ജില്ലാ നേതൃത്വ പഠന ക്യാമ്പിന്റെ ഉദ്ഘാടനം നടന്നു

ജില്ലാ നേതൃത്വ പഠന ക്യാമ്പിന്റെ ഉദ്ഘാടനം നടന്നു

പ്രളയവും, മഴക്കെടുതിയും കൊണ്ട് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസ നടപടികൾ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യു റ്റി.തോമസ് അഭിപ്രായപ്പെട്ടു.

പാർട്ടി തിരുവനന്തപുരം ജില്ലാ പഠന ക്യാമ്പ് വാഴമുട്ടം പി.വിശ്വംഭരൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൽസ്യ ബന്ധനത്തിന് പോയി കടലിൽ കാണാതായ മൽസ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. അഡ്വ: ജോസ് തെറ്റയിൽ .അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻ നായർ. പ്രൊഫ. വി കാർത്തികേയൻ നായർ.പി. ശാർങ്ങ ധരൻ , കോളിയൂർ സുരേഷ്, വല്ലൂർ രാജീവ്, കരുംകുളം വിജയകുമാർ , എം. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനിശ്ചിതകാല ‘സമരത്തില്‍

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനിശ്ചിതകാല ‘സമരത്തില്‍

തിരുവനന്തപുരം: മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ ‘അനിശ്ചിതകാല സമരം’ ഇന്നുമുതല്‍. സര്‍ക്കാര്‍ നിയമവിരുദ്ധ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ഇന്ന് പിഴ ഈടാക്കാതെ വാഹന പരിശോധന നടത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആറന്മുളയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് എത്തിയ വാഹനത്തിലെ അനധികൃത ലൈറ്റിനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 5000 രൂപ പിഴയിട്ടത്. സംഭവം വിവാദമായതോടെ രണ്ടു ഉദ്യോഗസ്ഥരെ ഗതാഗത മന്ത്രി സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ അമിതാധികാരം ഉപയോഗിച്ചെന്നാണ് ഗതാഗതമന്ത്രി സി പി ജോണിന്റെ പ്രതികരണം. എന്നാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

ഗതാഗത നിയമലംഘനമുള്ള എല്ലാ വാഹനങ്ങള്‍ക്കും പിഴ ഈടാക്കാന്‍ ആവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് വന്ന സര്‍ക്കുലര്‍ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. അതിനാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. തൊട്ടടുത്ത ദിവസമായ അഞ്ചാം തീയതിയാണ് അടൂരില്‍ വാഹനത്തിന് പിഴയിടുന്നത്. അടൂരില്‍ രക്ഷാപ്രവര്‍ത്തനമില്ലെന്നും പിഴയിടുന്ന സമയം രക്ഷാപ്രവര്‍ത്തകരാണെന്ന് പറഞ്ഞില്ലെന്നുമാണ് മോട്ടോര്‍വാഹന ഉദ്യോഗസ്ഥരുടെ വിശദീകരണം.

എന്നാല്‍ സര്‍ക്കാര്‍ നിയമവിരുദ്ധ നടപടി സ്വീകരിച്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഉദ്യോഗസ്ഥര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. ഇന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഗതാഗത നിയമലംഘനം കണ്ടാല്‍ ഉപദേശിച്ച് വിടുമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ ഇനിയും നടപടിയുണ്ടാകുമെന്നാണ് ഗതാഗത മന്ത്രി സി പി ജോണ്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനെന്നറിഞ്ഞാല്‍ വെറുതെ വിടുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും സി പി ജോണ്‍ പറഞ്ഞു.

ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

അധിക്ഷേപ പരാമർശത്തിൽ പിടിയിലായ ആര്‍എസ്എസ് ആശയ പ്രചാരകൻ ടി.ജി മോഹൻദാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ പുലര്‍ച്ചെ 1.20ന് തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത യുവാക്കളെ അധിക്ഷേപിച്ച യൂട്യൂബ് വിഡിയോക്കെതിരെ ആയിരുന്നു കേസെടുത്തിരുന്നത്.

ഉച്ചയോടെ തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാക്കി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെടാനുമാണ് പോലീസിന്റെ തീരുമാനം. സമൂഹത്തിൽ സ്പർദ്ധയും കലാപവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് മോഹൻദാസ് സ്വന്തം യൂട്യൂബ് ചാനലിൽ വിഡിയോ പ്രസിദ്ധീകരിച്ചതെന്നാണ് പൊലീസിന്റെ വാദം. പൊലീസ് ട്രെയിനിങ് കോളജിലാണ് ടി.ജെ മോഹന്‍ദാസ് നിലവിലുള്ളത്. കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടും. ജാമ്യത്തിന് ശ്രമിക്കും 7 വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.

നാല് വകുപ്പുകളാണ് ടി.ജി. മോഹന്‍ദാസിനെതിരെ ചുമത്തിയത്. കലാപാഹ്വാനം, വിവിധ വിഭാഗങ്ങളില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കല്‍, ക്രമസമാധാനം തകര്‍ക്കുന്നരീതിയില്‍ പെരുമാറല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ്.

‘ആ പരാമര്‍ശം വേദനിപ്പിച്ചു, മുഖ്യമന്ത്രി മാപ്പു പറയണം’; ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും

‘ആ പരാമര്‍ശം വേദനിപ്പിച്ചു, മുഖ്യമന്ത്രി മാപ്പു പറയണം’; ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും

തിരുവനന്തപുരത്ത്: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും. ഇന്ന് രാവിലെ 10.45 ഓടെയാണ് മന്ത്രിമാരും വിഴിഞ്ഞം എംഎല്‍എ എം വിന്‍സെന്റും അടക്കമുള്ളവര്‍ വീട്ടിലെത്തിയത്.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ വേദനിപ്പിച്ചതായി ജോണിന്റെ മകള്‍ ജിജി പ്രതികരിച്ചു. ആ പദവിയിലിരുന്ന് അത് പറയരുതായിരുന്നു. ഉത്തരവാദിത്തപ്പെട്ട കസേരയില്‍ ഇരിക്കുന്നവരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണിത്. ഒരു സമൂഹത്തെ തന്നെ അവഹേളിക്കുന്നതാണിത്. ജനപ്രതിനിധികളില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്തതാണിത്. വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും ജോണിന്റെ മകള്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ കാണാതായ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജോണിനെ കാണാതായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ വീട്ടിലെത്തുന്നത്. ജോണിന്റെ കുടുംബത്തിന്റെ വിഷമം ഉള്‍ക്കൊള്ളുന്നുവെന്നും വേദനകളില്‍ പങ്ക് ചേരുന്നുവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബത്തിന് നഷ്ടമായത് ഏറെ പ്രിയപ്പെട്ടതാണ്. പ്രതീക്ഷ നഷ്ടപ്പെടാതെ തിരച്ചില്‍ നടക്കുന്നുണ്ട്. കടല്‍ പരിചയമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളെ ചേര്‍ത്ത് തിരച്ചില്‍ നടത്തുമെന്നും ഇനിനുള്ള മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.

കടലില്‍ കാണാതായ 3 മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചിയാണ് 11ാം ദിവസവും തുടരുന്നത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തിരച്ചില്‍ നടത്തുന്നുണ്ട്. നീണ്ടകരയില്‍ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്.

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് വി മുരളീധരൻ എം.എൽ.എ

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് വി മുരളീധരൻ എം.എൽ.എ

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകളിൽ വി മുരളീധരൻ എം.എൽ.എ സന്ദർശനം നടത്തി. മുതലപ്പൊഴിയിലെത്തിയ അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് അഞ്ചുതെങ്ങ് സെന്റ് പെറ്റേഴ്സ് ഫെറോന ദേവാലയത്തിൽ എത്തിയ അദ്ദേഹം ഇടവക വികാരി ഫാദർ സന്തോഷുമായി നിലവിലെ സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞു.

മുതലപ്പൊഴിയുടെ അശാസ്ത്രീയതയ്ക്ക് നാളിതുവരെയും പരിഹാരം കാണുവാൻ കഴിയാത്തത് അപകടങ്ങൾ തുടർക്കഥയാകുന്നതിന് പ്രധാന കാരണമാകുന്നെന്നും, സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലും, അഴിമുഖത്തും ഹാർബറിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലേയും മെല്ലെപ്പോക്കുകൾ പൊഴിമുഖത്ത് അപകടത്തിൽപ്പെടുന്നവരുടെ ജീവനെടുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിലും, സംസ്ഥാന നിയമസഭയിലും ഈ വിഷങ്ങളിന്മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം ഇടവക വികാരിക്ക് ഉറപ്പ് നൽകി.

തുടർന്ന് കൊച്ചുമേത്തൻ കടവ് സ്വദേശികളായ ഫ്രീമോന്റെയും ഷിജിന്റെയും വീടുകളിലെത്തി കുടുംബത്തെ ആശ്വാശിപ്പിച്ചു. കാണാതായി പത്ത് ദിവസങ്ങൾ കഴിയുമ്പോഴും ഷിജിനെ കണ്ടെത്താൻ കഴിയാത്തതിലുള്ള കുടുംമ്പത്തിന്റ കണ്ണുനീരിന് പരിഹാരം കാണുവാൻ തെരച്ചിൽ നടപടികൾ കൂടുതൽ ഊർജ്ജിതമാക്കുവാനുള്ള നടപടികൾക്ക് വകുപ്പ് തലത്തിൽ ഇടപെടൽ നടത്തുമെന്നും ഷിജിന്റെ ഭാര്യ സ്റ്റിജിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള സർക്കാർ ജോലിക്ക് വേണ്ടിയും, ഷിജിന്റെ മൂത്ത കുട്ടിയുടെ ചികിത്സകൾക്ക് സൗജന്യ ചികിത്സ ഒരുക്കുവാനായ് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകി.

സന്ദർശനത്തിൽ നോർത്ത് ജില്ല പ്രസിഡന്റ് എസ് ആർ റെജികുമാർ, മണ്ഡലം പ്രസിഡന്റ്മാരായ പൂവണത്തുംമൂട് ബിജു, വിജീഷ്, അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ജില്ല സെക്രട്ടറി എൻ എസ് സജു, വർക്കല മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, മുൻ എൻഡിഎ സ്ഥാനാർത്ഥി ബി എസ് അനൂപ്, ജില്ല സെക്രട്ടറി സൗമ്യ എസ്, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് പത്മനാഭൻ, അഭിജിത്ത്, കടയ്ക്കാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രഡിഡന്റ് ഓമി ഏലാപ്പുറം, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജോസഫ് ജെ, വൈസ് പ്രഡിഡന്റ് ലോറൻസ് റോബർട്ട്, യുവമോർച്ച ജില്ല സെക്രട്ടറി ചന്ദു ചന്ദ്രൻ, ബൂത്ത്‌ കമ്മറ്റി ഭാരവാഹികളായ രാജു വി, സുനിൽകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

സർക്കാർ ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ തന്നെ ആദ്യം ആലപിക്കണം; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കി

സർക്കാർ ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ തന്നെ ആദ്യം ആലപിക്കണം; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ തന്നെ ആദ്യം ആലപിക്കണമെന്ന് നിർബന്ധമാക്കിക്കൊണ്ടുള്ള പ്രമേയം തമിഴ്‌നാട് നിയമസഭ ഐക്യകണ്ഠേന പാസാക്കി. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിന് തൊട്ടുമുമ്പ് ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാരിന്റെ ഈ നീക്കം. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ എല്ലാ പാർട്ടികളും നിയമസഭയിൽ ഒറ്റക്കെട്ടായി പിന്തുണച്ചു.

തമിഴ്‌നാടിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ അവകാശങ്ങളിൽ തമിഴക വെട്രി കഴകം സർക്കാർ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. തമിഴ് എന്നത് ഒരു ഭാഷ മാത്രമല്ല, അത് ഞങ്ങളുടെ ജീവനും വികാരവുമാണ്. സ്വന്തം മാതൃഭാഷ ഒരാളുടെ അമ്മയെപ്പോലെ തന്നെ പരിശുദ്ധമാണ്. തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനോ ഐക്യത്തിനോ എതിരല്ല; മറിച്ച് വൈവിധ്യത്തിൽ ഏകത്വം എന്ന ഇന്ത്യൻ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നതാണ്” -മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

പാസാക്കിയ പ്രമേയപ്രകാരം, തമിഴ്‌നാട്ടിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ സംഘടിപ്പിക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളുടെയും തുടക്കത്തിൽ തന്നെ തമിഴ് തായ് വാഴ്ത്ത് നിർബന്ധമായും ആലപിച്ചിരിക്കണം. 1891-ൽ മനോന്മണീയം സുന്ദരനാർ എഴുതിയ ‘മനോന്മണീയം’ എന്ന നാടകത്തിൽ നിന്നാണ് തമിഴ് തായ് വാഴ്ത്ത് സ്വീകരിച്ചിരിക്കുന്നത്. 1970 നവംബർ 23 മുതലാണ് ഇത് സർക്കാർ ചടങ്ങുകളിൽ ആദ്യ ഗാനമായി ആലപിച്ചുതുടങ്ങിയത്. 2021 ഡിസംബർ 12-ന് തമിഴ്‌നാട് സർക്കാർ ഇതിനെ ഔദ്യോഗിക സംസ്ഥാന ഗാനമായി അംഗീകരിച്ചു.

പ്രമേയം ഐക്യകണ്ഠേന പാസായതായി സ്പീക്കർ ജെസിഡി. പ്രഭാകർ പ്രഖ്യാപിച്ചു. നിയമസഭ പാസാക്കിയ ഈ പ്രമേയം നടപ്പിലാക്കാൻ ആരുടെയും പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സഭയിലെ മുഖ്യമന്ത്രിയുടെ ശബ്ദം സമഗ്ര തമിഴ് ജനതയുടെയും വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.