ജയിലർ ബംമ്പർ ഹിറ്റ്, 300 അണിയറ പ്രവർത്തകർക്ക് സ്വർണ നാണയം സമ്മാനിച്ച് കലാനിധി മാരൻ

ജയിലർ ബംമ്പർ ഹിറ്റ്, 300 അണിയറ പ്രവർത്തകർക്ക് സ്വർണ നാണയം സമ്മാനിച്ച് കലാനിധി മാരൻ

ജയിലർ വൻ വിജയമായതോടെ ആഘോഷത്തിലാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. ചിത്രം 500 കോടി കടന്നതിനു പിന്നാലെ നായകൻ രജനീകാന്തിനും സംവിധായകൻ നെൽസനും സം​ഗീത സംവിധായകൻ അനിരുദ്ധിനും പണവും കാറും സമ്മാനമായി നൽകിയിരുന്നു. ഇപ്പോൾ അണിയറ പ്രവർത്തകർക്കും പ്രത്യേക സമ്മാനവുമായി എത്തിയിരിക്കുകയാണ് നിർമാതാവ് കലാനിധി മാരൻ.

ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച 300 പേർക്ക് സ്വർണ നാണയമാണ് കലാനിധി മാരൻ സമ്മാനമായി നൽകിയത്. ‘സൺ പിക്ചേഴ്സ്’, ‘ജയിലര്‍’ എന്നീ ടൈറ്റില്‍ അടക്കം അടങ്ങുന്നതായിരുന്നു സ്പെഷ്യൽ ​ഗോൾഡ് കൊയിൻ. സൺ പിക്ചേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു സ്വർണ നാണയ വിതരണം. സംവിധായകന്‍ നെല്‍സണ്‍ അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. വിജയാഘോഷത്തിന്‍റെ ഭാഗമായി കൂറ്റന്‍ കേക്കും മുറിച്ചു. തുടര്‍ന്ന് എല്ലാം അണിയറക്കാര്‍ക്കും ബിരിയാണിയും നല്‍കിയിരുന്നു. കലാനിധി മാരനും, നെല്‍സണും അണിയറക്കാർക്കൊപ്പം ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

ചലച്ചിത്ര പ്രവർത്തക നയനാ സൂര്യന്റെ മരണം; ശരീരത്തിൽ കണ്ടെത്തിയ പരിക്കുകൾ മരണകാരണമല്ല

ചലച്ചിത്ര പ്രവർത്തക നയനാ സൂര്യന്റെ മരണം; ശരീരത്തിൽ കണ്ടെത്തിയ പരിക്കുകൾ മരണകാരണമല്ല

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തക നയനാ സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് ഫോറൻസിക്. നയനയുടെ മരണകാരണം ഹൃദയാഘാതമാകാമെന്ന് വിദഗ്ധസംഘം പറയുന്നു. എന്നാൽ മരണകാരണത്തെ സംബന്ധിച്ച് ഒരു നിഗമനത്തിൽ എത്താൻ സാധിക്കുന്നില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. മരുന്നുകളുടെയോ അമിത ഉപയോഗം മയോ കാർഡിയൽ ഇൻഫാക്ഷനോ ആയിരിക്കാം മരണകാരണമെന്നാണ് നിഗമനം.

അതേസമയം കഴുത്തിലും വയറിലും കാണപ്പെട്ട പരിക്കുകൾ മരണകാരണമല്ല. നേരത്തെ നയനയെ അഞ്ച് പ്രാവശ്യം ഗുളിക കഴിച്ച് ബോധക്ഷയം ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇൻസുലിന്റെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായി മരണത്തിലേക്ക് പോയതാകാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. മരണശേഷമുള്ള ജീവിതത്തെക്കുറിച്ചാണ് നയന ഫോണിൽ അവസാനം പരിശോധിച്ചിരിക്കുന്നത്. അന്തിമ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും.

തമിഴ് നടനും സംവിധായകനുമായ മാരിമുത്തു അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മാരിമുത്തു അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ, സംവിധായകൻ മാരിമുത്തു അന്തരിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മരണം സ്ഥിരീകരിച്ചു. ജയിലറാണ് മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം. സീരിയലുകളിലൂടെ മിനി സ്‌ക്രീനിലും ശക്തമായ സാന്നിധ്യം അറിയിച്ച നടനാണ് മാരിമുത്തു. എതിർ നീച്ചൽ എന്ന തമിഴ് സീരിയലാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. 2008-ൽ പുറത്തിറങ്ങിയ കണ്ണും കണ്ണും ആണ് മാരിമുത്തു സംവിധാനം നിർവഹിച്ച ആദ്യസിനിമ. 2014-ൽ പുറത്തിറങ്ങിയ പുലിവാൽ ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.

1999ൽ വാലി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തെത്തുന്നത്. മമ്മൂട്ടി ചിത്രമായ ഷൈലോക്കിലൂടെ മാരിമുത്തു മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. അകിലൻ, ഐശ്വര്യ എന്നിവരാണ് മക്കൾ.

ചലച്ചിത്ര നിർമ്മാതാവ് ബൈജു പണിക്കർ അന്തരിച്ചു

ചലച്ചിത്ര നിർമ്മാതാവ് ബൈജു പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നിർമ്മാതാവ് കെ എസ് ബൈജു ( ബൈജു പണിക്കർ) അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഉത്രാടം തിരുനാൾ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

വി ആർ ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ’ഒരു മെയ്‌മാസ പുലരിയിൽ’ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. മലയാള ടെലിവിഷന്റെ ആദ്യകാലത്ത് നിരവധി സ്വതന്ത്ര ടെലിവിഷൻ പരിപാടികളുടെയും നിർമ്മാതാവായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കലാ സൗഹൃദസംഘങ്ങളുടെ സാരഥിയായിരുന്നു. വെള്ളറട വിപിഎംഎച്ച്എസ്എസ് മാനേജരായ ബൈജു പണിക്കർ കേരള പ്രൈവറ്റ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാണ്.

സിനിമാ ഛായാഗ്രാഹകന്‍ അരവിന്ദാക്ഷന്‍ നായര്‍ അന്തരിച്ചു

സിനിമാ ഛായാഗ്രാഹകന്‍ അരവിന്ദാക്ഷന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: സിനിമാ ഛായാഗ്രാഹകന്‍ കുളത്തൂർ പുളിമൂട്ടുവിളാകത്തു വീട്ടിൽ വി അരവിന്ദാക്ഷന്‍ നായര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖങ്ങളെത്തുടർന്ന് ഒരു വർഷത്തിലേറെയായി കിടപ്പിലായിരുന്നു. കേരള ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സീനിയർ ക്യാമറാമാനായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിരവധി ഡോക്യുമെന്ററികൾ, സിനിമകൾ എന്നിവയുടെ കാമറാമാനായിരുന്നു. ഷാജി എൻ കരുൺ, കെ ആർ മോഹനൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

യുദ്ധഭൂമിയിൽ മോഹൻലാലിന്റെ പോരാട്ടം, വൃഷഭയിലെ ഫസ്റ്റ് ലുക്ക് പുറത്ത്: ആവേശത്തിൽ ആരാധകർ

യുദ്ധഭൂമിയിൽ മോഹൻലാലിന്റെ പോരാട്ടം, വൃഷഭയിലെ ഫസ്റ്റ് ലുക്ക് പുറത്ത്: ആവേശത്തിൽ ആരാധകർ

മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തേക്കുറിച്ച് പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയിരിക്കുകയാണ്. യോദ്ധാവിന്റെ ലുക്കിലാണ് ചിത്രത്തിൽ മോഹൻലാലിനെ കാണുന്നത്.

മോഹൻലാൽ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്. യുദ്ധഭൂമിയിൽ യോദ്ധാവിനെപ്പോലെ വേഷം ധരിച്ച് കയ്യിൽ വാളേന്തി നിൽക്കുന്ന മോഹൻലാലാണ് ചിത്രത്തിൽ. മുടി നീട്ടിയ ലുക്കിലാണ്.

എന്തായാലും ആരാധകർക്ക് ആവേശമാവുകയാണ് ചിത്രം. ഒന്നും എവിടേയും അവസാനിച്ചിട്ടില്ല എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള രാജാവിന്റെ രാജകീയ തിരിച്ചു വരവിനായ് വൃഷഭ ഒരുങ്ങുന്നു.- എന്നായിരുന്നു ഒരാളുടെ കമന്റ്.

നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.