പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും?

പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും?

പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. പാര്‍ട്ടിയുമായി അകന്നു കഴിയുന്ന പികെ ശശി പോയാലും കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഗോവിന്ദന്റെ പ്രസ്താവനയാണ് പെട്ടെന്നുള്ള രാജിക്ക് ശശിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി ദീര്‍ഘകാലമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പി.കെ ശശിയെ അനുകൂലിക്കുന്ന വിഭാഗം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു.

മണ്ണാര്‍ക്കാട്, കോങ്ങാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ പി കെ ശശിക്ക് സ്വാധീനമുണ്ട്. ശശിക്കെതിരെ മണ്ണാര്‍ക്കാട്ടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയതും പാര്‍ട്ടിയുമായി അകലുന്നതിന് കാരണമായിരുന്നു. അടുത്തിടെ പി കെ ശശിയെ പരസ്യമായി തള്ളി സിപിഎം ജില്ലാ സെക്ട്രടറി ഇഎന്‍ സുരേഷ് ബാബുവും രംഗത്തു വന്നിരുന്നു. ബ്രാഞ്ചിലിരിക്കുന്നത് ശശിയുടെ കഴിവുകേടു കൊണ്ടാണെന്നായിരുന്നു സുരേഷ് ബാബു അഭിപ്രായപ്പെട്ടത്.

സിപിഎം വിട്ടാല്‍ പി കെ ശശി കോണ്‍ഗ്രസില്‍ ചേരുമോ, അതോ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമോ എന്നതും പാലക്കാട്ടെ ജനങ്ങള്‍ ഉറ്റുനോക്കുന്നു. ഷൊര്‍ണൂരില്‍ മല്‍സരിച്ചാല്‍ ശശിക്ക് വിജയിക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ യാതൊരു സ്വാധീനവും ശശിക്ക് ഉണ്ടാക്കാനാവില്ലെന്നാണ് സിപിഎം പറയുന്നത്. വി.കെ ശ്രീകണ്ഠന്‍ എം.പി ശശിയുമായി സംസാരിച്ചിരുന്നു.

മന്ത്രി എം ബി രാജേഷുമായുള്ള ശക്തമായ അഭിപ്രായവ്യത്യാസമാണ് ശശിയെ പാര്‍ട്ടിയുടെ നടപടിക്ക് വിധേയമാക്കിയത്. ലൈംഗികാരോപണത്തെക്കുറിച്ച് എകെ ബാലനും പികെ ശ്രീമതിയും നടത്തിയ അന്വേഷണത്തെതുടര്‍ന്നാണ് ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. 2011-2016 കാലത്താണ് പി കെ ശശി ഷൊര്‍ണൂര്‍ എംഎല്‍എ ആയിരുന്നത്. 2024 ഒക്ടോബറിലാണ് പാര്‍ട്ടിയുടെ നേതൃനിരയില്‍നിന്ന് ജില്ലാ കമ്മിറ്റിയംഗമായിരുന്ന ശശിയെ പാര്‍ട്ടി പുറത്താക്കിയത്.

ആറ്റിങ്ങലിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു

ആറ്റിങ്ങലിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു

ആറ്റിങ്ങലിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ആറ്റിങ്ങൽ കരിച്ചിയിൽ നിരവധി പേർക്ക് കടിയേറ്റു. രാവിലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള അന്നദാനം വാങ്ങി തിരികെ വീട്ടിലേക്ക് പോകുകായിരുന്ന വീട്ടമ്മയെ തെരുവുനായ ആക്രമിച്ചു. ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി ഇന്ദിര (62) ക്കാണ് കടിയേറ്റത്. പുറകിൽ നിന്ന് വന്ന നായ സാരി കടിച്ചുകീറുകയും കാലിൽ കടിക്കുകയും ആയിരുന്നു. തുടർന്ന് ഇന്ദിര ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

വൈകുന്നേരത്തോടെ വീണ്ടും ആറ്റിങ്ങൽ കരിച്ചിയിൽ, തുമ്പിക്കോട്ടുകോണം, തച്ചൂർകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ പ്രദേശവാസികളെ ആക്രമിച്ചത്. കരിച്ചയിൽ സ്വദേശി കൈലാസനാഥ് (12), വേണു, തുമ്പിക്കോട്ടുകോണം സ്വദേശി രാജപ്പൻആശാരി തുടങ്ങിയവർക്കാണ് കടിയേറ്റത്. കളിച്ചുകൊണ്ടിരുന്ന കൈലാസനാഥിനെണ് പാഞ്ഞടുത്ത നായ കടിച്ചത്.

ആലംകോട് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പ്രവർത്തന രഹിതം; അപകടങ്ങളും ഗതാഗതക്കുരുക്കും വർധിക്കുന്നു

ആലംകോട് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പ്രവർത്തന രഹിതം; അപകടങ്ങളും ഗതാഗതക്കുരുക്കും വർധിക്കുന്നു

ആലംകോട്: ദേശീയപാതയിലെ തിരക്കേറിയ ആലംകോട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായിട്ട് ആഴ്ചകൾ പിന്നിടുന്നു. സിഗ്നൽ പ്രവർത്തിക്കാതായതോടെ ജംഗ്ഷനിൽ അപകടങ്ങളും ഗതാഗതക്കുരുക്കും വർധിച്ചതായി നാട്ടുകാരും പറയുന്നു.

ജില്ലയിലെ പ്രധാന ജംഗ്ഷനായ ആലംകോട് വഴി കിളിമാനൂർ, മണനാക്ക്, കടയ്ക്കാവൂർ മേഖലകളിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ വലിയ തോതിൽ ഗതാഗതം നടക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും അടക്കം നിരവധിവാഹനങ്ങൾ സർവീസ് നടത്തുന്ന ഈ ഭാഗത്ത് സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുകയും ഡ്രൈവർമാർ തമ്മിൽ വാക്കേറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതായി പറയുന്നു. ഗതാഗത നിയന്ത്രണം ഇല്ലാത്തതിനാൽ *കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന നിലയിലാണ് വാഹനങ്ങൾ കടന്നുപോകുന്നതും.

സിഗ്നൽ ഓഫ് ചെയ്യുന്നതിന് മുൻപ് മൂന്ന് ദിവസത്തോളം എല്ലാ ലൈറ്റുകളും ഒരേ സമയം തെളിഞ്ഞത് ഡ്രൈവർമാരിൽ ആശങ്ക ഉളവാക്കിയിരുന്നു. മാത്രമല്ല, അപ്പോഴും ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. സിഗ്നൽ ലൈറ്റിന്റെ തകരാർ പരിഹരിച്ചു ഉടൻ സിഗ്നൽ പ്രവർത്തനക്ഷമമാക്കണമെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ബന്ധപ്പെട്ടവർ ഇടപ്പെട്ട് സിഗ്നലിന്റെ തകരാർ പരിഹരിക്കുന്നതിനായി സിഗ്നൽ ഓഫ് ചെയ്തെങ്കിലും ഇതുവരെയും സിഗ്നലിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല.

ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായതോടെ കാൽനട യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. എപ്പോഴും തിരക്കേറിയ ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കാൻ വിദ്യാർഥികൾ, സ്ത്രീകൾ, വയോധികർ എന്നിവരെല്ലാം ഏറെ നേരം കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്.ട്രാഫിക് സിഗ്നലിന്റെ തകരാർ അടിയന്തിരമായി പരിഹരിച്ച് സംവിധാനം പുനരാരംഭിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും യാത്രക്കാരും അധികൃതരോട് ആവശ്യപ്പെട്ടു.

അഞ്ചുതെങ്ങ് മാമ്പള്ളി കടലിൽവീണ 23 കാരൻ മുങ്ങിമരിച്ചു

അഞ്ചുതെങ്ങ് മാമ്പള്ളി കടലിൽവീണ 23 കാരൻ മുങ്ങിമരിച്ചു

അഞ്ചുതെങ്ങ് മാമ്പള്ളി കടലിൽവീണ 23 കാരൻ മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി പൊക്കൻവിളാകത്ത്‌ അലക്സാണ്ടർ ഷീബ ദമ്പതികളുടെ മകൻ അഭിലാഷ് (23) ആണ് മുങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം 6:30 ഓടെയായിരുന്നു സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ കടലിൽ വീണ അഭിലാഷ് ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഇയാളെ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയും സ്വകാര്യ വാഹനത്തിൽ അദ്ദേഹത്തെ ചിറയിൻകീഴ് തലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

തുടർന്ന്, അടിയന്തര പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

കൊച്ചിയിൽ നിന്ന് ചൂണ്ടപണിക്ക് പോയിരുന്ന അഭിലാഷ് കഴിഞ്ഞ 6 നായിരുന്നു തിരിച്ച് വീട്ടിലെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായിരുന്നു.

സഹോദരങ്ങൾ: അജീഷ്, അഖിൽ. ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ ഇറങ്ങ്കടവിന്റെ സഹോദരി പുത്രനായിരുന്നു.

വർക്കലയിൽ വൻ മീൻവേട്ട: പുന്നമൂട് മാർക്കറ്റിൽ നിന്ന് 400 കിലോ പഴകിയ മീൻ പിടികൂടി

വർക്കലയിൽ വൻ മീൻവേട്ട: പുന്നമൂട് മാർക്കറ്റിൽ നിന്ന് 400 കിലോ പഴകിയ മീൻ പിടികൂടി

വർക്കല: പുന്നമൂട് മാർക്കറ്റിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോഗ്രാം പഴകിയ മീൻ പിടികൂടി. അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് എത്തിക്കുന്ന മീൻ ദിവസങ്ങളോളം സൂക്ഷിച്ചുവെച്ച് വിൽപ്പന നടത്തുന്നു എന്ന പരാതിയെത്തുടർന്നായിരുന്നു നടപടി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു പരിശോധന.

കനത്ത ചൂടിനിടെ ആശ്വാസമായി മഴ എത്തുമോ?, ഇടിമിന്നലിനും സാധ്യത; ഞായറാഴ്ച വരെ മുന്നറിയിപ്പ്

കനത്ത ചൂടിനിടെ ആശ്വാസമായി മഴ എത്തുമോ?, ഇടിമിന്നലിനും സാധ്യത; ഞായറാഴ്ച വരെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനിടെ തെക്കന്‍ കേരളത്തിന് ആശ്വാസമായി ഇന്ന് മഴ പെയ്യാന്‍ സാധ്യത. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുക. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2.5 എം എം മുതല്‍ 15 എം എം വരെ മഴ ലഭിക്കാനാണ് സാധ്യത. അടുത്ത മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ മുതല്‍ കൂടുതല്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ച എല്ലാ ജില്ലകളിലും മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം വടക്കന്‍ കേരളത്തില്‍ ചൂട് ശക്തമായി തുടരും. പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നതോടെ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചിരുന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ ജോലിസമയം എട്ട് മണിക്കൂറായാണ് നിജപ്പെടുത്തിയത്. മെയ് 20 വരെയാണ് ക്രമീകരണം. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.