‘കളങ്കാവലി’ലെ പാട്ട് പാടി മമ്മൂട്ടിയുടെ കൊച്ചുമകൻ; ഏറ്റെടുത്ത് ആരാധകർ

‘കളങ്കാവലി’ലെ പാട്ട് പാടി മമ്മൂട്ടിയുടെ കൊച്ചുമകൻ; ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിലെ ഒരു സർപ്രൈസാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കളങ്കാവലിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാൻ സയീദ് ആണ്.

മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ. ചിത്രത്തിലെ റെഡ് ബാക്ക് എന്ന ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയതും സംഗീതം പകർന്നതും സംവിധായകനായ ജിതിൻ കെ ജോസ് ആണ്. എന്നാൽ ഇതാദ്യമായല്ല, അദ്യാൻ മമ്മൂട്ടി ചിത്രത്തിൽ പാടുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ഡോൺട് ഗോ എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു.

അതായിരുന്നു സിനിമയിൽ ഗായകനെന്ന രീതിയിൽ അദ്യാൻ്റെ തുടക്കം. മിഥുൻ മുകുന്ദനാണ് വരികൾ എഴുതിയത്. കളങ്കാവലിനെ സംബന്ധിക്കുന്ന മറ്റൊരു കൗതുകം, ചിത്രത്തിലെ നായികമാരുടെ ബാഹുല്യമാണ്. 22 നായികമാരാണ് ചിത്രത്തിലുള്ളത്. ഇതാദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയിൽ ഇത്രയധികം നായികമാർ അണിനിരക്കുന്നത്. രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ, അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

‘കടുവയുടെ കരണം നോക്കി ധര്‍മേന്ദ്ര ഒറ്റയടി; സെറ്റ് നിശ്ചലം!’; പേടിച്ച് രജനികാന്ത് ആരോടും പറയാതെ മുങ്ങി!

‘കടുവയുടെ കരണം നോക്കി ധര്‍മേന്ദ്ര ഒറ്റയടി; സെറ്റ് നിശ്ചലം!’; പേടിച്ച് രജനികാന്ത് ആരോടും പറയാതെ മുങ്ങി!

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം ധര്‍മേന്ദ്ര കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയിലാണ് സിനിമാ ലോകം ഇപ്പോഴും. ധര്‍മേന്ദ്രയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരങ്ങളും ആരാധകരുമെല്ലാം. ബോളിവുഡില്‍ നിന്ന് മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങളും ധര്‍മേന്ദ്രയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ രസകരമായൊരു ഓര്‍മ പങ്കുവെക്കുകയാണ് നടി രാധിക ശരത്കുമാര്‍.

ധര്‍മേന്ദ്ര പണ്ടൊരു കടുവയുടെ കരണത്തടിച്ച ഓര്‍മയാണ് രാധിക ശരത്കുമാര്‍ പറയുന്നത്. ഇരുവരും ഒരേ സ്റ്റുഡിയോയില്‍ വ്യത്യസ്തമായ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ നടന്നൊരു സംഭവമാണ് രാധിക ഓര്‍ക്കുന്നത്. രാധികയ്‌ക്കൊപ്പം രജനികാന്തും ചിത്രത്തിലുണ്ടായിരുന്നു. ആ വാക്കുകളിലേക്ക്:

”രജനികാന്തിനൊപ്പം വാഹിനി സ്റ്റുഡിയോയില്‍ ഷൂട്ടിങ് നടക്കുമ്പോഴാണ് അദ്ദേഹത്തെ കാണാന്‍ സാധിച്ചത്. അദ്ദേഹം തൊട്ടടുത്ത സെറ്റിലുണ്ടായിരുന്നു. ഞങ്ങളൊരു ഫൈറ്റ് സീനായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. എന്നെ ഒരു മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. രജനികാന്ത് ഒരു കടുവയുമായി ആ സമയം മല്ലിടണം. അന്ന് വിഎഫ്എക്‌സ് ഉണ്ടായിരുന്നില്ല. അതിനാല്‍ യഥാര്‍ത്ഥ കടുവയുമായിട്ടാണ് രജനികാന്തിന് ഫൈറ്റ് ചെയ്യേണ്ടിയിരുന്നത്. ആ കടുവ പക്ഷെ മെരുങ്ങുന്നുണ്ടായിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് രജനികാന്ത് ഷോട്ട് എടുത്തിരുന്നത്.

സെറ്റാകെ ടെന്‍ഷനടിച്ച് നില്‍ക്കുമ്പോള്‍ അവിടേക്ക് നല്ല ഉയരമുള്ള, സ്വതസിദ്ധമായ കരിസ്മയുള്ള ധര്‍മേന്ദ്ര കടന്നു വന്നു. അദ്ദേഹം രജനികാന്തിനെ അഭിവാദ്യം ചെയ്തു. ശേഷം കടുവയെ ഒന്ന് നോക്കി. പെട്ടെന്ന് കടുവയുടെ കരണം നോക്കി ഒരൊറ്റയടി വച്ചു കൊടുത്തു. തന്റെ വലിയ കൈ കൊണ്ട് നല്ല ശക്തിയിലാണ് അദ്ദേഹം അടിച്ചത്. കടുവ പെട്ടെന്ന് പൂച്ചയായി. ഞങ്ങള്‍ക്ക് ആര്‍ക്കും അപ്പോള്‍ ഒന്നും മിണ്ടാന്‍ പോലും പറ്റിയില്ല.

കുറച്ച് കഴിഞ്ഞതും രജനികാന്ത് സെറ്റില്‍ നിന്നും പോയി. ഞങ്ങള്‍ കരുതിയത് അദ്ദേഹം വാനിറ്റി വാനിലുണ്ടാകും എന്നാണ്. എന്നാല്‍ പിന്നീട് നിര്‍മാതാവിന് അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നു. ആ മനുഷ്യന്‍ കടുവയുടെ കരണത്താണ് അടിച്ചിരിക്കുന്നത്. അദ്ദേഹം അതും കഴിഞ്ഞ് തിരിച്ച് സെറ്റിലേക്ക് പോകും. ഞാനാണ് കടുവയുടെ കൂടെ ഷൂട്ട് ചെയ്യേണ്ടത്. കടുവയൊന്ന് തണുത്തിട്ട് വരാം എന്നാണ് രജനികാന്ത് പറഞ്ഞത്.”

നവംബര്‍ 24നാണ് ധര്‍മേന്ദ്ര മരണപ്പെടുന്നത്. 89 വയസായിരുന്നു. പോയ മാസം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. പത്ത് ദിവസത്തിലധികത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു. ധര്‍മേന്ദ്രയെ അവസാനമായി കാണാന്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം എത്തിയിരുന്നു.

‘എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു; ചിരഞ്ജീവി സാർ മോശമാണെന്നല്ല ഞാൻ പറഞ്ഞത്’

‘എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു; ചിരഞ്ജീവി സാർ മോശമാണെന്നല്ല ഞാൻ പറഞ്ഞത്’

ഏറ്റവും മികച്ച ഡാൻസർ വിജയ് ആണോ ചിരഞ്ജീവി ആണോ എന്ന ചോദ്യത്തിന് വിജയ് എന്ന് നടി കീർത്തി സുരേഷ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ചിരഞ്ജീവി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് കീർത്തി. താൻ ആരെയും മോശമാക്കി കാണിക്കാൻ അല്ല അങ്ങനെ പറഞ്ഞതെന്നും ചിരഞ്ജീവി സാറിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും കീർത്തി സുരേഷ് പറഞ്ഞു.

തന്റെ ഏറ്റവും പുതിയ സിനിമയായ റിവോൾവർ റീത്തയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം. “ഞാൻ എത്ര വലിയ വിജയ് ഫാൻ ആണെന്ന് ചിരഞ്ജീവി സാറിന് അറിയാം. ചിരഞ്ജീവി സാറിനെ എനിക്ക് വലിയ ഇഷ്ടമാണ് മാത്രമല്ല അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ എനിക്ക് അതിയായ താല്പര്യമുണ്ട്.

അദ്ദേഹത്തോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി സാർ മോശമാണ് എന്ന തരത്തിൽ അല്ല ഞാൻ അത് പറഞ്ഞത്. എന്റെ വാക്കുകൾ ചിരഞ്ജീവി ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ചിരഞ്ജീവി സാർ എന്നോട് ഒരിക്കൽ ആരുടെ ഡാൻസ് ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും ഞാൻ വിജയ് എന്നാണ് പറഞ്ഞത്.

അത് അദ്ദേഹം വരെ ലൈറ്റ് ആയിട്ടാണ് എടുത്തത്. ചിരഞ്ജീവി സാർ എത്രത്തോളം വലിയ നടൻ ആണെന്ന് നമുക്കറിയാം. ആരും ആരെക്കാളും ചെറിയവരല്ല. ഞാൻ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്’, കീർത്തി സുരേഷ് പറഞ്ഞു. 2024 ൽ നടന്ന ഒരു അഭിമുഖത്തിലായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാൻസ് വിജയ്‌യുടെ ആണെന്ന് കീർത്തി പറഞ്ഞത്.അതേസമയം, റിവോൾവർ റീത്തയാണ് ഇനി പുറത്തിറങ്ങാനുള്ള കീർത്തിയുടെ ചിത്രം. രാധിക, സുനിൽ, ജോൺ വിജയ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ. ജെ കെ ചന്ദ്രുവാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിർമാണം സുധൻ സുന്ദരം, ജഗദീഷ് പളനിസാമി. ഛായാഗ്രഹണം ദിനേശ് കൃഷ്ണൻ, എഡിറ്റിങ് പ്രവീൺ.

51 രൂപയില്‍ തുടങ്ങിയ കരിയര്‍, ഏറ്റവും കൂടുതല്‍ ഹിറ്റ് നല്‍കിയ നായകന്‍

51 രൂപയില്‍ തുടങ്ങിയ കരിയര്‍, ഏറ്റവും കൂടുതല്‍ ഹിറ്റ് നല്‍കിയ നായകന്‍

കുട്ടിക്കാലം മുതലേ സിനിമയില്‍ അഭിനയിക്കുക എന്നത് ധര്‍മേന്ദ്രയുടെ സ്വപ്‌നമായിരുന്നു. അതിനായി ഇറങ്ങിത്തിരിക്കാനുള്ള ആത്മവിശ്വാസം കിട്ടുന്നത് ഫിലിം ഫെയര്‍ നടത്തിയ നാഷണല്‍ ന്യൂ ടാലന്റ് കോണ്ടസ്റ്റില്‍ വിജയിക്കുന്നതോടെയാണ്. പിന്നാലെ ധരം ബോംബെയ്ക്ക് വണ്ടി കയറി, പണത്തിന് പകരം സ്വപ്‌നങ്ങള്‍ നിറച്ചൊരു പെട്ടിയുമായി.

1960 ല്‍ പുറത്തിറങ്ങിയ ദില്‍ ഭി തേര ഹം ഭി തേര ആയിരുന്നു ആദ്യ സിനിമ. ബല്‍രാജ് സാഹ്നി, കുംകും, ഉഷ കിരണ്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ ഒപ്പമഭിനയിച്ചിരുന്നവര്‍. തന്റെ ആദ്യ സിനിമയ്ക്ക് ധര്‍മേന്ദ്രയ്ക്ക് പ്രതിഫലമായി കിട്ടിയത് വെറും 51 രൂപയായിരുന്നു. മൂന്ന് നിര്‍മാതാക്കള്‍ 17 രൂപ വച്ചിട്ടായിരുന്നു ആ തുകയിലെത്തിച്ചത്.

ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ചില സിനിമകളില്‍ സപ്പോര്‍ട്ടിങ് വേഷങ്ങളില്‍ അഭിനയിച്ചു. 1965 ല്‍ പുറത്തിറങ്ങിയ ഹഖീഖത്ത് ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ വന്ന ഫൂല്‍ ഓര്‍ പത്തര്‍ വലിയ വിജയമാതോടെ ധര്‍മേന്ദ്രയും താരമായി മാറി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏഴുപതുകളുടെ അവസാനത്തോടെ ബോളിവുഡിലെ മുന്‍നിര നായകനായി ധര്‍മേന്ദ്ര മാറി.

തുടക്കകാലത്ത് റൊമാന്റിക് വേഷങ്ങളായിരുന്നു ചെയ്തിരുന്നതിലധികവും. 80 കളോടെ അദ്ദേഹം ആക്ഷന്‍ ചിത്രങ്ങളിലേക്ക് തിരിഞ്ഞു. ഇതോടെ ബോളിവുഡിന്റെ ഹീ-മാന്‍ ഉദയം കൊണ്ടു. ഷോലെയില്‍ അഭിനയിക്കാന്‍ ബച്ചനേക്കാളും പ്രതിഫലം വാങ്ങിയിരുന്ന ധര്‍മേന്ദ്ര. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച നായകന്‍ എന്ന റെക്കോര്‍ഡ് ഇന്നും ധര്‍മേന്ദ്രയുടെ പേരിലാണ്. തന്റെ സമകാലികനായ അമിതാഭ് ബച്ചന്‍ 57 ഉം രാജേഷ്ഖന്ന 42 ഉം, ഷാരൂഖ് ഖാന്‍ 35 ഉം സല്‍മാന്‍ 38 ഉം ഹിറ്റുകള്‍ ഹിറ്റുകള്‍ നല്‍കിയപ്പോള്‍ ധര്‍മേന്ദ്ര തന്റെ ഏഴ് പതിറ്റാണ്ടോളം വരുന്ന കരിയറില്‍ നല്‍കിയത് 75 ഹിറ്റുകളാണ്. ഇനിയൊരിക്കലും ആ റെക്കോര്‍ഡ് മറി കടക്കപ്പെടുമെന്ന് തോന്നുന്നില്ല.

വിജയത്തിലെന്നത് പോലെ തന്നെ പരാജയത്തിലും ധര്‍മേന്ദ്ര മുന്നിലുണ്ടെന്നതും വസ്തുതയാണ്. 150 സിനിമകളാണ് ധര്‍മേന്ദ്രയുടേതായി വന്ന് പരാജയപ്പെട്ടത്. ഈ പട്ടികയില്‍ മുമ്പിലുള്ളത് മിഥുന്‍ ചക്രവര്‍ത്തി മാത്രമാണ്. ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേര് ഒരിക്കലും ധര്‍മേന്ദ്രയെ തേടിയെത്താതിരുന്നതിന് ഒരു കാരണം ഈ കണക്കായിരുന്നു. ഒരു ഘട്ടത്തില്‍ മുഖ്യധാര സിനിമകളേക്കാള്‍ ബി ഗ്രേഡ് സിനിമകള്‍ ചെയ്തതും തിരിച്ചടിയായി.

സ്‌ക്രീനില്‍ തീപ്പൊരി നായകന്‍ മാത്രമായിരുന്നില്ല ധര്‍മേന്ദ്ര. തന്റെ അഭിനയമികവ് തെളിയിക്കുന്ന ഒരുപിടി സിനിമകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ആക്ഷന് പുറമെ കോമഡിയും ഇമോഷണല്‍ കഥാപാത്രങ്ങളുമെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. പ്രേക്ഷകരുടെ കയ്യടിയും നിരൂപകരുടെ പ്രശംസയും നേടിയെങ്കിലും ഒരിക്കലും ധര്‍മേന്ദ്രയെ തേടി പുരസ്‌കാരങ്ങളൊന്നും എത്തിയിരുന്നില്ല. നാല് തവണയാണ് ഫിലിം ഫെയറിന്റെ മികച്ച നടനായുള്ള നോമിനേഷനില്‍ ധരം വന്നു പോയത്.

മികച്ച നടനുള്ള പുരസ്‌കാരം തന്നോട് അകലം പാലിക്കുന്നതിനെക്കുറിച്ച് മുമ്പൊരിക്കല്‍ വിങ്ങലോടെ ധര്‍മേന്ദ്ര സംസാരിച്ചിരുന്നു. ‘ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 37 വര്‍ഷമായി. എല്ലാവര്‍ഷവും ഞാന്‍ പുതിയ സ്യൂട്ട് തുന്നിക്കും. മാച്ചിങ് ടൈ തെരഞ്ഞെടുക്കും. എനിക്ക് ഒരു അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയോടെ. പക്ഷെ ഒരിക്കലും അതുണ്ടായില്ല. എന്റെ സില്‍വര്‍ ജൂബിലിയും ഗോള്‍ഡന്‍ ജൂബിലിലുമൊക്കെ വന്നു പോയി. കുറച്ച് വര്‍ഷം കഴിഞ്ഞതോടെ ഞാനും പ്രതീക്ഷ കൈവിട്ടു. ഇനി മുതല്‍ അവാര്‍ഡ് ഷോകളില്‍ നിക്കറും ബനിയനും ധരിച്ച് വരണമെന്നാണ് ചിന്തിച്ചിരുന്നത്” എന്നാണ് ധര്‍മ്മേന്ദ്ര പറഞ്ഞത്.

എനിക്ക് എന്തുകൊണ്ട് അവര്‍ഡ് കിട്ടിയില്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഫൂല്‍ ഓര്‍ പത്തര്‍, ചുപ്‌കെ ചുപ്‌കെ, പ്രതിഗ്യ, ഷോലെ, നയ സമാന തുടങ്ങിയ പല സിനിമകള്‍ക്കും ഞാന്‍ അവാര്‍ഡിന് അര്‍ഹനായിരുന്നുവെന്ന് അദ്ദേഹം മറ്റൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്നേപ്പോലെ, തന്റെ മക്കള്‍ക്കും ഒരിക്കലും അവാര്‍ഡും അംഗീകാരവും ലഭിക്കാത്തതിനെക്കുറിച്ചും ധര്‍മ്മേന്ദ്ര സംസാരിച്ചിട്ടുണ്ട്.

സിനിമയായിരുന്നു ധര്‍മേന്ദ്രയുടെ ജീവവായു. അതുകൊണ്ട് ഇടവേളകളില്‍ നിന്നും അദ്ദേഹം സിനിമയിലേക്ക് തിരികെ വന്നു കൊണ്ടേയിരുന്നു. മക്കളായ സണ്ണിയും ബോബിയുമെല്ലാം തന്നോളം വളരുകയും താരങ്ങളായി മാറുകയും ചെയ്തതോടെ ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറുന്നുണ്ട് ധര്‍മേന്ദ്ര. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലൂടെയാണ് അദ്ദേഹം തിരികെ വരുന്നത്. പിന്നാലെ തേരി ബാത്തോം മേം ഐസ ഉല്‍ജാ ജിയയിലും അഭിനയിച്ചു. മരിക്കുന്നതിന് തൊട്ട് മുമ്പായി അഭിനയിച്ച ഇക്കിസ് ഡിസംബറിലില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയെ സ്‌നേഹിച്ച്, സിനിമയില്‍ ജീവിച്ച് മരിച്ച ധര്‍മേന്ദ്രയ്ക്ക് വിട.

ഉലകനായകന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ

ഉലകനായകന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ

പാൻ ഇന്ത്യൻ സ്റ്റാർ എന്ന് വാക്കിന്റെ ഉപയോ​ഗം വർധിക്കുന്നതിന് മുൻപേ ആ സ്ഥാനത്തേക്ക്, കാലങ്ങൾക്ക് മുൻപേ എത്തിയ നടൻ. ടെക്നോളജി വികസിക്കാത്ത കാലത്ത് തമിഴ് സിനിമകളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ഒരു ഫിലിം മേക്കർ. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ പണ്ടേ നമുക്ക് കാട്ടി തന്ന തിരക്കഥാകൃത്ത്. എത്ര പറഞ്ഞാലും തീരാത്ത അത്ര വിശേഷണങ്ങൾ നമുക്ക് ചാർത്തി നൽകാവാകുന്ന ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം കമൽഹാസൻ.

ആറാം വയസിൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് കമൽഹാസൻ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ഈ സിനിമയിലെ അഭിനയത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി നടൻ നേടി. കമൽഹാസന്റെ അരങ്ങേറ്റം തന്നെ ഹിസ്റ്റോറിക്കലാണെന്ന് ചുരുക്കം. അവിടെന്ന് അങ്ങോട്ട് പലവിധ റോളുകളിലൂടെ അദ്ദേഹം നമുക്ക് മുന്നിലേക്ക് എത്തി. കലാമൂല്യള്ള സിനിമകൾ കൊമേഷ്യൽ പടങ്ങൾ അങ്ങനെ വ്യത്യസ്തമായ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം തന്റെ സിനിമാ യാത്ര തുടർന്നു.ആ കരിയറിൽ ഉടനീളം ധാരാളം അവാർഡുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. മികച്ച നടനുള്ള 4 ദേശീയ അവാർഡുകൾ, 11 സംസ്ഥാന പുരസ്കാരങ്ങൾ. 20 ഫിലിം ഫെയര്‍ അവാർഡുകൾ. സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍, കൂടാതെ 2016ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഷെവലിയര്‍ ബഹുമതി നല്‍കി നൽകി അദ്ദേഹത്തെ ആദരിച്ചു. ബാലതാരത്തിൽ നിന്ന് സകലകലാവല്ലഭനിലേക്കും അവിടെ നിന്ന് ആണ്ടവരിലേക്കും പിന്നെ ഉലകനായകനിലേക്കും എത്തിയ കമൽഹാസന്റെ അത്യുജ്ജലമായ കരിയർ എന്നും സിനിമാ ലോകത്തിൽ എക്കാലവും ഒരു ഇൻസ്പറേഷനാണ്.

സിനിമ വെറും വിനോദം മാത്രമല്ലെന്നും, അത് ജീവിതത്തെ, സമൂഹത്തെ, നമ്മുടെ മനസ്സുകളെ സ്പർശിക്കേണ്ട ഒന്നാണെന്ന് തന്റെ സിനിമകളിലൂടെ കമൽ ഹാസൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഹേ റാം, വീരുമാണ്ടി, തേവർ മകൻ, വിക്രം, നായകൻ, മഹാനദി, ആളവന്താൻ അങ്ങനെ എണ്ണം പറഞ്ഞ സിനിമകൾ. അതിൽ ഹേ റാം കാലത്തിന് മുൻപേ സഞ്ചരിച്ച ഒരു കലാസൃഷ്ടിയാണ്.

ഇന്ത്യാ വിഭജനത്തിന്റെയും വർഗ്ഗീയലഹളകളുടെയും ഗാന്ധിവധത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ ഒരുങ്ങിയ ഹേ റാം, ആർഎസ്എസ് എങ്ങനെയാണ് രാജ്യത്ത് വർ​ഗീയ വിഷത്തിന്റെ വിത്തുകൾ പാകിയത് എന്ന് പറഞ്ഞുവെയ്ക്കുന്നുണ്ട്. തീവ്ര ഹിന്ദുത്വ ഇരുണ്ട വശങ്ങൾ തുറന്ന് കാണിച്ച ഈ സിനിമ ഇറങ്ങിയത് 2000ത്തിലാണ് എന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്. സിനിമയുടെ കഥാപശ്ചാത്തലം മാത്രമേ പഴയത് ആകുന്നുള്ളൂ. അതിൽ പറയുന്ന രാഷ്ട്രീയം ഇന്നും നമ്മുടെ ഇന്ത്യായുടെ രാഷ്ട്രീയ കാലാവസ്ഥയിൽ പ്രസക്തമാണ്.

തന്റെ നിലപാടുകൾ വിളിച്ച് പറയാൻ ഒരുകാലത്തും കമൽഹാസൻ മടി കാണിച്ചിട്ടില്ല. മനുഷ്യത്വം, കമ്മ്യൂണിസം, ​ഗാന്ധിസം, നിരീശ്വരവാദം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളിൽ നിറഞ്ഞ് നിന്നിരുന്നു. അനീതിക്കെതിരെ എല്ലാ കാലത്തും ഉയരുന്ന ശബ്ദമായി കമൽ ഹാസൻ മാറിയിട്ടുണ്ട്. ഏത് കഥാപാത്രവും അങ്ങേയറ്റം പെർഫെക്ഷനോടെ പ്രേക്ഷരിലേക്ക് എത്തിക്കുന്ന ഒരു ബഹുമുഖ പ്രതിഭയാണ് ആ നാട്ട്യവൈഭവം ഇന്ത്യൻ സിനിമ ഇനിയുമേറെ കാണാൻ ഇരിക്കുന്നതേയുള്ളൂ.

ഡീയസ് ഈറെ’ 50 കോടി ക്ലബ്ബിൽ

ഡീയസ് ഈറെ’ 50 കോടി ക്ലബ്ബിൽ

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ എന്ന ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്ര​ദർശനം തുടരുകയാണ്. ഇതിനോടകം ചിത്രം 50 കോടി കളക്ഷനാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. റിലീസ് ചെയ്ത് ഏഴാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ പ്രണവിന്റെ കരിയറിലെ മൂന്നാമത്തെ 50 കോടി പടമായി മാറി ഡീയസ് ഈറെ.

ഇതിന് മുൻപ് പ്രണവ് നായകനായെത്തിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങളും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. എന്നാൽ പ്രണവിന് മുൻപ് ഹാട്രിക് 50 കോടി സ്വന്തമാക്കിയ ഒരാൾ കൂടിയുണ്ട്, സാക്ഷാൽ മോഹൻലാൽ തന്നെ. ഈ വർഷമിറങ്ങിയ മൂന്ന് സിനിമകളും 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയാണ് മോഹൻലാൽ ചരിത്രമെഴുതിയത്.

അതിൽ ഒരു ഇൻഡസ്ട്രിയൽ ഹിറ്റും ഉൾപ്പെടുന്നുണ്ട്. 260 കോടിയോളം നേടി എംപുരാൻ റെക്കോർഡ് ഇട്ടപ്പോൾ തുടരും കേരളത്തിൽ നിന്ന് മാത്രമായി 100 കോടി നേടി ഇൻഡസ്ട്രിയിൽ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ഈ രണ്ട് സിനിമകളുടെയും വിജയം ഹൃദയപൂർവത്തിലൂടെയും മോഹൻലാൽ ആവർത്തിച്ചു. വെറുമൊരു ഫാമിലി സിനിമയിലൂടെ മാത്രം 75 കോടിയാണ് മോഹൻലാൽ സ്വന്തമാക്കിയത്. ഇപ്പോഴിതാ അച്ഛന് പിന്നാലെ മകനും കൂടി ഈ വിജയം സ്വന്തമാക്കിയതോടെ ആരാധകരും ആവേശത്തിമർപ്പിലാണ്. വർഷത്തിൽ ഒരു സിനിമ മാത്രം കമ്മിറ്റ് ചെയ്യുന്ന പ്രണവ് ഓരോ തവണയും സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, ഡീയസ് ഈറേ ആദ്യ ദിനം 5 കോടിക്ക് അടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.

സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4.50 കോടി കളക്ഷൻ സിനിമ ഇന്ത്യയിൽ നിന്ന് നേടിയിട്ടുണ്ട്. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്. ഭ്രമയു​ഗം എന്ന സൂപ്പർ ഹിറ്റിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറെ.