അച്ഛന്റെ വേർപാടിൽ നെ‍ഞ്ച് തകർന്ന് ജീവ

അച്ഛന്റെ വേർപാടിൽ നെ‍ഞ്ച് തകർന്ന് ജീവ

സിനിമാ നിർമാതാവും നടൻ ജീവയുടെ അച്ഛനുമായ ആർ ബി ചൗധരിയുടെ വിയോ​ഗം സിനിമാ ലോകത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. അച്ഛന്റെ പെട്ടെന്നുള്ള മരണവാർത്ത ജീവയെയും മാനസികമായി തകർത്തിരിക്കുകയാണ്. ചെന്നൈയിൽ വച്ച് ആരോടോ ഫോണിൽ സംസാരിക്കവേ നിയന്ത്രണം വിട്ട് കരയുന്ന ജീവയുടെ വിഡിയോ ദൃശ്യങ്ങൾ പ്രേക്ഷകരിലും നൊമ്പരമായി മാറി.

നടൻ ശിവ ഉൾപ്പടെയുള്ളവർ താരത്തെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. അച്ഛനൊപ്പമുള്ള ജീവയുടെ മുൻ വിഡിയോകളും ആരാധകരെ കണ്ണീരിലാഴ്ത്തി. ജനുവരി 31 ന് ചെന്നൈയിൽ വച്ചു നടന്ന തലൈവർ തമ്പി തലൈമയിൽ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് ചൗധരിയെ അവസാനമായി സിനിമാ പ്രേക്ഷകർ കണ്ടത്.

പരിപാടിക്കിടെ മകൻ ജീവയെ ചുംബിക്കുന്ന ചൗധരിയുടെ വിഡിയോ വീണ്ടും ആരാധകർ പങ്കുവയ്ക്കുകയാണ്. ഒജി പ്രൊഡ്യൂസർ എന്ന് വിളിച്ചാണ് ജീവ തന്റെ അച്ഛനെ അന്ന് വേദിയിലേക്ക് സ്വാ​ഗതം ചെയതത്. “ഇന്ന് ഞാൻ ഇവിടെ വന്നത് എല്ലാവർക്കും നന്ദി പറയാനാണ്. ഈ വിജയത്തിന് നിങ്ങളെല്ലാവരോടും നന്ദി പറയുന്നു”.- എന്നാണ് വേദിയിൽ വച്ച് ചൗധരി പറഞ്ഞത്.

ജീവയെ സ്നേഹപൂർവ്വം ചുംബിച്ചു കൊണ്ടാണ് അദ്ദേഹം വേദി വിട്ടതും. അതേസമയം രജനികാന്ത്, ചിരഞ്ജീവി, പവൻ കല്യാൺ തുടങ്ങിയ സൂപ്പർ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിച്ചു. മെയ് 5 ന് ഉദയ്പൂരിന് സമീപം ബിയാവർ പാലി പിണ്ട്വാര റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

അദ്ദേഹം സഞ്ചരിച്ചിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണുള്ളത്.

റോഡിന്റെ വശത്തുള്ള വലിയ കൊക്കയിലേക്ക് മറിഞ്ഞു വീഴാൻ സാധ്യതയുള്ള രീതിയിലായിരുന്നു വാഹനം നിന്നിരുന്നതെങ്കിലും ഭാഗ്യവശാൽ ഹൈവേയിലെ ഡിവൈഡറിൽ തട്ടി നിൽക്കുകയായിരുന്നു. 1988 മുതൽ സിനിമാ നിർമാണ രംഗത്ത് സജീവമായ ആർ ബി ചൗധരി, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നായ സൂപ്പർ ഗുഡ് ഫിലിംസിന്റെ അമരക്കാരനായിരുന്നു.ഏകദേശം നൂറോളം ചിത്രങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 1990-ൽ വിക്രമൻ സംവിധാനം ചെയ്ത ‘പുതു വസന്തം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴ് സിനിമയിൽ ചുവടുറപ്പിച്ചത്. ഈ ചിത്രത്തിന് തമിഴ്‌നാട് സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിരുന്നു. പിന്നീട് സൂര്യവംശം, തുള്ളാത മനവും തുള്ളും, പൂവേ ഉനക്കാക, ആനന്ദം, ജില്ല തുടങ്ങിയ എണ്ണമറ്റ സൂപ്പർഹിറ്റ് സിനിമകൾ അദ്ദേഹം നിർമിച്ചു.

മലയാളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘കീർത്തിചക്ര’ ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2025-ൽ പുറത്തിറങ്ങിയ ‘മാരീശൻ’ എന്ന ചിത്രമാണ് അദ്ദേഹം നിർമിച്ചത്. ജീവയെ കൂടാതെ അദ്ദേഹത്തിന്റെ മറ്റൊരു മകനായ ജിതൻ രമേശും സിനിമാ രംഗത്ത് സജീവമാണ്.

‘ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി’; ഒടിടി റിലീസിന് പിന്നാലെ ‘ആട് 3’യ്ക്ക് വിമർശനം

‘ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി’; ഒടിടി റിലീസിന് പിന്നാലെ ‘ആട് 3’യ്ക്ക് വിമർശനം

നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമായിരുന്നു ആട് 3. മലയാളത്തില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള ആട് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് വന്ന രണ്ട് ഭാഗങ്ങളും തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി.

നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമായിരുന്നു ആട് 3. മലയാളത്തില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള ആട് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് വന്ന രണ്ട് ഭാഗങ്ങളും തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി.

കഴിഞ്ഞദിവസം ചിത്രം ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. സീ ഫൈവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തിയറ്ററില്‍ മികച്ച വിജയം നേടിയെങ്കിലും ഒടിടിയില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നത്. മുന്‍ ഭാഗങ്ങളെ അപേക്ഷിച്ച് കോമഡിയുടെ കാര്യത്തില്‍ ചിത്രം വളരെ പിന്നോട്ട് പോയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലെ പല കോമഡികളും വര്‍ക്കായിട്ടില്ലെന്നും കമന്റുകളുണ്ട്. ഈ സിനിമക്ക് എങ്ങനെ 100 കോടി കളക്ഷന്‍ കിട്ടിയെന്നാണ് പലരുടെയും ചോദ്യം. ഫ്രാഞ്ചൈസിയിലെ ഏറ്റവും മോശം സിനിമയെന്നാണ് ചിലര്‍ ആട് 3യെ വിശേഷിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ടൈംലൈന്‍ കാണിക്കുന്ന ചിത്രത്തില്‍ പാസ്റ്റിലെ കോമഡികളൊന്നും വര്‍ക്കായില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

അവസാനത്തെ അര മണിക്കൂര്‍ മാത്രമാണ് ചിത്രം പീക്കിലേക്ക് എത്തിയതെന്നും കമന്റുകളുണ്ട്. കണ്ടു കഴിഞ്ഞപ്പോൾ കാണണ്ടായിരുന്നു എന്ന് തോന്നിയ ഒരു പടം… ഒരു സീനിൽ പോലും ചിരി വന്നില്ല എന്നുള്ളത് ആണ് അത്ഭുതപ്പെടുത്തിയത് എന്നൊക്കെ പറയുന്നവരും കുറവല്ല. പാപ്പനും ടീമും പണിക്കരെ കാണാന്‍ പോകുന്ന സീന്‍ മാത്രമാണ് ആകെ ചിരി സമ്മാനിച്ചത്.

വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡിന്റെ സെക്കന്‍ഡ് എന്‍ട്രി മുതല്‍ സിനിമ അതിന്റെ ട്രാക്കില്‍ കയറിയെന്നും കമന്റുകളുണ്ട്. ജയസൂര്യയ്ക്കൊപ്പം ധർമജൻ, സൈജു കുറുപ്പ്, ഭഗത് മാനുവൽ, ശ്രിന്ദ, അജു വർ​ഗീസ്, സണ്ണി വെയ്ൻ തു‌ടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

‘കോളേജില്‍ എന്റെ ജൂനിയര്‍, സുഹൃത്തും സഹോദരനുമായിരുന്നു എനിക്ക് സന്തോഷ്’; വിങ്ങലോടെ മോഹന്‍ലാല്‍

‘കോളേജില്‍ എന്റെ ജൂനിയര്‍, സുഹൃത്തും സഹോദരനുമായിരുന്നു എനിക്ക് സന്തോഷ്’; വിങ്ങലോടെ മോഹന്‍ലാല്‍

നടന്‍ സന്തോഷ് കെ നായരുടെ മരണത്തില്‍ മനം നൊന്ത് മോഹന്‍ലാല്‍. മോഹന്‍ലാലും സന്തോഷ് കെ നായരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് സിനിമയിലൊക്കെ എത്തുന്നതിനും ഏറെ മുമ്പാണ്. കോളേജില്‍ മോഹന്‍ലാലിന്റെ ജൂനിയറായിരുന്നു സന്തോഷ് കെ നായര്‍. സന്തോഷ് തനിക്ക് ആ കാലം മുതലേ സുഹൃത്തും സഹോദരനുമായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

“ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍” എന്നാണ് മോഹന്‍ലാലിന്റെ കുറിപ്പ്.

അടൂര്‍ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ശുഭശ്രീയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കോട്ടയം ഭാഗത്തേക്കുള്ള യാത്രയില്‍ വച്ചായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്നത് സന്തോഷ് ആണ്. ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതപ്പെടുന്നത്. ഭാര്യയുടെ പരുക്ക് ഗുരുതരമല്ല. പാര്‍സല്‍ ലോറി ഡ്രൈവര്‍ സുധീഷിനും പരുക്കേറ്റിട്ടുണ്ട്.

1982 ല്‍ പുറത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥ ആയിരുന്നു ആദ്യ സിനിമ. പിന്നീട് നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. വില്ലനായും നായകനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മോഹിനിയാട്ടത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

‘അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ’; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

‘അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ’; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

നടന്‍ ഇന്ദ്രന്‍സിനെക്കുറിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്. തന്റെ പുതിയ ചിത്രമായ കറുപ്പിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് സൂര്യ ഇന്ദ്രന്‍സിനെക്കുറിച്ച് വാചാലനായത്. താനും ഇന്ദ്രന്‍സും ഒരുമിച്ചാണ് ദേശീയ അവാര്‍ഡ് വാങ്ങിയതെന്ന് സൂര്യ ചൂണ്ടിക്കാണിക്കുന്നു. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നാഷണല്‍ അവാര്‍ഡ് വാങ്ങിയ ഹീറോയായുള്ള ഇന്ദ്രന്‍സിന്റെ വളര്‍ച്ചയെക്കുറിച്ചാണ് സൂര്യ സംസാരിക്കുന്നത്.

”അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെക്കുറിച്ച് പറയണമെന്ന് തോന്നുന്നു. ഒരു തുന്നല്‍ക്കാരനായി തുടങ്ങി, കോസ്റ്റിയുമറായി തുടങ്ങി ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് ഇപ്പോള്‍ നാഷണല്‍ അവാര്‍ഡ് വാങ്ങുന്ന ഹീറോ ആയിരിക്കുകയാണ്. അവര്‍ നാലാം ക്ലാസ് വരെയെ പഠിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ പോയി ഏഴാം ക്ലാസ് പരീക്ഷയെഴുതി വന്നിരിക്കുകയാണ്. സ്വപ്‌നങ്ങള്‍ക്ക് എക്‌സ്‌പൈറി ഡേറ്റില്ല. ഒരു സ്വപ്‌നമുണ്ടെങ്കില്‍ അത് നടക്കുമെന്ന് അവരെ കണ്ടപ്പോഴാണ് പഠിച്ചത്” സൂര്യ പറയുന്നു.

സൂര്യ നായകനായ കറുപ്പില്‍ ഇന്ദ്രന്‍സുമൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആര്‍ജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിലേയും തമിഴിലേയും മുന്‍നിര താരങ്ങള്‍ ചിത്രത്തിലുണ്ട്. മെയ് 14ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

തീ പാറിക്കാന്‍ ജോജു ജോർജ്- ഷാജി കൈലാസ് കോമ്പോയുടെ ‘വരവ്’; ഗംഭീര ആക്ഷൻ പാക്ക്ഡ് ട്രെയിലർ

തീ പാറിക്കാന്‍ ജോജു ജോർജ്- ഷാജി കൈലാസ് കോമ്പോയുടെ ‘വരവ്’; ഗംഭീര ആക്ഷൻ പാക്ക്ഡ് ട്രെയിലർ

ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം ‘വരവ് ‘ ന്റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന സൂചനയാണ് ട്രെയിലറും നൽകുന്നത്. ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ വരവുപോലെതന്നെ ഇവരുടെ വരവും ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് ‘വരവ് ‘.

ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.

ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബൈജു സന്തോഷ്, ബാബുരാജ്, ബോബി കുര്യൻ, കോട്ടയം രമേശ്, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട്, സുകന്യ,വിൻസി അലോഷ്യസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

” എന്നും കാണുന്ന വീട്ടുമുറ്റത്തെ കുഴിയിൽ ആയിരിക്കും നമ്മൾ ആദ്യം വീഴുക.. ശത്രു ആ കുഴിയിൽ ഇട്ട് നമ്മളെ വെട്ടി നുറുക്കും ” ഈ മാസ് ഡയലോഗിലൂടെയാണ് ട്രെയിലർ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ഗംഭീര ആക്ഷൻ സീനുകൾക്കൊപ്പം ഡയലോഗുകളുടെ പെരുമഴയാണ്…

ആക്ഷൻ ത്രില്ലർ മാത്രമാണെന്ന് നിനക്കുന്ന പ്രേക്ഷകരെ ഇതൊരു ഫാമിലി ചിത്രം കൂടിയാണെന്ന് മനസ്സിലാക്കുന്ന രീതിയിലേക്ക് സീനുകൾ മാറുന്നു. സുകന്യയും അർജുൻ അശോകനും ജോജു ജോർജ്ജും ഇവരുടെ കുടുംബ ബന്ധങ്ങളും ട്രെയിലറിൽ കാണിക്കുന്നുണ്ട്. ബൈക്കോടിക്കുന്ന, തോക്ക് എടുക്കുന്ന കന്യാസ്ത്രീ സുകന്യ എന്ന നടിയുടെ മലയാളത്തിലേക്കുള്ള ഒരു ഗംഭീര തിരിച്ചു”വരവ്”ആണെന്നുകൂടി ഓർമിപ്പിക്കുന്നു. മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥിന്റെ പോലീസ് കഥാപാത്രവും ജോജുവിനൊപ്പം കട്ടക്കുണ്ട്.

വില്ലൻ വേഷത്തിന് ഇനി മറ്റൊരു പേരില്ല എന്ന് കാണിക്കുന്ന വിധമാണ് മുരളി ഗോപിയുടെ വരവ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യം നൽകിയാണ് ഷാജി കെലാസ് ചിത്രം ഒരുക്കിയത് എന്ന് വ്യക്തം . പരോളിൽ ഇറങ്ങിയ പോളച്ചന്റെ കിന്റൽ ഇടി കൊണ്ട് അവശരായവരുടെ സ്റ്റേറ്റ്മെന്റ് പോലും എടുക്കാൻ ആവാതെ കുഴയുന്ന പോലീസ്. ഇടിയുടെ കനം അപ്പോൾ തന്നെ മനസ്സിലാവും. “ഇതിന്റെ പേരിൽ ഇനി തെമ്മാടിക്കുഴിയിൽ പോയി കിടക്കാനാണെങ്കിലും ഞങ്ങൾക്ക് ഓക്കേയാ ” എന്നു പറയുന്ന ജോജുവിന്റെ കരുത്തുറ്റ കഥാപാത്രം… പോളച്ചന്റെ കുടുംബത്തിന് എന്ത് സംഭവിച്ചു? പോളച്ചൻ എന്തിന് ജയിലിൽ പോയി? പരോളിൽ ഇറങ്ങുന്ന പോളച്ചൻ പിന്നീട് എന്തൊക്കെയാണ് ചെയ്തത് ,ആർക്കൊക്കെ എന്തൊക്കെ സംഭവിച്ചു? പോളച്ചന്റെ ആ “വരവ് “നായി മെയ് റിലീസായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കാം.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ്. ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്.എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ്: ഹരി തിരുമല. ഡിസൈൻസ്:u യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്.

പിഎച്ച്എഫ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസ്‌ ഓൾ ഇന്ത്യ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

‘ബഡ്ജറ്റ് 125 കോടിക്ക് മുകളിൽ, മികച്ച കാഴ്ച്ചാനുഭവമായിരിക്കും പേട്രിയറ്റ്’; കുറിപ്പുമായി ബി ഉണ്ണികൃഷ്ണൻ

‘ബഡ്ജറ്റ് 125 കോടിക്ക് മുകളിൽ, മികച്ച കാഴ്ച്ചാനുഭവമായിരിക്കും പേട്രിയറ്റ്’; കുറിപ്പുമായി ബി ഉണ്ണികൃഷ്ണൻ

125 കോടിക്ക് മുകളിലാണ് പേ‌ട്രിയറ്റിന്റെ മുൽമുടക്ക് എന്നും ഒരു മികച്ച കാഴ്ചാനുഭവമായിരിക്കും ചിത്രമെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് സിനിമയ്ക്കെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന പേട്രിയറ്റ് മെയ് ഒന്നിനാണ് തിയറ്ററുകളിലെത്തുന്നത്. കുഞ്ചാക്കോ ബോബൻ, ഫ​ഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്.

ബി ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

നാളെ ‘പേട്രിയറ്റ്’ തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മൾ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയൻതാരയും രാജീവ് മേനോനും അടങ്ങുന്ന ഒരു താരനിരയുണ്ട് ചിത്രത്തിൽ. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും. 125 കോടിക്ക് മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്ക് എന്നാണ് അറിയാൻ കഴിഞ്ഞത്.

നിർമാതാവാകുന്നതിനു മുൻപ് തന്നെ എനിക്ക് ആൻ്റോ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആൻ്റോ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതക്കളിലൊരാളായത്. മഹേഷും ആൻ്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു.

മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആൻ്റോ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുൻപ് ‘എംപുരാ’നിലൂടെ ആൻ്റണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു.

നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമയ്ക്ക്. തീർച്ചായായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും ‘പേട്രിയറ്റ്.’

ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആൻ്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, നമ്മുടെ കാഴ്ചാനുഭവത്തിൻ്റെ അതിരുകളെ വികസിപ്പിക്കും വിധം ഒരു സിനിമ വിഭാവനം ചെയ്ത മഹേഷിനും അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർക്കും തൊഴിലാളികൾക്കും വിജയമാശംസിക്കുന്നു. മലയാള സനിമയിലെ എല്ലാ സാങ്കേതിക പ്രവർത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യർത്ഥിക്കാനുള്ളത് ഇത്ര മാത്രം; മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക.