10 ല്‍ മൂന്നും മോഹന്‍ലാല്‍ സിനിമകള്‍; തലപ്പത്ത് കല്യാണി; ഇക്കൊല്ലം ബോക്‌സ് ഓഫീസ് ഭരിച്ച സിനിമകള്‍

10 ല്‍ മൂന്നും മോഹന്‍ലാല്‍ സിനിമകള്‍; തലപ്പത്ത് കല്യാണി; ഇക്കൊല്ലം ബോക്‌സ് ഓഫീസ് ഭരിച്ച സിനിമകള്‍

മലയാള സിനിമയ്ക്ക് ഇത് മിന്നും കാലമാണ്. വേറിട്ട കഥ പറച്ചിലുകളിലൂടെ ഇന്ത്യന്‍ സിനിമയിലൊരു സമാന്തര പാത സൃഷ്ടിച്ചിട്ടുണ്ട് മലയാള സിനിമ. എന്നാലിന്ന് സാമ്പത്തികമായും മലയാള സിനിമ ഇന്ത്യയിലെ ശക്തമായ ഇന്‍ഡസ്ട്രിയായി മാറിയിരിക്കുകയാണ്. നൂറ് കോടി ക്ലബ് എന്നത് സ്വപ്‌നം കാണാന്‍ പോലും സാധിക്കാതിരുന്ന മലയാള സിനിമയിന്ന് 200 കോടിയില്‍ നിന്നും 300 കോടിയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.

മലയാള സിനിമ തുടരെ തുടരെ ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച വര്‍ഷമാണിത്. ഇന്‍ഡസ്ട്രി ഹിറ്റ് എന്ന നേട്ടം രണ്ട് തവണ തകര്‍ക്കപ്പെട്ടു. മോഹന്‍ലാലിന്റെ എമ്പുരാനാണ് ഇക്കൊല്ലം ആദ്യം ഇന്‍ഡസ്ട്രി ഹിറ്റ് എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ എമ്പുരാനെ തകര്‍ത്ത് കല്യാണി പ്രിയദര്‍ശന്റെ ലോക മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറി.ഈ വര്‍ഷം ഇതുവരെ മലയാളത്തില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ്. കല്യാണി പ്രിയദര്‍ശന്‍ ലോകയാണ് ഒന്നാമത്. ലോക ഇതിനോടകം തന്നെ 300 കോടി പിന്നിട്ടിട്ടുണ്ട്. മലയാളത്തിലെ ആദ്യ 300 കോടി ചിത്രമായ ലോക ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ലോകയുടെ ഫൈനല്‍ കളക്ഷന്‍ എവിടെ ചെന്ന് നില്‍ക്കുമെന്ന് കണ്ടറിയണം.

ലോകയ്ക്ക് പിന്നാലെ രണ്ടാമതുള്ളത് 266 കോടിയലധികം നേടിയ എമ്പുരാന്‍ ആണ്. പത്ത് സിനിമകളുടെ പട്ടികയില്‍ മൂന്ന് സിനിമകളും മോഹന്‍ലാലിന്റേതാണെന്നത് ശ്രദ്ധേയമാണ്. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിവയാണ് പട്ടികയിലെ മോഹന്‍ലാല്‍ ചിത്രങ്ങള്‍. ലോകയ്ക്ക് മുമ്പേ കേരളത്തില്‍ നിന്ന് മാത്രമായി 100 കോടി നേടിയ ഏക ചിത്രമാണ് തുടരും.

പട്ടികയിലുള്ള ഏക മമ്മൂട്ടി ചിത്രം ബസൂക്കയാണ്. 25 കോടിയലധികം നേടിയ ബസൂക്കയുടെ സ്ഥാനം പത്താമതാണ്. മമ്മൂട്ടി ചിത്രത്തെ പത്താം സ്ഥാനത്തേക്ക് പിന്തള്ളി ഒമ്പതാം സ്ഥാനത്തുള്ളത് അര്‍ജുന്‍ അശോകന്‍ നായകനായ സുമതി വളവാണ്.

മലയാളത്തില്‍ ഈ വര്‍ഷം കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍

ലോക ചാപ്റ്റര്‍ 1: ചന്ദ്ര – 301* കോടി

എമ്പുരാന്‍ – 266.3 കോടി

തുടരും – 233 കോടി

ഹൃദയപൂര്‍വ്വം – 75.6 കോടി

ആലപ്പുഴ ജിംഖാന – 57.3 കോടി

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി – 54.25 കോടി

നരിവേട്ട – 28.5 കോടി

സുമതി വളവ് – 28.3 കോടി

ബസൂക്ക – 25.2 കോടി

‘സംസാരിക്കാൻ പഠിക്കാൻ രണ്ട് വർഷമെടുത്തു, നിശബ്ദത പാലിക്കാൻ 80 വർഷവും’; ഹാപ്പി ബർത്ത് ഡേ ബച്ചൻ ജി…

‘സംസാരിക്കാൻ പഠിക്കാൻ രണ്ട് വർഷമെടുത്തു, നിശബ്ദത പാലിക്കാൻ 80 വർഷവും’; ഹാപ്പി ബർത്ത് ഡേ ബച്ചൻ ജി…

ഇന്ത്യൻ സിനിമയുടെ ‘ബി​ഗ് ബി’ അമിതാഭ് ബച്ചന് ഇന്ന് 83-ാം പിറന്നാൾ. പ്രിയതാരത്തിന് ആശംസകൾ നേരുകയാണ് സിനിമാ ലോകവും ആരാധകരും. ശബ്‍ദ സൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യുവാവ്, അമിതാഭ് ശ്രീവാസ്‍തവ ബച്ചൻ എന്ന അമിതാഭ് ബച്ചൻ അതേ ശബ്‍ദത്തിന്റെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലേക്ക് നടന്ന് കയറിയത്.

കവിയായ ഹരിവംശ് റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്റെയും മൂത്ത പുത്രന്റെ ആദ്യ സിനിമാ വേഷം മൃണാൾ സെന്നിന്റെ വിഖ്യാതമായ ഭുവൻ ഷോമിന്റെ ആഖ്യാതാവായിട്ടായിരുന്നു. കഥാപാത്രമായുള്ള അരങ്ങേറ്റം കെ എ അബ്ബാസിന്റെ സാത് ഹിന്ദുസ്‍താനിയിൽ. മെലിഞ്ഞ് നീണ്ട പുതുമുഖ നടൻ‌ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത് ഹൃഷികേശ് മുഖർജിയുടെ ആനന്ദിലൂടെയായിരുന്നു.

അന്നത്തെ സൂപ്പർതാരം രാജേഷ് ഖന്നയുടെ നായക കഥാപാത്രത്തിന്റെ സ്നേഹിതനായെത്തിയ ഡോക്ടർ ഭാസ്‍കറായി അമിതാഭ് മിന്നി. പിന്നീട് അമിതാഭിനെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ സിനിമാ മുഖമാക്കി സഞ്ജീ‍ർ എന്ന സിനിമ. സലീം ജാവേദ് ജോഡിയും അമിതാഭും പിന്നീടും നൽകി നിരവധി ഹിറ്റ് സിനിമകൾ. യാഷ് ചോപ്രക്കൊപ്പം പ്രണയനായകനായി തിളങ്ങിയ സിനിമകൾ വേറെ.

ഷോലെ, നമക് ഹരം, അമർ അക്ബർ ആന്റണി, കഭീ കഭീ, അഭിമാൻ, മജ്ബൂർ, ചുപ്കെ ചുപ്കെ, ദീവാർ, മിസ്റ്റർ നടവ്ർ ലാൽ അങ്ങനെ അങ്ങനെ പല തരം സിനിമകളിൽ നായകനായും ഒന്നിലധികം നായകരിൽ ഒരാളായും എല്ലാം ബച്ചൻ ബോളിവുഡ് അടക്കി വാണു. 82 ൽ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു.

തൊട്ടുമുന്നിൽ വന്നു നിന്ന മരണത്തെ തോൽപ്പിച്ച് ബച്ചൻ തിരിച്ചെത്തി. പ്രാർഥനകളുമായി കഴിഞ്ഞ ആരാധകലോകം അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉത്സവമാക്കി. പ്രായത്തിന് ചേരുന്ന വിവിധ കഥാപാത്രങ്ങളിലൂടെ ബച്ചൻ ഇപ്പോഴും തലമുറകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. സെക്ഷൻ 84, ബ്രഹ്മാസ്ത്ര പാർട്ട് 2 എന്നിവയാണ് അമിതാഭ് ബച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ. “സംസാരിക്കാൻ പഠിക്കാൻ രണ്ട് വർഷമെടുത്തു; നിശബ്ദത പാലിക്കാൻ പഠിക്കാൻ 80 വർഷവും”.- എന്നാണ് പിറന്നാളിന് മുന്നോടിയായി ഇന്നലെ അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇന്ത്യൻ സിനിമയുടെ ഷെഹൻ ഷായ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ.

നടി തൃഷ വിവാഹിതയാകുന്നു? വരൻ വ്യവസായി

നടി തൃഷ വിവാഹിതയാകുന്നു? വരൻ വ്യവസായി

തെന്നിന്ത്യയിലെ സൂപ്പർ നായികമാരിലൊരാളാണ് തൃഷ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ, ത​ഗ് ലൈഫ് എന്നിവയാണ് തൃഷയുടേതായി തിയറ്ററുകളിലെത്തിയ ബി​ഗ് പ്രൊജക്ടുകൾ. ഇരുചിത്രങ്ങളിലെയും തൃഷയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വ്യക്തി ജീവിതം വളരെ സ്വകാര്യമായി തന്നെ നിലനിർത്തുന്ന ആളു കൂടിയാണ് തൃഷ.

അടുത്തിടെ നടൻ വിജയുമായി തൃഷ ഡേറ്റിങ്ങിലാണെന്ന തരത്തിലും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ തൃഷയുടെ വിവാഹ വാർത്തയാണ് വീണ്ടും ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്. നടി വിവാഹിതയാകാനുള്ള ഒരുക്കങ്ങളിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന.

നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു. ‘ശരിയായ’ വ്യക്തി വരുമ്പോള്‍ ‘ശരിയായ’ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസ് തുറന്നിരുന്നു. തനിക്ക് വിവാഹത്തിൽ വിശ്വാസമില്ലെന്നും അത് നടന്നാലും കുഴപ്പമില്ല, നടന്നില്ലെങ്കിലും കുഴപ്പമില്ല എന്നും തൃഷ അടുത്തിടെ പറഞ്ഞിരുന്നു.

എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു. അതേസമയം വിവാഹ വാർത്തകൾ സംബന്ധിച്ച് യാതൊരുവിധ പ്രതികരണവും നടിയോ നടിയുടെ കുടുംബമോ നടത്തിയിട്ടില്ല. നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015 ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തിയറ്ററുകൾ ഇളക്കി മറിച്ച് രാവണപ്രഭു റീ റിലീസ്

തിയറ്ററുകൾ ഇളക്കി മറിച്ച് രാവണപ്രഭു റീ റിലീസ്

മം​ഗലശേരി നീലകണ്ഠന്റെ രണ്ടാം വരവ് ആഘോഷമാക്കി മലയാളികൾ. പഞ്ച് ഡയലോഗിൻ്റെ അകമ്പടിയോടെ പ്രേക്ഷകമനസിനെ കോരിത്തരിപ്പിക്കാൻ ആ അച്ഛനും, അച്ഛനോളം പോന്ന മകനും വീണ്ടുമെത്തിയപ്പോൾ അക്ഷരാർഥത്തിൽ തിയറ്ററുകൾ പൂരപറമ്പായി. മോഹൻലാലിന്റെ രാവണപ്രഭു റീ റിലീസിനെ ഇരുകയ്യും നീട്ടി മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം കാണാൻ കഴിയുന്നത്.

നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഇന്ന് മുതൽ ആണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതിന് മുന്നോടിയയായി ഇന്നലെ എറണാകുളം കവിത തിയറ്ററിൽ പ്രത്യേക ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരുന്നു. ഫാൻസ് ഷോയ്ക്കും മികച്ച പ്രതികരണമാണ് ഇന്നലെ ലഭിച്ചത്. തിയറ്ററിന് അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. മോഹൻലാൽ ആരാധകർക്കായി പ്രത്യേക മാഷപ്പ് വിഡിയോയും തിയറ്ററിൽ പ്രദർശിപ്പിച്ചു. സരയു, കൈലാഷ് ഉൾപ്പെടെ നിരവധി സിനിമാ താരങ്ങളും ഈ ഷോയിൽ പങ്കെടുത്തിരുന്നു.

ഇന്ന് രാവിലെ 7.30 മുതൽ ആണ് രാവണപ്രഭുവിന്റെ ഷോകൾ എല്ലായിടത്തും ആരംഭിച്ചിരിക്കുന്നത്. മികച്ച അഡ്വാൻസ് ബുക്കിങ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

തിയറ്ററുകൾ ഇളക്കി മറിച്ച് രാവണപ്രഭു റീ റിലീസ്

ആദ്യ മണിക്കൂറിൽ തന്നെ ട്രെൻഡ് ആയി ‘രാവണപ്രഭു’; റെക്കോർഡുകൾ തൂക്കും

മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും തിയേറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുന്നു. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഒക്ടോബർ പത്തിനാണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. റെക്കോർഡ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ആദ്യ മണിക്കൂറിൽ ലഭിച്ചത്.

ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി. 5.68K ടിക്കറ്റുകളാണ് സിനിമ വിറ്റഴിച്ചത്. ഇത് വരും മണിക്കൂറിൽ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു മോഹൻലാൽ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം, ഗാനങ്ങൾ – ഗിരീഷ് പുത്തഞ്ചേരി, ഛായാഗ്രഹണം – പി സുകുമാർ. പി ആർ ഓ ഐശ്വര്യ രാജ്.

അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

കാന്താരയുടെ സെറ്റിലെത്തിയപ്പോഴാണ് ചിത്രത്തിന്റെ വലിപ്പം മനസിലാക്കുന്നത്’

കാന്താരയുടെ സെറ്റിലെത്തിയപ്പോഴാണ് ചിത്രത്തിന്റെ വലിപ്പം മനസിലാക്കുന്നത്’

മലയാളത്തിൽ മാത്രമല്ല കന്നഡത്തിലും പ്രശംസകൾ വാരിക്കൂട്ടുകയാണ് ന‍ടൻ ഹരിപ്രശാന്ത് ഇപ്പോൾ. ആട് 2 വിലെ ചെകുത്താൻ ലാസർ എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ ഹരിപ്രശാന്തിനെ സുപരിചിതനാക്കിയത്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ മലൈക്കോട്ടൈ വാലിബനിലെ കേളു മല്ലൻ എന്ന കഥാപാത്രവും ശ്രദ്ധ നേടി.

ഇപ്പോഴിതാ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താരയിലും ഒരു പ്രധാന വേഷത്തിലെത്തി കയ്യടി നേടുകയാണ് ഹരിപ്രശാന്ത്. കാന്താര ചാപ്റ്റർ 1ൽ വിജേയന്ദ്ര രാജാവായാണ് ഹരിപ്രശാന്ത് എത്തിയത്. മലൈക്കോട്ടൈ വാലിബനിലെ കഥാപാത്രം കണ്ടിട്ടാണ് കാന്താരയിലേക്ക് തന്നെ ക്ഷണിക്കുന്നതെന്ന് പറയുകയാണ് ഹരിപ്രശാന്ത് ഇപ്പോൾ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

ഋഷഭ് തന്നെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് വലിയ ഭാ​ഗ്യമാണെന്നും അദ്ദേഹത്തോടൊപ്പം പ്രവർ‌ത്തിക്കാൻ കഴിഞ്ഞത് ഒരു മികച്ച അനുഭവമായിരുന്നുവെന്നും ഹരിപ്രശാന്ത് കൂട്ടിച്ചേർത്തു. “മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും വലിയ ആരാധകനാണ് ഋഷഭ് ഷെട്ടി.

മലൈക്കോട്ടൈയിലെ എന്റെ വേഷം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്നാണ് തോന്നുന്നത്. കാന്താരയുടെ രചയിതാവായ അനിരുദ്ധ് മഹേഷ് ആണ് കാന്താരയിലേക്ക് എന്നെ വിളിക്കുന്നത്. സ്ക്രീൻ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തണമെന്ന് പറഞ്ഞു. ആ സമയത്താണ് ഞാൻ ഋഷഭിനെ കാണുന്നത്. എന്റെ സൈസ് കണ്ട് ഋഷഭിന് എന്നോട് വളരെ മതിപ്പ് തോന്നി.

വളരെ അതിശയകരമായ ഒരു അനുഭവമായിരുന്നു അത്. കോസ്റ്റ്യൂം ട്രയൽ നോക്കിയപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. ഷൂട്ടിങ്ങിനിടയിലാണ് ഞാൻ ആദ്യമായി സെറ്റുകൾ കാണുന്നത്. അപ്പോഴാണ് ഈ സിനിമയുടെ വലിപ്പം എത്രത്തോളമാണെന്ന കാര്യം ഞാൻ മനസിലാക്കുന്നത്. അത് മനസിലാക്കിയെടുക്കാൻ എനിക്ക് കുറച്ചു സമയമെടുത്തു.