ശ്രീനഗര്‍ പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചത്, അട്ടിമറിയല്ല; കാരണം അന്വേഷിക്കുന്നതായി ഡിജിപി

ശ്രീനഗര്‍ പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചത്, അട്ടിമറിയല്ല; കാരണം അന്വേഷിക്കുന്നതായി ഡിജിപി

ശ്രീനഗര്‍: നൗഗാം പൊലീസ് സ്റ്റേഷനില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ സ്‌ഫോടനം ‘യാദൃച്ഛികം’ ആണെന്നും സംഭവത്തിന് കാരണം അട്ടിമറിയല്ലെന്നും ജമ്മു കശ്മീര്‍ പൊലീസ്. ഡല്‍ഹി സ്‌ഫോടന കേസിലെ അന്വേഷണത്തിനിടെ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് നൗഗാം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ എടുക്കുന്നതിനിടെയാണ് ഭൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായതെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി നളിന്‍ പ്രഭാത് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി, കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളുടെ സാമ്പിളുകള്‍ കൂടുതല്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനയ്ക്കായി അയയ്‌ക്കേണ്ടതുണ്ട്. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധ സംഘം കഴിഞ്ഞ രണ്ട് ദിവസമായി സാമ്പിളുകള്‍ എടുത്ത് വരികയായിരുന്നു. സെന്‍സിറ്റീവ് വസ്തു എന്ന നിലയില്‍ അതീവ ജാഗ്രതയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. അതിനിടെയാണ് നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. ഇന്നലെ രാത്രി 11.20 ഓടേയാണ് പൊട്ടിത്തെറി ഉണ്ടായത്. ഈ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് മറ്റേതെങ്കിലും ഊഹാപോഹങ്ങള്‍ അനാവശ്യമാണ്. പൊട്ടിത്തെറി അബദ്ധത്തില്‍ സംഭവിച്ചതാണെന്നും നളിന്‍ പ്രഭാത് പറഞ്ഞു.

സംസ്ഥാന അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍, ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍, രണ്ട് ക്രൈം ഫോട്ടോഗ്രാഫര്‍മാര്‍, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ മരിച്ചവരിൽ ഉള്‍പ്പെടുന്നുവെന്നും ഡിജിപി പറഞ്ഞു. സംഭവത്തില്‍ 27 പൊലീസ് ഉദ്യോഗസ്ഥര്‍, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, മൂന്ന് സാധാരണക്കാര്‍ എന്നിവര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ അവര്‍ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള കെട്ടിടങ്ങളെ പോലും ബാധിച്ചതായും അദ്ദേഹം പറഞ്ഞു. സ്ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി കണ്ടെത്തിവരികയാണ്. ഈ നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രഭാത് കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റ് ഗില്‍ മടങ്ങി, ഇന്ത്യയ്ക്ക് ആശങ്ക; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലീഡ്

പരിക്കേറ്റ് ഗില്‍ മടങ്ങി, ഇന്ത്യയ്ക്ക് ആശങ്ക; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലീഡ്

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു ലീഡ്. രണ്ടാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയിലാണ്.

25 റണ്‍സുമായി രവീന്ദ്ര ജഡേജയും 1 റണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് ക്രീസില്‍.

രണ്ടാം ദിനത്തില്‍ സ്‌കോര്‍ 75ല്‍ എത്തിയപ്പോഴാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. വാഷിങ്ടന്‍ സുന്ദറാണ് മടങ്ങിയത്. താരം 82 പന്തുകള്‍ ചെറുത്ത് 29 റണ്‍സുമായി മടങ്ങി. 4 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. കഴുത്ത് വേദന കഠിനമായതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്റെ മടക്കം.

സ്‌കോര്‍ 109ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ കെഎല്‍ രാഹുലും പുറത്തായി. താരം 119 പന്തുകളില്‍ നിന്നു 39 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്. ഗില്‍ മടങ്ങിയതിനു പിന്നാലെ എത്തിയ ഋഷഭ് പന്താണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം കൂറ്റനടികളുമായി കളം വാണെങ്കിലും അധികം നീണ്ടില്ല. പന്തില്‍ 24 പത്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 27 റണ്‍സുമായി ഔട്ടായി.

ഇന്ത്യ ലീഡിലേക്ക് നീങ്ങുന്നതിനിടെ ധ്രുവ് ജുറേലും പുറത്തായി. ഉച്ച ഭക്ഷണത്തിനു ശേഷം കളി പുനരാംരഭിച്ചതിനു പിന്നാലെയാണ് ജുറേലിന്റെ മടക്കം. താരം 14 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.

പ്രോട്ടീസിനായി സിമോണ്‍ ഹാര്‍മര്‍ രണ്ട് വിക്കറ്റെടുത്തു. മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയുടെ ബൗളിങിനു പ്രോട്ടീസിനു മറുപടിയില്ലാതെ പോയി. മധ്യനിരയും വാലറ്റവും ആയുധം വച്ച് കീഴടങ്ങി. പന്തുകള്‍ കുറേയധികം ചെറുക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അതിനനുസരിച്ച് റണ്‍സ് കിട്ടിയില്ല.

31 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ റിയാന്‍ റികല്‍ട്ടന്‍ 23 റണ്‍സും മൂന്നാമന്‍ വിയാന്‍ മള്‍ഡര്‍ 24 റണ്‍സും കണ്ടെത്തി. ടോണി ഡി സോര്‍സിയും 24 റണ്‍സുമായി മടങ്ങി. കെയ്ല്‍ വരെയ്ന്‍ (16), ട്രിസ്റ്റന്‍ സ്റ്റബ്സ് (പുറത്താകാതെ 74 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ബുംറ 14 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.

കരവാരം ഗ്രാമപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥികളെ  പ്രഖ്യാപിച്ചു

കരവാരം ഗ്രാമപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കരവാരം ഗ്രാമപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

വാർഡ് പേര് എന്ന ക്രമത്തിൽ

01 കല്ലമ്പലം കെ ആർ ബേബി
02 പുതുശ്ശേരിമുക്ക്
ഹൈറുന്നിസ
03 എതുക്കാട് വിനീത ജി
04 കൊണ്ണൂറി മറിയക്കുട്ടി
05 മുടിയാട്ടുകോണം
T ആനന്ദൻ
06 തോട്ടയ്ക്കാട്
അനീഷ ശാൽ ( ആശ )
07 കണ്ണാട്ടുകോണം ശ്രീരാജ്
08 പട്ടകോണം
കെ ദിലീപ് കുമാർ
09 ഞാറക്കാട്ട് വിള
പ്രദീഷ് ആർ
10 ഇരമം സന്ധ്യ ശ്യാം രാജ്
11 വഞ്ചിയൂർ
സന്തോഷ് എസ് എൽ
12 പട്ടള കെ തുളസീധരൻ
13 പള്ളിമുക്ക്
ഗിരിജ സുഭാഷ്
14 മുല്ലശ്ശേരി സുറുമി ഷാൻ
15 മേവർക്കൽ എം ഷീല
16 പുതിയ തടം
ബീന അജിത്ത്
17 ആലംകോട് HS
ജുനൈന നസീർ
18 ചാത്തമ്പറ
മേവർക്കൽ നാസർ
19 പറക്കുളം
ജയേഷ് കടുവയിൽ
20 കരവാരം
കെ ഹരിലാൽ

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വഞ്ചിയൂർ ഡിവിഷനിൽ
ജാബിർ മൂൺ സിറ്റി
കരവാരം ഡിവിഷനിൽ
റീന ജി

1500 പേർക്ക് തൊഴിൽ; 150 കോടിയുടെ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് നാടിന് സമർപ്പിച്ചു

1500 പേർക്ക് തൊഴിൽ; 150 കോടിയുടെ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് നാടിന് സമർപ്പിച്ചു

​കൊച്ചി: കേരളത്തിന്റെ ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി അവിഗ്ന ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് പാർക്ക് അങ്കമാലിയിൽ പ്രവർത്തനം തുടങ്ങി. 150 കോടി രൂപ മുതൽമുടക്കി അങ്കമാലി പാറക്കടവ് പുളിയനത്ത് നിർമ്മിച്ച പാർക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

​പുതിയ ലോജിസ്റ്റിക്സ് പാർക്കുകൾ വരുമ്പോൾ കുടുംബശ്രീ പോലുള്ള പ്രാദേശിക കൂട്ടായ്മകൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനം ഉറപ്പാക്കാൻ സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ പ്രദേശവാസികൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി നേടാൻ കഴിയും. എല്ലാ വീട്ടിലേക്കും ഒരു തൊഴിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം.

വൻകിട വ്യവസായങ്ങൾ വരുമ്പോൾ അതിനുചുറ്റും ചെറിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. വീടിന്റെ വിസ്തീർണ്ണത്തിന്റെ 50% വരെ സംരംഭങ്ങൾക്കായി ഉപയോഗിക്കാം. ഒഴിഞ്ഞുകിടക്കുന്ന വീടാണെങ്കിൽ പൂർണ്ണമായും വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കാൻ കഴിയും. മലിനീകരണ പ്രശ്നമില്ലാത്തതിനാൽ കേരളത്തിന് അനുയോജ്യമായ ബിസിനസ് മോഡലാണ് ലോജിസ്റ്റിക്സ് പാർക്കെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

​ചെന്നൈ ആസ്ഥാനമായുള്ള അവിഗ്ന ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ സംരംഭമാണിത്. 21.35 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നതെന്ന് അവിഗ്ന ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എസ്. രാജശേഖരൻ പറഞ്ഞു. ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ പ്രമുഖ ആഗോള കമ്പനികൾ ഇതിനോടകം പാർക്കിൽ പ്രവർത്തനം ആരംഭിച്ചു. പദ്ധതി വഴി 1500 പേർക്ക് പ്രത്യക്ഷമായും 250-ലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിച്ചതായും എം.ഡി പറഞ്ഞു.

​ഉദ്ഘാടന ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ്, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവൻ എസ്. വി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആൻസി ടോണി, വാർഡ് കൗൺസിലർ രാജമ്മ, അവിഗ്ന ഡയറക്ടർമാരായ ആർ. നവീൻ മണിമാരൻ, ബിനയ് ജാ, സി.ഒ.ഒ സുബോധ് മിശ്ര എന്നിവർ പങ്കെടുത്തു.

​ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള അവിഗ്ന ഗ്രൂപ്പിന് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ് പാർക്കുകളുണ്ട്. 50 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള ഗ്രൂപ്പിന് ടെക്സ്റ്റൈൽസ്, വിദ്യാഭ്യാസം, റിയൽഎസ്റ്റേറ്റ് എന്നീ മേഖലകളിലും പങ്കാളിത്തമുണ്ട്.

കുട്ടി ഒപ്പം കിടന്നതില്‍ പ്രകോപനം; ഉപദ്രവം, അമ്മയും ആണ്‍സുഹൃത്തും പിടിയില്‍

കുട്ടി ഒപ്പം കിടന്നതില്‍ പ്രകോപനം; ഉപദ്രവം, അമ്മയും ആണ്‍സുഹൃത്തും പിടിയില്‍

കൊച്ചി: അമ്മയും സുഹൃത്തും ചേര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചെന്ന് പരാതി. എട്ടാം ക്ലാസില്‍ പഠിക്കുന്ന പന്ത്രണ്ടു വയസ്സുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്നും തുടര്‍നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി എന്ന് പൊലീസ് പറഞ്ഞു. കലൂരിലെ ഫ്‌ലാറ്റിലാണു കുട്ടിക്കൊപ്പം ഇവര്‍ താമസിച്ചിരുന്നത്. യുവതിയും ആണ്‍സുഹൃത്തും ഒരുമിച്ചു കഴിയുന്നതിനെ കുട്ടി എതിര്‍ത്തതിലുള്ള വൈരാഗ്യമാണു മര്‍ദനത്തിനു പിന്നിലെന്നും പരാതിയില്‍ പറയുന്നു. കുട്ടി അമ്മയ്‌ക്കൊപ്പം ഉറങ്ങിയതും പ്രകോപനമായി.

അമ്മയുടെ സുഹൃത്ത് കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു. തല ഭിത്തിയിലും ശുചിമുറിയുടെ വാതിലിലും ഇടിപ്പിച്ചു. അമ്മ കുട്ടിയുടെ നെഞ്ചില്‍ മാന്തി മുറിവേല്‍പിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ അച്ഛന്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ വിവരം നല്‍കുകയുമായിരുന്നു.

വീട്ടില്‍ നിന്ന് പുറത്താക്കി, അമ്മയും മകനും രണ്ട് മാസം കഴിഞ്ഞത് വിറകുപുരയില്‍

വീട്ടില്‍ നിന്ന് പുറത്താക്കി, അമ്മയും മകനും രണ്ട് മാസം കഴിഞ്ഞത് വിറകുപുരയില്‍

കൊച്ചി: കാക്കൂരില്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും വീട്ടില്‍ നിന്ന് ഇറക്കിവിട്ട അമ്മയും മകനും രണ്ട് മാസത്തിലേറെ കഴിഞ്ഞത് റബ്ബര്‍ തോട്ടത്തിലെ വിറകുപുരയില്‍. ഭിത്തിയില്ലാതെ നാല് തൂണുകളില്‍ നില്‍ക്കുന്ന വിറകുപുരയിലാണ് അമ്മയും 11 വയസുകാരനും കഴിഞ്ഞത്. കുട്ടിയും അമ്മയും വിറകുപുരയില്‍ മാസങ്ങളായി കഴിയുന്ന വിവരമറിഞ്ഞ് പൊലീസും ശിശുക്ഷേമ സമിതിയും എത്തിയതോടെയാണ് ഇരുവരെയും വീട്ടില്‍ കയറ്റിയത്.

അമ്മ ജോലി കഴിഞ്ഞ് വരുന്നതുവരെ ട്യൂഷന്‍ ക്ലാസിലോ അയല്‍പ്പക്കത്തെ വീടുകളിലോ കുട്ടി ഇരിക്കും. അമ്മ എത്തിയ ശേഷം വിറകുപുരയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഭക്ഷണം കഴിക്കും.

കുട്ടിയുടെ ബാഗില്‍ ജ്യൂസ് കുപ്പികള്‍ സ്ഥിരമായി കണ്ടതോടെ സംശയം തോന്നിയ അധ്യാപകന്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാവിലെ അമ്മ ഭക്ഷണം കഴിക്കാന്‍ നല്‍കുന്ന പണം കൊണ്ട് കുട്ടി ജ്യൂസ് വാങ്ങി കുടിക്കും. ഉച്ച ഭക്ഷണം സ്‌കൂളില്‍ നിന്നും കഴിക്കും. സംഭവം അറിഞ്ഞതോടെ അധ്യാപകര്‍ കാക്കൂരിലെ വീട്ടിലെത്തി വിവരങ്ങള്‍ മനസിലാക്കി പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവിന് യുവതിയിലുള്ള സംശയമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവം അറിഞ്ഞെത്തിയ കൂത്താട്ടുകുളം പൊലീസാണ് ഇന്നലെ രാത്രിയോടെ അമ്മയെയും കുട്ടിയെയും വീട്ടില്‍ കയറ്റുന്നത്. അമ്മയ്ക്കും കുട്ടിക്കും ആവശ്യമായ താമസ സൗകര്യവും ഭക്ഷണവും നല്‍കണമെന്നും വിറകുപുര പൊളിക്കണമെന്നും പൊലീസ് വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയില്‍ നിന്ന് ശിശുക്ഷേമ സമിതി അധികൃതരും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.