ആറ്റിങ്ങൽ എം. പിയെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കാൻ ശ്രമിച്ചാൽ തിരിച്ചടിയുടെ ആഘാതം വളരെ വലുതായിരിക്കുമെന്ന് എൻ. പീതാമ്പരകുറുപ്പ്

ആറ്റിങ്ങൽ എം. പിയെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കാൻ ശ്രമിച്ചാൽ തിരിച്ചടിയുടെ ആഘാതം വളരെ വലുതായിരിക്കുമെന്ന് എൻ. പീതാമ്പരകുറുപ്പ്

ആറ്റിങ്ങൽ: ആറ്റിങ്ങൽ എം. പി യും ഏകോപനസമിതിയുടെ കൺവീനറുമായ അടൂർ പ്രകാശിനെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കാൻ ശ്രമിച്ചാൽ തിരിച്ചടിയുടെ ആഘാതം വളരെ വലുതായിരിക്കുമെന്ന് എൻ. പീതാമ്പരകുറുപ്പ് എക്സ് എം.പി സൂചിപ്പിച്ചു.

കോൺഗ്രസ്‌ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാത്തൻപാറ ജംഗ്ഷനിൽ വെച്ച് നടന്ന പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ കെ. പി. സി. സി മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിന് മുമ്പായി നഗരം ചുറ്റി പ്രതിക്ഷേധ പ്രകടനവും നടക്കുകയുണ്ടായി.

സമ്മേളനത്തിൽ കെ. പി. സി. സി വൈസ് പ്രസിഡന്റ്‌ റ്റി. ശരത്ചന്ദ്രപ്രസാദ് ഡി. സി. സി ജനറൽ സെക്രട്ടറിമാരായ വക്കം സുകുമാരൻ, എൻ. ആർ ജോഷി,ജെ. ശശി, ആറ്റിങ്ങൽ സുരേഷ്, തോട്ടക്കാട് ദിലീപ്, മണിലാൽ എസ്. ശ്രീരംഗൻ, ആലംകോട് അഷറഫ്, ഒറ്റൂർ രീതിഷ്, ആലംകോട് സഫീർ, കടക്കാവൂർ അശോകൻ, വി. ചന്ദ്രിക എന്നിവർ സംസാരിച്ചു.

ഇന്ത്യയോട് നാണംകെട്ടു, കനത്ത തോല്‍വിയില്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റും ഒലിച്ചു പോയി

ഇന്ത്യയോട് നാണംകെട്ടു, കനത്ത തോല്‍വിയില്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റും ഒലിച്ചു പോയി

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ദയനീയ തോല്‍വി വഴങ്ങിയതോടെ പാകിസ്ഥാന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍. 61 റണ്‍സിന്റെ കനത്ത തോല്‍വിയാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. ഇതോടെ അവരുടെ നെറ്റ് റണ്‍റേറ്റ് കുത്തനെ ഇടിഞ്ഞു.

പോയിന്റ് പട്ടികയില്‍ തുടരെ രണ്ട് ജയങ്ങളുമായി യുഎസ്എ രണ്ടാം സ്ഥാനത്തേക്ക് കയറി. പാകിസ്ഥാന്‍ ഒരു സ്ഥാനം ഇറങ്ങി മൂന്നാമതായി.

ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.932 ആയിരുന്നു. എന്നാല്‍ വന്‍ തോല്‍വിയിലേക്ക് ഇന്ത്യ അവരെ തള്ളിയിട്ടതോടെ നെറ്റ് റണ്‍റേറ്റ് 0.403ലേക്ക് കുത്തനെ ഇടിഞ്ഞു. യുഎസ്എയുടെ നെറ്റ് റണ്‍റേറ്റ് +0.788 ആയി ഉയരുകയും ചെയ്തു.പാകിസ്ഥാന്റെ ഗ്രൂപ്പിലെ അവസാന പോരാട്ടം നമീബിയക്കെതിരെയാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ പാകിസ്ഥാന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം. നമീബിയ പാകിസ്ഥാനെ അട്ടിമറിച്ചാല്‍ യുഎസ്എ സൂപ്പര്‍ എട്ടില്‍ എത്തും. യുഎസ്എയ്ക്ക് ഇനി മത്സരമില്ല എന്നതാണ് പാകിസ്ഥാനു ആശ്വാസമായി നില്‍ക്കുന്ന ഒരു ഘടകം.

ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ദയനീയ ബാറ്റിങാണ് പാകിസ്ഥാന്‍ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് മുന്നില്‍ വച്ചത്. 176 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 18 ഓവറില്‍ വെറും 114 റണ്‍സില്‍ അവസാനിച്ചു.

ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്, ഒ പി ബഹിഷ്‌കരിക്കും; രോഗികള്‍ വലയും

ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്, ഒ പി ബഹിഷ്‌കരിക്കും; രോഗികള്‍ വലയും

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണവും ആരംഭിക്കും.

ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി. എല്ലാ മെഡിക്കല്‍ കോളജുകളിലും ഇന്ന് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.

സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 19 ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ സംഘടന ധര്‍ണ നടത്തും. രാവിലെ 10 മണി മുതല്‍ ആണ് ധര്‍ണ്ണ. അന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കാനാണ് കെജിഎംസിറ്റിഎ ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴക്കൂട്ടത്ത് പ്രേംകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി?; നേതാക്കളുമായി ഇന്ന് ചര്‍ച്ച

കഴക്കൂട്ടത്ത് പ്രേംകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി?; നേതാക്കളുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച നടനും ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ഇന്നലെ പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.

കഴക്കൂട്ടത്ത് പ്രേംകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി പ്രവേശനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുക. കോണ്‍ഗ്രസ് നേതൃയോഗ ചര്‍ച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എന്നിവരുമായി പ്രേംകുമാര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ എത്തിയിരുന്നു. നടന്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങുകയും ചെയ്തു. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.

ശാർക്കര പൊങ്കാലക്കിടയിലെ തിക്കിലും തിരക്കിലും 20പവനോളം സ്വർണം നഷ്ടപ്പെട്ടു

ശാർക്കര പൊങ്കാലക്കിടയിലെ തിക്കിലും തിരക്കിലും 20പവനോളം സ്വർണം നഷ്ടപ്പെട്ടു

ചിറയിൻകീഴ്: ശാർക്കര പൊങ്കാലക്കിടയിലെ തിക്കിലും തിരക്കിലും 7 പേരുടെ സ്വർണ്ണമാല നഷ്ടപ്പെട്ടു. ശാർക്കര പൊങ്കാലയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് സ്ത്രീ ഭക്തരാണ് പൊങ്കാല സമർപ്പിച്ചത്. ഇവരിൽ നിന്നുമാണ് 7 പേർക്ക് ആഭരണങ്ങൾ നഷ്ടമായത്.

ഏഴ് പേരാണ് ഇതുവരെ ചിറയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയത്. അതെ സമയം 9 പേര് ക്ഷേത്ര പറമ്പിൽ ആഭരണം നഷ്ടപ്പെട്ടതായി പരാതി അറിയിച്ചിരുന്നു. അവർ എല്ലാവരും സ്റ്റേഷനിൽ പരാതി നൽകിയിട്ടില്ല. പരാതി നൽകിയ 7 പേരുടെ 19 പവൻ സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. എല്ലാ വർഷവും പൊങ്കാലയ്ക്ക് ഇടെ സ്വർണ്ണം നഷ്ടപ്പെടാറുണ്ട്. ഇത് തടയുവാൻ പോലീസ് താൽക്കാലിക സിസിടിവികൾ വരെ സ്ഥപിച്ചിരുന്നു. എന്നിട്ടും ഇത്തവണ മോഷണം കൂടി. പൊങ്കാലയോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കിടയിൽ നിന്നാണ് സ്വർണ്ണമാലകൾ നഷ്ടപ്പെട്ടത്.

വിഴുങ്ങിയത് മാലയല്ലേ? കൂട്ടിന് ദാ ഒരു കമ്മൽ കൂടി! പോലീസിനെ വട്ടംകറക്കി ഈ ‘സ്വർണ്ണ’ വയർ!

വിഴുങ്ങിയത് മാലയല്ലേ? കൂട്ടിന് ദാ ഒരു കമ്മൽ കൂടി! പോലീസിനെ വട്ടംകറക്കി ഈ ‘സ്വർണ്ണ’ വയർ!

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഒരു കള്ളനും പോലീസും കളി! നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വെച്ച് ഒരു കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന് അത് വിഴുങ്ങിയ യുവതിയെ പിടികൂടിയപ്പോൾ പോലീസ് കരുതി പണി കഴിഞ്ഞെന്ന്. എന്നാൽ അസ്സൽ പണി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

മാല പുറത്തെടുക്കാൻ പോലീസ് കാത്തിരിപ്പ് തുടങ്ങിയിട്ട് ഇപ്പോൾ നാല് ദിവസമായി. പഴവും വെള്ളവും മറ്റ് മരുന്നുകളുമൊക്കെ നൽകി നോക്കിയെങ്കിലും മാല മാത്രം പുറത്തുവരുന്നില്ല. ഇതിനിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് പോലീസുകാരെ അമ്പരപ്പിച്ച ആ പുതിയ വിവരം പുറത്തുവന്നത്. യുവതിയുടെ വയറ്റിൽ ഒരു മാല മാത്രമല്ല, ഒരു സ്വർണ്ണ കമ്മൽ കൂടി സുഖമായി ഇരിപ്പുണ്ട്!

ഈ കമ്മൽ എവിടെ നിന്ന് കിട്ടി? എപ്പോഴാണ് വിഴുങ്ങിയത്? ഈ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മൗനം പാലിക്കുകയാണ് പാലേമാട് സ്വദേശിയായ സമീറ. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ് യുവതി. ശാരീരിക അസ്വസ്ഥതകൾ ഇല്ലാത്തതിനാൽ സർജറി വഴി സ്വർണ്ണം പുറത്തെടുക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. അതുകൊണ്ട് തന്നെ സ്വർണ്ണമാലയും കമ്മലും ‘സ്വാഭാവികമായി’ പുറത്തുവരുന്നത് വരെ കാത്തിരിക്കുകയല്ലാതെ പോലീസിന് ഇപ്പോൾ മറ്റ് വഴികളൊന്നുമില്ല.

എന്തായാലും ഈ വിചിത്രമായ മോഷണവും അതിനെത്തുടർന്നുള്ള സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇനിയെന്തൊക്കെ ആ വയറ്റിൽ നിന്ന് പുറത്തുവരുമെന്നാണ് പോലീസിന്റെയും നാട്ടുകാരുടെയും ഇപ്പൊഴത്തെ പേടി!