800 ദിവസം, 83 ഇന്നിങ്‌സുകള്‍; ഒടുവില്‍ ബാബര്‍ അസം സെഞ്ച്വറിയടിച്ചു!

800 ദിവസം, 83 ഇന്നിങ്‌സുകള്‍; ഒടുവില്‍ ബാബര്‍ അസം സെഞ്ച്വറിയടിച്ചു!

റാവല്‍പിണ്ടി: നീണ്ട ഇടവേളയ്ക്കു ശേഷം പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം അന്താരാഷ്ട്ര മത്സരത്തില്‍ ഒരു സെഞ്ച്വറി നേടി. ശ്രീലങ്കക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ടീമിനു ജയം സമ്മാനിച്ചാണ് താരത്തിന്റെ സെഞ്ച്വറി. 119 പന്തുകള്‍ നേരിട്ട് ബാബര്‍ 102 റണ്‍സ് കണ്ടെത്തി പുറത്താകാതെ നിന്നു. ശ്രീലങ്ക ഉയര്‍ത്തിയ ഭേദപ്പെട്ട ടോട്ടല്‍ പാകിസ്ഥാന്‍ പിന്തുടര്‍ന്നു ജയിച്ചത് ബാബറിന്റെ സെഞ്ച്വറിക്കരുത്തില്‍.

ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. പാകിസ്ഥാന്‍ 48.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 289 റണ്‍സ് കണ്ടെത്തി. പാകിസ്ഥാന് എട്ട് വിക്കറ്റ് ജയം.

8 ഫോറുകള്‍ അടങ്ങുന്നതായി ബാബറിന്റെ ഇന്നിങ്‌സ്. 2023ല്‍ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ നേപ്പാളിനെതിരെയാണ് താരം അവസാനമായി അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. പിന്നീട് 800 ദിവസത്തിനു മുകളിലായി മൂന്ന് ഫോര്‍മാറ്റിലുമായി ബാബര്‍ 83 മത്സരങ്ങള്‍ കളിച്ചു. ഒടുവില്‍ 84ാം ഇന്നിങ്‌സിലാണ് സെഞ്ച്വറി നേട്ടം. നേരത്തെ 83 മത്സരങ്ങളിൽ സെഞ്ച്വറിയില്ലാതെ നിന്ന ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്‍‍ലിയുടെ റെക്കോർഡിനൊപ്പം ബാബർ എത്തിയിരുന്നു. കോഹ്‍ലി 84ാം ഇന്നിങ്സിലാണ് സെഞ്ച്വറി ഇല്ലായ്മയ്ക്ക് വിരാമം ഇട്ടതെങ്കിൽ സമാനമാണ് ബാബറിന്റേയും സ്ഥിതി. താരവും 84ാം ഇന്നിങ്സിലാണ് സെഞ്ച്വറി അടിച്ചത്.

ഇടവേളയ്ക്കു ശേഷമുള്ള സെഞ്ച്വറി നേട്ടം ബാബര്‍ ഒരു റെക്കോര്‍ഡിനൊപ്പമെത്തിയാണ് ആഘോഷിച്ചത്. പാകിസ്ഥാനു വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന ഇതിഹാസം സയീദ് അന്‍വറിന്റെ റെക്കോര്‍ഡിനൊപ്പം ബാബര്‍ എത്തി. ഇരുവര്‍ക്കും 20 സെഞ്ച്വറികള്‍. ഈ നേട്ടം സ്വന്തം പേരിലാക്കാന്‍ ബാബറിനു ഒരു സെഞ്ച്വറി കൂടി മതി. ഈ ഫോം തുടര്‍ന്നാല്‍ ഇപ്പോള്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ തന്നെ റെക്കോര്‍ഡ് തിരുത്താം.

ബാബറിന്റെ സെഞ്ച്വറിക്കു പുറമേ ഫഖര്‍ സമാന്‍ (78), മുഹമ്മദ് റിസ്വാന്‍ (51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയും ജയത്തില്‍ നിര്‍ണായകമായി. സയം ആയൂബ് 33 റണ്‍സെടുത്തു. കളി ജയിക്കുമ്പോള്‍ ബാബറിനൊപ്പം റിസ്വാനും പുറത്താകാതെ ക്രീസില്‍ നിന്നു. പാകിസ്ഥാന് നഷ്ടമായ രണ്ട് വിക്കറ്റുകളും ലങ്കയുടെ ദുഷ്മന്ത ചമീര സ്വന്തമാക്കി.

നേരത്തെ ജനിത് ലിയനാഗെയുടെ അര്‍ധ സെഞ്ച്വറിയും സദീര സമരവിക്രമ, കാമിന്ദു മെന്‍ഡിസ്, വാനിന്ദു ഹസരങ്ക എന്നിവരുടെ അവസരോചിത ചെറുത്തു നില്‍പ്പുമാണ് ലങ്കന്‍ സ്‌കോര്‍ ഈ നിലയ്‌ക്കെത്തിച്ചത്. പതും നിസ്സങ്ക, കാമില്‍ മിശ്ര എന്നിവരും 20 പ്ലസ് സ്‌കോറുകള്‍ നേടി. ലിയനാഗെ 54 റണ്‍സെടുത്തു. കാമിന്ദു മെന്‍ഡിസ് (44), സമീര (42), ഹസരങ്ക (37), കാമില്‍ മിശ്ര (27), നിസ്സങ്ക (24), കുശാല്‍ മെന്‍ഡിസ് (20) എന്നിവരാണ് ചെറുത്തു നിന്നത്.

പാകിസ്ഥാനായി ഹാരിസ് റൗഫ്, അബ്രാര്‍ അഹമദ് എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് വാസിം ഒരു വിക്കറ്റെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം; ബുംറയ്ക്ക് രണ്ടുവിക്കറ്റ്; ഇന്ത്യന്‍നിരയില്‍ നാല് സ്പിന്നര്‍മാര്‍

ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം; ബുംറയ്ക്ക് രണ്ടുവിക്കറ്റ്; ഇന്ത്യന്‍നിരയില്‍ നാല് സ്പിന്നര്‍മാര്‍

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്. ഒന്‍പത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ട്ടന്റെയും എയ്ഡന്‍ മാര്‍ക്രത്തിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ബുംറയ്ക്കാണ് രണ്ടു വിക്കറ്റും. എയ്ഡന്‍ മാര്‍ക്രം 31 റണ്‍സും റയാന്‍ റിക്കിള്‍ട്ടന്‍ 23 റണ്‍സും നേടി. ബുംറയുടെ ബൗളിങില്‍ പകച്ച ദക്ഷിണാഫ്രിക്ക സിറാജിനെ ആദ്യ മൂന്നോവറില്‍ തന്നെ 25 റണ്‍സ് അടിച്ചു.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പരിക്കേറ്റ പേസ് ബോളര്‍ കഗിസോ റബാഡ കൊല്‍ക്കത്തയില്‍ കളിക്കാനിറങ്ങില്ല. പകരക്കാരനായി കോര്‍ബിന്‍ ബോഷ് ടീമിലെത്തി. ഇന്ത്യന്‍ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കു പകരം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് തിരിച്ചെത്തി. നാല് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ നിരയിലുള്ളത്. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ കളിക്കും.

ഇന്ത്യ പ്ലേയിങ് ഇലവന്‍ യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വാഷിങ്ടന്‍ സുന്ദര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍ എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കിള്‍ട്ടന്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബാവുമ, ടോണി ഡെ സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കൈല്‍ വെരെയ്ന്‍, മാര്‍കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, സിമോണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്.ആദ്യ 2 ദിവസങ്ങളില്‍ സ്വിങ്ങും ബൗണ്‍സുമായി പേസ് ബോളര്‍മാരെ സഹായിക്കുന്നതാണ് ഈഡന്‍ ഗാര്‍ഡന്‍സിന്റെ ചരിത്രം. തുടര്‍ന്ന് പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകും. ഈഡനില്‍ നടന്ന കഴിഞ്ഞ 3 ടെസ്റ്റ് മത്സരങ്ങളില്‍ 85 വിക്കറ്റുകളും നേടിയത് പേസര്‍മാരാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരാനായാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ ശ്രീലങ്കയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. അഞ്ചാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.

ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍

ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍

ന്യൂഡല്‍ഹി: 2026 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കും.കഴിഞ്ഞ 2 സീസണിലും വിദേശത്തായിരുന്നു ലേലം നടന്നത്. 2023ല്‍ ദുബായ് വേദിയായപ്പോള്‍ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലെ ജിദ്ദയിലാണ് ലേലം നടന്നത്.

മുന്‍ മിനി ലേലങ്ങളെ പോലെ ഒരു ദിവസമായിരിക്കും ഇത്തവണത്തെ മിനി ലേലവും. നിലനിര്‍ത്താനും വിടുതല്‍ നല്‍കാനും ഉദ്ദേശിക്കുന്ന കളിക്കാരുടെ പട്ടിക ടീമുകള്‍ ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കുമുമ്പ് സമര്‍പ്പിക്കണം. അതിനുശേഷം രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍നിന്ന് ആദ്യം ഷോട്ട്‌ലിസ്റ്റും പിന്നീട് അന്തിമ പട്ടികയും തയാറാക്കും. അതിനുശേഷവും ലേലത്തിന് ഒരാഴ്ച മുമ്പുവരെ ടീമുകള്‍ക്ക് പരസ്പരധാരണയില്‍ കളിക്കാരെ കൈമാറാം. ലേലത്തിനുശേഷം ഐപിഎല്ലിന് ഒരു മാസം മുമ്പുവരെയും അതിനുള്ള അവസരമുണ്ടാവും. എന്നാല്‍, പുതിയ ലേലത്തില്‍ വാങ്ങുന്നവരെ കൈമാറാനാവില്ല. 2026 മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയാണ് ഐപിഎല്‍ നടക്കുകയെന്നാണ് വിവരം. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

രഞ്ജി ട്രോഫി; കേരളത്തിനു മുന്നില്‍ 330 റണ്‍സ് ലക്ഷ്യം വച്ച് സൗരാഷ്ട്ര

രഞ്ജി ട്രോഫി; കേരളത്തിനു മുന്നില്‍ 330 റണ്‍സ് ലക്ഷ്യം വച്ച് സൗരാഷ്ട്ര

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനു മുന്നില്‍ 330 റണ്‍സ് വിജയ ലക്ഷ്യം വച്ച് സൗരാഷ്ട്ര. അവസാന ദിവസമായ ഇന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സൗരാഷ്ട്ര 8 വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മത്സരം സമനിലയില്‍ അവസാനിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.

ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സിന്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലെത്തിയത്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൗരാഷ്ട്രയുടെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്.

സ്‌കോര്‍: സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സ് 160, രണ്ടാം ഇന്നിങ്‌സ് 8 വിക്കറ്റ് നഷ്ടത്തില്‍ 402 ഡിക്ലയര്‍. കേരളം ആദ്യ ഇന്നിങ്‌സ് 233

ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ സൗരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ജയ് ഗോഹിലിന്റെയും വൈകാതെ ഗജ്ജര്‍ സമ്മറിന്റെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സൗരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റണ്‍സെടുത്ത ജയ് ഗോഹില്‍ നിധീഷിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയപ്പോള്‍ 31 റണ്‍സെടുത്ത ഗജ്ജറിനെ ബേസില്‍ എന്‍പി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

എന്നാല്‍ അര്‍പ്പിത് വസവദയും ചിരാഗ് ജാനിയും ചേര്‍ന്ന കൂട്ടുകെട്ട് സൗരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ദിവസത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 159 റണ്‍സെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേര്‍ന്ന് അനായാസം ഇന്നിങ്‌സ് മുന്നോട്ടു നീക്കി. അര്‍പ്പിത് അര്‍ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇരുവരും ചേര്‍ന്ന് 174 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. 74 റണ്‍സെടുത്ത അര്‍പ്പിതിനെ പുറത്താക്കി ബാബ അപരാജിതാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.

ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൗരാഷ്ട്രയുടെ സ്‌കോറിങ് വേഗത്തിലായി. ഇരുവരും ചേര്‍ന്ന് 17 ഓവറില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 152 റണ്‍സെടുത്ത ചിരാഗ് ജാനി ബേസിലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. 14 ബൗണ്ടറിയും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു ചിരാഗിന്റെ ഇന്നിങ്‌സ്. പ്രേരക് മങ്കാദ് 62 റണ്‍സെടുത്തു മടങ്ങി. കേരളത്തിന് വേണ്ടി എംഡി നിധീഷ് 4 വിക്കറ്റുകള്‍ വീഴ്ത്തി. എന്‍ ബേസില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.

രഞ്ജി ട്രോഫി: ലീഡ് വഴങ്ങി, രണ്ടാം ഇന്നിങ്സിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര

രഞ്ജി ട്രോഫി: ലീഡ് വഴങ്ങി, രണ്ടാം ഇന്നിങ്സിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര. ആദ്യ ഇന്നിങ്സിൽ 73 റൺസിൻ്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ്. ഒരു ദിവസത്തെ കളി കൂടി ബാക്കിയിരിക്കെ സൗരാഷ്ട്രയ്ക്ക് ഇപ്പോൾ 278 റൺസിൻ്റെ ലീഡുണ്ട്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൗരാഷ്ട്രയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്.

സ്കോർ: സൗരാഷ്ട്ര ആദ്യ ഇന്നിങ്സ് 160, രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 351. കേരളം ആദ്യ ഇന്നിങ്സ് 233 ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ സൗരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ജയ് ഗോഹിലിൻ്റെയും വൈകാതെ ഗജ്ജർ സമ്മറിൻ്റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും സൗരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റൺസെടുത്ത ജയ് ഗോഹിൽ നിധീഷിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയപ്പോൾ 31 റൺസെടുത്ത ഗജ്ജറിനെ ബേസിൽ എൻപി ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

എന്നാൽ അർപ്പിത് വസവദയും ചിരാഗ് ജാനിയും ചേർന്ന കൂട്ടുകെട്ട് സൗരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ദിവസത്തിൻ്റെ ആദ്യ പകുതി പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 159 റൺസെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. അർപ്പിത് അർധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന് 174 റൺസാണ് കൂട്ടിച്ചേർത്ത്. 74 റൺസെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിതാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.

ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൗരാഷ്ട്രയുടെ സ്കോറിങ് വേഗത്തിലായി. ഇരുവരും ചേർന്ന് 17 ഓവറിൽ 105 റൺസ് കൂട്ടിച്ചേർത്തു. 152 റൺസെടുത്ത ചിരാഗ് ജാനി ബേസിലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. 14 ബൗണ്ടറിയും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ചിരാഗിൻ്റെ ഇന്നിങ്സ്. കളി നിർത്തുമ്പോൾ 52 റൺസോടെ പ്രേരക് മങ്കാദും ഒരു റണ്ണോടെ അൻഷ് ഗോസായിയുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷും ബേസിലും രണ്ട് വിക്കറ്റ് വീതവും അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.

തുടര്‍ച്ചയായി എട്ട് സിക്സര്‍, 11 പന്തില്‍ 50! ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് ആകാശ് ചൗധരി

തുടര്‍ച്ചയായി എട്ട് സിക്സര്‍, 11 പന്തില്‍ 50! ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് ആകാശ് ചൗധരി

സൂറത്ത്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 11 പന്തില്‍ അര്‍ധസെഞ്ച്വറിയുമായി മേഘാലയന്‍ ക്രിക്കറ്റ് താരം ആകാശ് ചൗധരി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അരുണാചല്‍ പ്രദേശിനെതിരെയായിരുന്നു പ്രകടനം. ഒരോവറില്‍ ആറ് സിക്സര്‍ പറത്തിയ ഇരുപത്തഞ്ചുകാരന്‍ തുടര്‍ച്ചയായി എട്ട് സിക്സുകളും നേടി. ഫസ്റ്റ് ക്ലാസിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചറി നേട്ടമാണിത്.

വെറും 11 പന്തിലാണ് 25 വയസുകാരനായ ആകാശ് ചൗധരി 50 റണ്‍സ് നേടിയത്. 2012ല്‍ എസെക്‌സിനെതിരെ ലെസ്റ്റര്‍ഷെയറിനായി 12 പന്തില്‍ നിന്ന് അര്‍ധസെഞ്ചറി നേടിയ ഇംഗ്ലണ്ടിന്റെ വെയ്ന്‍ വൈറ്റിന്റെ റെക്കോര്‍ഡാണ് ആകാശ് തകര്‍ത്തത്. എട്ടാമനായി ക്രീസിലെത്തിയ ആകാശ്, തുടര്‍ച്ചയായ എട്ടു പന്തുകള്‍ സിക്‌സര്‍ പറത്തിയാണ് 48 റണ്‍സും നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി എട്ടു സിക്‌സറുകള്‍ പറത്തുന്ന ആദ്യ താരവും ഒരോവറിലെ ആറു പന്തും സിക്‌സറിനു പറത്തുന്ന മൂന്നാമത്തെ താരവുമാണ് ആകാശ് ചൗധരി. രവി ശാസ്ത്രി, ഗാരി സോബേഴ്‌സ് എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

ടീമിലെ പ്രധാന പേസ് ബോളര്‍മാരില്‍ ഒരാളായ ആകാശ് ചൗധരി, ആദ്യ ഇന്നിങ്‌സില്‍ മേഘാലയ 6ന് 576 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ റണ്‍സൊന്നും നേടാതിരുന്ന ആകാശ്, അടുത്ത രണ്ടു പന്തുകളില്‍ ഓരോ സിംഗിളുകള്‍ വീതം നേടി. തുടര്‍ന്നാണ് തുടര്‍ച്ചയായ എട്ടു പന്തുകളില്‍ ആകാശ് സിക്‌സറിനു പറത്തിയത്. ഇതോടെ വെറും 11 പന്തില്‍ ആകാശിന്റെ സ്‌കോര്‍ 50 ആയി.അര്‍ധസെഞ്ചറിയിലേക്കെടുത്ത സമയത്തിന്റെ കണക്കിലും ആകാശിന് റെക്കോര്‍ഡുണ്ട്. ക്രീസിലെത്തി വെറും ഒന്‍പതു മിനിറ്റിനുള്ളിലാണ് ആകാശ് 50 റണ്‍സ് നേടിയത്. 1965ല്‍ നോട്ടിങ്ഹാംഷെയറിനെതിരെ ലെസ്റ്റര്‍ഷെയറിനായി 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്ലൈവ് ഇന്‍മാന്‍ എട്ടു മിനിറ്റിലാണ് 50 റണ്‍സ് നേടിയത്. ആകാശ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മേഘാലയ ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 628 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അര്‍പിത് ഭടേവാര 207, കിഷന്‍ ലിങ്ദോ 119, രാഹുല്‍ ദലാല്‍ 144 എന്നിങ്ങനെയാണ് മേഘാലയ നിരയിലെ സ്‌കോറിങ്ങുകള്‍. ആദ്യ ഇന്നിങ്‌സ് മറുപടി പറഞ്ഞ അരുണാചല്‍ പ്രദേശ് ഒന്നാം ഇന്നിങ്‌സില്‍ 73 റണ്‍സില്‍ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അരുണാചല്‍ പ്രദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലാണ്.