‘എന്റെ പ്രിയപ്പെട്ട മോഹൻ, അതിശയകരം തന്നെ!’; ‘എംപുരാൻ’ ട്രെയ്‌ലർ കണ്ട് രജനികാന്ത്

‘എന്റെ പ്രിയപ്പെട്ട മോഹൻ, അതിശയകരം തന്നെ!’; ‘എംപുരാൻ’ ട്രെയ്‌ലർ കണ്ട് രജനികാന്ത്

‘എംപുരാൻ’ ട്രെയ്‌ലർ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. പക്കാ മാസ് ആക്ഷൻ പാക്കഡ് ചിത്രമായിരിക്കും എംപുരാൻ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇപ്പോഴിതാ ട്രെയ്‌ലറിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. ട്രെയ്‌ലർ ആദ്യം കണ്ട വ്യക്തി രജനികാന്ത് ആണെന്ന് അടുത്തിടെ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ എക്സിലൂടെ മോഹൻലാലിനെയും പൃഥ്വിരാജിനെയും അഭിനന്ദിച്ചിരിക്കുകയാണ് രജനികാന്ത്.

എംപുരാന്റെ ട്രെയ്‌ലർ പങ്കുവച്ചായിരുന്നു രജനിയുടെ അഭിനന്ദനം. “എന്റെ പ്രിയപ്പെട്ട മോഹന്റെയും പൃഥ്വിരാജിന്റെയും ട്രെയ്‌ലർ കണ്ടു. പൃഥ്വിയുടെ സിനിമ, എംപുരാൻ അതിശയകരമായ ഒരു സൃഷ്ടിയാണ്. അഭിനന്ദനങ്ങൾ!!! എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ”. – രജനികാന്ത് എക്സിൽ കുറിച്ചു.

രജനികാന്തിന്റെ വലിയ ആരാധകനാണ് താനെന്ന് പലപ്പോഴും പൃഥ്വിരാജ് അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരും ആവേശത്തോടെ കാത്തിരിക്കുന്ന എംപുരാനിൽ എത്തുന്ന ആ തമിഴ് നടൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. തമിഴിലെ ഒരു പ്രമുഖ താരം ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുമെന്ന് ആദ്യം മുതലേ റിപ്പോർട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം രജനികാന്തിനൊപ്പമുള്ള ചിത്രം പൃഥ്വി പങ്കുവച്ചതോടെ തലൈവർ ആണോ ആ കഥാപാത്രം എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. എന്നാൽ വിജയ് സേതുപതിയായിരിക്കും ചിത്രത്തിലെത്തുക എന്ന തരത്തിലും ആരാധകർക്കിടയിൽ ചർച്ചകൾ വരുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ് എംപുരാൻ നിർമിക്കുന്നത്.

മാർച്ച് 27നാണ് ചിത്രം ‌‌തിയറ്ററുകളിലെത്തുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.

‘നോ അദര്‍ ലാന്‍ഡ്’, പലസ്തീന്‍ ജീവിതം പറഞ്ഞ ഡോക്യുമെന്റിക്ക് ഓസ്‌കര്‍ പുരസ്‌കാരം

‘നോ അദര്‍ ലാന്‍ഡ്’, പലസ്തീന്‍ ജീവിതം പറഞ്ഞ ഡോക്യുമെന്റിക്ക് ഓസ്‌കര്‍ പുരസ്‌കാരം

ലോസാഞ്ചലസ്: സംഘര്‍ഷം തകര്‍ത്ത പലസ്തീന്‍, ഒരു ജനതയുടെ ദുരിതങ്ങള്‍ പകര്‍ത്തിയ ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ പുരസ്‌കാരം. ഇസ്രയേല്‍ – പലസ്തീന്‍ സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പിറന്ന നോ അദര്‍ ലാന്‍ഡ് എന്ന ഡോക്യുമെന്ററിയ്ക്കാണ് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്നും തങ്ങളുടെ പ്രദേശം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പലസ്തീനികളുടെ ജീവിതമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.

2019 -2023 കാലത്താണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രായേല്‍ നീക്കമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ബാസല്‍ അദ്രയുടെ സ്വകാര്യ ആര്‍ക്കൈവില്‍ നിന്നുള്ള കാംകോര്‍ഡര്‍ ദൃശ്യങ്ങളാണ് നോ അദര്‍ ലാന്‍ഡില്‍ ഭുരിഭാഗവും ഉപയോഗിച്ചിരിക്കുന്നത്. ഗ്രാമീണ സ്‌കൂള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയും, പ്രദേശത്തെ കിണറുകള്‍ സിമന്റ് ഉപയോഗിച്ച് നിറയ്ക്കുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങളും ഇതിലുണ്ട്.

പതിറ്റാണ്ടുകളായി പലസ്തീനികള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് നോ അദര്‍ ലാന്‍ഡ് പറയാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ച് ബാസല്‍ അദ്ര നടത്തിയ പ്രതികരണം. ”എന്റെ സമൂഹം ഇസ്രായേലി അധിനിവേശത്തിന്‍ കീഴില്‍ ജീവിക്കുന്നവരാണ്, അക്രമം, വീടുകള്‍ തകര്‍ക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ എന്നിവയെ എപ്പോഴും ഭയപ്പെടുന്നവര്‍. രണ്ട് മാസം മുമ്പ്, ഞാന്‍ ഒരു പിതാവായി, എന്റെ മകള്‍ക്ക് എനിക്ക് നല്‍കാവുന്ന ഏക പ്രതീക്ഷ, ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന അതേ ജീവിതം നയിക്കേണ്ടിവരില്ല എന്നാണ്,” എന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ബാസല്‍ അദ്ര പ്രതികരിച്ചത്.

ഡോക്യുമെന്ററി തയ്യാറാക്കി ബാസല്‍ അദ്രയും പത്രപ്രവര്‍ത്തകന്‍ യുവാല്‍ എബ്രഹാമും അവരുടെ ടീമിനുവേണ്ടി അവാര്‍ഡ് സ്വീകരിച്ചു. പലസ്തീനില്‍ നടക്കുന്നത് വംശീയ ഉന്‍മൂലമാണെന്നും, ഈ അനീതികളെ ലോകം ചോദ്യം ചെയ്യണം എന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍. നാല് ആക്ടിവിസ്റ്റുകളുടെ ഫലസ്തീന്‍-ഇസ്രായേലി കൂട്ടായ്മയാണ് ചിത്രം നിര്‍മ്മിച്ചത്. പലസ്തീന്‍ – നോര്‍വേ സഹകരണത്തിലാണ് ചിത്രത്തിന്റെ നിര്‍മാണം.

ഓസ്‌കറില്‍ തിളങ്ങി അനോറ; മെക്കി മാഡിസണ്‍ മികച്ച നടി, ഷോണ്‍ ബേക്കര്‍ സംവിധായകന്‍

ഓസ്‌കറില്‍ തിളങ്ങി അനോറ; മെക്കി മാഡിസണ്‍ മികച്ച നടി, ഷോണ്‍ ബേക്കര്‍ സംവിധായകന്‍

ലോസാഞ്ചലസ്: 97-ാമത് ഓസ്‌ര്‍ പുരസ്‌കാരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച് അമേരിക്കന്‍ ചിത്രം അനോറ. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന അനോറ മികച്ച ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. സംവിധായകന്‍ ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകനായപ്പോള്‍ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മെക്കി മാഡിസണ്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

സമ്പന്ന റഷ്യന്‍ കുടുംബത്തിലെ അംഗമായ ഇവാന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുന്ന ആനി എന്ന വിദേശ നര്‍ത്തകിയുടെ വേഷമാണ് ‘അനോറ’യില്‍, മാഡിസണ്‍ അവതരിപ്പിച്ചത്. ആനിയുടെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ പ്രശംസകളും അനോറ ഏറ്റവാങ്ങിയിരുന്നു. മികച്ച ഒറിജിനല്‍ തിരക്കഥ, മികച്ച എഡിറ്റിങ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും അനോറ സ്വന്തമാക്കി.

ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് അഡ്രിയന്‍ ബ്രോഡി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും ദി ബ്രൂട്ടലിസ്റ്റ് സ്വന്തമാക്കി. ഐ ആം സ്റ്റില്‍ ഹിയര്‍ മികച്ച ഇന്‍ര്‍നാഷണല്‍ ഫീച്ചര്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടി.

മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.

ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.

ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം: കീരണ്‍ കള്‍ക്കിന്‍ മികച്ച സഹനടന്‍

ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം: കീരണ്‍ കള്‍ക്കിന്‍ മികച്ച സഹനടന്‍

ലോസാഞ്ചലസ്: 97ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.

ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.

‘മോളിവുഡിലെ ക്ലാസിക് ക്രിമിനൽ‌ തിരിച്ചു വരുന്നു’! ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ; ഇത്തവണ ഉറപ്പായും ജയിലിൽ പോകുമെന്ന് ആരാധകർ

‘മോളിവുഡിലെ ക്ലാസിക് ക്രിമിനൽ‌ തിരിച്ചു വരുന്നു’! ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ; ഇത്തവണ ഉറപ്പായും ജയിലിൽ പോകുമെന്ന് ആരാധകർ

ദൃശ്യം 2 പുറത്തുവന്നതിന് പിന്നാലെ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നായിരുന്നു സിനിമയ്ക്ക് മൂന്നാം ഭാ​ഗം ഉണ്ടാകുമോ എന്ന്. സംവിധായകൻ ജീത്തു ജോസഫിനോടും നടൻ മോഹൻലാലിനോടും പലപ്പോഴായി ഈ ചോദ്യം ആരാധകർ ചോദിച്ചിരുന്നു. ജീത്തു ജോസഫ് ദൃശ്യം 3 ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടികൾ നൽകിയിരുന്നില്ല.

ഇപ്പോഴിതാ ദൃശ്യം 3 വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ‘‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’’ എന്ന വാക്കുകളോടെയാണ് സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിനും ജീത്തു ജോസഫിനുമൊപ്പമുള്ള ഒരു ഫോട്ടോയും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ദൃശ്യം 3 യുടെ പ്രഖ്യാപനം തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

‘ലാലേട്ടാ താടിയിൽ തന്നെ ദൃശ്യം 3 ചെയ്യണം’, ‘ദാ…. ഇതാണ് അനൗൺസ്മെൻ്റ്’, ‘നാലാം ക്ലാസുകാരന്റെ മൂന്നാം വരവ്’, ‘ഈ പ്രാവശ്യം ജോർജുകുട്ടി ഉറപ്പായും ജയിലില്‍ പോകും’, ‘മോളിവുഡിലെ ക്ലാസിക് ക്രിമിനൽ തിരിച്ചുവരുന്നു’- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. 2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്.

ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി. പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷം 2021ൽ സിനിമയുടെ രണ്ടാം ഭാഗമെത്തി. ആമസോൺ പ്രൈം വിഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്ത സിനിമ ഭാഷാഭേദമന്യേ സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു. ചൈനീസ് ഭാഷയില്‍ അടക്കം റീമേക്ക് ചെയ്ത ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം.

തമിഴില്‍ കമല്‍ ഹാസന്‍ പാപനാശം എന്ന പേരിലാണ് ദൃശ്യം റിമേക്ക് ചെയ്തത്. ദൃശ്യം അതേ പേരില്‍ ബോളിവുഡില്‍ മൊഴിമാറ്റിയപ്പോള്‍ അജയ് ദേവ്ഗണായിരുന്നു നായകനായെത്തിയത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരും ദൃശ്യത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

‘എംപുരാൻ’ വിശേഷങ്ങൾ പറയാൻ അവർ വരുന്നു; അപ്ഡേറ്റുമായി പൃഥ്വിരാജ്

‘എംപുരാൻ’ വിശേഷങ്ങൾ പറയാൻ അവർ വരുന്നു; അപ്ഡേറ്റുമായി പൃഥ്വിരാജ്

മലയാള സിനിമാ പ്രേക്ഷകർ‌ക്കിടയിൽ ആവേശമായി മാറിയ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എംപുരാൻ പ്രഖ്യാപിച്ചതു മുതൽ ഇരട്ടി ആവേശത്തിൽ ചിത്രത്തിനായുള്ള കാത്തിരിപ്പും പ്രേക്ഷകർ തുടങ്ങിയിരുന്നു. ചിത്രത്തിന്റേതായി ലഭിക്കുന്ന ഓരോ അപ്ഡേറ്റും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.

വരും ​ദിവസങ്ങളിൽ ചിത്രത്തിലെ 36 കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുമെന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. “എംപുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടൂ. അത് അവതരിപ്പിച്ച അഭിനേതാക്കൾ അനുഭവം നിങ്ങളോട് പങ്കുവയ്ക്കും. 36 കഥാപാത്രങ്ങൾ, 18 ദിവസം! നാളെ മുതൽ രാവിലെ 10നും വൈകിട്ട് 6 മണിക്കും ആകും അപ്ഡേറ്റ് റിലീസ് ചെയ്യുക”.- എന്നാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് എംപുരാൻ റിലീസ് ചെയ്യുക. മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ടീസറും തരം​ഗമായി മാറിയിരുന്നു. മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറും എംപുരാൻ എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ‘500 കോടിയിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല’- എന്നാണ് എംപുരാന്റെ ഓരോ അപ്ഡേറ്റിനും താഴെ നിറയുന്ന കമന്റുകൾ. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.