‘യുഡിഎഫ് 4189, പിണറായി സര്‍ക്കാര്‍ 4,71,442’; ലൈഫ് ഭവന പദ്ധതിയുടെ കണക്കുകള്‍, കുറിപ്പ്

‘യുഡിഎഫ് 4189, പിണറായി സര്‍ക്കാര്‍ 4,71,442’; ലൈഫ് ഭവന പദ്ധതിയുടെ കണക്കുകള്‍, കുറിപ്പ്

തിരുവനന്തപുരം: കേരളം ഭവന രഹിതരില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്കുള്ള കുതിപ്പിന്റെ പാതയിലെന്ന് എ എ റഹീം എംപി. യുഡിഎഫ് (2011-16) ഭരണകാലത്തും ശേഷമുള്ള പിണറായി സര്‍ക്കാരിന്റെയും കാലത്ത് അനുവദിച്ചതും പുര്‍ത്തിയാക്കിയതുമായ വീടുകളുടെ കണക്കുകള്‍ നിരത്തിയാണ് രാജ്യസഭാ എംപിയുടെ പ്രതികരണം. പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണവും യുഡിഎഫ് ഭരണ കാലവും തമ്മിലുള്ള താരതമ്യമാണ് എംപി നടത്തുന്നത്.

യുഡിഎഫ് 2011-16 ഭരണകാലത്ത് 4189 വീടുകള്‍ മാത്രം നിര്‍മ്മിച്ചപ്പോള്‍ ലൈഫ് പദ്ധതി പ്രതാകാരം ഇതുവരെ 4,71,442 വീടുകള്‍ നിര്‍മിച്ച് കൈമാറി. എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി രാജ്യചരിത്രത്തില്‍ സമാനതകളില്ലാത്തതാണെന്നും എഎ റഹീം അവകാശപ്പെടുന്നു.

എഎ റഫീമിന്റെ പോസ്റ്റ് പൂര്‍ണരൂപം-

രണ്ട് പിണറായി വിജയന്‍ സര്‍ക്കാരുകള്‍ ലൈഫ് പദ്ധതിയിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 4,71,442 വീടുകള്‍. യുഡിഎഫ് 2011-16 ഭരണകാലത്ത് നിര്‍മിച്ചത് 4189 വീടുകള്‍ മാത്രം. എംഎന്‍ ലക്ഷം വീടുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ കണക്കാക്കിയാണ് യുഡിഎഫ് 4189 വീടുകളിലേയ്ക്ക് എത്തിയത്. സ. കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2016 ഫെബ്രുവരി 24ന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് യുഡിഎഫ് നിര്‍മിച്ച വീടുകളുടെ കാര്യം വ്യക്തമാക്കുന്നത്. ലക്ഷം വീട് വികസനത്തിനായി പ്രത്യേക പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ലെന്നും ഇൗ വീടുകളുടെ മേല്‍ക്കൂര പുതുക്കി പണിയാന്‍ 772 പേര്‍ക്ക് 10,000 രൂപ നല്‍കിയെന്നും മറുപടിയില്‍ പറയുന്നുണ്ട്. ലക്ഷം വീടുകളുടെ പുനര്‍നിര്‍മാണ പദ്ധതിയില്‍ 2191 വീട്, പത്രപ്രവര്‍ത്തക സബ്സിഡി അനുവദിച്ചത് 74 വീട്, സുരക്ഷ ഭവന പദ്ധതിയില്‍ 698 വീട്, സാഫല്യം ഭവന പദ്ധതിയില്‍ 48 ഫ്‌ലാറ്റ്, മറ്റു പദ്ധതികളിലായി 406 വീട് എന്നിവ നിര്‍മിച്ചതായാണ് മറുപടി.

പാര്‍പ്പിടമില്ലാത്ത കുടുംബങ്ങളെക്കുറിച്ച് ഭവന നിര്‍മാണ വകുപ്പ് വിവരശേഖരണം നടത്തിയിട്ടില്ലെന്നും 2013 നവംബര്‍ 26ലെ ലാന്‍ഡ് റവന്യൂ കമീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത 4,70,606 കുടുംബങ്ങള്‍ ഉണ്ടെന്നും ഇതില്‍ പറയുന്നു.

2015ല്‍ യുഡിഎഫ് പ്രഖ്യാപിച്ച തദ്ദേശവാര്‍ഡുകളില്‍ ഒരു വീട് എന്ന പദ്ധതിയ്ക്കായി ഏത്ര രൂപ വകയിരുത്തിയെന്ന് കെ വി വിജയദാസ് എംഎല്‍എ നിയമസഭയില്‍ ചോദിച്ചിരുന്നു. അതിന് ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി തുകയൊന്നും വകയിരുത്തിയിട്ടില്ല എന്നാണ്. ഭവന നിര്‍മാണ പദ്ധതികള്‍ക്കായി തുകയൊന്നും പിന്‍വലിച്ചിട്ടില്ലെന്നും വീടുകളുടെ നിര്‍മാണമൊന്നും ആരംഭിച്ചിട്ടിലെന്നും മറുപടിയിലുണ്ട്.

എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി രാജ്യചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. 4,71,442 വീടുകള്‍ നിര്‍മിച്ച് ഇതിനകം കൈമാറി. ഒന്നേകാല്‍ ലക്ഷത്തോളം വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഇൗ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും ആറ് ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കും. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തുക ഭവനനിര്‍മാണത്തിന് നല്‍കുന്നത് കേരളത്തിലാണ്. അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി നിര്‍ത്തുമെന്നാണ് 2021ല്‍ യുഡിഎഫ് പറഞ്ഞത്. യുഡിഎഫ് അധികാരത്തില്‍ വരാതിരുന്നതിനാല്‍ രണ്ടര ലക്ഷത്തോളം പേര്‍ക്കുകൂടി വീട് ലഭിച്ചു.

നിസാർ ഗൗസ് (64) അന്തരിച്ചു

നിസാർ ഗൗസ് (64) അന്തരിച്ചു

ആലംകോട്: തക്കല വിള വീട്ടിൽപരേതനായ മുഹമ്മദ് ഗൗസിന്റെയും ഐഷാബീവിയുടെ മകൻ നിസാർ ഗൗസ് (64) മരണപെട്ടു.

ഭാര്യ: ആജി.
മക്കൾ: ഷൈൻ, ഷിബിൻ, ആശിക്, അസർ, അഫ്സൽ
മരുമകൾ: സജിത.

പ്രണയാഭ്യര്‍ഥന നിരസിച്ചു; സ്‌കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തിക്കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ചു; സ്‌കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈ: തമിഴ്‌നാട് രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ പതിനേഴുകാരിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് കുത്തിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ കുറെനാളായി നാട്ടുകാരനായ മുനിരാജ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച യൂവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുനിരാജിനെ കുട്ടിയുടെ പിതാവ് മാരിയപ്പന്‍ താക്കീത് ചെയ്തിരുന്നു.

ഇതിന്റെ പ്രതികാരമെന്ന നിലയില്‍ യുവാവ് ഇന്ന് രാവിലെ വഴിവക്കില്‍ പെണ്‍കുട്ടിയെ കാത്തുനിന്നു സംസാരിക്കാന്‍ ശ്രമിച്ചു. താതപര്യമില്ലെന്ന് അറിയിച്ച് പെണ്‍കുട്ടി മുന്നോട്ട് നടന്നുപോകുന്നതിനിടെ ഒളിപ്പിച്ച് വച്ചിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

എഐയുടെ വിപുലമായ ലോകം തുറക്കാൻ ജിയോ; ഗൂഗിള്‍ ജെമിനി 3 സൗജന്യം

എഐയുടെ വിപുലമായ ലോകം തുറക്കാൻ ജിയോ; ഗൂഗിള്‍ ജെമിനി 3 സൗജന്യം

മുബൈ: ജിയോ അണ്‍ലിമിറ്റഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ജെമിനി 3-യുടെ അധിക സേവനം സൗജന്യമായി. നിലവില്‍ ജിയോ അണ്‍ലിമിറ്റഡ് 5 ജി ഉപഭോക്താക്കള്‍ക്ക് 18 മാസത്തേക്കാണ് പ്ലാന്‍ സൗജന്യമായി ലഭിക്കുക. ജിയോ ജെമിനി പ്രോ പ്ലാനിന്റെ പുതുക്കിയ പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന ഓഫറില്‍ രണ്ട് മാറ്റങ്ങളാണ് ഇത്തവണ നടപ്പാക്കുന്നത്. യുവാക്കള്‍ക്ക് മാത്രം എന്ന നിലയില്‍ നടപ്പാക്കിയിരുന്ന ഓഫര്‍ യോഗ്യരായ എല്ലാ അണ്‍ലിമിറ്റഡ് 5ജി പ്ലാനുകളിലേക്കും വ്യാപിപ്പിച്ചു. ഗൂഗിള്‍ ജെമിനിയുടെ ഏറ്റവും പുതിയ അപ്‌ഡേഷനായ ജെമിനി 3 സേവനവും ലഭിക്കും. നവംബര്‍ 18 നാണ് ഗൂഗിള്‍ ജെമിനി 3 പുറത്തിറക്കിയത്. പുതിയ പ്ലാനിലൂടെ എല്ലാ ജിയോ അണ്‍ലിമിറ്റഡ് 5 ജി തിരഞ്ഞെടുത്തവര്‍ക്കും 35100 രൂപ വിലമതിക്കുന്ന ജെമിനി പ്രോ പ്ലാന്‍ 18 മാസത്തേക്ക് സൗജന്യമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിപുലമായ ലോകത്തേക്ക് എല്ലാ ഇന്ത്യക്കാരെയും കൈപിടിച്ചുയര്‍ത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്നും കമ്പനി വിശദീകരിക്കുന്നു. മൈ ജിയോ ആപ്പിലെ ക്ലൈം നൈ എന്ന ഒപ്ഷന്‍ ഉപയോഗിച്ച് ഈ സൗകര്യം ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. ഓഫര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ജിയോ അറിയിച്ചു.

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പരിധികളില്ലാത്ത ആത്യാധുനിക എഐ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു എന്നായിരുന്നു ജിയോ – ഗൂഗിള്‍ സഹകരണം പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയത്. എല്ലാ ഇന്ത്യക്കാരുടെയും വളര്‍ച്ചയ്ക്ക് ഉപയോഗിക്കും വിധം എഐ ഉപയോഗം ഉയര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും മുകേഷ് അംബാനി പ്രകടിപ്പിച്ചിരുന്നു.

ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ചത് എന്ന അവകാശവാദത്തോടെ ആണ് പുത്തന്‍ എഐ മോഡലായ ജെമിനി 3 ഗൂഗിള്‍ പുറത്തിറക്കിയത്. ഇപ്പോള്‍ ലഭ്യമായിട്ടുള്ള എഐ മോഡലുകളില്‍ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. സെര്‍ച്ച് ഉള്‍പ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെല്ലാം ജെമിനി 3 ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം.

പെരിങ്ങമ്മല സഹകരണ സംഘത്തിലെ ക്രമക്കേട്; ബിജെപി നേതാവ് എസ് സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കണം

പെരിങ്ങമ്മല സഹകരണ സംഘത്തിലെ ക്രമക്കേട്; ബിജെപി നേതാവ് എസ് സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കണം

തിരുവനന്തപുരം: പെരിങ്ങമ്മല ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിലെ ക്രമക്കേടില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കണ്ടെത്തലുമായി സഹകരണ വകുപ്പ് റിപ്പോര്‍ട്ട്. സഹകരണസംഘത്തിന് ബാധ്യതയായി വന്ന നാല് കോടി പതിനാറ് ലക്ഷം രൂപ ഭാരവാഹികളില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി നിയന്ത്രണത്തിലുള്ളതായിരുന്നു സഹകരണസംഘം. അതേസമയം ക്രമക്കേടില്‍ പങ്കില്ലെന്നും താന്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തിട്ടില്ലെന്നും എസ് സുരേഷ് പറഞ്ഞു.

പതിനാറംഗ ഭരണസമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു എസ് സുരേഷ് 43ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണം. പ്രസിഡന്റായിരുന്ന ജി പത്മകുമാര്‍ 46 ലക്ഷമാണ് തിരിച്ചടയ്ക്കേണ്ടത്. ഭരണസമിതിയിലെ 16ല്‍ ഏഴുപേര്‍ 46 ലക്ഷം വീതവും ഒന്പത് പേര്‍ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. ഇൗ പണം 2013 മുതല്‍ 18 ശതമാനം പലിശസഹിതം നോട്ടീസ് കൈപ്പറ്റി ഒരു മാസത്തിനകം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭരണസമിതിയിലുള്ളവര്‍ നിയമംലംഘിച്ച് വായ്പയെടുത്തും ബിനാമി ഇടപാടുകള്‍ നടത്തിയതുമാണ് സഹകരണസംഘം നഷ്ടത്തിലാകാന്‍ കാരണം. അഴിമതി, ആസ്തിനഷ്ടം എന്നിവ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭരണസമിതിയംഗങ്ങള്‍ അതേ സംഘത്തില്‍നിന്ന് വായ്പ എടുക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് അംഗങ്ങള്‍ വായ്പയെടുത്തതെന്നും ആകെ 4,15,77, 249 രൂപയാണ് അഴിമതി മൂലം നഷ്ടമായതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വോട്ടര്‍പട്ടികയില്‍ പേരുണ്ടോ?; ഓണ്‍ലൈനായി പരിശോധിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

വോട്ടര്‍പട്ടികയില്‍ പേരുണ്ടോ?; ഓണ്‍ലൈനായി പരിശോധിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ പുനഃസ്ഥാപിച്ചു. സപ്ലിമെന്ററി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി ഈ സേവനം ലഭിച്ചിരുന്നില്ല. വെബ്‌സൈറ്റിലെ വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍ (voters services) എന്ന ഭാഗത്ത് search voter ഭാഗത്ത് തിരഞ്ഞാല്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാം.

ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും വോട്ടര്‍ പട്ടിക ലഭ്യമാണ്. https://www.sec.kerala.gov.in/public/voters/list, https://www.sec.kerala.gov.in/voter/search/choose എന്നീ വെബ്‌സൈറ്റുകളില്‍ കയറി വോട്ടുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്.

അതേസമയം, പല തദ്ദേശസ്ഥാപനങ്ങളിലും സപ്ലിമെന്ററി വോട്ടര്‍പട്ടിക പൂര്‍ണതോതില്‍ പ്രസിദ്ധീകരിക്കാന്‍ വൈകിയതോടെ സ്ഥാനാര്‍ഥികളാകാനുള്ളവരുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് നീളുകയാണ്.

രണ്ട് ഘട്ടമായാണ് ഇത്തവണ വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9നും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11നുമാണ് വോട്ടെടുപ്പ്. 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 13ന്.