by Midhun HP News | Mar 24, 2026 | Latest News, സിനിമ
ബോളിവുഡില്‍ സജീവമായി മാറുകയാണ് പാര്‍വതി തിരുവോത്ത്. പാര്‍വതി അഭിനയിക്കുന്ന ഏറ്റവും പുതിയ വെബ് സീരീസാണ് സ്റ്റോം. ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ നിര്‍മാതാവായ സീരീസ് ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. സീരീസിന്റെ ഫസ്റ്റ് ലുക്ക് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ആമസോണ്‍ പ്രൈം വിഡിയോ.
വ്യത്യസ്തരായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന അഞ്ച് സ്ത്രീകളിലൂടെയാണ് സീരീസ് കഥ പറയുന്നത്. പാര്‍വതിയ്ക്ക് പുറമെ സബാ ആസാദ്, അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശര്‍മ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുംബൈ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന സീരീസ് ക്രൈം ത്രില്ലറായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന.
കോഹ്‌റയിലൂടെ താരമായ സുവിന്ദര്‍ വിക്കിയും സ്‌റ്റോമിലുണ്ട്. എച്ച്ആര്‍എക്‌സിന്റെ ബാനറില്‍ ഹൃത്വിക് റോഷനും ഇഷാന്‍ റോഷനും ചേര്‍ന്നാണ് സീരീസിന്റെ നിര്‍മാണം. അജിത്പാല്‍ സിങ് ആണ് സംവിധാനം. അജിത്തും ഫ്രാങ്കോയ്‌സ് ലുണലും സ്വാതിദാസും ചേര്‍ന്നാണ്. റിലീസ് തിയ്യതി പുറത്തു വിട്ടിട്ടില്ല.
അതേസമയം പാര്‍വതിയുടെ ആദ്യ ഹിന്ദി സീരീസാണ് സ്റ്റോം. നേരത്തെ ദൂത എന്ന തെലുങ്ക് സീരീസില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഹെര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഐ, നോബഡിയാണ് പാര്‍വതിയുടേതായി അണിയറയിലുള്ള പുതിയ മലയാള ചിത്രം. പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രവും അണിയറയിലുണ്ട്.


by Midhun HP News | Mar 16, 2026 | Latest News, സിനിമ
ഇന്ന് പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുള്ള നടനാണ് വിജയ് സേതുപതി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് തെലുങ്കിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ച താരം. കേരളത്തിലും ഒരുപാട് ആരാധകരുണ്ട് വിജയ് സേതുപതിയ്ക്ക്. മലയാളത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2019 ല്‍ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലാണ് വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്.
പിന്നീട് 19(1)(a) എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചു. പിന്നീട് എന്തുകൊണ്ടാണ് താന്‍ മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് പറയുകയാണ് വിജയ് സേതുപതി. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി മനസ് തുറന്നത്. തന്നെ തേടി നല്ല കഥയൊന്നും വന്നില്ലെന്നാണ് സേതുപതി പറയുന്നത്.
”കഥകള്‍ കേള്‍ക്കുണ്ട്. എനിക്ക് ഒന്നും സെറ്റായില്ല. ഞാന്‍ എന്ത് ചെയ്യാനാണ്? ഒരുപാട് പേരോട് ചോദിച്ചിട്ടുണ്ട്. ചിലര്‍ കഥ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഓക്കെയും പറയും. പിന്നെ അവരെ കാണില്ല. എന്താണ് അവര്‍ തിരികെ വരാത്തതെന്ന് അറിയില്ല. മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും കന്നഡയില്‍ നിന്നും ഹിന്ദിയില്‍ നിന്നും കഥകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ എനിക്ക് ഇഷ്ടപ്പെടണ്ടേ.” വിജയ് സേതുപതി പറയുന്നത്.
ഈയ്യടുത്താണ് തുടരും കണ്ടത്. വളരെയധികം ഇഷ്ടപ്പെട്ടു. മമ്മൂട്ടിയുടെ കളങ്കാവലും കണ്ടിരുന്നുവെന്നും വിജയ് സേതുപതി പറയുന്നു. അതേസമയം മണികണ്ഠന്‍ ഒരുക്കുന്ന കാട്ടാന്‍ എന്ന വെബ് സീരീസാണ് വിജയ് സേതുപതിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. ഫര്‍സിയ്ക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന സീരീസാണിത്.


by Midhun HP News | Mar 14, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
മകള്‍ അഹാനയുടെ കല്യാണത്തെക്കുറിച്ച് കൃഷ്ണകുമാര്‍. കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് അഹാന കഴിഞ്ഞ ദിവസം മെസേജ് അയച്ചിരുന്നുവെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വെറൈറ്റി മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാര്‍ മനസ് തുറന്നത്. നിമിഷിനെക്കുറിച്ചും കൃഷ്ണകുമാര്‍ സംസാരിക്കുന്നുണ്ട്.

”അഹാന കഴിഞ്ഞ ദിവസം മെസേജ് അയച്ചു. കല്യാണം കഴിക്കാന്‍ പോവുകയാണെന്ന്. ഞങ്ങളോട് അവതരിപ്പിക്കുകയേ വേണ്ട. അവരൊക്കെ വീട്ടില്‍ വരുന്നുണ്ട്. ഞാനും ഇതുപോലെയായിരുന്നു. സിന്ധുവിനെ എന്റെ വീട്ടില്‍ കൊണ്ടു പോകാറുണ്ടായിരുന്നു. ഏറ്റവും സൗകര്യം ഓരോരുത്തരും കല്യാണം കഴിക്കാന്‍ പോകുന്നത് ആരെയാണെന്ന് അവര്‍ക്കും അറിയാം, എനിക്കും അറിയാം. നമുക്കും എത്ര സുഖം. സമാധാനം” കൃഷ്ണകുമാര്‍ പറയുന്നു.
”എന്ത് ആവശ്യമുണ്ടേലും ഇപ്പോഴേ ഇവരോടൊക്കെ പറയാം. അശ്വിനേ അത് ചെയ്‌തേക്കണേ, അര്‍ജുനേ ഇങ്ങനെയാണേ, നിമിഷേ അങ്ങനെയാണേ. നിമിഷിന്റെ അച്ഛന്‍ രവിയുമായി എനിക്ക് 35 കൊല്ലമായുള്ള പരിചയമാണ്. അദ്ദേഹം സിനിമയില്‍ പ്രൊഡ്യൂസറായിരുന്നു. എത്ര സൗകര്യം. വര്‍ഷങ്ങള്‍ മുമ്പ് അഹാനയും നിമിഷും ഷോര്‍ട്ട് ഫിലിം ചെയ്തപ്പോഴാണ് ഞാന്‍ നിമിഷിനെ പരിചയപ്പെടുന്നത്.”
”അതിശയകരമായ വളര്‍ച്ചയാണ് നിമിഷിന്റേത്. നിമിഷിന്റെ അച്ഛന് ഒരുപാട് മോഹങ്ങളുണ്ടായിരുന്നു. സിനിമയില്‍ കുറേ ഇന്‍വെസ്റ്റ് ചെയ്തിരുന്നു. കുറെ പൈസ പോയ മനുഷ്യനാണ്. അന്നത്തെ കഷ്ടപ്പാടുകള്‍ക്ക് ദൈവം കൊടുക്കുന്നത് മക്കളിലൂടെയായിരിക്കും. ഗംഭീര വിജയം കൊടുത്തിരിക്കുന്നു. നിമിഷ് ഹംബിളും സിമ്പിളുമാണ്. അച്ഛനമ്മമാരുടെ ക്വാളിറ്റിയായിരിക്കും അത്.” എന്നും അദ്ദേഹം പറയുന്നു.

by Midhun HP News | Mar 13, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
ബാലതാരമായി മനസില്‍ ഇടം നേടിയ ഹരിമുരളിയുടെ മരണം ഞെട്ടലും വേദനയുമുണ്ടാക്കിയതായിരുന്നു. രസികന്‍, അണ്ണന്‍ തമ്പി തുടങ്ങിയ സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം വളരെ ചെറിയ പ്രായത്തില്‍ തന്നെ കയ്യടി നേടിയിട്ടുണ്ട് ഹരിമുരളി. പിന്നീട് സിനിമ ഉപേക്ഷിച്ച താരം എഡിറ്റിങും ഗ്രാഫിക്‌സുമൊക്കെ ചെയ്ത് പിന്നണിയിലൂടെ സിനിമയിലേക്ക് തിരികെ വരുന്നതിനിടെയാണ് മരണം.
ഹരിമുരളിയെ ജനപ്രീയനാക്കിയ സിനിമയായിരുന്നു രസികന്‍. ദിലീപുമായുള്ള ഹരിമുരളിയുടെ കോമ്പോ വന്‍ ചിരി നല്‍കിയതായിരുന്നു. താരത്തിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചയായതും രസികനിലെ കടവാവല്‍ തന്നെയായിരുന്നു. ഇപ്പോഴിതാ ഹരിമുരളിയെ മാസങ്ങള്‍ മുമ്പ് കണ്ടതിനെക്കുറിച്ചും രസികന്‍ ചിത്രീകരണത്തിലെ ഓര്‍മയുമൊക്കെ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

രസികന് ശേഷം ഹരിമുരളിയെ കണ്ടിട്ടില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തട്ടുകടയില്‍ വച്ച് അപ്രതീക്ഷിതമായി ഹരിമുരളി തന്നോട് വന്ന് സംസാരിച്ചതും ലാല്‍ ജോസ് ഓര്‍ക്കുന്നുണ്ട്. മനോരമ ഓണ്‍ലൈനിനോടായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം.
”രസികനില്‍ അഭിനയിക്കുമ്പോള്‍ ഷൂട്ടിങ് സമയത്ത് അവന്റെ തമാശകളും സംശയങ്ങളുമൊക്കെ ആയി സെറ്റില്‍ വളരെ സജീവമായിരുന്നു. അവനെ ഫേമസ് ആക്കിയ സീന്‍ അവനും ദിലീപും കൂടി പൊലിപ്പിച്ച് എടുത്തതാണ്. ദിലീപ് ആണ് ആ ഡയലോഗ് അവനെ പഠിപ്പിച്ച് എടുത്തതും ചെയ്യിപ്പിച്ചതും. ദിലീപുമായി ഒരുപാട് അടുത്തിരുന്നു അവന്‍ ഇന്ന്. പിന്നീട് അവന്‍ സിനിമയൊക്കെ നിര്‍ത്തി ഗ്രാഫിക്‌സിലേക്കും എഴുത്തിലേക്കും ഒക്കെ തിരഞ്ഞുവെന്ന് കേട്ടു” ലാല്‍ ജോസ് പറയുന്നു.
”രസികന്‍ കഴിഞ്ഞിട്ട് അവനെ കണ്ടിട്ടേയില്ല. അഞ്ചാറ് മാസം മുമ്പ് എറണാകുളത്ത് ഒരു രാത്രി വളരെ വൈകി ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കേറി. എന്റെ അടുത്ത് താടിയുള്ള ഒരു ചെറുപ്പക്കാരന്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അവന്‍ ചോദിച്ചു. അങ്കിള്‍ എന്നെ മനസിലായോ? ഞാന്‍ പറഞ്ഞു ഇല്ല. ഞാന്‍ രസികനില്‍ ബാലതാരമായി അഭിനയിച്ച ഹരി ആണെന്ന് അവന്‍ പറഞ്ഞു”.
അവന്‍ വന്ന് സംസാരിച്ചത് ഏറെ സന്തോഷിപ്പിച്ചു. വളരെ കാലത്തിന് ശേഷം അവനെ കാണുന്നത് അങ്ങനെയാണ്. നിന്നെ ഒക്കെ കാണുമ്പോഴാണ് എനിക്ക് പ്രായം ആയെന്ന് ബോധ്യം വരുന്നതെന്ന് അവനോട് പറഞ്ഞു. അച്ഛനോടും അമ്മയോടും അന്വേഷണം പറയണമെന്ന് പറഞ്ഞാണ് വിട്ടത്. വാര്‍ത്ത കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയെന്നും സംവിധായകന്‍ പറയുന്നുണ്ട്.

by Midhun HP News | Mar 12, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
ബാലനടനായി സിനിമയിൽ എത്തിയ നടൻ ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു. പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാടക, സിനിമ നടൻ കെ.യു മുരളിയുടെയും, പ്രസന്നയുടെയും മകനാണ്. സഹോദരൻ ശ്രീമുരളി. അഭിനയത്തിൽ സജീമല്ലാതിരുന്ന താരം എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
മുപ്പത് വർഷത്തോളമായി നാടക രംഗത്ത് സജീവമായ പയ്യന്നൂർ മുരളിയുടെ മകനാണ് ഹരി മുരളി. സീരിയലിലൂടെയാണ് ഹരി അഭിനയരംഗത്ത് എത്തുന്നത്. എ.എം. നസീർ ആണ് സീരിയലിൽ ചെറിയ വേഷം ചെയ്യാൻ അന്നേരം നാലര വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഹരിയെ വിളിക്കുന്നത്. ‘രസികൻ’ ആണ് ആദ്യ സിനിമ. ‘രസികനി’ലെ വേഷം പ്രേക്ഷക ശ്രദ്ധ നേടി.‘രസികനു’ ശേഷം അൻവർ സംവിധാനം ചെയ്ത ‘അണ്ണൻ തമ്പി’, ‘മാടമ്പി’, ‘ഡോൺ’, ‘പട്ടണത്തിൽ ഭൂതം’ തുടങ്ങി ‘ഉലകം ചുറ്റും വാലിഭൻ ’ വരെ പത്ത് പതിനഞ്ചോളം സിനിമകളിൽ ബാലതാരമായി ഹരി അഭിനയിച്ചു. കുട്ടിച്ചാത്തൻ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ നാൽപതോളം സീരിയലുകളിലും അഭിനയിച്ചിരുന്നു പഠിക്കാനും മറ്റുമായി അഭിനയ രംഗത്തു നിന്നും വിട്ടു നിന്ന ഹരി, വർഷങ്ങൾക്ക് ശേഷമാണ് ‘അമർ അക്ബർ ആന്റണി’യിൽ ചെറിയൊരു വേഷം ചെയ്യുന്നത്.
ബെംഗളുരുവിൽ നിന്നു ബിഎസ്‌സി വിഷ്വൽ ഇഫക്ട്സ് ആൻഡ് ആനിമേഷൻ പഠിച്ച ഹരി എറണാകുളത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വിഎഫ്എക്സ് മേഖലയിലൂടെ സിനിമയുടെ പിന്നണിയിൽ സജീവമാകുന്നതിനിടെയാണ് അന്ത്യം. നടൻ ഗണപതി, നടൻ ബാബു അന്നൂർ എന്നിവർ ബന്ധുക്കളാണ്.
by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
‘തായ്‌കിഴവി’യിലൂട സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടി രാധിക ശരത്കുമാർ. തമിഴകത്ത് മാത്രമല്ല കേരളത്തിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പത്ത് ദിവസം കൊണ്ട് ആഗോളതലത്തിൽ ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്.
രാധികയുടെ വേറിട്ട ലുക്കിനെയും അസാധാരണ പ്രകടനത്തെയും വാഴ്ത്തുകയാണ് തമിഴ് സിനിമാ ലോകവും പ്രേക്ഷകരും. ആദ്യദിവസം 2.65 കോടി നേടി. രണ്ടാം ദിവസം മുതൽ കളക്ഷനിൽ വൻ വർധന ഉണ്ടായി. നവാഗതനായ ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്ത ചിത്രം കോമഡി ഡ്രാമ ആയാണ് തിയറ്ററുകളിലെത്തിയത്.
ശിവകാർത്തികേയൻ പ്രൊഡക്ഷൻസ്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ നടൻ ശിവകാർത്തികേയനും സുധൻ സുന്ദരവും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഫെബ്രുവരി 27 നാണ് തായ്‌കിഴവി തിയറ്ററുകളിലെത്തിയത്. 70 വയസ്സുള്ള പണമിടപാടുകാരിയായ പാവുണുതായി എന്ന കഥാപാത്രമായാണ് രാധിക ചിത്രത്തിലെത്തിയത്. തന്റെ പേരിലുള്ള സ്വത്തുക്കൾ ആൺമക്കൾ അവരുടെ പേരിലേക്ക് മാറ്റുന്നതിനെ പാവുണുതായി എതിർക്കുന്നു.

മരിക്കുന്നതു വരെ തന്റെ സ്വത്തുക്കൾ താൻ ആർക്കും വിട്ടു കൊടുക്കില്ലെന്ന് അവർ പറയുന്നു. ശരീരം തളർന്ന് കിടപ്പിലായതോടെ എന്തെങ്കിലും ലഭിക്കുമെന്ന് കരുതി അത്യാഗ്രഹികളായ അവരുടെ ആൺമക്കൾ തിരികെയെത്തുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

Recent Comments