by Midhun HP News | Dec 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്ന്, പാലക്കാട് എംഎല്‍എയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ മൊഴി. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചതെന്ന യുവതിയുടെ മൊഴി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും മുന്‍പാണ് പൊലീസ് നടപടി.
വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചതെന്നു യുവതിയുടെ മൊഴിയിലുണ്ട്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നു പോയി.
വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാന്‍ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. രാഹുലിനെ ഭയമാണ്. കേസുമായി മുന്നോട്ട് പോകാന്‍ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു. പ്രോസിക്യൂട്ടര്‍ സീല്‍ വച്ച കവറില്‍ മൊഴി സമര്‍പ്പിച്ചു.
മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന ആദ്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ഹര്‍ജി അടുത്ത തവണ പരിഗണിക്കുന്ന 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണു ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്. ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനു പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പുതിയ സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്.



by Midhun HP News | Dec 8, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് ശോഭാമന്ദിരത്തിൽ പരേതനായ എസ് ജനാർദ്ദനൻ നായരുടെ (റിട്ടയേർഡ് കെ.എസ്.ഇ.ബി ആറ്റിങ്ങൽ) സഹധർമ്മിണി ബി ഗോമതി അമ്മ ((86) അന്തരിച്ചു.
മക്കൾ: ജി ശോഭന (റിട്ടയേർഡ് അക്കൗണ്ടന്റ്, പാർവ്വതീ മിൽ, കൊല്ലം),
ജയകുമാർ (റിട്ടയേർഡ് സബ് എഞ്ചീനിയർ തൃശൂർ മുനിസിപ്പാലിറ്റി),
ജി പുഷ്പകുമാരി, ജി ലീന (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവ:യു.പി.എസ് ആലന്തറ).
മരുമക്കൾ: ആർ ഭുവനേന്ദ്രൻ നായർ (റിട്ടയേർഡ് സുപ്രണ്ട് കെ.എസ്.ആർ.ടി.സി,ആറ്റിങ്ങൽ), ആർ ജയകുമാരി, എസ് ജയചന്ദ്രൻ നായർ റിട്ടയേർഡ് ചെക്കിംഗ് ഇൻസ്പക്റ്റർ,കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ), എസ് ജയകുമാർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, എസ്.എസ്.വി.ജി.എച്ച്.എസ്.എസ് ചിറയിൻകീഴ്).
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.
by Midhun HP News | Dec 8, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍. ആക്രമിക്കപ്പെട്ട നടിയ്ക്ക് പൂര്‍ണ നീതി ലഭിച്ചില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഒരു ഭാഗം തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ചതുപോലുള്ള വിധിയിലേക്ക് എത്തിയിട്ടില്ല. വിധിയെപ്പറ്റി മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും, അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും മന്ത്രി രാജീവ് അറിയിച്ചു.
അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സര്‍ക്കാരും എപ്പോഴും സ്വീകരിച്ചത്. പൊലീസ് വളരെ ശക്തമായ അന്വേഷണമാണ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ നല്‍കിയത്. അവര്‍ ശരിയായ രൂപത്തില്‍ അന്വേഷണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. വിചാരണയ്ക്കിടെ ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ഹൈക്കോടതിയെ അടക്കം സമീപിക്കുന്നതില്‍ സര്‍ക്കാര്‍ ഒട്ടും മടി കാണിച്ചിട്ടില്ലെന്ന് മന്ത്രി രാജീവ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ ശക്തമായ നിലപാടാണ് കിട്ടാവുന്ന ഏറ്റവും മികച്ച അഭിഭാഷകരെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയത്. ഹൈക്കോടതിയില്‍ ഡിജിപി തുടര്‍ച്ചയായി ഹാജരായിരുന്നു. സുപ്രീംകോടതിയിലും മികച്ച അഭിഭാഷകരെയാണ് നിയോഗിച്ചത്. എന്നാല്‍ വ്യത്യസ്തമായ വിധിയാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. കുറ്റം തെളിയിക്കപ്പെട്ടു. എന്നാല്‍ ഗൂഢാലോചനയില്‍ അഞ്ചു വോള്യങ്ങളായി ആര്‍ഗ്യുമെന്റ് നോട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനു അനുസൃതമായ വിധിയല്ല വന്നിട്ടുള്ളത്.
പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. സര്‍ക്കാര്‍ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ് നിന്നിട്ടുള്ളത്. പൂര്‍ണമായി നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ലെങ്കില്‍ ദിലീപ് അറസ്റ്റിലാകുമായിരുന്നോയെന്ന് പി രാജീവ് ചോദിച്ചു. നടിയെ ആക്രമിച്ച കേസില്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആദ്യ ആറു പ്രതികള്‍ കുറ്റക്കാരാണെന്നാണ് വിചാരണക്കോടതി വിധിച്ചത്. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു.



by Midhun HP News | Dec 8, 2025 | Latest News, കേരളം
കൊച്ചി: രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസ്, നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി വിധി പറഞ്ഞിരിക്കുകയാണ്. കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായും വ്യക്തമാക്കി. ഒന്നാം പ്രതി സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
നടിയെ പീഡിപ്പിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വൊട്ടേഷനെടുത്ത സംഘത്തിന്റെ തലവന്‍ എന്ന നിലയിലാണ് കേരളം പള്‍സര്‍ സുനിയെ പരിചയപ്പെട്ടത്. നടിയെ ആക്രമിച്ച കേസ് പുറത്തുവന്ന ദിവസം മുതല്‍ സജീവ ചര്‍ച്ചയില്‍ ഉണ്ടായിരുന്ന പേരായിരുന്നു എന്‍ എസ് സുനില്‍ എന്ന പള്‍സര്‍ സുനി.
2017 ഫെബ്രുവരി 17-ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍സംഘം നടിയെ ആക്രമിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തായിരുന്നു പ്രതികള്‍ കുറ്റകൃത്യം നടപ്പാക്കിയത്. തൃശ്ശൂരില്‍നിന്ന് കാറില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ പള്‍സര്‍ സുനിയും സംഘവും ട്രാവലര്‍ വാനില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പിന്നീട് സുനിയും സംഘവും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്.
പെരുമ്പാവൂര്‍ ഐമുറി സ്വദേശിയായ സുനില്‍ കുമാറിന് പള്‍സര്‍ ബൈക്കുകളോടുള്ള കമ്പമാണ് ‘പള്‍സര്‍ സുനി’യെന്ന പേര് ലഭിക്കാനിടയാക്കിയത്. സുനിക്കുട്ടന്‍ എന്ന പേരിലാണ് സിനിമാക്കാര്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ട്രാവലറുകളില്‍ ഒന്നിന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായും കാവ്യ മാധവന്റെ ഡ്രൈവറായും ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിവരവും കേസിനിടെ പലപ്പോഴായി പുറത്തുവന്നിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ കേരളം തിരിച്ചറിയും മുന്‍പ് തന്നെ പൊലീസിന്റെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടയാളായിരുന്നു പള്‍സര്‍ സുനി. മോഷണവും പിടിച്ചുപറി തുടങ്ങിയ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ സ്വഭാവം മൂലമാണ് ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതെന്ന് നടന്‍ മുകേഷ് നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കിയിരുന്നു.
ലഹരി വില്‍പന കേസില്‍ നേരത്തെ ആറ് മാസം ശിക്ഷ അനുഭവിച്ചിട്ടുണ്ട് സുനില്‍. മോഷണക്കേസുകള്‍ ആക്രമണങ്ങള്‍ തുടങ്ങിയ കേസുകളില്‍ സ്ഥിര സാന്നിധ്യമായതോടെ കോടനാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ സുനി ഉള്‍പ്പെട്ടു.
ഇതിനിടെയാണ് സിനിമ മേഖലയില്‍ സുനി എത്തുന്നത്. സെറ്റിലെ വാഹനങ്ങളുടെ ഡ്രൈവറായിട്ടായിരുന്നു പ്രധാന പ്രവര്‍ത്തനം. പല കേസുകളിലും പ്രതിയായി കഴിയുന്നതിനിടയിലായിരുന്നു പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നത്. 2013ല്‍ സുനിയെ പറഞ്ഞുവിട്ടെന്നായിരുന്നു മുകേഷിന്റെ വെളിപ്പെടുത്തല്‍.
നടിമാര്‍ക്കെല്ലാം സുപരിചിതനായ പള്‍സര്‍ സുനിയെ ആക്രമണം നടന്ന ദിവസം ഇരായായ നടിയും തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുനിയെ അറസ്റ്റ് ചെയ്തതും നാടകീയ രംഗങ്ങളോടെ ആയിരുന്നു. സുനിക്കായി തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ 2017 ഫെബ്രുവരി 23ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ കോടതി മുറിക്കുള്ളില്‍ നിന്നാണ് പൊലീസ് സുനിയെ ബലം പ്രയോഗത്തിലൂടെ പിടികൂടിയത്.
പള്‍സര്‍ സുനിയുടെ അറസ്റ്റിന് പിന്നാലെ ഇയാളും ദിലീപും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പള്‍സര്‍ സുനിക്ക് ദിലീപ് 2015-ല്‍ തന്നെ ഒരുലക്ഷം രൂപ അയച്ചുനല്‍കിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2017 ഫെബ്രുവരി 23 മുതല്‍ ജയിലില്‍ കഴിഞ്ഞ പള്‍സര്‍ സുനിക്ക് ഏഴരവര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. സുപ്രീം കോടതിയായിരുന്നു ജാമ്യം നല്‍കിയത്. ഏഴരവര്‍ഷത്തിനിടെ പത്തുതവണ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ച്ചയായി ജാമ്യഹര്‍ജികള്‍ സമര്‍പ്പിച്ചതിന് ഹൈക്കോടതി ഒരിക്കല്‍ 25,000 രൂപ പിഴയുമിട്ടു. ജാമ്യഹര്‍ജി തള്ളിയതിന്റെ മൂന്നാംദിവസം തന്നെ വീണ്ടും ജാമ്യഹര്‍ജി നല്‍കിയതാണ് കോടതിയെ അന്ന് ചൊടിപ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഏഴ് വര്‍ഷത്തെ വിചാരണ തടവില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനി പിന്നീടും കേസുകളില്‍ പ്രതിയായി. പെരുമ്പാവൂര്‍ കുറുപ്പും പടിയിലെ ഹോട്ടലില്‍ അക്രമം നടത്തിയതിനായിരുന്നു പൊലീസ് നടപടി.



by Midhun HP News | Dec 8, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ടതിന് പിന്നാലെ സാമൂഹിക മാധ്യമ കുറിപ്പുമായി ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ. ‘അമ്മ കോടതിയെ ബഹുമാനിക്കുന്നു’-വിധി വന്നതിന് പിന്നാലെ സംഘടന ഫെയ്‌സ്ബുക്കില്‍ കുറിച്ചു
കേസില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധിന്യായത്തില്‍ പറഞ്ഞു. 12നാണ് ശിക്ഷാവിധി. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നെന്നും തന്റെ കരിയറും ജീവിതവും നശിപ്പിക്കാനായിരുന്നു അതെന്നും കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാര്‍ഥിച്ചവരോടും നന്ദി പറയുന്നെന്നുമായിരുന്നു വിധി വന്ന ശേഷം ദിലീപിന്റെ പ്രതികരണം.
2017 ഫെബ്രുവരി 17നായിരുന്നു ഓടുന്ന വാഹനത്തില്‍വച്ച് നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാര്‍ത്ത കേരളം ഞെട്ടലോടെ കേട്ടത്. തൊട്ടടുത്ത ദിവസംതന്നെ പ്രതികള്‍ ഓരോരുത്തരായി പൊലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ നടന്‍ ദിലീപിലേക്ക് അന്വേഷണം നീണ്ടു. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 28-ന് ദിലീപിനെ പൊലീസ് ചോദ്യംചെയ്യുകയും ജൂലായ് 10-ന് നടനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നീണ്ട വിചാരണാ നടപടികള്‍ക്കൊടുവിലാണ് കേസില്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടത്.



by Midhun HP News | Dec 8, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പ് കിരീടമെന്ന സ്വപ്‌നം വീണ്ടും യാഥര്‍ഥ്യമാക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്കു നിരാശ. സെമി ഫൈനലില്‍ ഇന്ത്യ ജര്‍മനിയോടു പരാജയപ്പെട്ടു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.
നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ജര്‍മനി ഫൈനലില്‍ സ്‌പെയിനിനെ നേരിടും. ആദ്യ സെമിയില്‍ അര്‍ജന്റീനയെ 2-1നു പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ഫൈനലുറപ്പിച്ചത്.ഇതിഹാസ ഗോള്‍ കീപ്പറും മലയാളിയുമായി പിആര്‍ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് അവസാന നാലിലെത്തിയത്. എന്നാല്‍ ഫൈനലിലേക്ക് മുന്നേറാനായില്ല.



Recent Comments