പ്രണയപ്പക: പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം

പ്രണയപ്പക: പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: തിരുവല്ലയില്‍ കവിത എന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിവീഴ്ത്തിയശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തത്തിന് പുറമേ, 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അഡിഷനൽ ജില്ലാ കോടതി –1 ആണ് വിധി പുറപ്പെടുവിച്ചത്.

പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് അഡീഷണല്‍ ജില്ലാ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിതയാണ് കൊല്ലപ്പെട്ടത്. 2019 മാര്‍ച്ച് 12ന് തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടറോഡില്‍ വെച്ച് രാവിലെ 9.11 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.

തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണ് അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കവിത മരിച്ചത്.

പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ സംഘടിപ്പിച്ച് അമൃത സ്‌കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ വിദ്യാർത്ഥികൾ

പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ സംഘടിപ്പിച്ച് അമൃത സ്‌കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ വിദ്യാർത്ഥികൾ

കോയമ്പത്തൂർ – അമൃത സ്‌കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി കോയമ്പത്തൂർ ജില്ലയിലെ ചെട്ടിക്കപ്പാളയം പഞ്ചായത്തിൽ ഗ്രാമീണ പങ്കാളിത്ത വിലയിരുത്തൽ സംഘടിപ്പിച്ചു.

ഗ്രാമത്തിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ തിരിച്ചറിയുകയും അവയുടെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കുകയുമയിരുന്നു ലക്ഷ്യം. ഗ്രാമവാസികളുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടന്നു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ പ്രോബ്ലം ട്രീയും, മാട്രിസ് റാങ്കിങ്ങും തയ്യാറാക്കി. ഇതിലൂടെ ഗ്രാമത്തിലെ കൃഷി സംബന്ധമായ പ്രശ്‌നങ്ങളുടെ തീവ്രത രേഖപ്പെടുത്തി പഠനവിഷയമാക്കി.ഈ പ്രവർത്തനങ്ങൾ വിദ്യർത്ഥികൾക്ക് ഗ്രാമജീവിതത്തെ നേരിട്ട് അറിയാനും കൃഷി രീതികളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളെ മനസ്സിലക്കാനും അവസരം നൽകി.

പരിപാടി അമൃത കാർഷിക കോളേജിലെ ഡീൻ ഡോ. സുധീഷ് മണാലിലിൻ്റെയും മറ്റ് അദ്ധ്യാപകരുടേയും മാർഗനിർദേശത്തോടെ വിദ്യാർത്ഥികളായ സ്നേഹ. എസ്,നവമി. എൻ, അഞ്ജന എൻ. പ്രിയങ്ക. കെ,അബിത. ആർ, ഗായത്രി .എം,പ്രിയങ്ക. എസ്,നന്ദൻ.ബി,കെ.എസ് ഹരിശങ്കർ,പ്രീതിക. എം എന്നിവർ വിജയകരമായി സംഘടിപ്പിച്ചു.

വർക്കല ട്രെയിൻ അതിക്രമം; അക്രമിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുകാരൻ ആര്?, സാക്ഷിയുടെ ചിത്രം പുറത്ത്

വർക്കല ട്രെയിൻ അതിക്രമം; അക്രമിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുകാരൻ ആര്?, സാക്ഷിയുടെ ചിത്രം പുറത്ത്

തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് റെയിൽവേ പൊലീസ്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് റെയിൽവേ പൊലീസ്. ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ചതും ഇയാളാണ്. അക്രമിയെ ട്രെയിനിൽ വെച്ച് കീഴടക്കിയ ഇയാള്‍ കേസിലെ സുപ്രധാന സാക്ഷിയാണ്. സാക്ഷിയെ തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഇയാളുടെ ചിത്രം പുറത്തുവിട്ടത്. മാതൃകാപരമായ ഇടപെടൽ നടത്തിയ ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനും ആലോചനയുണ്ട്.

പെണ്‍കുട്ടിയെ തള്ളിയിട്ടതിന് പിന്നാലെ കൂടെയുണ്ടായിരുന്ന സുഹൃത്തായ പെണ്‍കുട്ടിയെയും തള്ളിയിടാൻ അക്രമി ശ്രമിച്ചിരുന്നു. ഇതിനിടയിൽ ചുവന്ന ഷര്‍ട്ടു ധരിച്ചയാളാണ് ഈ പെണ്‍കുട്ടിയെ ട്രെയിനിൽ നിന്ന് വീഴാതെ രക്ഷിച്ചത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിൽ അറിയിക്കാനാണ് നിര്‍ദേശം.

കഴിഞ്ഞദിവസം ട്രെയിനിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നാണ് അടിയന്തര ഇടപെടൽ നടത്തിയ വ്യക്തിയെ കണ്ടെത്തിയത്. പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതും സിസിടിവിയിൽ വ്യക്തമാണ്. അതേസമയം പൊലീസിന്റെ തെളിവ് ശേഖരണവും തുടരുകയാണ്. പ്രതിയെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വച്ച് തെളിവ് ശേഖരണം നടത്തും. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം ആയിരിക്കും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. തലക്ക് ഏറ്റ ക്ഷതമാണ് ആരോഗ്യസ്ഥിതി മോശമാക്കുന്നത്.

എറണാകുളം- ബംഗളൂരു വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ശനിയാഴ്ച; മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

എറണാകുളം- ബംഗളൂരു വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ശനിയാഴ്ച; മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

കൊച്ചി: എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും. രാവിലെ 8 മുതല്‍ 8.30 വരെയാണ് ഉദ്ഘാടനച്ചടങ്ങ്. വാരാണസിയില്‍ നടക്കുന്ന ചടങ്ങില്‍ കേരളത്തിലേത് അടക്കം നാലു വന്ദേഭാരത് സര്‍വീസുകളാണ് നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്യുക.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ദിവസം വിവിധ സ്റ്റേഷനുകളിലെ ചടങ്ങുകളില്‍ സംബന്ധിക്കും. തൃശൂര്‍, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനിന് സ്വീകരണ ചടങ്ങുകളുണ്ടാകും. എട്ടു കോച്ചുകളുള്ള ട്രെയിനാണ് സര്‍വീസ് നടത്തുക. രാവിലെ 5.10 ന് ബംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. തിരികെ 2.20 ന് പുറപ്പെട്ട് രാത്രി 11 ന് ബംഗളൂരുവിലെത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

വിവാഹം നിശ്ചയിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍

വിവാഹം നിശ്ചയിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍

നെടുമങ്ങാട്: ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) നെയാണ് മരിച്ചനിലയിൽ കണ്ടത്. തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.

വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് എആര്‍ ക്യാമ്പിലെ ഡ്യൂട്ടി കഴിഞ്ഞ് ശ്രീജിത്ത് വീട്ടില്‍ മടങ്ങിയെത്തിയത്. വൈകുന്നേരം സുഹൃത്തുക്കളെ കാണുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഈ മാസം 16-ന് ശ്രീജിത്തിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം . വൈകുന്നേരം കാണുമ്പോള്‍ ശ്രീജിത്ത് സന്തോഷവാനായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം വ്യക്തമല്ല. ശ്രീജിത്തിന്റെ മൃതദേഹം ആര്യനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്യനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.
Toll free helpline number: 1056, 0471-2552056″

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ബൈക്കും തമ്മിലടിച്ച് യുവാവ് മരിച്ചു

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ബൈക്കും തമ്മിലടിച്ച് യുവാവ് മരിച്ചു

നെയ്യാറ്റിൻകര വഴയിലയിൽ പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും തമ്മിലടിച്ച് യുവാവ് മരിച്ചു. നെയ്യാറ്റിൻകര കാരക്കോണം മഞ്ചവിളാകം കൃഷ്ണ മന്ദിരത്തിൽ രാജേഷ് ആണ് മരിച്ചത്. ഇയാൾ ഫാർമസി എക്സിക്യൂട്ടീവ് ആണ്. തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് ഇടതുഭാഗത്ത് കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ബസ്സിന്റെ പിൻഭാഗം ബൈക്ക് യാത്രികന്റെ പുറകിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.