ഇവിടെ സ്ഥാനാർഥിയായി നിശ്ചയിച്ചു. ഈ വാർഡിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യവേ പാർട്ടിയിൽ നിന്ന് പുതിയ നിർദ്ദേശം വന്നു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഈ വാർഡ് ഉൾപ്പെടുന്ന കീഴാറ്റിങ്ങൽ ഡിവിഷനിലേക്ക് മത്സരിക്കണം. സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കേണ്ടതിനാൽ തന്നെ ഒഴിവാക്കണമെന്ന് അൻസാർ ആവശ്യപ്പെട്ടുവെങ്കിലും ഈ ഡിവിഷനിൽ നിന്നുള്ള നേതാവ് എന്ന നിലയിൽ ബ്ലോക്ക് ഡിവിഷനിലേക്ക് അൻസാർ തന്നെ മത്സരിക്കണം എന്ന് പാർട്ടി നിർദ്ദേശിച്ചു. അങ്ങനെ പെരുംകുളം അൻസാറും സ്ഥാനാർത്ഥി ആയി.
മേലാറ്റിങ്ങൽ വാർഡിൽ ഇരുവരും ഒരുമിച്ചുതന്നെ വോട്ട് തേടാൻ ഇറങ്ങുന്നുണ്ട്. അൻസാർ ഇതര പഞ്ചായത്ത് വാർഡുകളിലേക്ക് പ്രചരണത്തിന് പോകുമ്പോൾ അൻസാറിന് വേണ്ടിയും അസീന തന്നെ വോട്ടുതേടും. മേലാറ്റിങ്ങൽ വാർഡിലെ വോട്ടർമാരെ കാണുമ്പോൾ അൻസാർ തനിക്കുവേണ്ടിയും തന്റെ ഭാര്യക്ക് വേണ്ടിയും വോട്ട് തേടും.



by Midhun HP News | Nov 29, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ മദ്യലഹരിയിലായിരുന്നു സംഭവം. കൊച്ചി തമ്മനത്ത് താമസിക്കുന്ന മണികണ്ഠന്‍ കഴിഞ്ഞദിവസം മദ്യപിച്ചശേഷം നാട്ടുകാരോടും വാഹനയാത്രക്കാരോടും ബഹളം ഉണ്ടാക്കിയിരുന്നു.
രാത്രി പരിശോധനയ്ക്കിറങ്ങിയ പാലാരിവട്ടം പൊലീസ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച മണികണ്ഠനെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസെടുത്തശേഷം വിട്ടയച്ചു. തുടര്‍ന്ന് സ്റ്റേഷനു പുറത്തെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി മണികണ്ഠനെ ആശുപത്രിയിലെത്തിച്ചു. ചികിത്സ നല്‍കിയശേഷം മണികണ്ഠനെ വിട്ടയച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തയാളാണ് മണികണ്ഠന്‍. ഡിസംബര്‍ എട്ടിന് നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കുകയാണ്. കേസില്‍ എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.



by Midhun HP News | Nov 29, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: നോണ്‍ എസി സ്ലീപ്പര്‍ കോച്ച് യാത്രക്കാര്‍ക്കും ഇനി പുതപ്പും തലയിണകളും റെയില്‍വെ നല്‍കും. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ചെറിയ നിരക്ക് ഈടാക്കി ബെഡ് ഷീറ്റ്, തലയിണ എന്നിവ അനുവദിക്കുമെന്നാണ് ദക്ഷിണ റെയില്‍വെ അറിയിച്ചിരിക്കുന്നത്.
നിലവില്‍, എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. ജനുവരി 1 മുതല്‍ ദക്ഷിണ റെയില്‍വെയ്ക്ക് കീഴിലുള്ള 10 എക്‌സ്പ്രസ് ട്രെയിനുകളില്‍ പദ്ധതി അവതരിപ്പിക്കും. ഒരു ബെഡ് ഷീറ്റ്, ഒരു തലയിണ, ഒരു തലയിണ കവര്‍ എന്നിവയ്ക്ക് 50 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു ബെഡ് ഷീറ്റിന് മാത്രം 20 രൂപയും തലയിണ അതിന്റെ കവറിനൊപ്പം 30 രൂപയുമാണ് വില.
ആദ്യഘട്ടത്തില്‍ ചെന്നൈ-മേട്ടുപ്പാളയം നീലഗിരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-മണ്ണാര്‍ഗുഡി എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-തിരുച്ചെന്തൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-പാലക്കാട് എക്‌സ്പ്രസ്, എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-സെങ്കോട്ടൈ സിലമ്പു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, താംബരം-നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-മംഗലാപുരം എക്‌സ്പ്രസ് എന്നിവയില്‍ ഈ സേവനം ലഭ്യമാക്കും.
പുതിയ നടപടി നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകളില്‍ മണ്‍സൂണ്‍, ശൈത്യകാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. 2023-24 ല്‍ ന്യൂ ഇന്നൊവേറ്റീവ് നോണ്‍-ഫെയര്‍ റവന്യൂ ഐഡിയാസ് സ്‌കീമിന് കീഴില്‍ ആണ് ഇത്തരം ഒരു ആശയം അവതരിപ്പിച്ചത്. ഇതിന്റെ പൈലറ്റ് പദ്ധതിക്ക് യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പദ്ധതിയിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെന്നൈ ഡിവിഷന് ഈ സേവനം 28.27 ലക്ഷം രൂപ അധിക വരുമാനം നല്‍കുമെന്നാണ് പ്രതീക്ഷ.



by Midhun HP News | Nov 29, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 95,200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 125 രൂപയാണ് വര്‍ധിച്ചത്. 11900 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.



Recent Comments