by Midhun HP News | Apr 4, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടര്‍പരാജയങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിലേക്കാണ്. സീസണില്‍ രണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ജയം പോലും ചെന്നൈയ്ക്ക് നേടാനായിട്ടില്ല. സ്വന്തം തട്ടകമായ ചേപ്പോക്കില്‍ പഞ്ചാബ് കിങ്‌സിനെതിരെയാണ് ചെന്നൈ ഇന്നലെ തോറ്റത്.
ടീമില്‍ സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിനെ അസ്വസ്ഥനാക്കുന്നുവെന്നാണ് മുന്‍ താരങ്ങളായ മൈക്കല്‍ വോണും സൈമണ്‍ ഡൂളും പറയുന്നത്. ‘ക്രിക്ബസി’ല്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവരും പ്രതികരിച്ചത്. ഗെയ്ക്വാദിന് സഞ്ജുവിനെ ഭയമുണ്ടോ?, തന്റെ നായകസ്ഥാനത്തിന് സഞ്ജു ഒരു ഭീഷണിയാണെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടോ? എന്ന മൈക്കല്‍ വോണിന്റെ ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു സൈമണ്‍ ഡൂളിന്റെ മറുപടി.
ദീര്‍ഘകാലം ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍-ക്യാപ്റ്റനായ ധോനിക്ക് പകരക്കാരനായി സഞ്ജുവിനെപ്പോലെ പരിചയസമ്പന്നനായ ഒരു നായകനെ കൊണ്ടുവന്നത് ഗെയ്ക്വാദിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് മൈക്കല്‍ വോണും പറഞ്ഞു. നീയാണ് നായകന്‍, ഞങ്ങള്‍ നിന്നെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നതോടൊപ്പം തന്നെ സഞ്ജുവിനെപ്പോലൊരു മികച്ച ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ടീമിലെത്തിക്കുന്നത് ഗെയ്ക്വാദിനെ തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുമെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്‍ റോയല്‍സിനെ 2022-ല്‍ ഫൈനലില്‍ എത്തിച്ച നായകനാണ് സഞ്ജു. എന്നാല്‍ സിഎസ്‌കെയില്‍ എത്തിയ ശേഷമുള്ള ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. രണ്ട് മത്സരങ്ങളിലും രണ്ടക്കം കാണാതെ പുറത്തായ സഞ്ജു വലിയ സമ്മര്‍ദ്ദത്തിലാണെന്ന് സൈമണ്‍ ഡൂള്‍ പറഞ്ഞു. ഇന്ത്യയ്ക്കായി ടി20 ലോകകപ്പില്‍ കാഴ്ചവെച്ച മികച്ച ഫോമിലേക്ക് സഞ്ജു ഉടന്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


by Midhun HP News | Apr 4, 2026 | Latest News, കേരളം
ആലപ്പുഴ: സോഷ്യൽ മീഡിയ റീലുകളിലൂടെ തിളങ്ങിയ മിമിക്രി ആർട്ടിസ്റ്റ് ശരത് ഉണ്ണിത്താൻ അന്തരിച്ചു. ശരത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് മരണവിവരം അറിയിച്ചത്. അമേരിക്കയിൽ വച്ച് കുഴഞ്ഞുവീണാണ് അന്ത്യം. നടി സ്നേഹ ശ്രീകുമാർ അടക്കമുള്ളവർ ശരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത്ത് ’ഗുണ്ട ബിനു’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. മാര്‍ച്ച് 31ന് ശരത്തിന്‍റെ പിറന്നാളായിരുന്നു.
“പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായി റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു.
മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദരാഞ്ജലികൾ”, എന്നാണ് സ്നേഹ ശ്രീകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
നിരവധി പേർ ശരത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘ചിരിക്കാൻ വിധി ഉള്ളവരെ ചിരിപ്പിക്കാൻ വിധിക്കപ്പെട്ടവൻ’- എന്നാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ബയോയിൽ ശരത് കുറിച്ചിരിക്കുന്നത്. റീലുകള്‍ ചെയ്യാന്‍ പ്രത്യേക വേഷവിധാനം തന്നെ ശരത്തിന് ഉണ്ടായിരുന്നു.

വലിയ മീശയും കട്ടിപ്പുരികവും മറുകും തലയില്‍ കെട്ടുമായി എത്തുന്ന ശരത്തിന്‍റെ വിഡിയോകള്‍ ഓരോരുത്തരേയും പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. ഓണം വന്നല്ലോ എന്ന റീല്‍ ഏറെ വൈറലായിരുന്നു. നാല് ദിവസങ്ങൾക്ക് മുൻപ് ട്രംപിനെ ഉൾപ്പെടുത്തി രസകരമായ ഒരു വിഡിയോ ശരത്ത് ഇട്ടിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പേജില്‍ വന്ന അവസാനത്തെ റീൽ.

by Midhun HP News | Apr 4, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്നു. ദുബൈയിലെ ഒറാക്കിള്‍ ഓഫീസ് ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഇറാന്‍ ആക്രമണ ശ്രമം പ്രതിരോധിച്ചതായി യുഎഇ അറിയിച്ചു. ദുബൈ മറീന ഏരിയയിലെ ഓറാക്കിള്‍ ഓഫീസ് സമുച്ചയത്തിന് നേരെ ആയിരുന്നു ആക്രമണ ശ്രമം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യുഎഇ അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍, ദുബൈ നഗരത്തിലെ പ്രധാന ജനവാസ, വിനോദ സഞ്ചാര കേന്ദ്രമാണ് മറീന.
നേരത്തെ, ബഹ്‌റൈനിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് സെന്ററിന് നേരെയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. യുദ്ധത്തിലും ചാരവൃത്തിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ ബഹുരാഷ്ട്ര ടെക് കമ്പനികളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഡല്‍ ടെക്നോളജീസ്, മൈക്രോസോഫ്റ്റ്, എച്ച്പി, സിസ്‌കോ, ഇന്റല്‍, ഒറാക്കിള്‍, ആപ്പിള്‍, മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ (ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം), ഐബിഎം, ജെപി മോര്‍ഗന്‍ ചേസ്, ടെസ്ല, ജനറല്‍ ഇലക്ട്രിക്, ബോയിംഗ് എന്നിവയാണ് ഐആര്‍ജിസിയുടെ ഹിറ്റ് ലിസ്റ്റിലുള്ള മറ്റ് അമേരിക്കന്‍ കമ്പനികള്‍.
അബുദാബി ലക്ഷ്യമിട്ടും ഇറാനില്‍ നിന്ന് കഴിഞ്ഞ മണിക്കൂറുകളില്‍ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളില്‍ അബുദാബിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ ഏഴ് പേര്‍ നേപ്പാള്‍ സ്വദേശികളാണ്. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്നു ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിലുണ്ടായ വന്‍ തീപിടിത്തം അഗ്‌നിശമന സേന നിയന്ത്രണവിധേയമാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ യുഎഇയില്‍ ആകെ പരിക്കു പറ്റിയവരുടെ എണ്ണം 203 ആയി ഉയര്‍ന്നു.


by Midhun HP News | Apr 4, 2026 | Latest News, കേരളം
കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സിനിമ സെറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുന്നു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞദിവസം അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതിനാല്‍ പുതിയ അഭിഭാഷകനാകും വരിക.
കേസില്‍ രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നാണ് പൊലീസ് പറയുന്നത്. ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് ഇപ്പോഴുള്ളത്. അറസ്റ്റിലാകുമ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് രഞ്ജിത്തിനെ കാര്യമായി ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിനാല്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യുകയും അനുബന്ധ തെളിവുകള്‍ ശേഖരിക്കുകയും വേണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.
അതിക്രമം നടന്നു എന്നുപറയുന്ന കാരവാന്‍ പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി സിനിമാ സെറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുകയാണ്. എന്നാല്‍ ഇതില്‍ പലരും നിലവില്‍ കേരളത്തിലില്ല, അവരോട് ഉടനടി കൊച്ചിയിലെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനില്‍വെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനില്‍നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരില്‍നിന്ന് ശേഖരിക്കുന്ന മൊഴിയായിരിക്കും നിര്‍ണായകം. ഇതായിരിക്കും ആദ്യം പൂര്‍ത്തിയാക്കുക എന്നാണ് അറിയുന്നത്. അറസ്റ്റുചെയ്ത രഞ്ജിത്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.


by Midhun HP News | Apr 4, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,10,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1440 രൂപയടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 13,835 രൂപയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില തിരിച്ചുകയറാന്‍ കാരണം. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമെന്ന് സൂചന നല്‍കി ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ഇന്നലെ എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു. ഇത് സ്വര്‍ണവില കുറയാന്‍ കാരണമായി.
കഴിഞ്ഞ മാസം മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Apr 3, 2026 | Latest News, കായികം
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – പഞ്ചാബ് പോരാട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 7 30 നാണ് മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് അരങ്ങേറുന്നുവെന്നതാണ് മത്സരത്തിലെ ഏറ്റവും വലിയ സവിശേഷത.
കരിയറിന്റെ അവസാന പടവിലുള്ള ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ധോണി പുറത്തിരിക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്ക്. ആദ്യമത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവില്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെ. ലോകകപ്പിലെ പ്രകടനം തുടര്‍ന്നാല്‍ സഞ്ജു ചെന്നൈയിലും ചേട്ടനാവും.
പരസ്പരമുള്ള പോരില്‍ ഇരു ടീമുകളും 16 ജയം വീതം നേടി തുല്യത പാലിക്കുന്നുണ്ടെങ്കിലും, അവസാന ഏഴ് മത്സരങ്ങളില്‍ ആറിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു.ചേപ്പോക്കിലെ ചെന്നൈയുടെ ‘കോട്ട’യില്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. 2023, 2024, 2025 സീസണുകളില്‍ ചെന്നൈയില്‍ വെച്ച് ചെന്നൈയെ തോല്‍പ്പിച്ച ഏക ടീമെന്ന റെക്കോര്‍ഡും പഞ്ചാബിനുണ്ട്.


Recent Comments