റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

ഡല്‍ഹി: ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ വലിയ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഫരീദാബാദില്‍ നിന്നും പിടിയിലായ ഡോക്ടര്‍ മൊഴി നല്‍കിയതായി സൂചന. ഇതിന്റെ ഭാഗമായി താനും ഡല്‍ഹിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും ചെങ്കോട്ടയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മല്‍ ഷക്കീലാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്. പലതവണ ചെങ്കോട്ടയും പരിസരത്തും സംഘം നിരീക്ഷണം നടത്തിയിരുന്നതായാണ് അന്വേഷണ സംഘം കരുതുന്നത്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് മുസമ്മില്‍.

ഡോക്ടര്‍ മുസമ്മലിന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദീപാവലി ദിവസം തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ മൊഴി നല്‍കിയതായി അധികൃതര്‍ സൂചിപ്പിക്കുന്നു. ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ജമ്മുകശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ മുഹമ്മദ് റാത്തറാണ് ആദ്യം അറസ്റ്റിലാകുന്നത്.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദിലെ ഡോക്ടറായ മുസമ്മില്‍ ഷക്കീലും പിടിയിലാകുന്നത്. ആദിലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഫരീദാബാദിലെ ആശുപത്രില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം 300 കിലോ ആര്‍ഡിഎക്സ്, എകെ 47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കൂട്ടാളികളായ രണ്ടു ഡോക്ടര്‍മാരും പിടിയിലായതോടെ ഡല്‍ഹിയില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബി പരിഭ്രാന്തനായി. തുടര്‍ന്ന് ഫരീദാബാദില്‍ നിന്നും കാറില്‍ ചെങ്കാട്ടയ്ക്ക് സമീപമെത്തി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഏഴു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കാര്‍ വില്‍പ്പനയ്ക്ക് സഹായിച്ച ഡീലറും അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ എട്ടുപേര്‍ അറസ്റ്റിലായിരുന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിന്റെ മുഖ്യചുമതലക്കാരിയായി പ്രവര്‍ത്തിച്ച, നേരത്തെ അറസ്റ്റിലായ ഡോക്ടര്‍ ഷഹീന്‍ ഷാഹിദയുടെ സഹോദരന്‍ പര്‍വേസ് സയീദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വ്യാപക റെയ്ഡ് ആരംഭിച്ചതോടെ, ഡോ. ഷഹീന്റെ പക്കല്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ ഇയാള്‍ നശിപ്പിച്ചതായിട്ടാണ് സംശയിക്കുന്നത്. ഷഹീന്റെ കൂട്ടാളിയായ കശ്മീരി ഡോക്ടര്‍ മുസമ്മില്‍ ഗ്രാനി എന്ന മുസൈബിന്റെ രണ്ട് വാടകമുറിയില്‍ നിന്നായി 2,900 സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ സര്‍വകലാശാല കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടരുകയാണ്.

എന്‍ജിനീയർ ഡിപ്ലോമ പാസായവർക്ക് ഐ എസ് ആർ ഒയിൽ അവസരം

എന്‍ജിനീയർ ഡിപ്ലോമ പാസായവർക്ക് ഐ എസ് ആർ ഒയിൽ അവസരം

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രോ (ISRO)യിൽ ജോലി നേടാൻ അവസരം. ഹൈദരാബാദിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്റർ (NRSC) പുതിയ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ-ബി, ഡ്രാഫ്റ്റ്സ്മാൻ-ബി എന്നീ തസ്തികകളിലായി ആകെ 13 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിപ്ലോമ, ഐ ടി ഐ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യതകൾ
1. ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ): അംഗീകരിച്ച സ്റ്റേറ്റ് ബോർഡ് / സർവകലാശാല / സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ നേടിയിരിക്കണം.

2. ടെക്നിക്കൽ അസിസ്റ്റന്റ് (ഓട്ടോമൊബൈൽ): അംഗീകരിച്ച സ്റ്റേറ്റ് ബോർഡ് / സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ നേടിയിരിക്കണം.

3. ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക് മെക്കാനിക്):
SSLC/SSC പാസായിരിക്കണം, കൂടാതെ NCVT അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ITI/NTC/NAC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

4. ടെക്നീഷ്യൻ-ബി (ഇൻഫർമേഷൻ ടെക്നോളജി):
SSLC/SSC പാസായിരിക്കണം, കൂടാതെ NCVT അംഗീകരിച്ച ഇൻഫർമേഷൻ ടെക്നോളജി ട്രേഡിൽ ITI/NTC/NAC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

5. ടെക്നീഷ്യൻ-ബി (ഇലക്ട്രിക്കൽ):
SSLC/SSC പാസായിരിക്കണം, കൂടാതെ NCVT അംഗീകരിച്ച ഇലക്ട്രിക്കൽ ട്രേഡിൽ ITI/NTC/NAC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

6. ഡ്രാഫ്റ്റ്സ്മാൻ-ബി (സിവിൽ):
SSLC/SSC പാസായിരിക്കണം, കൂടാതെ NCVT അംഗീകരിച്ച ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ITI/NTC/NAC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായ പരിധി

പരമാവധി പ്രായം 35 വയസ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

ഡൽഹി സ്ഫോടനം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ഡൽഹി സ്ഫോടനം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീന എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തിൽ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്ത് അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ, സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുന്നതായി പൊലീസ് അറിയിച്ചു. ഇവിടുത്തെ പള്ളിയിലെ പുരോഹിതൻ ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ് വ്യക്തമാക്കി.

അതേസമയം, സ്ഫോടനം നടന്നത് അബദ്ധത്തിലാണോയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കൂട്ടാളികൾ പിടിയിലായെന്ന് വ്യക്തമായതോടെ സ്ഫോടക വസ്തുക്കൾ എവിടേക്കോ മാറ്റാൻ നോക്കുമ്പോൾ സ്ഫോടനം നടന്നു എന്നാണ് അനുമാനം. ഉമറും മുസമീലും നേരത്തെ ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ സ്ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം മയൂർ വിഹാറിലും ഉമറിൻ്റെ വാഹനം എത്തിയെന്നു പൊലീസ് പറയുന്നു.

ശബരിമല മണ്ഡലകാലം; സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ശബരിമല മണ്ഡലകാലം; സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇരുദിശയിലേക്കും 32 സ്‌പെഷലുകള്‍ വിന്യസിച്ച് 274 സര്‍വീസുകളാണ് നടത്തുക. ഇതില്‍ കാക്കിനാട-കോട്ടയം റൂട്ടിലെ 18 സര്‍വിസുകള്‍ ഒഴിച്ചാല്‍ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയുമാണ്. സ്‌പെഷല്‍ ട്രെയിനായതിനാല്‍ ഉയര്‍ന്ന നിരക്കാണ് ഈ സര്‍വീസുകള്‍ക്കെല്ലാം.

കാക്കിനാട-കോട്ടയം സ്‌പെഷല്‍, ഹസൂര്‍ സാഹിബ് നന്ദേഡ്-കൊല്ലം സ്‌പെഷല്‍, ചാര്‍ലപ്പള്ളി-കൊല്ലം സ്‌പെഷല്‍,മച്ചിലിപട്ടണം-കൊല്ലം സ്‌പെഷല്‍,നര്‍സാപൂര്‍-കൊല്ലം സ്‌പെഷല്‍, ചാര്‍ലപ്പള്ളി -കൊല്ലം സ്‌പെഷല്‍, ചെന്നൈ എഗ്‌മോര്‍-കൊല്ലം സ്‌പെഷല്‍, ചെന്നൈ സെന്‍ട്രല്‍-കൊല്ലം സ്‌പെഷല്‍, എന്നി ട്രെയിനുകളാണ് സര്‍വീസ് നടത്തുക.

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ തീരത്തെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

തെക്കന്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സ്വര്‍ണവില വീണ്ടും റിവേഴ്‌സില്‍; 92,000ന് മുകളില്‍ തന്നെ

സ്വര്‍ണവില വീണ്ടും റിവേഴ്‌സില്‍; 92,000ന് മുകളില്‍ തന്നെ

കൊച്ചി: ഇന്നലെ 1800 രൂപ കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 92,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 11,505 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ 1800 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ 320 രൂപ കുറഞ്ഞിരുന്നു. വില ഇടിവിന്റെ തുടര്‍ച്ചയാണ് ഇന്നും ദൃശ്യമായത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് ഏകദേശം 9000 രൂപ കുറഞ്ഞ ശേഷമാണ് ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.