കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ മുഴുവന്‍ മെമു ട്രെയിനുകളും 12 കോച്ചുകളായി ഉയര്‍ത്തും

കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ മുഴുവന്‍ മെമു ട്രെയിനുകളും 12 കോച്ചുകളായി ഉയര്‍ത്തും

ഡല്‍ഹി: കൊല്ലം,എറണാകുളം, കൊല്ലംപുനലൂര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ മെമു ട്രെയിനുകളും നിലവിലെ എട്ട് കോച്ചുകളില്‍ നിന്ന് 12 കോച്ചുകളാക്കി ഉയര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇതുസംബന്ധിച്ച് തീരുമാനമായതായും 2026 മാര്‍ച്ച് 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ റൂട്ടുകളില്‍ ദിവസേന യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ തിരക്ക് മൂലം ദീര്‍ഘകാലമായി ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ട്രെയിനുകളുടെ കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപി റെയില്‍വേ മന്ത്രാലയത്തോടും ദക്ഷിണ റെയില്‍വേ അധികൃതരോടും നിരന്തരം ഇടപെട്ടിരുന്നുവെന്നും തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോച്ചുകളുടെ വര്‍ധനവോടെ യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയുകയും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി തുടര്‍ന്നും ശക്തമായ ഇടപെടല്‍ തുടരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.

പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിന്‍റെ കെട്ടിടത്തിൽ വൻ തീ പിടിത്തം

പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിന്‍റെ കെട്ടിടത്തിൽ വൻ തീ പിടിത്തം

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. കോഴിക്കോട് പാളയത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെകസ്റ്റൈൽസിലാണ് തീപിടിത്തമുണ്ടായത്. അൽപ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെകസ്റ്റൈൽസിന്‍റെ രണ്ടും മൂന്നു നിലകളിൽ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളിൽ നിന്നുള്ള ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തിയിട്ടുള്ളത്. തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. കൂടുതൽ സ്ഥലത്തേക്ക് തീ ആളിപടരുകയാണ്.

കെട്ടിടത്തിനുള്ളിൽ ആളുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്‍റെ മൂന്നു നിലകളിലായാണ് തീപിടിച്ചത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടിച്ചതിനെതുടര്‍ന്ന് ടെകസ്റ്റൈൽസിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്. പാളയത്തെ തിരക്കേറിയ സ്ഥലത്തുണ്ടായ തീ പടര്‍ന്ന് ഒരു മണിക്കൂറിലധികം കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

സ്ഥാപനത്തിന് സമീപത്തെ റോഡിലൂടെയുള്ള ഗതാഗതമടക്കം നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ സമീപത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ കെട്ടിടത്തിൽ തീപിടിത്തമുണ്ടായിരുന്നെങ്കിലും ഇത്രയധികം ആളിപടര്‍ന്നിരുന്നില്ല.

സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടുന്നു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടുന്നു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടും. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ പ്രവര്‍ത്തന സമയം നീട്ടാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. എക്‌സൈസിന്റെ ശുപാര്‍ശയില്‍ വൈകാതെ തന്നെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സമയം നീട്ടണമെന്ന ബാറുടമകളുടെ ദീര്‍ഘകാലമായ ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ഇതാണ് നീട്ടുന്നതാണ്. ഇതോടെ അധികമായി രണ്ടു മണിക്കൂര്‍ ബാറുകള്‍ തുറന്നിരിക്കും.വിനോദ സഞ്ചാര മേഖലകളില്‍ ഈ പ്രവര്‍ത്തന സമയത്തില്‍ മാറ്റം ഉണ്ടാവാന്‍ സാധ്യതയുണ്ട്. കുറച്ചുംകൂടി സമയം ഈ മേഖലയില്‍ അനുവദിച്ചേക്കും. വിജ്ഞാപനം ഇറങ്ങിയാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. വിനോദസഞ്ചാര മേഖലയെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വാദം.

കാപ്പിൽ ബീച്ച് കൊട്ടിയടക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം

കാപ്പിൽ ബീച്ച് കൊട്ടിയടക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം

വർക്കല: നിരവധി സഞ്ചാരികളെത്തുന്ന കാപ്പിൽ ബീച്ച് കൊട്ടിയടക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധമുയർത്തി. വിദേശ സഞ്ചാരികളും വിനോദസഞ്ചാരികളും ഉൾപ്പെടെ നിരവധി യാത്ര പ്രേമികളെത്തുന്ന കാപ്പിൽ ബീച്ചിൽ പൊതുവഴി മതിൽ കെട്ടാൻ ഉള്ള ശ്രമത്തെ എതിർത്തു പ്രദേശവാസികൾ എത്തി കാപ്പിൽ പൊഴിയിലേക്ക് പോകുന്ന വഴിയാണ് അടക്കാൻ ശ്രമിച്ചത്.

പ്രതിഷേധം തുടർന്ന് നിർമ്മാണ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചു വർഷത്തിൽ രണ്ട് തവണ പൊഴി മുറിക്കുന്ന പ്രവണത ഉണ്ടെന്നിരിക്കെ, മതിൽക്കെട്ട് വന്നാൽ പൊഴി മുറിക്കുന്ന വാഹനങ്ങൾക്ക് കടന്നു പോകാനുള്ള ബുദ്ധിമുട്ടും നേരിടേണ്ടിവരുമെന്ന് പ്രദേശവാസികൾ പറഞ്ഞു. വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് നിരവധി കച്ചവട വ്യാപാര സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞാൽ വ്യാപാരികളുടെ ജീവിതത്തെ ഇത് കാര്യമായി ബാധിക്കും.

നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍; പിന്നാലെ പാഞ്ഞ് പൊലീസ്, ഒടുവില്‍ കണ്ടെത്തി

നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍; പിന്നാലെ പാഞ്ഞ് പൊലീസ്, ഒടുവില്‍ കണ്ടെത്തി

ബെംഗളൂരു: നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍. തൊട്ടുപിന്നാലെ പൊലീസ് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ചു. ഫെബ്രുവരി 14നാണ് സംഭവം നടന്നത്.

യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതിമാര്‍ ടാക്‌സിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാല്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്ന് ദമ്പതിമാര്‍ ശ്രദ്ധിച്ചില്ല.

ദമ്പതിമാര്‍ ഇറങ്ങിയ ഉടന്‍തന്നെ ഡ്രൈവര്‍ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചു കഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ നന്മ 112 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. പിന്നാലെ പൊലീസ് സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.

സന്ദേശം ലഭിച്ച് രണ്ടുമിനുറ്റിനുള്ളില്‍ പൊലീസ് സംഭവസ്ഥലത്തെത്തി. ടാക്‌സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പൊലീസ്, ഡ്രൈവറെ ഫോണില്‍ വിളിച്ച് കുട്ടി കാറില്‍ത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കുകയായിരുന്നു.
കാറുമായി ഉടന്‍ തന്നെ മാതാപിതാക്കളുടെ അപ്പാര്‍ട്ട്‌മെന്റിലെത്തണമെന്ന നിര്‍ദേശവും നല്‍കി. ബെംഗളൂരു പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലില്‍ ഒരു മണിക്കൂറിനകം തന്നെ കുഞ്ഞിനെ മാതാപിതാക്കള്‍ക്കടുത്തെത്തിക്കാന്‍ കഴിഞ്ഞു.

രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ

രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ

ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം ഇവരായിരിക്കുമെന്നും രേഖ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് രേഖ രതീഷ് പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഒരു കൂട്ടം യൂട്യൂബര്‍മാര്‍ മോശം തലക്കെട്ടുകളോടെ തന്നെക്കുറിച്ച് വീഡിയോകള്‍ ഇടുന്നുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ ഫ്‌ലാറ്റില്‍ കുട്ടിയോടൊപ്പം കഴിയുകയാണെന്നും ഈ സാഹചര്യത്തില്‍ ഇത്തരം വ്യക്തിഹത്യകള്‍ താങ്ങാന്‍ കഴിയില്ലെന്നും താരം പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഈ യൂട്യൂബര്‍മാരാണെന്നും രേഖ പറഞ്ഞു.

രേഖയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കലാമണ്ഡലം സത്യഭാമ ഫേസ്ബുക്കിലൂടെ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നത്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ എന്ന തലക്കെട്ടോടെയാണ് സത്യഭാമ കുറിപ്പ് പങ്കിട്ടത്. പബ്ലിക് ഫിഗര്‍ ആയതുകൊണ്ടാണ് ഇത്രയും ടെന്‍ഷന്‍ അനുഭവപ്പെടുന്നതെന്നും, കുറച്ചുനാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഇരുന്നാല്‍ എല്ലാം ശരിയാകുമെന്നും സത്യഭാമ പരിഹാസരൂപേണ പറയുന്നുണ്ട്.