400 അടിക്ക് മറുപടി 666 അടി; ലോകകപ്പ് പൂരത്തിന് മലബാറിൽ ‘ഫ്ലെക്സ് യുദ്ധം’ കനക്കുന്നു

400 അടിക്ക് മറുപടി 666 അടി; ലോകകപ്പ് പൂരത്തിന് മലബാറിൽ ‘ഫ്ലെക്സ് യുദ്ധം’ കനക്കുന്നു

മലപ്പുറം: ലോകകപ്പിന്റെ ആദ്യ വിസിൽ ഇന്ന് മുഴങ്ങുമ്പോൾ, ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ സ്റ്റേഡിയങ്ങളിൽ പന്തുരുളുന്നതിന് മുമ്പേ മലബാറിൽ ഫുട്ബോൾ ലഹരി അതിന്റെ ഉച്ചസ്ഥായിയിലെത്തി കഴിഞ്ഞു. റോഡരികുകളിലും പാടങ്ങൾക്കിടയിലും കവലകളിലും ഇപ്പോൾ ഏറ്റുമുട്ടുന്നത് ടീമുകളല്ല, ആരാധകരാണ്. ബ്രസീലും അർജന്റീനയും പോർച്ചുഗലും തമ്മിലുള്ള പോരാട്ടം ഇത്തവണയും സോഷ്യൽ മീഡിയയിലെ ട്രോളുകളിലോ ചർച്ചകളിലോ ഒതുങ്ങിയിട്ടില്ല. ഫ്ലെക്സ് ബോർഡുകളുടെയും ഭീമൻ കട്ടൗട്ടുകളുടെയും വലുപ്പം കൊണ്ടാണ് ഓരോ കൂട്ടരും തങ്ങളുടെ ആധിപത്യം തെളിയിക്കുന്നത്.

മലപ്പുറം ജില്ലയിലെ മുണ്ടയിൽ ഇപ്പോൾ നടക്കുന്നത് ഒരു ‘ഫ്ലെക്സ് യുദ്ധം’ തന്നെയാണ്. ആദ്യം രംഗത്തെത്തിയത് ബ്രസീൽ ആരാധകർ. 400 അടി നീളമുള്ള കൂറ്റൻ ഫ്ലെക്സ് ഉയർത്തി അവർ അർജന്റീന ആരാധകരെ ഇതിലും വലുത് വെക്കാൻ വെല്ലുവിളിച്ചു. പക്ഷേ ആ വെല്ലുവിളി അധികനേരം നിലനിന്നില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ അർജന്റീന ആരാധകർ 666 അടി നീളമുള്ള ഭീമൻ ഫ്ലെക്സുമായി രംഗത്തെത്തി. റോഡരികിലൂടെ പാമ്പുപോലെ നീണ്ടുകിടക്കുന്ന ആ ഫ്ലെക്സ് കണ്ടാൽ തന്നെ ആരാധകരുടെ വാശിയുടെ വലുപ്പം മനസ്സിലാകും. “ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ഫ്ലെക്സാണിത്,” എന്നാണ് അർജന്റീന ആരാധകരുടെ അവകാശവാദം.

പാലക്കാട്ടെ കോങ്ങാടാണ് ഈ മത്സരത്തിന് തീ കൊളുത്തിയത്. അവിടെ അർജന്റീന ആരാധകർ 160 അടി നീളമുള്ള ഫ്ലെക്സ് സ്ഥാപിച്ചതോടെ തുടങ്ങി ആരാധക പോര്. ഇതിനുമറുപടിയായി അർജന്റീനയുടെ വക മുണ്ടയിൽ 300 അടി ഫ്ലെക്സ് വരുമെന്ന പ്രഖ്യാപനം വന്നതോടെ മുണ്ടയിലെ ബ്രസീൽ ആരാധകർ കാത്തുനിന്നില്ല. “അവരെക്കാൾ വലുതൊന്ന് വേണമെന്ന് മാത്രമാണ് ഞങ്ങൾ ചിന്തിച്ചത്. അങ്ങനെയാണ് 400 അടി ഫ്ലെക്സ് ഒരുക്കിയത്,” മുണ്ട ബ്രസീൽ ഫാൻസ് അസോസിയേഷൻ അംഗം ജബിൻ ലുക്മാൻ പറയുന്നു.

പക്ഷേ അതിലും വലിയ മറുപടി അർജന്റീന ക്യാമ്പിൽ തയ്യാറാകുന്നുണ്ടായിരുന്നു. “ബ്രസീലുകാർ 400 അടി ഫ്ലെക്സ് പ്രഖ്യാപിച്ചതോടെ ഞങ്ങൾ പദ്ധതി മാറ്റി. ആരും ഞങ്ങളെ മറികടക്കരുത് എന്നായിരുന്നു തീരുമാനം. അങ്ങനെയാണ് 666 അടി ഫ്ലെക്സ് യാഥാർഥ്യമായത്,” അർജന്റീന ആരാധകൻ ജെൻസിൽ ജാൻ പറയുന്നു.

വയലിൽ ഉയരുന്ന ഭീമൻ കട്ടൗട്ടുകൾ

മലപ്പുറത്ത് ഫ്ലെക്സിന്റെ നീളത്തിലാണ് മത്സരം നടക്കുന്നതെങ്കിൽ, കോഴിക്കോട് അത് ഉയരത്തിലാണ്. ഓമശ്ശേരിയിലെ അമ്പലക്കണ്ടിയിൽ നെൽവയലിന് നടുവിൽ ഇപ്പോൾ ലോക ഫുട്ബോളിലെ മൂന്ന് മഹാതാരങ്ങൾ നേർക്കുനേർ നിൽക്കുകയാണ്. ആദ്യം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 28 അടി ഉയരമുള്ള കട്ടൗട്ടുമായി പോർച്ചുഗൽ ആരാധകർ രംഗത്തെത്തി. മണിക്കൂറുകൾക്കുള്ളിൽ ബ്രസീൽ ആരാധകർ നെയ്മറുടെ 40 അടി കട്ടൗട്ടുമായി മറുപടി നൽകി. പിന്നാലെ ലയണൽ മെസ്സിയുടെ 30 അടി ഉയരമുള്ള കട്ടൗട്ട് ഉയർന്നതോടെ നെൽവയൽ ഒരു ഫുട്ബോൾ ഗാലറി ആയി തന്നെ മാറി.

പാടത്തിന്റെ നടുവിൽ റൊണാൾഡോയും മെസ്സിയും നെയ്മറും നേർക്കുനേർ നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. സെൽഫിയെടുക്കാനും വീഡിയോകൾ പകർത്താനും ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ട്. “ലോകകപ്പ് അമേരിക്കയിലായിരിക്കാം. പക്ഷേ അതിന്റെ ഹൃദയമിടിപ്പ് ഇപ്പോൾ മലബാറിലാണ് കേൾക്കുന്നത്,” ഓമശ്ശേരിയിലെ ബ്രസീൽ ആരാധകൻ അറഫത്ത് പറയുന്നു. “കളിക്കളത്തിന് പുറത്താകുമ്പോൾ ഞങ്ങൾ സുഹൃത്തുക്കളാണ്. പക്ഷേ ഫുട്ബോളിന്റെ കാര്യത്തിൽ സ്വന്തം ടീമിന് വേണ്ടിയാണ് ജീവിക്കുന്നത്.”

ആരാധകരുടെ ഈ ആവേശത്തിന് വലിയ വിലയും ഉണ്ട്. മുണ്ടയിലെ ബ്രസീലിന്റെ 400 അടി ഫ്ലെക്സിന് ഏകദേശം ഒന്നര ലക്ഷം രൂപ ചെലവായപ്പോൾ, അർജന്റീനയുടെ 666 അടി ഫ്ലെക്സിനായി മൂന്ന് ലക്ഷം രൂപയോളമാണ് ചെലവായത്. നാട്ടിലെ ആരാധകരും വിദേശത്തുള്ള പ്രവാസി സുഹൃത്തുക്കളും ചേർന്നാണ് പണം കണ്ടെത്തിയത്. “ഞങ്ങൾക്ക് ഏറ്റവും മികച്ചത് വേണം. അത്ര മാത്രം,” ജെൻസിൽ ചിരിച്ചുകൊണ്ട് പറയുന്നു. കോഴിക്കോട്ടെ ഓരോ കട്ടൗട്ടിനും 30,000 മുതൽ 40,000 രൂപ വരെ ചെലവുണ്ട്. പക്ഷേ ആരാധകർക്ക് അത് ഒരു ചെലവല്ല, പ്രിയപ്പെട്ട ടീമിനോടുള്ള സ്നേഹത്തിന്റെ പ്രകടനമാണ്.

പാര്‍ട്ടിയിലും പിടിമുറുക്കാന്‍ സതീശന്‍; കൊടിക്കുന്നിലിനെ കെപിസിസി പ്രസിഡന്റാക്കാൻ ചരടുവലി; പിന്തുണച്ച് സുധീരൻ

പാര്‍ട്ടിയിലും പിടിമുറുക്കാന്‍ സതീശന്‍; കൊടിക്കുന്നിലിനെ കെപിസിസി പ്രസിഡന്റാക്കാൻ ചരടുവലി; പിന്തുണച്ച് സുധീരൻ

തിരുവനന്തപുരം: സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിവരികയാണ്. പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന്റെയും മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും നിലപാട് നിര്‍ണായകമായേക്കും. കൂടിയാലോചനകളും ലോബിയിങ്ങും പുരോഗമിക്കുന്നതിനിടെ, ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സതീശന്‍-സുധീരന്‍ ക്യാമ്പ് പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ നീക്കത്തിലൂടെ, പാര്‍ട്ടിയിലും സര്‍ക്കാരിലും തന്റെ സ്വാധീനം ഉറപ്പിക്കാന്‍ സതീശന്‍ ശ്രമിക്കുന്നതായി വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തമ്മിലുള്ള തീവ്രമായ പോരാട്ടത്തിനിടയിലാണ് പുതിയ സമവാക്യം രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ വിഡി സതീശന് വേണ്ടി ലോബിയിങ് ചെയ്യുന്നതില്‍ വി എം സുധീരന്‍ നിര്‍ണായക പങ്ക് വഹിച്ചതായി പറയപ്പെടുന്നു. ഇത് സതീശനും സുധീരനും തമ്മിലുള്ള അടുപ്പം ശക്തമാകാന്‍ കാരണമായിട്ടുണ്ട്.

കൊടിക്കുന്നില്‍ സുരേഷിന് പുറമേ, മുന്‍ യുഡിഎഫ് കണ്‍വീനറായ ബെന്നി ബെഹനാന്‍ എംപിയാണ് പരിഗണനയിലുള്ള മറ്റൊരു നേതാവ്. പുതിയ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്- ബെന്നി ബെഹനാന്‍ എന്നിവര്‍ തമ്മില്‍ നേരിട്ടുള്ള പോരിന് കളമൊരുങ്ങുന്നുവെന്നാണ് സൂചന. മുഖ്യമന്ത്രി വിഡി സതീശന്‍ തന്റെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സംഭവവികാസങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസിലെ അധികാര സന്തുലിതാവസ്ഥയെ സ്വാധീനിച്ചേക്കാമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം പുതിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തന്ത്രം സംബന്ധിച്ച് കെ സി വേണുഗോപാല്‍ ക്യാമ്പില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷ്, വളരെക്കാലമായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പ്രസിഡന്റ് ആകാൻ ശ്രമിച്ചു വരികയാണ്. നിയമിക്കപ്പെട്ടാൽ കെപിസിസിയുടെ ആദ്യ ദലിത് പ്രസിഡന്റാകും കൊടിക്കുന്നിൽ സുരേഷ്.

കഴിഞ്ഞതവണയും കൊടിക്കുന്നില്‍ ശ്രമിച്ചെങ്കിലും, ഹൈക്കമാന്‍ഡ് സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഏറെ നാളായി കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ബെന്നി ബെഹനാന്റേത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ജോസഫിന് മത്സരിക്കാന്‍ ടിക്കറ്റ് അനുവദിച്ചപ്പോള്‍ ബെന്നി ബഹനാനെ പകരം കെപിസിസി അധ്യക്ഷനായി നിയമിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടിയിലെ ഭിന്നത കണക്കിലെടുത്ത് അവസാന നിമിഷം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

കൊടിക്കുന്നില്‍ സുരേഷിഷിനെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ പുതിയ സോഷ്യല്‍ എഞ്ചിനീയറിംഗ് ഫോര്‍മുല തങ്ങളുടെ സ്ഥാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സതീശനുമായും സുധീരനുമായും അടുത്ത വൃത്തങ്ങള്‍ വിലയിരുത്തുന്നു. കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി വി എം സുധീരനെ സര്‍ക്കാര്‍ നിയമിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുമ്പോള്‍ ഹൈക്കമാന്‍ഡിന് തന്റെ അഭിപ്രായങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് വിഡി സതീശന്‍ കണക്കുകൂട്ടുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.

അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, നിയമനം അന്തിമമാക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ അഭിപ്രായം പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡുമായി അടുത്ത നേതാക്കള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ”സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്” ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. സംഘടനയില്‍ തന്റെ സ്വാധീനം ശക്തിപ്പെടുത്താന്‍ സതീശന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ‘പട്ടികജാതി, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രധാന സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഊന്നല്‍ എല്ലാവര്‍ക്കും അറിയാം’ സതീശന്‍ അനുകൂലിയായ നേതാവ് പറഞ്ഞു.

സുധീരന്റെയും സതീശന്റെയും പിന്തുണയോടെ, കൊടിക്കുന്നില്‍ സുരേഷ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകാനുള്ള സാധ്യത വളരെ കൂടുതലാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സുധീരനുമായി സതീശന്‍ പുലര്‍ത്തുന്ന അടുപ്പത്തില്‍ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നേക്കാമെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സുധീരന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോഴുള്ള സംഭവവികാസങ്ങളാണ് ഈ ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്. കെ.സി വേണുഗോപാല്‍ പക്ഷം കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇത് കൊടിക്കുന്നില്‍ സുരേഷും ബെന്നി ബഹനാന്റെയും നേരിട്ടുള്ള മത്സരത്തിന് വഴിതുറന്നിരിക്കുകയാണ്.’

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ

കൊല്ലം: വയനാടിന് പുറമേ കൊല്ലത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരവൂര്‍, പാലത്തറ മേഖലയുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്. പരവൂരില്‍ നേരത്തെയും ഷിഗെല്ല രോഗബാധ കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയോ, മലിനജലത്തിലൂടെയോ രോഗം പിടിപെട്ടതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റെയില്‍ വേ ബുക്കിങ് സംവിധാനം അടിമുടി മാറും: തുടക്കം ഓഗസ്റ്റ് 1 മുതല്‍; വെയിറ്റിങ് ലിസ്റ്റുകാരുടെ ആശങ്ക കുറയും

റെയില്‍ വേ ബുക്കിങ് സംവിധാനം അടിമുടി മാറും: തുടക്കം ഓഗസ്റ്റ് 1 മുതല്‍; വെയിറ്റിങ് ലിസ്റ്റുകാരുടെ ആശങ്ക കുറയും

യാത്രാസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍ വേ. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ട്രാക്കുകളുടെ വൈദ്യുതീകരണത്തിലും റെയിൽവേ സ്റ്റേഷനുകളുടെ ആധുനികവൽക്കരണത്തിലും വൻ മുന്നേറ്റം നടത്തിയ റെയിൽവേ, ഇപ്പോൾ ടിക്കറ്റ് റിസർവേഷൻ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇതിനായി നിലവിലുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (PRS) സമഗ്രമായ അപ്‌ഡേറ്റുകളാണ് റെയില്‍വേ വരുത്തുന്നത്.

കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി, അതായത് 1986 മുതൽ റെയിൽവേ ഉപയോഗിച്ചുവരുന്ന പഴയ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമിന് പകരമായാണ് ഈ പുതിയ അത്യാധുനിക സംവിധാനം അവതരിപ്പിക്കുന്നത്. വരുന്ന ഓഗസ്റ്റ് മാസം മുതൽ രാജ്യത്ത് ഘട്ടങ്ങളായി ഈ നവീകരിച്ച സിസ്റ്റം നടപ്പിലാക്കി തുടങ്ങും. ടിക്കറ്റ് ബുക്കിങ് പ്രക്രിയ കൂടുതൽ വേഗതയേറിയതും കാര്യക്ഷമവുമാക്കുക എന്നതുമാത്രമല്ല, റെയിൽവേ ടിക്കറ്റുകൾ അനധികൃതമായി തട്ടിയെടുക്കുന്ന വ്യാജ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ചൂഷണം പൂർണ്ണമായി തടയുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.

പുതിയ സിസ്റ്റം നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് കൂടുതല്‍ വേഗത്തില്‍‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. ഏറ്റവും വലിയ പ്രത്യേകത, വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാനുള്ള കൃത്യമായ സാധ്യത എത്രത്തോളമുണ്ടെന്ന് മുൻകൂട്ടി പ്രവചിക്കാൻ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നതാണ്. റെയിൽവേ മന്ത്രാലയത്തിന്റെ ആസ്ഥാനമായ റെയിൽ ഭവനിൽ വെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രൊജക്റ്റിന്റെ പുരോഗതി നേരിട്ട് നേരത്തെ വിലയിരുത്തിയിരുന്നു.

പഴയ സംവിധാനത്തിൽ നിന്നും പുതിയതിലേക്ക് മാറുമ്പോൾ സാങ്കേതിക തകരാറുകൾ കാരണം യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളോ ബുക്കിങ് തടസ്സങ്ങളോ ഉണ്ടാകരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിങ് ബിട്ടു എന്നിവരും പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ സ്വീകരിച്ചത്.

ഇതോടൊപ്പം കേരളത്തിലെ റെയിൽവേ വികസനത്തിന് വൻ വേഗത പകരുന്ന മറ്റൊരു സുപ്രധാന പ്രഖ്യാപനവും റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള മാരാരിക്കുളം – ആലപ്പുഴ സെക്ഷനിലെ 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിനായി 220.51 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അന്തിമ അനുമതി നൽകി.

റെയിൽവേ ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ഫ്ലൈഓവർ, ബൈപ്പാസ്, പാത ഇരട്ടിപ്പിക്കൽ തുടങ്ങിയ വികസന പദ്ധതികളുടെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. എറണാകുളം – തുറവൂർ – ആലപ്പുഴ – അമ്പലപ്പുഴ – കായംകുളം കോറിഡോറിൽ നിലവിൽ അവശേഷിക്കുന്ന ഏക ഒറ്റവരിപ്പാതയാണ് മാരാരിക്കുളം – ആലപ്പുഴ ഭാഗം. ഈ റൂട്ടിലെ മറ്റ് ഭാഗങ്ങളിലെല്ലാം പാത ഇരട്ടിപ്പിക്കൽ ഇതിനകം പൂർത്തിയാവുകയോ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലോ ആണ്.

രണ്ടു ദിവസത്തിനിടെ പിടികൂടിയത് 18 മലമ്പാമ്പിനെ; ഭീതിയില്‍ തൃശൂരില്‍ ഒരു കുടുംബം

രണ്ടു ദിവസത്തിനിടെ പിടികൂടിയത് 18 മലമ്പാമ്പിനെ; ഭീതിയില്‍ തൃശൂരില്‍ ഒരു കുടുംബം

തൃശൂര്‍: തൃശൂരിലെ പൂങ്കുന്നത്ത് മലമ്പാമ്പിന്റെ ഭീതിയില്‍ ഒരു കുടുംബം. രണ്ടു ദിവസം കൊണ്ട് ഒരു വീട്ടില്‍ നിന്നും 18 മലമ്പാമ്പിനെയാണ് പിടികൂടിയത്. ഇന്നു ആറു പാമ്പുകളെയാണ് പിടികൂടിയത്. പൂങ്കുന്നം സ്വദേശി കാര്‍ത്തികും കുടുംബവുമാണ് മലമ്പാമ്പിനെ പേടിച്ച് കഴിയുന്നത്.

നഗരത്തിനോട് ചേര്‍ന്നുള്ള വീട്ടില്‍ നിന്നാണ് മലമ്പാമ്പുകളെ പിടികൂടിയിട്ടുള്ളത്. വീടിനോട് ചേര്‍ന്ന് തോട് ഒഴുകുന്നുണ്ട്. ആ തോട്ടില്‍ നിന്നും കയറി വന്നതാകാമെന്നാണ് കരുതപ്പെടുന്നത്. വീടിനു ചേര്‍ന്നുള്ള മരത്തറയുടെ ഭാഗത്തു നിന്നാണ് പാമ്പുകളെ ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞദിവസം വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും പാമ്പിനെ കണ്ടെത്തിയിരുന്നു. മരത്തറയില്‍ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞതാകാനാണ് സാധ്യതയെന്ന് വനംവകുപ്പിന്റെ വാച്ചര്‍ പറഞ്ഞു. തറ പൊളിച്ചാലേ കൂടുതല്‍ പാമ്പുകള്‍ ഉണ്ടോയെന്ന് കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഇനി കെ കരുണാകരൻ വല്ലതും ആണോ! പ്രമുഖ രാഷ്ട്രീയ നേതാവായി വിജയരാഘവൻ; ‘അനന്തൻ കാടി’ലെ കാരക്ടർ ലുക്ക് പുറത്ത്

ഇനി കെ കരുണാകരൻ വല്ലതും ആണോ! പ്രമുഖ രാഷ്ട്രീയ നേതാവായി വിജയരാഘവൻ; ‘അനന്തൻ കാടി’ലെ കാരക്ടർ ലുക്ക് പുറത്ത്

പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ എന്ന ചിത്രത്തിലെ വിജയരാഘവന്റെ കാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ കെ കെ മേനോൻ എന്ന ശക്തമായ കഥാപാത്രമായാണ് താരം എത്തുന്നത്. വലിയ ജനകീയ പിന്തുണയുള്ള ശക്തനായ രാഷ്ട്രീയ നേതാവായാണ് താരത്തിൻ്റെ കഥാപാത്രം.

ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായാണ് അടുത്തിടെ സിനിമയുടെ ടീസർ എത്തിയിരുന്നത്. ജൂൺ 25 -നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. മികവുറ്റ ദൃശ്യ വിരുന്നായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്.

വൻ വിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘കാന്താര’യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’ സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്‍റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു.