വോട്ടെടുപ്പിന്റെ തലേദിവസം കണ്ണൂരില്‍ അക്രമം, യുഡിഎഫ് ബൂത്ത് എജന്റ് തലയ്ക്ക് അടിയേറ്റ് ആശുപത്രിയില്‍; സിപിഎം എന്ന് പരാതി

വോട്ടെടുപ്പിന്റെ തലേദിവസം കണ്ണൂരില്‍ അക്രമം, യുഡിഎഫ് ബൂത്ത് എജന്റ് തലയ്ക്ക് അടിയേറ്റ് ആശുപത്രിയില്‍; സിപിഎം എന്ന് പരാതി

കണ്ണൂര്‍: വോട്ടെടുപ്പിന്റെ തലേദിവസം കണ്ണൂരില്‍ അക്രമം. ധര്‍മ്മടം മണ്ഡലത്തിലെ മൈലുള്ളി മെട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. യുഡിഎഫ് ബൂത്ത് ഏജന്റായ കുഴിയില്‍ പീടികയിലെ പ്രഭാകരനാണ് (70) പരിക്കേറ്റത്.

ബുധനാഴ്ച രാത്രി എഴുപതാം നമ്പര്‍ ബൂത്തായ കീഴത്തൂര്‍ യുപി സ്‌കൂള്‍ സഹ പ്രവര്‍ത്തകനോടൊപ്പം സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന പ്രഭാകരനെ തലയ്ക്ക് മാരകായുധം കൊണ്ടു അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇദ്ദേഹത്തെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാജയ ഭീതിയെ തുടര്‍ന്ന് ധര്‍മ്മടം മണ്ഡലത്തില്‍ സിപിഎം അക്രമം അഴിച്ചു വിടുന്നത് തുടരുകയാണെന്ന് യുഡി എഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുള്‍ റഷീദ് ആരോപിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസും തെരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം ഉണ്ടാവുന്ന സാഹചര്യത്തില്‍ ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വോട്ടെടുപ്പ് ദിവസമായ ഇന്ന് വെന്തുരുകും; സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

വോട്ടെടുപ്പ് ദിവസമായ ഇന്ന് വെന്തുരുകും; സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ടു ജില്ലകളിലാണ് സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

തൃശൂര്‍: കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാന്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഗുരുവായൂരില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വളരെ ഭക്ത്യാദരപൂര്‍വം വോട്ടു ചെയ്തതായി സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ ഗുരുവായൂരില്‍ വോട്ടു ചെയ്യാന്‍ സാധിച്ചു. ഗുരുവായൂരപ്പന് നന്ദിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്.ജനങ്ങളുടെ മാറ്റത്തിനായുള്ള ആഗ്രഹം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പ്രസ്താവന കൊണ്ടുപിടിച്ച് ഇറക്കുന്നുണ്ട്. എല്ലാവര്‍ക്കും പറയാനുള്ള അവകാശമുണ്ട്. പറയുന്നവര്‍ പറയട്ടെ. പക്ഷെ ജനനിശ്ചയം എന്നത് ഇതിനെയൊന്നും ആധാരമാക്കി ആയിരിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ക്ക് ഓരോ കാലഘട്ടത്തിലും മാറി വരുന്ന ചിന്താഗതിയുണ്ട്. എന്‍ഡിഎയുടെ ഭരണമികവ് ദേശവ്യാപകമായി അംഗീകരിക്കപ്പെടുമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

പാലക്കാട്ടെ ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങളെ സുരേഷ് ഗോപി തള്ളിക്കളഞ്ഞു. ഇതെല്ലാം രാഷ്ട്രീയ ശത്രുക്കൾ മെനഞ്ഞെടുത്ത വെറും ‘പൊറാട്ട് നാടകങ്ങൾ’ മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ചില ആൾക്കാരെ ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട്. അവരെ ഹത്യ ചെയ്തില്ലാതാക്കാൻ ശ്രമിക്കും. അവരെ മുന്നോട്ടു വിട്ടാൽ ആ പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികൾക്ക് അറിയാം. ഇത്തരം വ്യാജ പ്രചരണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. ബിജെപിയുടെ വിജയസാധ്യതയെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്കൊന്നും കഴിയില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

വ്യോമപാത തുറന്ന് ബഹ്‌റൈന്‍; വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ അനുമതി

വ്യോമപാത തുറന്ന് ബഹ്‌റൈന്‍; വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ അനുമതി

മനാമ:പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന വ്യോമപാത തുറന്ന് ബഹ്‌റൈന്‍. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ കാര്യാലയത്തിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് നടപടി.

മേഖലയില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് വ്യോമപാത താല്‍ക്കാലികമായി അടച്ചിരുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയത്.ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാന ഗതാഗതം സുഗമമായി നടത്തുന്നതിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ കാര്യാലയം വ്യക്തമാക്കി. വിമാനയാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനായി ബന്ധപ്പെട്ട മറ്റ് അധികാരികളുമായി ചേര്‍ന്ന് നിരന്തരമായ ഏകോപനം തുടര്‍ന്നുവരികയാണെന്നും അറിയിച്ചു.

ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാന സര്‍വീസുകള്‍ സുഗമമായി നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യോമപാത തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന വിമാന സര്‍വീസുകള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളം പോളിംഗ് ബൂത്തിലേക്ക്: വിധിനിർണ്ണയത്തിന്റെ ദിനം; 140 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

കേരളം പോളിംഗ് ബൂത്തിലേക്ക്: വിധിനിർണ്ണയത്തിന്റെ ദിനം; 140 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന 17-ാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. വാശിയേറിയ പോരാട്ടം കാഴ്ചവെക്കുന്ന മൂന്ന് മുന്നണികൾക്കും ഈ തെരഞ്ഞെടുപ്പ് ഏറെ നിർണ്ണായകമാണ്.

സംസ്ഥാനത്തുടനീളമുള്ള 140 മണ്ഡലങ്ങളിലായി ആകെ 882 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ശക്തമായ ത്രികോണ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങൾ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. ഭരണത്തുടർച്ചയും ഭരണമാറ്റവും ലക്ഷ്യമിട്ടുള്ള വലിയ പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

സ്ത്രീ വോട്ടർമാരുടെ ആധിക്യമുള്ള ഈ തെരഞ്ഞെടുപ്പിൽ വനിതാ വോട്ടുകൾ ആർക്കൊപ്പം നിൽക്കും എന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന ഒന്നാണ്. പോളിംഗ് സുഗമമായി നടത്തുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. തുടർന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതൽ തന്നെ വോട്ടു ചെയ്യാനായി പോളിങ് ബൂത്തുകളിൽ നീണ്ട നിരയുണ്ട്. പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളജിലെ ബൂത്തിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാവിലെ തന്നെ എത്തി വോട്ടു രേഖപ്പെടുത്തി. ഭാര്യയ്ക്കും മകൾക്കുമൊപ്പമെത്തിയാണ് സതീശൻ വോട്ടു ചെയ്തത്.

തിരുവനന്തപുരം മുടവൻമുഗളിലെ സ്കൂളിൽ നടൻ മോഹൻലാൽ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥനും, എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയും മോഹൻലാലിനൊപ്പം രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. അമ്പലപ്പുഴയിലെ യുഡിഫ് പിന്തുണയുള്ള സ്വതന്ത്രൻ ജി സുധാകരനും ഭാര്യയ്ക്കൊപ്പമെത്തി വോട്ടു ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ​ഗുരുവായൂരിൽ വോട്ടു ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് അടക്കം നിരവധി പ്രമുഖർ രാവിലെ വോട്ടു ചെയ്തവരിൽപ്പെടുന്നു.

പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് കേരളം ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 883 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. വോട്ടെടുപ്പിനായി 30495 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

ഇതിൽ പ്രശ്നബാധിത ബൂത്തുകള്‍ 2040 ആണ്. വോട്ടെടുപ്പിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോളിങ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 76000ത്തിലധികം പോലീസുകാര്‍ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കും. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേത്യത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി തുടർഭരണം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. എന്നാൽ, സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. വീണ്ടും അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ മുന്നണി.