by Midhun HP News | Nov 6, 2025 | Latest News, ദേശീയ വാർത്ത
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് വിരാമം. സൂപ്പർ സ്റ്റാറുകളായ രജനികാന്തും കമൽ ഹാസനും ഒന്നിച്ചുള്ള ഒരു ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി ഏറെ നാളുകളായി പ്രേക്ഷകർ കാത്തിക്കാൻ തുടങ്ങിയിട്ട്. രജനികാന്ത് നായകനായെത്തുന്ന പുതിയ സിനിമയുടെ നിർമാതാവാണ് കമൽ ഹാസൻ. “തലൈവർ 173” എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി ആണ്.
രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ നിർമ്മിക്കുന്ന ഈ ചിത്രം 2027 പൊങ്കൽ റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ 44 ആം വർഷം ആഘോഷിക്കുന്ന വേളയിലാണ് ഈ രജനികാന്ത്- കമൽ ഹാസൻ- സുന്ദർ സി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്- കമൽ ഹാസൻ സുഹൃത് ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ച്ചയാണ് ഈ പ്രൊജക്റ്റ്. തമിഴിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന ഈ ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഇപ്പോൾ നെൽസൺ ഒരുക്കുന്ന ജയിലർ 2 ൽ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും “തലൈവർ 173″ൽ ജോയിൻ ചെയ്യുക. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത്. അരമനൈ സിനിമാറ്റിക് യൂണിവേഴ്‌സ് വഴി ഏറെ ജനപ്രീതി നേടിയ സുന്ദർ സി, നാല്പതോളം ചിത്രങ്ങളാണ് തമിഴിൽ ഒരുക്കിയിട്ടുള്ളത്.
കമൽ ഹാസൻ നായകനായ ‘അൻപേ ശിവം’ എന്ന ചിത്രവും സുന്ദർ സി ക്ക് വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. നടനും ഗായകനും കൂടിയായ സുന്ദർ സിയുടെ അടുത്ത റിലീസ് നയൻതാര നായികയായ ‘മൂക്കുത്തി അമ്മൻ 2’ ആണ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.


by Midhun HP News | Nov 6, 2025 | Latest News, ജില്ലാ വാർത്ത
ട്രെയിനില്‍ നിന്ന് അക്രമി ചവിട്ടിതള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍. ശ്രീക്കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകാത്തതിനാല്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷയിലാണ്. രണ്ടു ദിവസം ഈ സ്ഥിതി തുടര്‍ന്നാല്‍ പതിയെ മെച്ചപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ഐ.സി.യുവില്‍ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി ഉള്ളത്.
അബോധാവസ്ഥയിലാണെങ്കിലും ഇടയ്ക്ക് കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചു. ഇന്നലെ രാവിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കിരണിന്റെ നേതൃത്വത്തില്‍ സര്‍ജറി, ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍, ഇ.എന്‍.ടി,ഓര്‍ത്തോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയുടെ ആരോഗ്യനില വിലയിരുത്തി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്സോണല്‍ ഇന്‍ജുറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.


by Midhun HP News | Nov 6, 2025 | Latest News, കേരളം
കേരള പബ്ലിക് സർവീസ് കമ്മീഷൻ നിരവധി ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. റിസർച്ച് ഓഫീസർ,എക്സിക്യുട്ടീവ് ഓഫീസര്‍ / അഡീഷണല്‍ ഡിസ്ട്രിക്ട് എക്സിക്യുട്ടീവ് ഓഫീസര്‍,ഫിഷറീസ് ഓഫീസര്‍ എന്നി തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 3. ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ റിസർച്ച് ഓഫീസർ തസ്തികയിലാണ് നിയമനം നടത്തുന്നത്. 51,400 മുതൽ 1,10,300 രൂപ വരെ ശമ്പളം ലഭിക്കും. പ്രായപരിധി 20-36 വയസ് വരെ. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.
യു.ജി.സി അംഗീകൃത സര്‍വകലാശാലയിൽ നിന്നോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിത നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നോ കേരള സര്‍ക്കാര്‍ സ്ഥാപിത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നോ ലഭിച്ച ഇക്കണോമിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ മാത്തമറ്റിക്സിലോ കൊമേഴ്സിലോ ഉള്ള ബിരുദാനന്തര ബിരുദം.
മാത്തമറ്റിക്സ് വിഷയമാണെങ്കില്‍ കുറഞ്ഞത് ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. കൊമേഴ്സ് ആണെങ്കില്‍ കുറഞ്ഞത് ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ അരിത്തമെറ്റിക് സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. (ജനറല്‍ റിക്രൂട്ട്മെന്റ് – സംസ്ഥാനതലം കാറ്റഗറി നമ്പര്‍ :414/2025)
കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിൽ ഡിസ്ട്രിക്ട് എക്സിക്യുട്ടീവ് ഓഫീസര്‍ / അഡീഷണല്‍ ഡിസ്ട്രിക്ട് എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തികയിൽ നിയമനം നടത്തുന്നു. രണ്ട് ഒഴിവുകൾ ആണ് ഉള്ളത്. 50,200 – 1,05,300 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായ പരിധി 18-41 വയസാണ്. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1984-നും 01.01.2007 നുമിടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി / പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.
യോഗ്യതകള്‍:- (I) ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച ബി.എ./ബി.എസ്.സി./ബി.കോം. ബിരുദം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.
(II) എം.എസ്.ഡബ്ല്യു. / എം.എ. (സോഷ്യോളജി) / തൊഴില്‍ നിയമത്തില്‍ സ്പെഷ്യലൈസേഷനോടു കൂടിയ എല്‍.എല്‍.ബി. ബിരുദം.
(കാറ്റഗറി നമ്പര്‍ : 415/2025)
ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഓഫീസര്‍ തസ്തികയിൽ നിയമനം നടത്തുന്നു. 35,600 – 75,400 രൂപ വരെ ശമ്പളമായി ലഭിക്കും. ഒഴിവുകളുടെ എണ്ണം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രായപരിധി 18-36 വയസ് വരെ. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1989-നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യതകള്‍: ഫിഷറീസ് സയൻസ് /ബി.എഫ്.എസ്.സി നോട്ടിക്കൽ സയൻസ് / ഇൻഡസ്ട്രിയൽ ഫിഷറീസ്/ മാരികൾച്ചർ / മറൈൻ ബയോളജി /കോസ്റ്റൽ അക്വാകൾച്ചർ /അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് /അക്വാകൾച്ചർ /അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ കാപ്ച്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ /ഫിഷ് പ്രോസസ്സിങ് ടെക്നോളജി ആൻഡ് അക്വാകൾച്ചർ /അക്വാകൾച്ചർ എൻജിനീയറിങ് /സൂവോളജി എന്നിവയിലേതെങ്കിലും ഒരു വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
അല്ലെങ്കിൽ ഫിഷറീസ് സയൻസ് / ഇൻഡസ്ട്രിയൽ ഫിഷറീസ്/ മാരികൾച്ചർ / മറൈൻ ബയോളജി /കോസ്റ്റൽ അക്വാകൾച്ചർ /അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് /അക്വാകൾച്ചർ /അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ കാപ്ച്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ /ഫിഷ് പ്രോസസ്സിങ് ടെക്നോളജി ആൻഡ് അക്വാകൾച്ചർ /അക്വാകൾച്ചർ എൻജിനീയറിങ് /സൂവോളജി എന്നിവയിലേതെങ്കിലും ഒരു വിഷയത്തിൽ ഒരു അംഗീകൃത സർവകലാശയിൽ നിന്നുള്ള ബിരുദാന്തര ബിരുദം.
(കാറ്റഗറി നമ്പര്‍ : 416/2025)
by Midhun HP News | Nov 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്ന നിലയില്‍ കഴിയാവുന്ന ജീവിത സാഹചര്യങ്ങളുണ്ടായിട്ടും അവ വേണ്ടെന്നുവച്ച് ജനസേവനത്തിനായി പ്രക്ഷുബ്ദമായ വഴികള്‍ തെരഞ്ഞെടുത്തവരാണ് ഗൗരിയമ്മയും അരുണാ റോയിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരുടെയും ജീവിതങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെആര്‍ ഗൗരിയമ്മ ഫൗണ്ടേഷന്റെ ഗൗരിയമ്മ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്റെ സ്ഥാപകയുമായ അരുണാറോയിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇടയ്ക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് പടിയിറങ്ങിപ്പോയത് നിര്‍ഭാഗ്യകരമായിരുന്നു. ആ രാഷ്ട്രീയ മാറ്റം ഗൗരിയമ്മയെ സ്‌നേഹിച്ചവരെ വേദനിപ്പിച്ചു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ അവരെ കര്‍ക്കശക്കാരിയായി കാണാന്‍ പ്രേരിപ്പിച്ചു. പക്ഷേ നാടിന്റെ ക്ഷേമത്തിന്റെ കാര്യത്തിലായിരുന്നു ആ വിട്ടുവീഴ്ചയില്ലായ്മ. സ്ത്രീകള്‍ക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ടെന്ന് പൊരുതി തെളിയിച്ച സ്ത്രീയായിരുന്നു ഗൗരിയമ്മയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം മുഖ്യമന്ത്രി അരുണാറോയിക്ക് കൈമാറി. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.


by Midhun HP News | Nov 6, 2025 | Latest News, കേരളം
ഒരു വിവാഹ ചടങ്ങിനായി ഉപയോഗിച്ച ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്ന പരാതിയിൽ, അരി ബ്രാൻഡിന്റെ ഉടമയ്ക്കും അതിന്റെ ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാനും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസ് അയച്ചു.
പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. നടൻ ദുൽഖർ സൽമാൻ, റൈസ് ബ്രാൻഡ് കമ്പനി ഉടമ എന്നിവരോട് ഡിസംബർ 12-ന് കമ്മീഷനു മുമ്പാകെ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ പി.എൻ. ജയരാജൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കാറ്ററിങ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ വിവാഹത്തിന് ബിരിയാണി തയ്യാറാക്കാനായി ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നു. എന്നാൽ, അരി പാക്ക് ചെയ്ത ചാക്കുകളിൽ ഡേറ്റും എക്‌സ്‌പൈറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പ്രധാന ആരോപണം.
ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് പരാതി. അരി വിറ്റ മലബാർ ബിരിയാണി ആൻഡ് സ്പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്റെ മാനേജർക്കെതിരെയും ആരോപണമുണ്ട്. ഏറ്റവും പ്രധാനം, ബ്രാൻഡിന്റെ അംബാസഡറായ ദുൽഖർ സൽമാനെ മുഖ്യ എതിർകക്ഷിയാക്കിയാണ് പരാതി നൽകിയിട്ടുള്ളത്. ദുൽഖർ സൽമാൻ അഭിനയിച്ച പരസ്യം കണ്ടാണ് താൻ ഈ അരി വാങ്ങാൻ തീരുമാനിച്ചതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
തന്റെ കാറ്ററിങ് ബിസിനസിന്റെ നല്ല പേരിന് സത്കീർത്തിക്ക് കളങ്കം വന്നതിന് ഉത്തരവാദികൾ ഇവരാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അരിക്ക് ചെലവായ 10,250 രൂപക്ക് പുറമെ, അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.


by Midhun HP News | Nov 6, 2025 | Latest News, ജില്ലാ വാർത്ത
ട്രെയിന്‍ യാത്രികരുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊലീസുകാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റെയില്‍വേ പൊലീസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്‌റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്‌റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.
ട്രെയിനുകളില്‍ പ്രത്യേക പരിശോധന കൂടാതെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കര്‍ശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇവര്‍ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. ട്രെയിനുകള്‍ക്കുളളില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയാല്‍ അടുത്ത സ്‌റ്റേഷനില്‍ ഇറക്കി, പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.


Recent Comments