by Midhun HP News | Apr 2, 2026 | Latest News, കേരളം
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം നോളേഡ്ജ് സെന്ററിൽ സൗജന്യ എ ആർ അപ്ലിക്കേഷൻ ഡെവലപ്പ്മെന്റ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 4ന് രാവിലെ 10 മണി മുതൽ 12 മണി വരെയാണ് ക്ലാസ്. ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ പ്രോമ്റ്റ് എഞ്ചിനീയറിങ് വർക്ക്ഷോപ്പും ഉണ്ടായിരിക്കും.
സീറ്റുകൾ പരിമിതമാണ്. കൂടുതൽ വിവരങ്ങൾ, രജിസ്ട്രേഷൻ എന്നിവയ്ക്കായി 6282841772, 0481 2304031 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാനായി താഴെ ക്ലിക്ക് ചെയ്യുക.
https://forms.gle/YH8ictceHsTNYwwz5


by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധ സേനാ വിഭാഗമായ സശസ്ത്ര സീമ ബല്ലി (SSB) ട്രേഡ്സ്മാൻ & ഡ്രൈവർ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 827 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 21,700–69,100 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20.
തസ്തിക – ഒഴിവുകൾ
കോൺസ്റ്റബിൾ (വെറ്ററിനറി) – 34
കോൺസ്റ്റബിൾ (ഡ്രൈവർ – പുരുഷന്മാർക്ക് മാത്രം) – 553
കോൺസ്റ്റബിൾ (ഗാർഡണർ) – 41
കോൺസ്റ്റബിൾ (വാട്ടർ കാരിയർ) – 5
കോൺസ്റ്റബിൾ (കോബ്ലർ) – 25
കോൺസ്റ്റബിൾ (ടെയ്ലർ) – 41
കോൺസ്റ്റബിൾ (വാഷർമാൻ) – 74
കോൺസ്റ്റബിൾ (ബാർബർ) – 43
കോൺസ്റ്റബിൾ (വെയിറ്റർ) – 3
കോൺസ്റ്റബിൾ (കാർപെന്റർ) – 7
കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി) – 1
ആകെ ഒഴിവുകൾ: 827
വിദ്യാഭ്യാസ യോഗ്യത
കോൺസ്റ്റബിൾ (വെറ്ററിനറി):
10ാം ക്ലാസ് സയൻസ് വിഷയത്തോടെ പാസ് ആയിരിക്കണം. അംഗീകൃത വെറ്ററിനറി ആശുപത്രിയിൽ വിവിധ മൃഗങ്ങളുടെ ചികിത്സയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം വേണം.
കോൺസ്റ്റബിൾ (ഡ്രൈവർ – പുരുഷന്മാർക്ക് മാത്രം):
10ാം ക്ലാസ് പാസ് ആയിരിക്കണം. കൂടാതെ ഹെവി വാഹന ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്.
കോൺസ്റ്റബിൾ (കാർപെന്റർ):
10ാം ക്ലാസ് പാസ്. കൂടാതെ:
2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ
1 വർഷം ITI സർട്ടിഫിക്കറ്റ് + 1 വർഷം പ്രവൃത്തി പരിചയം, അല്ലെങ്കിൽ
2 വർഷം ITI ഡിപ്ലോമ
ട്രേഡ് ടെസ്റ്റ് യോഗ്യത നിർബന്ധമാണ്.
കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി):
10ാം ക്ലാസ് പാസ് ആയിരിക്കണം. സെന്റ് ജോൺസ് ആംബുലൻസ് ഓർഗനൈസേഷൻ അല്ലെങ്കിൽ റെഡ് കുരിശ് സൊസൈറ്റി ഓഫ് ഇന്ത്യ നൽകുന്ന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
കൂടാതെ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച കുറഞ്ഞത് 50 ബെഡ് ആശുപത്രിയിൽ നഴ്സിങ് ഓർഡർലി ആയി 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
കോൺസ്റ്റബിൾ (ഗാർഡണർ, വാട്ടർ കാരിയർ, കോബ്ലർ, ടെയ്ലർ, വാഷർമാൻ, ബാർബർ, വെയിറ്റർ):
മെട്രിക്കുലേഷൻ (10ാം ക്ലാസ്) അല്ലെങ്കിൽ തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്:
ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ പ്രവൃത്തി പരിചയം
1 വർഷം ITI/വൊക്കേഷണൽ സർട്ടിഫിക്കറ്റ് + 1 വർഷം പ്രവൃത്തി പരിചയം
2 വർഷം ITI ഡിപ്ലോമ
ട്രേഡ് ടെസ്റ്റ് വിജയിക്കണം. മൾട്ടി-സ്കിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
https://ssb.gov.in/
by Midhun HP News | Apr 2, 2026 | Latest News, കായികം, ദേശീയ വാർത്ത
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീല ജേഴ്‌സി വീണ്ടുമണിഞ്ഞ് ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കർ. 2011ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ 15-ാം വാർഷികത്തോട് അനുബന്ധിച്ചാണ് സച്ചിൻ വീണ്ടും നീല കുപ്പായം അണിഞ്ഞത്. ഏറെ വർഷങ്ങളായി ലോകകപ്പ് വിജയത്തിനായി കാത്തിരുന്ന ഇന്ത്യൻ ടീമിന് സ്വന്തം നാട്ടിൽ തന്നെ ആ സ്വപ്നം സാക്ഷാത്കരിക്കാനായത് ആരാധകർ ഇപ്പോഴും മറന്നിട്ടില്ല.
ഇന്ത്യൻ ജേഴ്സിയണിഞ്ഞു സച്ചിൻ ഗ്രൗണ്ടിലേക്ക് നടന്ന വന്ന് പിച്ചിൽ തൊട്ട് വണങ്ങുകയും അതിന് ശേഷം ക്രീസിൽ ബാറ്റ് ചെയ്യാൻ തുടങ്ങുന്നതാണ് വിഡിയോയിൽ ഉള്ളത്.
”ആദ്യ പന്ത് എപ്പോഴും എന്റെ ഹൃദയമിടിപ്പ് കൂട്ടും. അന്നത്തെ രാത്രിയിൽ ആ ഫീലിങ് അവസാനിച്ചതേയില്ല. ഞങ്ങൾ ഒരു കൂട്ടം യുവാക്കൾ അന്ന് ഒരുമിച്ചു. ഒരൊറ്റ ലക്ഷ്യത്തിനായി. ഇന്ത്യയ്ക്കായി ലോകകപ്പ് വിജയിക്കുക എന്നതായിരുന്നു ആ ലക്ഷ്യം. ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും, പ്രത്യേകിച്ച് ആരാധകർക്കും നന്ദി. ജയ്ഹിന്ദ് ” എന്നാണ് സച്ചിൻ വിഡിയോ പങ്ക് വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്വന്തം കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്ന സച്ചിൻ ടെണ്ടുൽക്കർക്ക് ഈ ലോകകപ്പ് വിജയത്തിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. നിരവധി ലോകകപ്പുകളിൽ ഇന്ത്യയ്ക്കായി താരം കളത്തിലിറങ്ങി എങ്കിലും ട്രോഫി നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2011ലെ ഇന്ത്യൻ ലോകകകപ്പ് ടീമിന്റെ ഭാഗമാകാനും മികച്ച പ്രകടനം നടത്തി തന്റെ സ്വപ്നം സഫലമാക്കാനും സച്ചിൻ കഴിഞ്ഞിരുന്നു.


by Midhun HP News | Apr 2, 2026 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) രണ്ട് യുവാക്കളെ കിളിമാനൂർപോലീസ്ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തു. കുറുപുഴ ഇളവട്ടം ഇർഫാൻ മൻസിലിൽ എൻ. ഇർഫാൻ (26), പറണ്ടോട് തെക്കുംകര ശരത് വിലാസത്തിൽ എസ്. ശ്യാം (24) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
പ്രതികളിൽ നിന്ന് 2.5 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. എറണാകുളത്ത് നിന്ന് ലഹരിവസ്തു വാങ്ങി കാറിൽ നെടുമങ്ങാടേക്ക് വരുന്ന വഴിയാണ് ഇവർ പോലീസ് വലയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റൂറൽ ഡാൻസാഫ് (DANSAF) സംഘവും കിളിമാനൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കിളിമാനൂർ സി.എച്ച്.ഒ എ. നിസാർ, എസ്.ഐ വി.എസ്. ജോയി, ഡാൻസാഫ് സംഘം എസ്.ഐമാരായ എഫ്. ഫയാസ്, ബി.പി. രാജീവൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


by Midhun HP News | Apr 2, 2026 | Latest News, കേരളം
ഡല്‍ഹി: സഭാ നടപടികള്‍ക്കിടെ ലോക്‌സഭയ്ക്കുള്ളില്‍ മന്ത്രിമാരും അംഗങ്ങളും തമ്മില്‍ ദീര്‍ഘനേരം സംസാരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സ്പീക്കര്‍ ഓം ബിര്‍ല. സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഭാവിയില്‍ അത്തരക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തുമെന്നും ഓം ബിര്‍ല പറഞ്ഞു.
ഉച്ചയ്ക്ക് 12 മണിക്ക് ‘സീറോ അവര്‍’ ആരംഭിച്ച ഉടനെയാണ് സ്പീക്കര്‍ തന്റെ അതൃപ്തി അറിയിച്ചത്. സഭ നടപടികള്‍ പുരോഗമിക്കുമ്പോള്‍ മന്ത്രിമാരും അംഗങ്ങളും തമ്മില്‍ അരമണിക്കൂറോളം നേരം പരസ്പരം സംസാരിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സ്പീക്കര്‍ പറഞ്ഞു. ഹ്രസ്വവും പ്രധാനപ്പെട്ടതുമായ സംഭാഷണങ്ങള്‍ സഭയ്ക്കുള്ളില്‍ അനുവദനീയമാണെന്നും എന്നാല്‍ ദീര്‍ഘനേരം സഭയ്ക്കുള്ളില്‍ സംസാരിക്കരുതെന്നു അദ്ദേഹം പറഞ്ഞു.
ദീര്‍ഘനേരം സഭയ്ക്കുള്ളില്‍ സംസാരിക്കുന്നവരടെ പേര് ഇനി മുതല്‍ പരസ്യമായി പറയേണ്ടി വരുമെന്നും സഭയുടെ അന്തസ്സ് കാത്ത്‌സൂക്ഷിക്കേണ്ടത് പ്രധാനമാണെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ ഒരു അംഗത്തിന്റെ പേര് സഭയില്‍ വിളിച്ചു പറയുന്നത് ആ അംഗത്തിനുള്ള താക്കീതായാണ് കണക്കാക്കുന്നത്. നേരത്തെ ചോദ്യോത്തരവേളയില്‍ സ്പീക്കറുടെ കസേരയ്ക്ക് പുറംതിരിഞ്ഞുനിന്ന് സഹപ്രവര്‍ത്തകനോട് സംസാരിച്ച സ്വതന്ത്ര എംപി പപ്പു യാദവിനെയും സ്പീക്കര്‍ ശാസിച്ചു. അദ്ദേഹത്തെപ്പോലെയുള്ള മുതിര്‍ന്ന അംഗങ്ങളില്‍ നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകരുതെന്ന് ഓം ബിര്‍ള ഓര്‍മ്മിപ്പിച്ചു.


by Midhun HP News | Apr 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. എസ്ഡിപിഐ നേതാക്കളോടോ സംഘടനയോടോ വോട്ട് വേണമെന്ന് പറയില്ല. ഇത്തരം സംഘടനകളിലുള്ളവരെ രാഷ്ട്ര വിരുദ്ധരെന്ന് ചാപ്പകുത്തുന്നത് ശരിയല്ല. അഭിമന്യു പ്രശ്‌നം ഇപ്പോള്‍ ഉന്നയിക്കുന്നത് എസ്ഡിപിഐയുമായി സിപിഎം മുന്നണിയുണ്ടാക്കിയിരിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനാണെന്നും എ കെ ബാലന്‍ പറഞ്ഞു.
എസ്ഡിപിഐയുമായി ഒരു മുന്നണിയും ഉണ്ടാക്കിയിട്ടില്ല. മുന്നണി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ കൃത്യമായി പ്രതിരോധിച്ച് പറയും. മുന്നണിയില്ലാത്തതിനാല്‍ അവരെ പ്രതിരോധിക്കേണ്ട കാര്യമില്ല. കുഞ്ഞാലി കൊലപാതകക്കേസില്‍ പ്രതിയായിരുന്നില്ലേ ആര്യാടന്‍ മുഹമ്മദ്. ആ ആര്യാടന് ഞങ്ങള്‍ വോട്ടു കുത്തിയില്ലേ, അതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങളുമായി രാഷ്ട്രീയം ഉണ്ടാക്കിയാല്‍ അസ്സലായി രാഷ്ട്രീയം പറയും. ഇപ്പോള്‍ എസ്ഡിപിഐയുമായി ഒരു മുന്നണിയോ അഡ്ജസ്റ്റ്‌മെന്റോ ഇല്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
എസ്ഡിപിഐയുമായി ഒരു ധാരണയോ, എഗ്രിമെന്റോ, സംഭാഷണമോ നടത്തിയിട്ടില്ല. ആദ്യം മുതലേ പറഞ്ഞ നിലപാടിലാണ് സിപിഎം ഉറച്ചു നില്‍ക്കുന്നത്. എന്നാല്‍ ഇത്തരം സംഘടനകളിലുള്ള ജനങ്ങളെയെല്ലാം കംപാര്‍ട്ടുമെന്റലൈസ് ചെയ്ത്, അവരെല്ലാം രാജ്യശത്രുക്കളാണ്, ഭരണഘടനയ്ക്ക് എതിരാണ് എന്നൊന്നും സിപിഎം ചാപ്പ കുത്തില്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. അത്തരം സംഘടനകളില്‍ വിശ്വസിക്കുന്നവരെ ശുദ്ധീകരിക്കാനുള്ള വേദി കൂടിയാണ് തെരഞ്ഞെടുപ്പ്. ഇലക്ഷന്റെ ഘട്ടത്തില്‍ ഞങ്ങളുടെ ആശയങ്ങള്‍ എല്ലാ വിഭാഗത്തോടും പറയുന്നതോടൊപ്പം, ഇത്തരം ആശയങ്ങള്‍ തലയ്ക്ക് കേറിയിട്ടുള്ളവരോടും പറയും.
ആ പ്രക്രിയ ഞങ്ങള്‍ ഇനിയും നിര്‍വഹിക്കുക തന്നെ ചെയ്യും. ഒരു പാര്‍ട്ടി സംഘടനയോടോ, നേതാകക്‌ളോ പറയില്ല, പക്ഷെ അതിലെ ജനങ്ങളോട് പറയും. തെറ്റായി ചിന്തിപ്പിക്കുന്ന ലീഡര്‍ഷിപ്പിനെതിരായി മതനിരപേക്ഷമായി ചിന്തിപ്പിക്കാനുള്ള ബാധ്യത കൂടി ഞങ്ങള്‍ക്കുണ്ട്. അതിന്റെ വേദിയാണ് തെരഞ്ഞെടുപ്പ്. അതില്‍ ഇത്തരത്തിലുള്ള ജനങ്ങളോടും വോട്ടു ചോദിക്കും. അത് അവരെ നന്നാക്കാനാണെന്നും എ കെ ബാലന്‍ പറഞ്ഞു. എസ്ഡിപിഐ വോട്ടു വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് എ കെ ബാലന്റെ പ്രതികരണം.


Recent Comments