താക്കോൽ കൂട്ടം കളഞ്ഞു കിട്ടി

താക്കോൽ കൂട്ടം കളഞ്ഞു കിട്ടി

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ മാർക്കറ്റ് റോഡിൽ മേലതിൽ ബേക്കറിയുടെ മുൻവശത്ത് നിന്നുമാണ് താക്കോൽ കൂട്ടം കളഞ്ഞു കിട്ടിയത്. ഉടമസ്ഥർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
മൊബൈൽ നമ്പർ: 8943625792

രഞ്ജി ട്രോഫിയില്‍ കേരള – സൗരാഷ്ട്ര മത്സരം സമനിലയില്‍; ഒന്നാം ഇന്നിങ്‌സിന്റെ മികവില്‍ മൂന്ന് പോയിന്റ്

രഞ്ജി ട്രോഫിയില്‍ കേരള – സൗരാഷ്ട്ര മത്സരം സമനിലയില്‍; ഒന്നാം ഇന്നിങ്‌സിന്റെ മികവില്‍ മൂന്ന് പോയിന്റ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളവും സൗരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. 330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 154 റണ്‍സെടുത്ത് നില്‍ക്കെയാണ് കളി സമനിലയില്‍ പിരിഞ്ഞത്. നേരത്തെ എട്ട് വിക്കറ്റിന് 402 റണ്‍സെന്ന നിലയില്‍ സൗരാഷ്ട്ര രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ മികവില്‍ കേരളത്തിന് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് ലഭിച്ചു. സൗരാഷ്ട്ര ഒരു പോയിന്റ് നേടി.

അഞ്ച് വിക്കറ്റിന് 351 റണ്‍സെന്ന നിലയിലാണ് സൗരാഷ്ട്ര അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. ഡിക്ലറേഷന്‍ മുന്നില്‍ക്കണ്ട് അതിവേഗം സ്‌കോര്‍ ചെയ്ത സൗരാഷ്ട്ര ബാറ്റര്‍മാര്‍ എട്ട് ഓവറില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ എട്ട് വിക്കറ്റിന് 402 റണ്‍സെന്ന നിലയില്‍ സൗരാഷ്ട്ര ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതിനിടയില്‍ പ്രേരക് മങ്കാദ് 62ഉം അന്‍ഷ് ഗോസായി പത്തും ധര്‍മ്മേന്ദ്ര സിങ് ജഡേജ അഞ്ചും റണ്‍സ് നേടി പുറത്തായി. പ്രേരകിനെയും അന്‍ഷ് ഗോസായിയെയും എം ഡി നിധീഷ് പുറത്താക്കിയപ്പോള്‍ എന്‍ പി ബേസിലാണ് ധര്‍മ്മേന്ദ്ര സിങ് ജഡേജയെ പുറത്താക്കിയത്. യുവരാജ് സിങ് 12ഉം ജയ്‌ദേവ് ഉനദ്ഘട്ട് 11ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസില്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. ധര്‍മ്മേന്ദ്ര സിങ് ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് രോഹന്‍ പുറത്തായത്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും 16 റണ്‍സെടുത്ത് പുറത്തായി. ഇതിനിടയില്‍ ഓപ്പണര്‍ എ കെ ആകര്‍ഷ് പരിക്കേറ്റ് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. അഞ്ച് റണ്‍സായിരുന്നു ആകര്‍ഷ് നേടിയത്.

തുടര്‍ന്നെത്തിയ വരുണ്‍ നായനാരും അഭിഷേക് പി നായരും മികച്ച പ്രതിരോധവുമായി ഉറച്ചു നിന്നു. ഇടയ്ക്ക് മഴയെ തുടര്‍ന്ന് കളി തടസ്സപ്പെട്ടു. കളി പുനരാരംഭിച്ചപ്പോഴും മികച്ച ബാറ്റിങ് തുടര്‍ന്ന ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 റണ്‍സെടുത്ത അഭിഷേകിനെ ജഡേജയാണ് പുറത്താക്കിയത്. അഭിഷേകിന് പകരമെത്തിയ അഹ്മദ് ഇമ്രാന്‍ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഒടുവില്‍ കേരളം മൂന്ന് വിക്കറ്റിന് 154 റണ്‍സെടുത്ത് നില്‍ക്കെ കളി സമനിലയില്‍ പിരിയുകയായിരുന്നു. വരുണ്‍ നായനാര്‍ 66ഉം അഹ്മദ് ഇമ്രാന്‍ 42ഉം റണ്‍സുമായി പുറത്താകാതെ നിന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ധര്‍മ്മേന്ദ്ര സിങ് ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ – സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സ് 160, രണ്ടാം ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 402, ഡിക്ലയേഡ്. കേരളം ആദ്യ ഇന്നിങ്‌സ് 233, രണ്ടാം ഇന്നിങ്‌സ് മൂന്ന് വിക്കറ്റിന് 154

ഗുളിക രൂപത്തില്‍ എംഡിഎംഎ, ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന്; ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

ഗുളിക രൂപത്തില്‍ എംഡിഎംഎ, ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന്; ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

ആലപ്പുഴ: ഒന്നരക്കോടി രൂപയുടെ മയക്കുമരുന്നും കഞ്ചാവുമായി മൂന്നു യുവാക്കള്‍ എക്സൈസ് പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവെളി ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം പുതിയാപ്പെട്ടയില്‍ പി.എസ്. അപ്പു (29), തൃശ്ശൂര്‍ തലോര്‍ കളപ്പുരയ്ക്കല്‍ കെ.എസ്. അനന്തു (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് രണ്ടുകിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയില്‍, നാലുഗ്രാം മെത്താഫെറ്റമിന്‍, 334 എംഡിഎംഎ ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. അഞ്ചു മൊബൈല്‍ ഫോണും 63,500 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ മുമ്പും ലഹരിക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട്.

എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഇവരെ പിടികൂടിയത്. ഗുളിക രൂപത്തില്‍ ജില്ലയില്‍ ആദ്യമായാണ് എംഡിഎംഎ പിടികൂടുന്നതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. അശോക് കുമാര്‍ പറഞ്ഞു. ജില്ലയില്‍ ആദ്യമാണ് ഇത്രയും ലഹരി ഒരുമിച്ചു പിടികൂടുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ലഹരി എത്തിക്കുന്ന പ്രധാന കണ്ണികളാണിവര്‍. മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ആധുനിക സംവിധാനങ്ങളാണ് ഇവര്‍ക്കുള്ളത്. ഫിലിപ്പീന്‍സിലെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനിലൂടെയാണ് ലഹരിക്കച്ചവടം. ആലപ്പുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രശാന്ത്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷിബു പി ബെഞ്ചമിന്‍, സി വി വേണു, ഇ കെ അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

പി ജി ആയുർവേദ,ഹോമിയോ പ്രവേശനം; അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പി ജി ആയുർവേദ,ഹോമിയോ പ്രവേശനം; അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പി ജി ആയുർവേദ കോഴ്‌സിലേക്കുളള മൂന്നാം ഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച പരാതികൾ ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം നവംബർ 12, 2 മണിക്ക് ഉള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്‌മെന്റ് അന്നേദിവസം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120, 0471-2338487, 0471-2525300.

പി ജി ഹോമിയോ പ്രവേശനം

പി ജി ഹോമിയോപ്പതി കോഴ്‌സിലേക്കുളള മൂന്നാം ഘട്ട താൽക്കാലിക അലോട്ടമെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച പരാതികൾ ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം നവംബർ 12, 2 മണിക്ക് ഉള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്‌മെന്റ് അന്നേദിവസം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120, 0471-2338487, 0471-2525300.

ബി എസ് സി നഴ്‌സിങ്: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

ബി എസ് സി നഴ്‌സിങ്: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2025-26 അദ്ധ്യയന വർഷത്തെ ബി എസ് സി നഴ്‌സിങ് കോഴ്‌സിന് പുതിയതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളേജിലേക്കും നിലവിലുള്ള നഴ്‌സിങ് കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 13 ന് നടത്തും.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നവംബർ 13 ഉച്ചയ്ക്ക് 1 മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിയവർ ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് അതത് കോളേജുകളിൽ നിന്നും ഓൺലൈനായി ലഭിച്ച പുതിയ നിരാക്ഷേപപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസു അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മുന്‍ കമ്മീഷണറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവർന്ന കേസിലാണ് വാസുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഈ കേസില്‍ വാസുവിനെ എസ്‌ഐടി മൂന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.

ശബരിമലയിലെ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ എന്‍ വാസുവായിരുന്നു ദേവസ്വം കമ്മീഷണര്‍. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്ന വേളയില്‍, ദേവസ്വം കമ്മീഷണര്‍ വാസുവിനും വാസുവിന്റെ ഓഫീസിനും വീഴ്ച സംഭവിച്ചിരുന്നതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. വാസുവിനെതിരെ എസ്‌ഐടിക്ക് മൊഴിയും ലഭിച്ചിരുന്നു.

മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിൽ 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് എസ്ഐടി വ്യക്തമാക്കിയിരുന്നു. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നാണ് എസ്‌ഐടി വ്യക്തമാക്കിയത്. സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ എന്ന ശുപാര്‍ശ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസില്‍ നിന്നും എക്‌സിക്യൂട്ടീവ് ഓഫീസ് വഴി ദേവസ്വം കമ്മീഷണറുടെ ഓഫീസിലെത്തിയിരുന്നു. പിന്നീട് സ്വര്‍ണം പൂശിയത് വെറും ചെമ്പുപാളികളായി രേഖപ്പെടുത്തിയതില്‍ ദേവസ്വം കമ്മീഷണര്‍ക്ക് വീഴ്ചയുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. കേസിൽ എൻ വാസുവിനെ നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.