ആദ്യ ദിനം തന്നെ 13 കോടി; ശിവകാർ‌ത്തികേയന്റെ ആ സൂപ്പർ ഹിറ്റ് ചിത്രവും ഒടിടിയിലേക്ക്

ആദ്യ ദിനം തന്നെ 13 കോടി; ശിവകാർ‌ത്തികേയന്റെ ആ സൂപ്പർ ഹിറ്റ് ചിത്രവും ഒടിടിയിലേക്ക്

ശിവകാർത്തികേയനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘മദ്രാസി’. സെപ്റ്റംബര്‍ 5 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മലയാളി താരം ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. ഒക്ടോബർ ഒന്നിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ശ്രീലക്ഷ്മി മൂവീസ് നിര്‍മിച്ച ചിത്രത്തില്‍ വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

എ ആർ മുരുഗദോസും ശിവകാർത്തികേയനും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് മദ്രാസി. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുധീപ് ഇളമൺ, എഡിറ്റിങ് ശ്രീകർ പ്രസാദ് എന്നിവർ നിർവഹിക്കുന്നു. 13.65 കോടിയാണ് ചിത്രം ഓപ്പണിങ് ദിവസം ഇന്ത്യയിൽ നിന്ന് നേടിയത്. ആ​ഗോളതലത്തിൽ ആദ്യ ദിവസം 21 കോടിയും ചിത്രം കളക്ട് ചെയ്തു. അമരൻ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയന്റെ മികച്ച ഓപ്പണിങ് കൂടിയാണ് മദ്രാസി. ലോകമെമ്പാടുമായി ചിത്രം ഇതുവരെ 62 കോടി കളക്ഷൻ നേടുകയും ചെയ്തു.

മലയാളത്തിന്റെ ‘മഹാനടന്‍’ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

മലയാളത്തിന്റെ ‘മഹാനടന്‍’ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

ന്യൂഡല്‍ഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്.

രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ മലയാളത്തിന്റെ അഭിമാനം വാനോളമുയരും. പൂക്കാലത്തിലൂടെ മികച്ച രണ്ടാമത്തെനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായ വിജയരാഘവനും അഭിനയത്തിന്റെ ഉള്ളൊഴുക്കിലൂടെ മികച്ച രണ്ടാമത്തെനടിയായ ഉര്‍വശിയും ആ തിളക്കത്തിന് മാറ്റുകൂട്ടും.

അവാര്‍ഡ് വിതരണത്തിനു ശേഷം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കും. മികച്ച എഡിറ്റര്‍ പുരസ്‌കാരത്തിന് പൂക്കാലം സിനിമയുടെ എഡിറ്റര്‍ മിഥുന്‍ മുരളിയാണ് അര്‍ഹനായത്. നോണ്‍ ഫീചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് സംവിധാനം ചെയ്ത നെകല്‍ തെരഞ്ഞെടുക്കപ്പെട്ടു.

മകളുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

മകളുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. കൊറിയോ​ഗ്രഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ആര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’- എന്ന ക്യാപ്ഷനോടെയാണ് ആര്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

താരങ്ങളടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് വിവാഹമം​ഗളാശംസകൾ നേർന്നിരിക്കുന്നത്. പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ തുടങ്ങി നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. മകൾ ഖുഷിയുടെ കൈ പിടിച്ചാണ് ആര്യ വിവാഹ വേദിയിലെത്തിയത്.

നിറ ചിരിയോടെ ആര്യയ്ക്കും സിബിനുമരികിൽ നിൽക്കുന്ന ഖുഷിയെ ചിത്രങ്ങളിൽ കാണാം. ഇക്കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വര്‍ഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍; സന്തോഷം പങ്കിട്ട് പ്രിയപ്പെട്ടവര്‍

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍; സന്തോഷം പങ്കിട്ട് പ്രിയപ്പെട്ടവര്‍

പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമം. മമ്മൂട്ടി തിരിച്ചുവരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു മലയാളത്തിന്റെ മെഗാതാരം. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ടെസ്റ്റുകളുടെ ഫലം പുറത്ത് വന്നത്. അധികം വൈകാതെ താരം ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തും.

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായതോടെ ആശ്വാസവും സന്തോഷവുമൊക്കെ പങ്കിടുകയാണ് അദ്ദേഹവുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍. ‘സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി’ എന്നാണ് മമ്മൂട്ടിയുടെ സന്തതസഹചാരിയും നിര്‍മാതാവുമായ ജോര്‍ജ് കുറിച്ചത്.

ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി എന്നായിരുന്നു നിര്‍മാതാവും മമ്മൂട്ടിയുമായി വളരെ അടുപ്പം കാത്തുസൂക്ഷിയ്ക്കുന്ന ആളുമായ ആന്റോ ജോസഫ് കുറിച്ചത്. കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ഫലം നല്‍കി നായകന്‍ വരുന്നു എന്ന് മമ്മൂട്ടിയുടെ കോസ്റ്റിയും ഡിസൈനറായ അഭിജിത്ത് സിയും കുറിക്കുന്നുണ്ട്. എല്ലാം ഓക്കെയാണെന്ന് രമേശ് പിഷാരടിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരുടെ ഈ വാക്കുകള്‍ ആരാധകര്‍ക്കും ആവേശം പകരുകയാണ്. സിനിമാ ലോകത്തു നിന്നും പുറത്തു നിന്നുമെല്ലാം നിരവധി പേരാണ് പ്രതികരണങ്ങളുമായി ഈ പോസ്റ്റുകളുടെ താഴെയെത്തുന്നത്. മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ എല്ലാവരും സന്തോഷം പങ്കിടുകയാണ്. അദ്ദേഹം സിനിമാസെറ്റിലേക്കും ബിഗ് സ്‌ക്രീനിലേക്കും തിരിച്ചുവരുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടി സെപ്തംബര്‍ ആദ്യത്തോടെ തന്നെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിയെത്തും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാകും തിരിച്ചുവരവ്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം വലിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് നേരത്തെ അദ്ദേഹത്തിന്റെ സഹോദരീപുത്രനും നടനുമായ അഷ്‌കര്‍ സൗദാന്‍ അറിയിച്ചിരുന്നു.

രജനികാന്തിന്റെ 50 വർഷങ്ങൾ; 5,500 ഫോട്ടോകൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ച് ആരാധകൻ

രജനികാന്തിന്റെ 50 വർഷങ്ങൾ; 5,500 ഫോട്ടോകൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ച് ആരാധകൻ

തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആണ് രജനികാന്ത്. ഇന്നും തലൈവരുടെ സ്വാ​ഗിനും സ്റ്റൈലിനുമൊന്നും പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല. കെ ബാലചന്ദർ സംവിധാനം ചെയ്ത് 1975 ഓ​ഗസ്റ്റ് 15 ന് റിലീസ് ചെയ്ത അപൂർവ രാ​ഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു സ്റ്റൈൽ മന്നന്റെ സിനിമ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് രജനിയ്ക്ക് തിരി‍ഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ദളപതി, അണ്ണാമലൈ, ബാഷ, പടയപ്പ, ചന്ദ്രമുഖി, എന്തിരൻ, ജയിലർ, വേട്ടയ്യൻ തുടങ്ങി എണ്ണിയാൽ തീരാത്തത്ര ഹിറ്റുകളിലൂടെ രജനികാന്ത് തമിഴകത്ത് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ചു. തന്റെ ട്രേഡ്‌മാർക്ക് അഭിനയരീതികൾ കൊണ്ടും സ്റ്റൈലിഷ് സ്റ്റേറ്റ്‌മെന്റും കൊണ്ടും രജനികാന്ത് സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കാൻ തുടങ്ങിയിട്ട് 50 വർഷം തികയുകയാണ്.

സിനിമയിലെ രജനികാന്തിന്റെ 50 വർഷങ്ങൾ ആ​ഘോഷമാക്കുകയാണ് ആരാധകരും. രജനികാന്തിനോടുള്ള ആരാധനയുടെ ഭാ​ഗമായി തമിഴ്നാട്ടിൽ അ​ദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം പോലും നിർമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ക്ഷേത്രത്തിൽ നിന്നുള്ള ഒരു വിശേഷമാണ് പുറത്തുവന്നിരിക്കുന്നത്. മധുരയിലെ രജനികാന്തിന്റെ പേരിലുള്ള ക്ഷേത്രമായ അരുൾമിഗു ശ്രീ രജനി ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ 5,500-ലധികം ഫോട്ടോഗ്രാഫുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് കാർത്തിക് എന്ന ആരാധകൻ.

രജനികാന്തിന്റെ സിനിമകളിൽ നിന്നുള്ള ഫോട്ടോകളും ഇവിടെ കാണാം. വർഷങ്ങൾക്ക് മുൻപ് നിർമിച്ച ഈ ക്ഷേത്രത്തിൽ 300 കിലോ​ഗ്രാം ഭാരം വരുന്ന രജനികാന്തിന്റെ ഒരു വിഗ്രഹവുമുണ്ട്. രജനികാന്തിന്റെ അഭിനയത്തിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, നടനെ ദൈവമായി കണ്ടാണ് കാർത്തിക്കും കുടുംബവും വ്യാഴാഴ്ച ക്ഷേത്രത്തിൽ പ്രത്യേക ആചാരങ്ങളും ആഘോഷങ്ങളും നടത്തിയത്. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ സൂപ്പർ ഹിറ്റുകളായ ഒട്ടേറെ സിനിമകളാണ് അദ്ദേഹം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആണ് രജനികാന്തിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ. ഈ മാസം 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വൻ താരനിര അണിനിരക്കുന്ന കൂലിയും ബോക്സോഫീസിൽ വൻ വിജയമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

‘ഗൂഢാലോചനയുടെ ഭാ​ഗം’; എഫ്ഐആർ റദ്ദാക്കണം, ശ്വേത മേനോൻ ഹൈക്കോടതിയിൽ

‘ഗൂഢാലോചനയുടെ ഭാ​ഗം’; എഫ്ഐആർ റദ്ദാക്കണം, ശ്വേത മേനോൻ ഹൈക്കോടതിയിൽ

കൊച്ചി: അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. നിയമപരമായി തന്നെ താൻ മുന്നോട്ട് പോകുമെന്ന് ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എഫ്ഐആർ റദ്ദാക്കണമെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത കോടതിയിൽ ഹർജിയിൽ നൽകിയിരിക്കുന്നത്. അമ്മയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഈ പരാതിയും കേസും ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നും ശ്വേത ഹർജിയിൽ പറയുന്നു. ഇന്ന് ഉച്ചയോടെ ഹർജി പരി​ഗണിക്കും. ഇന്നലെ എറണാകുളം സിജെഎം കോടതിയാണ് ശ്വേതയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.

തുടർന്ന് എറണാകുളം സെന്‍ട്രൽ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5, 3 വകുപ്പുകൾ പ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ മത്സരിക്കുന്നുണ്ട്.

ഈ മാസം 15നാണ് തെരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ശ്വേതയ്ക്കെതിരെ കേസ് തുടങ്ങിയ സംശയങ്ങൾ ചലച്ചിത്ര മേഖലയിൽ നിന്നു തന്നെ ഉയർന്നിരുന്നു. ശ്വേതയെ പിന്തുണച്ച് താരങ്ങളടക്കം രം​ഗത്തെത്തുകയും ചെയ്തിരുന്നു.