by Midhun HP News | Feb 18, 2026 | Latest News, കേരളം
മലപ്പുറം: എടപ്പാള്‍ പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ ലക്ഷം ദീപം കൊളുത്തല്‍ ഉത്സവത്തില്‍ പങ്കെടുത്ത് കെ ടി ജലീല്‍ എംഎല്‍എ. ക്ഷേത്രത്തിലെ മുഖ്യകാര്‍മികനായ മനോജ് എമ്പ്രാന്തിരി ക്ഷണിച്ചത് അനുസരിച്ച് മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും ലക്ഷം ദീപം കൊളുത്തല്‍ ഉത്സവത്തില്‍ പങ്കെടുത്തതായി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഇക്കഴിഞ്ഞ ദിവസമാണ് ലക്ഷം ദീപം കൊളുത്തല്‍ ഉല്‍സവം അവിടെ നടന്നത്. പതിവു പോലെ ഞാന്‍ എത്തി. അദ്ദേഹം എന്നെ അമ്പലത്തിന് ചുറ്റും ദീപം കത്തിച്ചത് കാണാന്‍ ക്ഷണിച്ചു. മനോജ് എമ്പ്രാന്തിരി മുന്നിലും ഞാന്‍ പിന്നിലുമായി നടന്നു. ധാരാളം ഭക്തര്‍ ക്ഷേത്രത്തെ വലയം വെക്കുന്നുണ്ട്. അവരോടൊക്കെ കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞ് മുന്നോട്ടു നീങ്ങി. എണ്ണയില്‍ ചാലിച്ച തിരികള്‍ കെടാതെ കത്തി പ്രകാശം പ്രസരിപ്പിച്ചു. ആ പൊന്നിന്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന ശിവക്ഷേത്രം കാണാന്‍ എന്തൊരു ഭംഗിയാണെന്നോ? ക്ഷേത്രത്തിന്റെ നാല് ഭാഗവും മാര്‍ബിള്‍ വിരിച്ച് പാദങ്ങള്‍ വേദനിക്കാത്ത വിധം സജ്ജീകരിച്ചത് എനിക്കൊരു അനുഗ്രഹമായി. വിശേഷങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനു മുന്നിലെത്തി. അവിടെ ഒരു ഭീമന്‍ നിലവിളക്ക് തിരികളിട്ട് കര്‍പ്പൂരം വിതറി സജ്ജമാക്കി വെച്ചിട്ടുണ്ട്. നിലവിളക്കിലെ തിരികള്‍ കത്തിക്കാന്‍ അദ്ദേഹം എന്നോട് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിച്ചു. ദൈവനാമത്തില്‍ എല്ലാ തിരികളും ഞാന്‍ കത്തിച്ചു.’- ചിത്രങ്ങള്‍ സഹിതമുള്ള കുറിപ്പില്‍ ജലീല്‍ കുറിച്ചു.
കുറിപ്പ്:
പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ മുഖ്യകാര്‍മികനായ മനോജ് എമ്പ്രാന്തിരിയുമായി കഴിഞ്ഞ 15 വര്‍ഷമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്. അമ്പലത്തിലെ എല്ലാ ആഘോഷങ്ങളിലേക്കും അദ്ദേഹം എന്നെ ക്ഷണിക്കുക പതിവാണ്. എമ്പ്രാന്തിരി ഒരു കോണ്‍ഗ്രസ് അനുഭാവിയാണ്. ഇടതുപക്ഷത്തിന്റെ ഒരു രഹസ്യ കാമുകനും. വര്‍ഗ്ഗീയതയോട് ഒരിക്കലും സമരസപ്പെടാത്ത വ്യക്തിയെന്ന് ചുരുക്കം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ സ്‌നേഹവും പിന്തുണയും എനിക്കുണ്ടായിട്ടുണ്ട്. പെരുമ്പറമ്പ് ശിവക്ഷേത്രം ഒരു ജനകീയ ക്ഷേത്രമായി രൂപപ്പെട്ടത് മനോജിന്റെ ശ്രമഫലമാണ്.
ക്ഷേത്രത്തിലെ ഏതുത്സവത്തിനും നാട്ടുകാരായ നാനാജാതി മതസ്ഥര്‍ ക്ഷേത്രമുറ്റത്ത് ഒത്തുകൂടും. എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ഒരു ക്ഷേത്രം. ആര്‍ക്കും വിലക്കില്ലാത്ത ആരാധനാ കേന്ദ്രം. പ്രവേശനത്തിന് ബോര്‍ഡ് പരിതി നിശ്ചയിക്കാത്ത ക്ഷേത്രം. ഒരു മിനി ശബരിമല തന്നെ. ശബരിമല മാളികപ്പുറം മേല്‍ശാന്തിയായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ച ചെറുപ്പക്കാരനാണ് മനോജ്. അടിമുടി മതേതരനായ ഒരാള്‍. തീവ്രന്‍മാരുടെ കൈകളില്‍ നിന്ന് പെരുമ്പറമ്പ് ശിവക്ഷേത്രത്തെ മുക്തമാക്കിയത് എമ്പ്രാന്തിരി.
ഇക്കഴിഞ്ഞ ദിവസമാണ് ലക്ഷം ദീപം കൊളുത്തല്‍ ഉല്‍സവം അവിടെ നടന്നത്. പതിവു പോലെ ഞാന്‍ എത്തി. അദ്ദേഹം എന്നെ അമ്പലത്തിന് ചുറ്റും ദീപം കത്തിച്ചത് കാണാന്‍ ക്ഷണിച്ചു. മനോജ് എമ്പ്രാന്തിരി മുന്നിലും ഞാന്‍ പിന്നിലുമായി നടന്നു. ധാരാളം ഭക്തര്‍ ക്ഷേത്രത്തെ വലയം വെക്കുന്നുണ്ട്. അവരോടൊക്കെ കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞ് മുന്നോട്ടു നീങ്ങി. എണ്ണയില്‍ ചാലിച്ച തിരികള്‍ കെടാതെ കത്തി പ്രകാശം പ്രസരിപ്പിച്ചു. ആ പൊന്നിന്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന ശിവക്ഷേത്രം കാണാന്‍ എന്തൊരു ഭംഗിയാണെന്നോ?
ക്ഷേത്രത്തിന്റെ നാല് ഭാഗവും മാര്‍ബിള്‍ വിരിച്ച് പാദങ്ങള്‍ വേദനിക്കാത്ത വിധം സജ്ജീകരിച്ചത് എനിക്കൊരു അനുഗ്രഹമായി. വിശേഷങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനു മുന്നിലെത്തി. അവിടെ ഒരു ഭീമന്‍ നിലവിളക്ക് തിരികളിട്ട് കര്‍പ്പൂരം വിതറി സജ്ജമാക്കി വെച്ചിട്ടുണ്ട്. നിലവിളക്കിലെ തിരികള്‍ കത്തിക്കാന്‍ അദ്ദേഹം എന്നോട് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിച്ചു. ദൈവനാമത്തില്‍ എല്ലാ തിരികളും ഞാന്‍ കത്തിച്ചു.
by Midhun HP News | Feb 18, 2026 | Latest News, കേരളം
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,13,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 1640 രൂപയാണ് കുറഞ്ഞത്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by Midhun HP News | Feb 17, 2026 | Latest News, കേരളം
കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റംസാന്‍ ഒന്ന് വ്യാഴാഴ്ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവരാണ് റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചത്.
കേരളത്തില്‍ ഒരിടത്തും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖാദിമാരുടെ സംയുക്ത തീരുമാനം.
ഫെബ്രുവരി 18 ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാകും വിശ്വാസികള്‍ റംസാന്‍ വ്രതത്തിലേക്ക് പ്രവേശിക്കുക. റംസാന്‍ ഒന്ന് ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു.


by Midhun HP News | Feb 17, 2026 | Latest News, ജില്ലാ വാർത്ത
മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം (CM Scholarship) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023-24 അദ്ധ്യയന വർഷത്തിൽ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.
താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണമെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന 1000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. ഓരോ വിദ്യാർത്ഥിക്കും ഒരു ലക്ഷം രൂപ വീതമാണ് സ്‌കോളർഷിപ്പായി നൽകുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം
യോഗ്യത:
കേരളത്തിലെ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിലായി ബിരുദ (3/4/5 വർഷ കോഴ്‌സുകൾ) പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ബിരുദതല പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയവർക്കാണ് അർഹത. സർവകലാശാല നിശ്ചയിച്ച മാർക്ക് കണക്കാക്കൽ രീതിയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. മെറിറ്റ് അടിസ്ഥാനത്തിൽ ഉയർന്ന മാർക്ക് നേടിയവരിൽ നിന്നും സ്‌കോളർഷിപ്പിന് അർഹരായവരെ തെരഞ്ഞെടുക്കും.
വരുമാനം: അപേക്ഷകരുടെ വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
അപേക്ഷിക്കേണ്ട രീതിയും സമർപ്പിക്കേണ്ട രേഖകളും അവസാന തീയതിയും
സമർപ്പിക്കേണ്ട രേഖകൾ: അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി സർട്ടിഫിക്കറ്റ്/കൺസൊളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പിക്കേണ്ട രീതി: അപേക്ഷകൾ പൂർണമായും ഓൺലൈൻ വഴിയായിരിക്കണം
രേഖകളുടെ പ്രിന്റ് കോപ്പികൾ ഓഫീസിലേക്ക് അയയ്‌ക്കേണ്ടതില്ലെന്നും കോളജ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 2026 ഫെബ്രുവരി 26.
കൂടുതൽ വിവരങ്ങൾക്ക് : 9447096580, 9446780308 എന്നീ ഫോൺ നമ്പറുകളിലോ dcecmscholarship@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.


by Midhun HP News | Feb 17, 2026 | Latest News, കേരളം
കോട്ടയം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍. കോട്ടയം നാഗമ്പടത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 എന്ന പരിപാടിയിലാണ് പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. സംസ്‌കാര സാഹിതി ഒരു സാംസ്‌കാരിക സംഘടനയാണെന്നും അവരുടെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ വേറെ രാഷ്ട്രീയമൊന്നും ഇല്ലെന്നും കഴിഞ്ഞ ദിവസം പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു.
ഇടതുപക്ഷവുമായി അകന്ന പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത് എന്നാണ് വിവരം. കഴിഞ്ഞദിവസം പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.
കഴക്കൂട്ടത്ത് പ്രേംകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി പ്രവേശനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുക. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.


by Midhun HP News | Feb 17, 2026 | Latest News, ജില്ലാ വാർത്ത
കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമാകുന്ന കൊറിയന്‍ ഭ്രമം നിയന്ത്രിക്കുകയും അതുമായി ബന്ധപ്പെട്ട ചതിക്കുഴികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യാന്‍ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ കാമ്പെയിന്‍ സംഘടിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുന്നത്.
കെ-പോപ് സംഗീതം, കൊറിയന്‍ വെബ് സീരീസുകള്‍, സിനിമകള്‍ തുടങ്ങിയവയോടുള്ള അമിതമായ ആഭിമുഖ്യം കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായി പൊലീസ് വിലയിരുത്തുന്നു. കൊറിയന്‍ ഭാഷ പഠിക്കാനും അവിടെ ജോലി തേടിപ്പോകാനുമുള്ള താല്‍പര്യവും കൂടിവരുന്നു. ഈ പ്രവണത മുതലെടുത്ത് ഓണ്‍ലൈനില്‍ ഉള്‍പ്പെടെ ചതിക്കുഴികളൊരുക്കുന്നവരും സജീവമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
സ്റ്റുഡന്റ്സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ കാമ്പെയിന്‍ നടപ്പാക്കാനാണ് തീരുമാനം. സൈബര്‍ പൊലീസ് സംഘത്തെയും ഇതിനായി വിനിയോഗിക്കും. പരീക്ഷാകാലമായതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
കൗമാരക്കാര്‍ക്കിടയിലെ കൊറിയന്‍ ഭ്രമം നിയന്ത്രിക്കുകയും ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുകയുമാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് എറണാകുളം റൂറല്‍ എസ്.പി. കെ.എസ്. സുദര്‍ശന്‍ വ്യക്തമാക്കി.
അതേസമയം, ആദിത്യയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്തുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. സംഗീതരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ചതായി അറിഞ്ഞതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന് ജീവന്‍ വെടിയുകയാണെന്ന് ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Recent Comments