ഡല്‍ഹി ചാവേര്‍ സ്‌ഫോടനം: ഉമര്‍ നബിയുടെ വീട് സുരക്ഷാസേന തകര്‍ത്തു

ഡല്‍ഹി ചാവേര്‍ സ്‌ഫോടനം: ഉമര്‍ നബിയുടെ വീട് സുരക്ഷാസേന തകര്‍ത്തു

ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ ജമ്മു കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുള്ള ഡോക്ടര്‍ ഉമര്‍ നബിയുടെ വീട് സ്‌ഫോടക വസ്തു ( ഐഇഡി) ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് സേന അറിയിച്ചത്. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് നടപടിയെന്ന് സുരക്ഷാസേന അറിയിച്ചു.

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് ഉമര്‍ നബി. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യൂണ്ടായ് ഐ20 കാറില്‍ എത്തിയ ഉമര്‍ നബി തിരക്കേറിയ റോഡില്‍ വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ ചാവേറായി പൊട്ടിത്തെറിച്ചത് ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഉമര്‍ നബിയുടെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തു നിര്‍മ്മാണത്തിനായി ശേഖരിച്ച 2900 കിലോ അസംസ്‌കൃത സാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു.

ബിഹാറില്‍ ‘നിതീഷ് രാജ്’ തന്നെ, എന്‍ഡിഎയുടെ വിജയക്കുതിപ്പ്; തകര്‍ന്നടിഞ്ഞ് മഹാസഖ്യം

ബിഹാറില്‍ ‘നിതീഷ് രാജ്’ തന്നെ, എന്‍ഡിഎയുടെ വിജയക്കുതിപ്പ്; തകര്‍ന്നടിഞ്ഞ് മഹാസഖ്യം

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ കുതിപ്പാണ് എന്‍ഡിഎ നേടിയിട്ടുള്ളത്. 160 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ കുതിക്കുന്നത്. 75 സീറ്റില്‍ ലീഡുമായി ജെഡിയു മികച്ച കുതിപ്പാണ് നടത്തുന്നത്. ബിജെപി 69 സീറ്റുകളിലും മുന്നേറുന്നു.

മഹാസഖ്യത്തില്‍ ആര്‍ജെഡി 60 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 15 സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്. ഇടതു പാര്‍ട്ടികളായ സിപിഐ, സിപിഐഎംഎല്‍ എന്നിവ ഓരോ സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതലേ മുന്നിലെത്തിയ എന്‍ഡിഎ ക്രമേണ ലീഡു നില വര്‍ധിപ്പിക്കുകയായിരുന്നു.

കറുത്ത കുതിരകളായേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല. അഞ്ചു സീറ്റുകളിലാണ് ജെഎസ്പി മുന്നിലുള്ളത്. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ (2020 ല്‍ ) ബിഹാര്‍ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 122 സീറ്റുകളാണ് ഉണ്ടായിരുന്നത്. മഹാസഖ്യത്തിന് 114 സീറ്റുകളും ഉണ്ടായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. 93,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 11,720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇന്നലെ വിപണിയില്‍ കണ്ടത്. ഇന്നലെ രാവിലെ പവന് 1680 രൂപ വര്‍ധിച്ച് വില 93,720 എത്തി. വൈകുന്നേരത്തോടെ ഇത് 94,320 എത്തി 95,000 കടക്കുമെന്ന സൂചന നല്‍കിയെങ്കിലും ഇന്ന് വില തിരിച്ചിറങ്ങുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.

കോൺഗ്രസിന് വേണ്ടി അമ്മയും മകളും മത്സര രംഗത്ത്

കോൺഗ്രസിന് വേണ്ടി അമ്മയും മകളും മത്സര രംഗത്ത്

ആറ്റിങ്ങൽ: മുദാക്കലിൽ അമ്മയ്ക്കും മകൾക്കും അടുക്കള കാര്യമല്ല, ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തും ആണ്. അമ്മയും മകളും സ്ഥാനാർത്ഥിപ്പട്ടികയിൽ വന്നതോടെയാണ് ശ്രദ്ധേയരാകുന്നത്.
അവനവഞ്ചേരി ലീലാസദനത്തിൽ ലീലാ രാജേന്ദ്രനും മകൾ ലിഷാ രാജും യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളാണ്. ലീലാ രാജേന്ദ്രൻ മുദാക്കൾ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. ലീല രാജേന്ദ്രൻ നേരത്തെ രണ്ടു തവണ ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചിട്ടുണ്ട്. ലീലയുടെ മകൾ ലിഷാ രാജ് മുദാക്കൽ ബ്ലോക്ക് ഡിവിഷനിൽ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു. ലിഷ ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹി ആയിരുന്നു.
അമ്മ ഗ്രാമപഞ്ചായത്തിൽ തന്നെ വീണ്ടും മത്സരത്തിന് ഇറങ്ങുമ്പോൾ മകൾ ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനവിധി തേടുകയാണ്.

മുദാക്കലിൽ കോൺഗ്രസിന് വേണ്ടി ഭാര്യയും ഭർത്താവും മത്സര രംഗത്ത്

മുദാക്കലിൽ കോൺഗ്രസിന് വേണ്ടി ഭാര്യയും ഭർത്താവും മത്സര രംഗത്ത്

ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്ത് യുഡിഎഫ് പട്ടികയിൽ ഇടയ്ക്കോട് വടക്കേ പ്ലാവില വീട്ടിൽ വിഷ്ണു രവീന്ദ്രനും ഭാര്യ വീണാ വിഷ്ണു സ്ഥാനാർത്ഥികളാണ്. പതിനാറാം വാർഡായ ഊരുപ്പൊയ്കയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിന്റെ വിഷ്ണു രവീന്ദ്രനാണ്. വിഷ്ണുവിൻറെ ഭാര്യ വീണ വിഷ്ണു പതിനേഴാം വാർഡ് ആയ ഇടയ്ക്കോട് സീറ്റിലും മത്സരിക്കുന്നു. വിഷ്ണു രവീന്ദ്രന്റെ സിറ്റിംഗ് സീറ്റാണ് ഇടയ്ക്കോട്. ഈ സീറ്റ് വനിതാ സംവരണം ആയപ്പോൾ ഭാര്യക്ക് മത്സരിക്കാൻ അവസരം വന്നു. ഇതേസമയം വിഷ്ണുവിനെ തൊട്ടടുത്ത വാർഡായ ഊരുപ്പൊയ്കയിലെ സ്ഥാനാർത്ഥിയായും തെരഞ്ഞെടുത്തു. വിഷ്ണു നിലവിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്.
പഞ്ചായത്തിൽ സീറ്റ് കിട്ടാതെ നിരവധി കോൺഗ്രസ് പ്രവർത്തകർ വിമത സ്ഥാനാർത്ഥികളായി രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടയിലാണ് ഭാര്യയും ഭർത്താവും സീറ്റ് നേടി ശ്രദ്ധേയരാകുന്നത്.

കോഴിക്കോട് കോര്‍പ്പറേഷന്‍: കല്ലായിയില്‍ സംവിധായകന്‍ വി എം വിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കോഴിക്കോട് കോര്‍പ്പറേഷന്‍: കല്ലായിയില്‍ സംവിധായകന്‍ വി എം വിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ സിനിമ സംവിധായകന്‍ വിഎം വിനുവും. 37ാം വാര്‍ഡായ കല്ലായി ഡിവിഷനിലാണ് വി എം വിനു മത്സരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കല്ലായി. കോര്‍പറേഷനിലെ രണ്ടാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലാണ് വി എം വിനു ഉള്‍പ്പെട്ടിരിക്കുന്നത്. 15 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിഎം വിനു കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ആണ് പട്ടികയിലുള്ള മറ്റൊരു പ്രമുഖന്‍. പാറോപ്പടി ഡിവിഷനില്‍ ആണ് നിയാസ് മത്സരിക്കുന്നത്.

ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിഎം വിനു. നാടക രംഗത്ത് നിന്നും സിനിമയില്‍ എത്തിയ അദ്ദേഹം പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനാണ്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. രണ്ടാം ഘട്ട പട്ടികയോടെ 37 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. 22 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.