സ്ത്രീകളുടെ വീഡിയോയും ഫോട്ടോയും പകര്‍ത്തുന്നത് എപ്പോഴും ലൈംഗിക അതിക്രമമല്ല: സുപ്രീം കോടതി

സ്ത്രീകളുടെ വീഡിയോയും ഫോട്ടോയും പകര്‍ത്തുന്നത് എപ്പോഴും ലൈംഗിക അതിക്രമമല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമ്മതമില്ലാതെ ഫോണില്‍ ഫോട്ടോയെടുത്തയാള്‍ക്കെതിരെ സ്ത്രീ നല്‍കിയ പരാതിയിലാണ് ജസ്റ്റിസുമാരായ എന്‍ കോടീശ്വര്‍ സിങ്, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.

സ്വകാര്യകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത സമയങ്ങളില്‍ ചിത്രമെടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും ഐപിസി സെക്ഷന്‍ 354സിയുടെ പരിധിയില്‍ വരില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. അപമാനിക്കലോ സ്വകാര്യതയുടെ ലംഘനമോ ഹര്‍ജിക്കാരിക്കെതിരെ നടന്നിട്ടില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 2020 മാര്‍ച്ച് മാസത്തില്‍ കൊല്‍ക്കത്തയിലാണ് കേസിനാസ്പദമായ സംഭവം.പരാതിക്കാരി സുഹൃത്തിനും ജോലിക്കാര്‍ക്കുമൊപ്പം ഒരു സ്ഥലത്തു പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും പകര്‍ത്തിയെന്നുമാണ് കേസ്. കേസില്‍ 2020 ഓഗസ്റ്റില്‍ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

കൊച്ചിയില്‍ റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചിയില്‍ റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: കൊച്ചിയില്‍ പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയം.

റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാക്കും വിധം ആരാണ് ആട്ടുകല്ല് കൊണ്ടുവെച്ചതെന്ന് വ്യക്തതയില്ല. മൈസൂരു- കൊച്ചുവേളി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് ഇത്തരത്തില്‍ പാളത്തില്‍ ആട്ടുകല്ല് കിടക്കുന്ന വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പവിശോധന ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്.

ഒളിവിലും ആഡംബര ജീവിതം, റിസോര്‍ട്ടില്‍ സൗകര്യമൊരുക്കിയത് അഭിഭാഷക

ഒളിവിലും ആഡംബര ജീവിതം, റിസോര്‍ട്ടില്‍ സൗകര്യമൊരുക്കിയത് അഭിഭാഷക

ബംഗളൂരു: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുന്നത് ആഡംബര സൗകര്യത്തോടെയെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് കഴിഞ്ഞ രണ്ടു ദിവസം രാഹുല്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനായുള്ള സൗകര്യം ഒരുക്കിനല്‍കിയത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണെന്നുമാണ് വിവരം. ബുധനാഴ്ച വൈകീട്ട് പ്രത്യേക അന്വേഷണസംഘം സ്ഥലത്തെത്തിയെങ്കിലും രാഹുല്‍ അവിടെ നിന്നും മുങ്ങി. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് രാഹുലിനെ സഹായിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

രാഹുലിനു സഞ്ചരിക്കാന്‍ വാഹന സൗകര്യം നല്‍കുന്നതും വഴികള്‍ കണ്ടെത്തുന്നതും ബംഗളൂരുവിലെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായികളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആഡംബര റിസോര്‍ട്ടിലെ താമസത്തിനു പിന്നിലും ഇവരുണ്ട്. സുരക്ഷ ഒരുക്കിയ പലരെയും പൊലീസ് നേരില്‍ കണ്ട് ചോദ്യം ചെയ്തു. ഇതോടെ ഇനി ഇവരുടെ സഹായം കിട്ടില്ലെന്നാണ് കരുതുന്നത്. മറ്റ് വഴികളില്ലാതെ രാഹുല്‍ കീഴടങ്ങും എന്നാണ് പൊലിസിന്റെ വിലയിരുത്തല്‍.

മൊബൈല്‍ ഫോണും കാറുകളും മാറി മാറി ഉപയോഗിച്ചാണ് രാഹുല്‍ ഒളിവില്‍ തുടരുന്നത്. സിസിടിവി കാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയാണ് സുഹൃത്തായ യുവനടിയുടെ കാറില്‍ പൊള്ളാച്ചിയില്‍ എത്തിയത്. അവിടെ നിന്ന് മറ്റൊരു കാറില്‍ കോയമ്പത്തൂരില്‍എത്തി. പിന്നീട് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു റിസോര്‍ട്ടില്‍ കഴിഞ്ഞു. അവിടെ അന്വേഷണസംഘം എത്തുമെന്ന് അറിഞ്ഞതോടെ രാഹുല്‍ ബംഗളുരൂവിലേക്ക് കടക്കുകയായിരുന്നു.

ഭവന, വാഹന വായ്പകള്‍ക്ക് പലിശ കുറയും; നിരക്ക് 0.25 ശതമാനം കുറച്ച് ആര്‍ബിഐ

ഭവന, വാഹന വായ്പകള്‍ക്ക് പലിശ കുറയും; നിരക്ക് 0.25 ശതമാനം കുറച്ച് ആര്‍ബിഐ

ഡല്‍ഹി: അടിസ്ഥാനപലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് തീരുമാനം അറിയിച്ചത്.

നിരക്ക് കുറവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും നിലവില്‍ ഉയര്‍ന്നുവരുന്ന മാക്രോ ഇക്കണോമിക് സാഹചര്യങ്ങളെയും ഭാവി പ്രതീക്ഷകളെയും കുറിച്ച് എംപിസി വിശദമായ വിലയിരുത്തല്‍ നടത്തിയതായി ഗവര്‍ണര്‍ പറഞ്ഞു.

‘റിപ്പോ നിരക്ക് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഡിസംബര്‍ 3, 4, 5 തീയതികളില്‍ എംപിസി യോഗം ചേര്‍ന്നു. ഉയര്‍ന്നുവരുന്ന ‘മാക്രോ ഇക്കണോമിക്’ സാഹചര്യങ്ങളെയും ഭാവി പ്രതീക്ഷകളെയും കുറിച്ചുള്ള വിശദമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ കുറച്ച് 5.25 ശതമാനമായി കുറയ്ക്കാന്‍ എംപിസി ഏകകണ്ഠമായി തീരുമാനിച്ചു’ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് അറിയിച്ചു.

ഈ കലണ്ടര്‍ വര്‍ഷം ആര്‍ബിഐ എംപിസി ഇതുവരെ റിപ്പോ നിരക്ക് 125 ബേസിസ് പോയിന്റ് കുറച്ചു. ഫെബ്രുവരി മുതല്‍ നിരക്ക് കുറയ്ക്കല്‍ തുടങ്ങിയിരുന്നു. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ, നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി കുറച്ചിരുന്നു. ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലും ഇത് നിലനിര്‍ത്തിയിരുന്നു.

ആഷസ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 334 റണ്‍സിന് പുറത്ത്

ആഷസ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 334 റണ്‍സിന് പുറത്ത്

ഗാബ: രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 334 റണ്‍സിന് പുറത്ത്. സെഞ്ച്വറി നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ്‌സ്‌കോറര്‍. താരം 206 പന്തില്‍ നിന്ന് 138 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ദിനം ഒന്‍പത് വിക്കറ്റിന് 325 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഇംഗ്ലണ്ടിന് ഒന്‍പത് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു. ജോഫ്ര ആര്‍ച്ചര്‍ 38 റണ്‍സിന് പുറത്തായി.

അവസാന വിക്കറ്റില്‍ ഒന്നിച്ച റൂട്ട്- ജോഫ്ര ആര്‍ച്ചര്‍ സഖ്യത്തിന്റെ കൂറ്റനടികളാണ് ഇംഗ്ലണ്ടിനെ മുന്നൂറ് കടത്തിയത്. ഇരുവരും ചേര്‍ന്നു പത്താം വിക്കറ്റില്‍ 61 റണ്‍സ് അതിവേഗം ചേര്‍ത്തതോടെയാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടന്നത്. 40ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് ഗാബയില്‍ കുറിച്ചത്. ഓസീസ് മണ്ണില്‍ കരിയറില്‍ ആദ്യമായാണ് റൂട്ട് ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 202 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്സും സഹിതം റൂട്ട് 138 റണ്‍സ് നേടി. അവസാന സ്ഥാനത്തിറങ്ങിയ ജോഫ്ര ആര്‍ച്ചര്‍ കൂറ്റനടികളുമായി റൂട്ടിനൊപ്പം നിന്നതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 300 കടന്നത്.

ടോസ് നേടി ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനു തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ ഓപ്പണര്‍ സാക് ക്രൗളിയും മുന്‍ നായകന്‍ ജോ റൂട്ടും ചേര്‍ന്നു കളിയിലേക്ക് മടക്കിയെത്തിച്ചു. 5 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ ക്രൗളി- റൂട്ട് സഖ്യം പിന്നീട് 122 റണ്‍സ് വരെ എത്തിച്ചാണ് പിരിഞ്ഞത്.

എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിനു വിക്കറ്റുകള്‍ വീണ്ടും നഷ്ടമായി. ക്രൗളി 76 റണ്‍സുമായി പുറത്തായി. ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് എന്നിവര്‍ അക്കൗണ്ട് തുറക്കും മുന്‍പ് കൂടാരം കയറി. ഹാരി ബ്രൂക്ക് 31 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 19 റണ്‍സിലും ഔട്ടായി. പിന്നാലെ വന്ന ജാമി സ്മിത്തിനും പിടിച്ചു നില്‍ക്കാനായില്ല. താരം 2 പന്തില്‍ പൂജ്യത്തിനു പുറത്ത്. വില്‍ ജാക്സ് (19), ഗസ് അറ്റ്കിന്‍സന്‍ (4), ബ്രയ്ഡന്‍ കര്‍സ് (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മികവോടെ പന്തെറിഞ്ഞു. ആറ് വിക്കറ്റുകള്‍ വീഴ്ത്തി സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. പെര്‍ത്തില്‍ രണ്ടിന്നിങ്സിലുമായി 10 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്ക് ഗാബയില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് നിരയെ വിറപ്പിച്ചു. മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബെന്‍ സ്റ്റോക്സ് റണ്ണൗട്ടായാണ് മടങ്ങിയത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 11,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രണ്ട് തവണയായി പവന്‍ വില 680 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 95,080 രൂപയില്‍ പവന്‍ വില എത്തിയിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.