by Midhun HP News | Nov 29, 2025 | Latest News, കേരളം
ജോലിയില്‍ നിന്നും വിരമിക്കാന്‍ ഏതാനും മാസങ്ങളോ ആഴ്ചകളോ മാത്രം ശേഷിക്കുന്നവരെ സംബന്ധിച്ച് റിട്ടയര്‍മെന്റ് ലൈഫിലും വരുമാനത്തില്‍ കുറവ് വരാതിരിക്കാന്‍ എന്തുചെയ്യണമെന്ന ചിന്ത സാധാരണയായി ഉണ്ടാവാറുണ്ട്. ജോലിയില്‍ നിന്നും വിരമിക്കുമ്പോഴും സ്ഥിരമായ വരുമാനം എല്ലാവരുടെയും സ്വപ്നമാണ്. ഇതിന് യോജിച്ച പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം.
സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.
ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ്് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും. കാലാവധി ഒരു തവണ നീട്ടിയിട്ടുണ്ടെങ്കില്‍ ആ നീട്ടിയ കാലാവധിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, നിക്ഷേപത്തിന്റെ ഒരു കുറയ്ക്കും.
5 വര്‍ഷത്തെ കാലാവധിയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ മൂന്നു മാസത്തിലും ലഭിക്കുന്ന പലിശ വരുമാനം 61,500 രൂപയാണ്. അങ്ങനെ വരുമ്പോള്‍ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും. അതായത് മൊത്തം 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 12,30,000 രൂപയാണ്. അങ്ങനെയെങ്കില്‍ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 42,30,000 രൂപയായിരിക്കും. ഇനി 22 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ മൂന്ന് മാസം കൂടുമ്പോള്‍ 45,100 രൂപ വീതം ലഭിക്കും. അതായത് മാസം 15,000 രൂപ ലഭിക്കുമെന്ന് അര്‍ത്ഥം.



by Midhun HP News | Nov 29, 2025 | Latest News, കേരളം
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (IOCL) അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. 313 ഒഴിവുകളാണ് ഉള്ളത്. പന്ത്രണ്ടാം ക്ലാസ്, ഐടിഐ,ഡിപ്ലോമ, ബിരുദം എന്നിവ പാസായവർക്ക് അപേക്ഷ സമർപ്പിക്കാം. 18 മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ഡിസംബർ 18.
തസ്തികകളും വിദ്യാഭ്യാസ യോഗ്യതയും
ട്രേഡ് അപ്രന്റീസ് അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്)
3 വർഷത്തെ ബി.എസ്‌സി (ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി)
ട്രേഡ് അപ്രന്റീസ് ഫിറ്റർ
പത്താം ക്ലാസ് ഐടിഐ (ഫിറ്റർ ട്രേഡ്) പാസായിരിക്കണം.
ട്രേഡ് അപ്രന്റീസ് ബോയിലർ
ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി ഇവയിൽ ഏതെങ്കിലും ഒന്നിൽ 3 വർഷത്തെ ബി.എസ്‌സി.
ടെക്നീഷ്യൻ അപ്രന്റിസ് – കെമിക്കൽ
കെമിക്കൽ / റിഫൈനറി & പെട്രോകെമിക്കൽ എഞ്ചിനീയറിങ് / കെമിക്കൽ ടെക്നോളജിയിൽ 3 വർഷത്തെ ഡിപ്ലോമ
ടെക്നീഷ്യൻ അപ്രന്റിസ് – മെക്കാനിക്കൽ
മെക്കാനിക്കൽ എഞ്ചിനീയറിങിൽ 3 വർഷത്തെ ഡിപ്ലോമ
ടെക്നീഷ്യൻ അപ്രന്റിസ് – ഇലക്ട്രിക്കൽ
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ 3 വർഷത്തെ ഡിപ്ലോമ.
ടെക്നീഷ്യൻ അപ്രന്റിസ് – ഇൻസ്ട്രുമെന്റേഷൻ
ഇൻസ്ട്രുമെന്റേഷനിലും അനുബന്ധ ബ്രാഞ്ചുകളിലും 3 വർഷത്തെ ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ് – സെക്രട്ടേറിയൽ അസിസ്റ്റന്റ്
ബി.എ / ബി.എസ്‌സി / ബി.കോം പാസായവർക്ക് അപേക്ഷിക്കാം
ട്രേഡ് അപ്രന്റിസ് – അക്കൗണ്ടന്റ്
ബി.കോം പാസായവർക്ക് അപേക്ഷിക്കാം
ട്രേഡ് അപ്രന്റിസ് – ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ)
12-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം
ട്രേഡ് അപ്രന്റീസ് – ഡാറ്റാ എൻട്രി ഓപ്പറേറ്റർ
പന്ത്രണ്ടാം ക്ലാസ് പാസാകണം ‘ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ’ എന്നതിൽ സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. എഴുത്തു പരീക്ഷ ഉണ്ടായിരിക്കില്ല. പകരം ഉദ്യോഗാർത്ഥിയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.iocrefrecruit.in സന്ദർശിക്കുക.



by Midhun HP News | Nov 29, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: എയർബസ് A320 വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റവുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളായ എയർബസിൽ നിന്ന് ലഭിച്ച സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് മുന്നറിയിപ്പിനെ തുടർന്ന്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അടിയന്തര നടപടി സ്വീകരിച്ചു. ഇന്ത്യയിലെ വിവിധ എയർലൈനുകളുടെ ഉടമസ്ഥതയിലുള്ള A320 ഫാമിലിയിൽപ്പെട്ട വിമാനങ്ങളെല്ലാം നിലത്തിറക്കാൻ (Ground) DGCA ഉത്തരവിട്ടു.
പ്രധാന വിവരങ്ങൾ:
പ്രശ്നം: എയർബസ് A320, A321 വിമാനങ്ങളിലെ നിർണ്ണായകമായ ഫ്ലൈറ്റ് കൺട്രോൾ സോഫ്റ്റ്‌വെയറിലാണ് പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്. ഈ സോഫ്റ്റ്‌വെയറിൽ എന്തെങ്കിലും തകരാറുണ്ടായാൽ വിമാനത്തിന്റെ സുരക്ഷിതമായ നിയന്ത്രണത്തെ അത് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.
DGCA നടപടി: യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, നിർമ്മാതാക്കളുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുന്നതുവരെയും, ആവശ്യമായ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും പരിശോധനകളും പൂർത്തിയാക്കുന്നതുവരെയും A320 ഫാമിലി വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് DGCA ആവശ്യപ്പെട്ടു.
എയർലൈനുകൾക്ക് ബാധ്യത: ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്‌പ്രസ് പോലുള്ള വിമാനക്കമ്പനികൾക്ക് ഈ തീരുമാനം വലിയ തോതിൽ ബാധകമാകും, കാരണം ഇവരുടെ ഫ്ലീറ്റിൽ A320 ഫാമിലി വിമാനങ്ങളാണ് കൂടുതലായുള്ളത്.
DGCAയുടെ ഈ അടിയന്തര നടപടി രാജ്യത്തെ വിമാന സർവീസുകളെ ബാധിക്കാനും, വിമാന യാത്രകളിൽ തടസ്സങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. നിലവിൽ, എയർലൈനുകൾ യാത്രക്കാർക്കായി റീറൂട്ടിംഗ് ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.



by Midhun HP News | Nov 29, 2025 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയായ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ (BMH) തീപിടിത്തം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ ഏറ്റവും മുകളിലെ നിലയിൽനിന്നാണ് തീയും പുകയും ഉയർന്നത്.
കെട്ടിടത്തിൽനിന്നുള്ള പുക നഗരത്തിലാകെ വ്യാപിച്ചു. ഒമ്പതാം നിലയിലുള്ള എസി പ്ലാന്‍റിന്‍റെ ഭാഗത്തുനിന്നാണ് കെട്ടിടത്തിൽ തീ പടർന്നതെന്ന് പ്രാഥമിക നിഗമനം.
എന്നാൽ, തീപിടിത്തം വേഗം നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴും പൊലീസ് സേനയും സ്ഥലത്തെത്തി.
രോഗികളെല്ലാവരും സുരക്ഷിതരാണെന്നും, ആരെയും ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഔദ്യോഗിക വിവരം. രോഗികളെ കിടത്തി ചികിത്സിക്കുന്ന വാർഡുകൾ പ്രവർത്തിക്കുന്ന ഭാഗത്തല്ല തീപിടിത്തമുണ്ടായതെന്നാണ് അറിയുന്നത്. അതേസമയം, ജീവനക്കാരോ രോഗികളോ മറ്റുള്ളവരോ തീപിടിത്തമുണ്ടായ ഭാഗത്തേക്കു പോകരുതെന്ന് പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികളുടെ വിതരണവും തിരഞ്ഞെടുപ്പിന് ശേഷം അവ സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. കോർപ്പറേഷൻ തലത്തിൽ നാലും മുനിസിപ്പാലിറ്റികൾക്ക് ആറും ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകൾക്കായി 11 കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്.
കോർപ്പറേഷൻ തലത്തിൽ സർവോദയ വിദ്യാലയത്തിൽ മൂന്നു കേന്ദ്രങ്ങളും മാർതിയോഫിലിക്സ് ട്രെയിനിങ് കോളേജിൽ ഒരു കേന്ദ്രവുമുണ്ട്.
മുനിസിപ്പാലിറ്റി തലത്തിൽ നെയ്യാറ്റിൻകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും മഞ്ച ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും രണ്ട് വീതവും ആറ്റിങ്ങൽ നഗരസഭാ കാര്യാലയം (മിനി ഹാൾ മൂന്നാം നില) വർക്കല നഗരസഭ കാര്യാലയം എന്നിവയിൽ ഓരോ കേന്ദ്രങ്ങളുമുണ്ട്.
ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് തലത്തിൽ പാറശ്ശാല ഗവ.ഗേൾസ് ഹൈസ്കൂൾ പാറശ്ശാല, പെരുങ്കടവിള ഗവ. ഹൈസ്കൂൾ മാരായമുട്ടം, അതിയന്നൂർ ന്യൂ ഹയർ സെക്കൻഡറി സ്കൂൾ നെല്ലിമൂട്, നേമം ഗവ. വി. എച്ച്.എസ്.എസ് മലയിൻകീഴ്, പോത്തൻകോട് സെൻ്റ് സേവിയേഴ്സ് കോളേജ് തുമ്പ, വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വൊക്കേഷണൽ& ഹയർ സെക്കൻഡറി സ്കൂൾ വെള്ളനാട്, നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നെടുമങ്ങാട്, വാമനപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിരപ്പൻകോട്, കിളിമാനൂർ ഗവ. എച്ച്.എസ്.എസ് കിളിമാനൂർ, ചിറയിൻകീഴ് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ, വർക്കല ശ്രീനാരായണ കോളേജ് ശിവഗിരി എന്നിവയാണ് കേന്ദ്രങ്ങൾ.



by Midhun HP News | Nov 29, 2025 | Latest News, കേരളം
കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ലൈംഗിക പീഡനം വെളിപ്പെടുത്തി തയ്യാറാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെട്ട ഭാഗം പിന്നീട് കൂട്ടിച്ചേത്തതൈന്ന് ആരോപണം ശരിവയ്ക്കുന്ന മൊഴി പുറത്ത്. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിലെ വിചാരണയില്‍ നല്‍കിയ വിവരങ്ങളില്‍ ആണ് നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് സൂചിപ്പിക്കുന്നത്.
ലൈംഗികപീഡനം ആരോപിച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി തയ്യാറാക്കിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത് എന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മൊഴി. ഇത് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് ഹാജരാക്കി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ 2013 ജൂലായ് 20-ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയില്‍ 21 പേജുള്ള കത്ത് കണ്ടെത്തി. അഭിഭാഷകന് നല്‍കാനുള്ളത് എന്ന് അറിയിച്ചതോടെ കത്ത് അവര്‍ല തന്നെ സൂക്ഷിച്ചു. ജൂലായ് 24-ന് കാണാനെത്തിയ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ എത്തി കത്ത് കൈപ്പറ്റി. ഇക്കാര്യം സൂചിപ്പിക്കുന്ന കൈപ്പറ്റുരസീതും സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നാലുപേജ് എഴുതിച്ചേര്‍ത്തെന്ന ആരോപണം ശരിവെക്കുന്നതാണ് മൊഴി.
അതേസമയം, സോളാര്‍ കമ്മിഷനുമുന്‍പില്‍ പ്രതി നല്‍കിയത് 25 പേജുള്ള കത്തായിരുന്നു. അധികമായുള്ള നാലുപേജ് പിന്നീട് ഗൂഢാലോചന നടത്തി എഴുതിച്ചേര്‍ത്തതാണെന്നാരോപിച്ചാണ് അഭിഭാഷകന്‍ സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ പ്രതിയുൾപ്പെടെ ഗൂഢാലോചന നടത്തിയെന്ന നിലയിലേക്കാണ് ആരോപണങ്ങള്‍ നീങ്ങുന്നത്.



Recent Comments