പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു

പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു

മുംബൈ: പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം.

ആനന്ദ്, കോറാ കാഗസ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് സീമാ ദേവ് ഏറെ അറിയപ്പെട്ടത്. എണ്‍പതുകളില്‍ ഹിന്ദി, മറാത്തി സിനിമയില്‍ സജീവമായിരുന്നു. എണ്‍പതിലേറെ ഹിന്ദി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

മൂന്ന വര്‍ഷമായി അല്‍ഷിമേഴ്‌സ് ബാധിതയായിരുന്നു സീമാ ദേവ്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് പൂര്‍ണമായും പൊതുവേദിയില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു അവരെന്ന് മകനും ചലിച്ചിത്ര സംവിധായകനുമായ അഭയ് ദേവ് പറഞ്ഞു.

സീമാ ദേവിന്റെ ഭര്‍ത്താവും നടനുമായ രമേശ് ദേവ് കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്.

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ; നായാട്ട്, മേപ്പടിയാന്‍, മിന്നല്‍ മുരളി തുടങ്ങിയവ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ; നായാട്ട്, മേപ്പടിയാന്‍, മിന്നല്‍ മുരളി തുടങ്ങിയവ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് പുരസ്‌കാര പ്രഖ്യാപനം. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പായി ജൂറി വീണ്ടും യോഗം ചേരും. അതിനു ശേഷം രാവിലെ 11 മണിയോടെ പുരസ്‌കാര പട്ടിക കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കൈമാറുമെന്നാണ് വിവരം. മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി തുടങ്ങിയ സിനിമകള്‍ വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മികച്ച സിനിമ എന്ന നിലയിലാണ് നായാട്ട് പരിഗണിക്കുന്നതെന്നാണ് സൂചന. മികച്ച നടന്‍ എന്ന വിഭാഗത്തിലേക്ക് കടുത്ത മത്സരമാണ് എന്നാണ് റിപ്പോര്‍ട്ട്. ജോജു ജോര്‍ജ്, ബിജു മേനോന്‍ തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ആര്‍ആര്‍ആര്‍, റോക്കറ്റ് തുടങ്ങിയ സിനിമകളും അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുണ്ട്.

‘ജയിലർ’ 500 കോടിയിലേക്ക്

‘ജയിലർ’ 500 കോടിയിലേക്ക്

ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രജനികാന്ത് നായകനായി എത്തിയപ്പോൾ, മലയാളത്തിന്റെ മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി തിളങ്ങിയിരുന്നു. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ‘മൺഡേ ടെസ്റ്റും’ പാസായിരിക്കുകയാണ്.

തിങ്കളാഴ്ചയും മികച്ച കളക്ഷനാണ് ജയിലർ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ട്രേഡ് അനലിസ്റ്റ് ആയ മനോബാലയുടെ ട്വീറ്റ് പ്രകാരം, 15 കോടിയാണ് തിങ്കളാഴ്ച മാത്രം ചിത്രം നേടിയത്. ഇതോടെ 122 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് ദിവസത്തിൽ 351.92കോടിയാണ് ലോകമെമ്പാടുമായി ചിത്രം കളക്ട് ചെയ്തത്. കേരളത്തിൽ ഇത് 28 കോടിയാണ്. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും അഞ്ച് ദിവസത്തിൽ 321 കോടിയാണ് പൊന്നിയൻ സെൽവൻ 2 നേടിയത്. ഈ റെക്കോർഡിപ്പോൾ ജയിലർ ഭേദിച്ചിരിക്കുകയാണ്

‘കോപം’ ലിറിക്കൽ വീഡിയോ പ്രകാശിതമായി

‘കോപം’ ലിറിക്കൽ വീഡിയോ പ്രകാശിതമായി

മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കൽ വീഡിയോ ലോഞ്ച് തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശിതമായി. ലോഞ്ച് കർമ്മം നിർവ്വഹിച്ചത് നടനും കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാറായിരുന്നു. തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യർ. ചെറുമകൾ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി അദ്ദേഹത്തിനുള്ളത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മീനാക്ഷിക്കു വേണ്ടി മാത്രമാണ് അയ്യർ ജീവിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിലൂടെ കടന്നുപോകുന്ന മീനാക്ഷിയുടെ വൈവിധ്യ മനോവികാരങ്ങൾക്കനുസരിച്ച് നിലപാട് എടുക്കുന്ന മുത്തച്ഛൻ.

അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പത്തിലൂടെയാണ് ചിത്രത്തിന്റെ കഥാസന്ദർഭങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. നെടുമുടി വേണുവിനു പുറമെ മീനാക്ഷിയെ അവതരിപ്പിക്കുന്നത് അഞ്ജലികൃഷ്ണയാണ്. ഒപ്പം ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിർമ്മാണം, സംവിധാനം – കെ മഹേന്ദ്രൻ , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് – ശരൺ ജി ഡി, ഗാനരചന – സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, പ്രൊഡക്ഷൻ ഡിസൈനർ – ഗോപികണ്ണാ ജി, പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ്, കല-സംഗീത് (ചിക്കു ), ചമയം – അനിൽ നേമം, കോസ്‌റ്റ്യും – തമ്പി ആര്യനാട്, ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്, കോറിയോഗ്രാഫി – അയ്യപ്പദാസ് , കളറിസ്റ്റ് മഹാദേവൻ, സൗണ്ട് മിക്സ് – അനൂപ് തിലക്, ഓഡിയോ റിലീസ് – എം സി ഓഡിയോസ്, പി ആർ ഓ -അജയ് തുണ്ടത്തിൽ. ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.

ബറോസ് ഡിസംബറിൽ; മോഹൻലാൽ

ബറോസ് ഡിസംബറിൽ; മോഹൻലാൽ

കാത്തിരിപ്പിന് വിരാമമിട്ട് ബറോസ് ഡിസംബറിൽ റിലീസെന്ന് മോഹൻലാൽ. സിനിമയുടെ പ്രധാനഭാഗം അമേരിക്കയിലെ ലോസാഞ്ചലസിൽ പൂർത്തിയായെന്നും ശേഷിച്ച ജോലികൾ ഹoഗറിയിലെ ബുഡാപെസ്റ്റിൽ പുരോഗമിക്കുകയാണെന്നും പറഞ്ഞു.

രഞ്ജിത്ത് അവാര്‍ഡില്‍ ഇടപെട്ടിട്ടില്ല; പിന്തുണച്ച് മന്ത്രി

രഞ്ജിത്ത് അവാര്‍ഡില്‍ ഇടപെട്ടിട്ടില്ല; പിന്തുണച്ച് മന്ത്രി

തിരുവനന്തപുരം: ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് അര്‍ഹതപ്പെട്ടവര്‍ക്കെന്ന് മന്ത്രി സജി ചെറിയാന്‍ നിഷ്പക്ഷമായാണ് ജൂറി പ്രവര്‍ത്തിച്ചത്. ഇതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഒരു റോളുമില്ലെന്ന് മന്ത്രി പറഞ്ഞു.

രഞ്ജിത്ത് ജൂറിയില്‍ അംഗമല്ലെന്നും അദ്ദേഹത്തിന് ജൂറിയിലെ ഒരാളുമായി പോലും സംസാരിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. നടപടി ക്രമങ്ങളിലൂടെയാണ് ജൂറി സിനിമ തെരഞ്ഞെടുത്തത്.

ജൂറിയെ സെലക്ട് ചെയ്തതും രഞ്ജിത്തല്ല. അദ്ദേഹംമാന്യനായ, കേരളം കണ്ട വലിയ ചലച്ചിത്രകാരനായ ഇതിഹാസമാണ്. അദ്ദേഹം ചെയര്‍മാനായ ചലച്ചിത്ര അക്കാദമി ഈ വര്‍ഷം വളരെ ഭംഗിയായാണ് പുരസ്‌കാരം നിര്‍ണയം നടത്തിയത്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. അവാര്‍ഡ് കിട്ടുമെന്ന് പലരും പ്രതീക്ഷിച്ച് കാണും.

മാറ്റുരച്ചുരച്ച് തങ്കം കണ്ടെത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരാള്‍ക്കും ഒരു പരാതി പോലും ഈ ആവാര്‍ഡ് നിര്‍ണയത്തില്‍ പറയാന്‍ പറ്റില്ല. പുരസ്‌കാര പ്രഖ്യാപനത്തില്‍ അവാര്‍ഡ് നിര്‍ണയസമിതിക്കാണ് ഉത്തരവാദിത്വം. തെളിവുണ്ടെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് നിയമപരമായി നീങ്ങാം.

‘ഞാന്‍ പ്രഖ്യാപിച്ച അവാര്‍ഡ് ഞാന്‍ തന്നെ അന്വേഷിക്കണോ?. അങ്ങനെ രാജ്യത്ത് ആര്‍ക്കെല്ലാം എന്തെല്ലാം ഓഡിയോ ക്ലിപ്പുണ്ടാക്കാന്‍ പറ്റും. ഞാന്‍ പ്രഖ്യാപിച്ചതില്‍ ഒരു മാറ്റവുമില്ല’ – സജി ചെറിയാന്‍ പറഞ്ഞു. പുരസ്‌കാര നിര്‍ണയത്തില്‍ ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപണവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത് എത്തിയിരുന്നു.