ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീമഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 18 മുതൽ

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീമഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 18 മുതൽ

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീമഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 18 മുതൽ 26 വരെ നടക്കും

ഒന്നാം ദിവസം രാത്രി നടക്കുന്ന തൃക്കൊടിയേറ്റോടെ ഉത്സവത്തിന് തുടക്കമാകും. രണ്ടാം ദിവസം രാവിലെ എട്ടുമണിക്ക് പാൽപ്പായസം പൊങ്കാല, 9. 30ന് കാപ്പി സദ്യ,
മൂന്നാം ദിവസം രാത്രി ഏഴുമണിക്ക് വേണി ഭജൻസിന്റെ സ്വര ജപലഹരി,
നാലാം ദിവസം രാത്രി ഏഴിന് കരോക്കെ ഗാനമേള,
അഞ്ചാം ദിവസം രാവിലെ 10. 30 ന് ഉത്സവ ബലി ഉത്സവദർശനം,
ആറാം ദിവസം രാത്രി ഏഴിന് അക്ഷയ എസ് അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്,
ഏഴാം ദിവസം രാത്രി 7. 30ന് ആവണീശ്വരം കലാസമിതി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി,
എട്ടാം ദിവസം രാത്രി ഏഴിന് ശിവധ്വനി അവതരിപ്പിക്കുന്ന തിരുവാതിര, രാത്രി 9 30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്
ഒമ്പതാം ദിവസം രാവിലെ എട്ടിന് ആറാട്ട് ബലി തുടർന്ന് തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും.

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്, അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി; ക്രമീകരണം ഇങ്ങനെ

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്, അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന് നടക്കും. ഭക്തലക്ഷങ്ങള്‍ എത്തുന്ന മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഇത് സംബന്ധിച്ച റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഡിപ്പോകളുടെ ബസുകള്‍ ലൈന്‍ അപ്പും പാര്‍ക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഭക്തര്‍ക്ക് ഈ സ്ഥലങ്ങളില്‍ എത്തി യാത്ര ചെയ്യാം.

പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് മുതല്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും. ഉള്ളൂര്‍, ശ്രീകാര്യം, എം സി റോഡ്, പേരൂര്‍ക്കട എന്നീ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ വികാസ് ഭവനില്‍ നിന്ന് ഗവ.ലോ കോളേജ്, ബാര്‍ട്ടന്‍ഹില്‍ സ്‌കൂള്‍ ഗ്രൗണ്ട്, പാറ്റൂര്‍, വഞ്ചിയൂര്‍, ഉപ്പിടാംമൂട് പാലം, ഫോര്‍ട്ട് സ്‌കൂള്‍, എസ്.പി ഫോര്‍ട്ട് ആശുപത്രി, വാഴപ്പള്ളി ജംഗ്ഷന്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവര്‍ ബ്രിഡ്ജ് വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് ലൈന്‍ അപ്പ് ചെയ്യുന്നതും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളെ ഈസ്റ്റ് ഫോര്‍ട്ട് നോര്‍ത്ത് സ്റ്റാന്റില്‍ നിന്നും കയറ്റി സര്‍വീസ് നടത്തുന്നതുമാണ്. വികാസ് ഭവന്‍, ഫോര്‍ട്ട് സ്‌കൂള്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ പാര്‍ക്കിംഗിന്റെയും ലൈനപ്പിന്റെയും ക്രമീകരണത്തിനായി ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

നെയ്യാറ്റിന്‍കര, നേമം ഭാഗത്തേക്കുള്ള ബസുകള്‍ കരമന – പി.ആര്‍.എസ് ഹോസ്പിറ്റല്‍ -കിള്ളിപ്പാലം റൗണ്ട് കറങ്ങി നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റി കരമന, നെയ്യാറ്റിന്‍കര ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തും. കരമന, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളില്‍ നിന്നും വരുന്ന 15 ഓളം ബസുകള്‍ കൈമനം, കരുമം റോഡ് വഴി കാലടി സ്‌കൂള്‍ മുതല്‍ മരുതൂര്‍ക്കടവ് പാലം വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് ലൈന്‍അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി തിരികെ ഈ റൂട്ട് വഴി മുന്‍ വര്‍ഷങ്ങളിലേതുപോലെ സര്‍വീസ് നടത്തുന്നതാണ്. മരുതൂര്‍ക്കടവില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.

മലയിന്‍കീഴ് – കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകള്‍ ബേക്കറി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് ലൈന്‍ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി മലയിന്‍കീഴ്, കാട്ടാക്കട ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതാണ്. ബേക്കറി ജംഗ്ഷനില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.

വിഴിഞ്ഞം, തിരുവല്ലം ഭാഗത്ത് നിന്നുള്ള ബസുകള്‍ തിരുവല്ലത്തു നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി ബൈപ്പാസ് പരുത്തിക്കുഴി തിരിഞ്ഞു സര്‍വീസ് റോഡ് വഴി ആര്യന്‍കുഴി റോഡിലൂടെ കമലേശ്വരം സ്‌കൂളിനടുത്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പായി ലൈന്‍ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി അമ്പലത്തറ, തിരുവല്ലം, വിഴിഞ്ഞം ഭാഗത്തേക്ക് വണ്‍വേ ആയി മുന്‍ വര്‍ഷത്തെ പോലെ സര്‍വീസ് നടത്തുന്നതാണ്. കമലേശ്വരം സ്‌കൂള്‍ കേന്ദ്രീകരിച്ച് ഇതിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ കൃത്യമായി വന്നുപോകുന്നതിനുള്ള സംവിധാനം മുന്‍ വര്‍ഷത്തെ പോലെ ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പാളയം ജംഗ്ഷന്‍ മുതല്‍ പനവിള ജംഗ്ഷന്‍ വരെ ലൈന്‍ അപ്പ് ചെയ്യും. പൊങ്കാല നിവേദ്യത്തിനു ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ തിരക്കനുസരിച്ച് പനവിള നിന്നും തിരു. സെന്‍ട്രല്‍ യൂണിറ്റിലേക്ക് ബസുകള്‍ കടത്തിവിട്ട് സര്‍വീസ് ക്രമീകരിക്കുന്നതാണ്. മോഡല്‍ സ്‌കൂള്‍ ജംഗ്ഷനിലും തമ്പാനൂര്‍ ബസ് സ്റ്റാന്റിലും ഇതിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.

സ്റ്റാച്യുവില്‍ നിന്നും കിഴക്കേകോട്ടയിലേക്ക് വരുന്ന ബസുകള്‍ എസ്എംവി സ്‌കൂള്‍ വരെ ബസ് പാര്‍ക്ക് ചെയ്ത് പൊങ്കാല നിവേദ്യത്തിനു ശേഷം കിഴക്കേകോട്ടയില്‍ എത്തി യാത്രക്കാരെ കയറ്റി മുന്‍ വര്‍ഷത്തെ പോലെ സര്‍വീസ് നടത്തുന്നതാണ്. പാര്‍ക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന ഏഴ് സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങളെ തിരികെ കൊണ്ടു പോകുന്നതിനും കെഎസ്ആര്‍ടിസി ബസ് പാര്‍ക്ക് ചെയ്യുന്നതിനും വേണ്ടി സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് കര്‍ശനമായി ഒഴിവാക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.

ഉത്സവം തുടങ്ങുന്ന ഫെബ്രുവരി 23 മുതല്‍ ഉത്സവ ദിവസങ്ങളില്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെക്കെത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആറ്റുകാല്‍ ക്ഷേത്ര നടയില്‍ ഉത്സവം അവസാനിക്കുന്നതുവരെ പ്രത്യേക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും പ്രവര്‍ത്തിക്കും.

പ്രണയദിനമായ ഇന്ന് സപ്ലൈകോയുടെ ‘മധുര സമ്മാനം’; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ

പ്രണയദിനമായ ഇന്ന് സപ്ലൈകോയുടെ ‘മധുര സമ്മാനം’; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ

തിരുവനന്തപുരം: വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഓഫറുമായി സപ്ലൈകോ . വാലന്റൈന്‍സ് ഡേ ദിവസമായ ഇന്ന് (ശനിയാഴ്ച) സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി പതിനാലിന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.

നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് വാങ്ങിക്കുന്ന സബ്‌സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. ഈ ഓഫര്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല. ഫെബ്രുവരി 28 വരെ വന്‍വിലക്കുറവില്‍ പഞ്ചസാര വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്. അതേസമയം സപ്ലൈകോയുടെ ശബരി സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 289 രൂപയാക്കി കുറച്ചു. ഇതിന് പുറമെ സപ്ലൈകോ വഴി വില്‍പന നടക്കുന്ന ശബരി നോണ്‍ സബ്‌സിഡി വെളിച്ചെണ്ണയുടെ വില 329ല്‍ നിന്ന് 309ലേക്കും കുറച്ചിട്ടുണ്ട്.

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

ഹൃദയത്തില്‍ അടച്ചു പൂട്ടി സൂക്ഷിച്ചിരുന്ന പല പ്രണയങ്ങളും പുറംലോകം കാണുന്ന ദിനമാണ് ഫെബ്രുവരി 14. പുറത്തേക്ക് ചാടി പുറപ്പെടുന്നതിന് മുന്‍പ് ഡ്രസിന്റെ നിറം ഒന്നു കൂടി കണ്ണാടിയില്‍ നോക്കി ഉറപ്പിക്കും. പ്രണയത്തിന്റെ ചുവന്ന ലൈറ്റ് കത്തിക്കാന്‍ റോസാപ്പൂക്കളും ചോക്ലേറ്റും റെഡി. ഹാപ്പി വാലന്റൈന്‍സ് ഡേ… പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം.

ഫെബ്രുവരി ഏഴ് തുടങ്ങുന്ന റോസ് ഡേ മുതല്‍ കിസ് ഡേ വരെ നീണ്ടു കിടക്കുന്ന ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് ശേഷമാണ് വാലന്റൈന്‍സ് ഡേ. ഓരോ വര്‍ഷവും വാലന്റൈന്‍ വീക്ക് വ്യത്യസ്തമാക്കിയും കളര്‍ഫുള്‍ ആക്കിയും കാമിതാക്കള്‍ ആ ദിനങ്ങള്‍ മധുരമുള്ളതാക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വാലന്റൈന്‍സ് ഡേ ഈ കാണുന്ന പൊലിമയില്‍ ആഘോഷിക്കാന്‍ തുടങ്ങിയട്ട് ഒരുപാടൊന്നും ആയിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്.

വാലന്റൈന്‍സ് ഡേ ചരിത്രം

വാലന്റൈന്‍സ് ഡേയുടെ ഉത്ഭവത്തെ കുറിച്ച് പല കഥകളുമുണ്ട്. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് റോമന്‍ ആഘോഷമായ ലൂപര്‍കാലിയയുമായി ബന്ധപ്പെട്ടാണ്. വസന്തത്തിന്റെ വരവിനെ അടയാളപ്പെടുത്താന്‍ ഫെബ്രുവരിയുടെ മധ്യകാലത്താണ് ലൂപര്‍കാലിയ ആഘോഷിക്കുന്നത്. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ജോടിയായി എത്തുന്ന വിശേഷ ചടങ്ങും ഈ ആഘോഷവുമായി ബന്ധപ്പെട്ടു നടന്നിരുന്നു. പിന്നീട് അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ആഘോഷം ക്രൈസ്തവ ആഘോഷമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പോപ്പ് ഗെലാസിയസ് ഒന്നാമന്‍ ഫെബ്രുവരി 14 സെന്റ്-വാലന്റൈന്‍സ് ദിനം ആയി പ്രഖ്യാപിച്ചു. എന്നാല്‍ അതിനും ഏറെക്കാലത്തിന് ശേഷമാണ് അത് പ്രണയവുമായി ബന്ധപ്പെട്ട ദിനമായി മാറിയത്.

ആരാണ് സെന്റ് വാലന്റൈന്‍?

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍, പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തില്‍ ആയി.

ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ വിധിച്ചു. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ”ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയതെന്നും പറയുന്നു. 14-ാം നൂറ്റാണ്ട് മുതലാണ് വാലന്റൈന്‍സ് ദിനം പ്രണയ ദിനമായി ആഘോഷിച്ചു തുടങ്ങിയത്.

പ്രണയത്തിന്റെ ചിഹ്നം

റോമന്‍ പുരാണങ്ങള്‍ പ്രകാരം പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെ ദേവതയായ വീനസിന്റെ മകന്‍ ക്യുപിഡിനെ പ്രണയത്തിന്റെ മാലാഖയായി വിശ്വസിച്ചിരുന്നു. അവന്റെ അമ്പും വില്ലും ഹൃദയങ്ങളെ തുളച്ചുകയറുന്നതും പ്രണയം നിറയ്ക്കുന്നതിന്റെയും പ്രതീകമായി. കാലക്രമേണ ക്യുപിഡ് വാലന്റൈന്‍സ് ദിനത്തിന്റെ ഒരു ജനപ്രിയ ചിഹ്നമായി മാറി.

ചോസറിന്റെ കവിത

14ാം നൂറ്റാണ്ടില്‍ കവി ജെഫ്രി ചോസര്‍ എഴുതിയ ‘പാര്‍ലമെന്റ് ഓഫ് ഫോള്‍സ്’ എന്ന കവിതയിലാണ് ആദ്യമായി പ്രണയിക്കുന്നവര്‍ക്കുവേണ്ടി ഒരു ദിനം, വാലന്റൈന്‍സ് ഡേ എന്ന ആശയം ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. വസന്തകാലം തുടങ്ങിയപ്പോള്‍ തങ്ങളുടെ ഇണകളെ കണ്ടെത്താന്‍ സെയിന്റ് വാലന്റൈന്‍സ് ഡേയില്‍ ഒരു കൂട്ടം പക്ഷികള്‍ ഒത്തുചേര്‍ന്നതിനെക്കുറിച്ച് ചോസര്‍ കവിതയില്‍ പറയുന്നുണ്ട്.

ഒറ്റയടിക്ക് 2000 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,16,000ലേക്ക്

ഒറ്റയടിക്ക് 2000 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,16,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് വീണ്ടും 1,15,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് വര്‍ധിച്ചത്. 1,15,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് വര്‍ധിച്ചത്. 14,460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രണ്ടു തവണകളായി പവന് 2400 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും ഇടിവിന്റെ പാതയിലായിരുന്നു. എന്നാല്‍ ഇന്ന് വില തിരിച്ചുകയറുന്ന കാഴ്ചയാണ് ദൃശ്യമായത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്.

ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ ആശുപത്രിയ്ക്കും കൈമാറി. ആലിന്‍ ഷെറിന്റെ സംസ്‌കാരം നാളെ മല്ലപ്പള്ളിയില്‍ നടക്കും.

പൊലീസും ജനങ്ങളും നന്നായി സഹായിച്ചതു കൊണ്ട്് കുറഞ്ഞ സമയത്തിനുള്ളില്‍ ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്താനായതായി ആംബുലന്‍സിന്റെ ഡ്രൈവറായ മാള സ്വദേശി ജയ്‌നീഷ് പറഞ്ഞു. യാത്രാമധ്യേ തടസ്സങ്ങളൊന്നുമില്ലാതെ ഇവിടെ എത്താനായതിന് ജയ്‌നീഷ് ഈശ്വരന് നന്ദി പറഞ്ഞു.

കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്ന് ഇന്നലെ 7.13 ന് ആണ് ആംബുലന്‍സ് പുറപ്പെട്ടത്. കോട്ടയം വഴി എംസി റോഡിലൂടെയായിരുന്നു യാത്ര. ആംബുലന്‍സ് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയത്.വഴിയില്‍ പൊലീസ് വഴിയൊരുക്കി. മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ ജനങ്ങള്‍ സഹകരിച്ചു. ആദ്യം കിംസിലും പിന്നീട് മെഡിക്കല്‍ കോളജിലും പിന്നീട് ശ്രീചിത്രയിലും അവയവങ്ങള്‍ എത്തിച്ചു. അവസാനലക്ഷ്യസ്ഥാനമായ ശ്രീചിത്രയില്‍ എത്തിയപ്പോള്‍ യാത്ര കൃത്യം 3 മണിക്കൂര്‍ 27 മിനിറ്റാണു പിന്നിട്ടത്. 213 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധാരണ ഗതിയില്‍ അഞ്ചര മണിക്കൂറെങ്കിലും എടുക്കും. ഇടയ്ക്കെല്ലാം ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരാറുണ്ടെന്ന് ജയ്‌നീഷ് പറഞ്ഞു.

ആലിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നല്‍കിയത്. സംസ്ഥാനത്തു കരള്‍ സ്വീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും മെഡിക്കല്‍ കോളജിലെ 10 വയസ്സുള്ള കുട്ടിക്ക് നല്‍കും. കുഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നല്‍കുന്നത്. നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനും കൈമാറി.