by Midhun HP News | Dec 4, 2025 | Latest News, കായികം
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ചൊവാഴ്ച തുടങ്ങും. അഞ്ച് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കുമ്പോള്‍ ഉപനായകനായി ശുഭ്മാന്‍ ഗില്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. പരിക്കില്‍ നിന്ന് മോചിതരായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്. ഇടംകൈയ്യന്‍ ബാറ്റര്‍ യശസ്വി ജയ്സ്വാള്‍ ടീമിലില്ല.
പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുത്തിട്ടുണ്ടെങ്കിലും കളിക്കുമോ എന്നുറപ്പില്ല. ശാരീരിക ക്ഷമത വീണ്ടെടുക്കുന്ന പശ്ചാത്തലത്തില്‍ മാത്രമേ താരം കളിക്കൂ. അതേസമയം അഭിഷേക് ശര്‍മ, തിലക് വര്‍മ, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമിലിടംപിടിച്ചു.
ഏകദിന പരമ്പരകള്‍ക്കുശേഷം ഡിസംബര്‍ ഒമ്പതിനാണ് ടി20 പരമ്പരയ്ക്ക്തുടക്കമാവുന്നത്.അഞ്ചുമത്സരങ്ങളടങ്ങിയതാണ് ടി20 പരമ്പര. ഡിസംബര്‍ 11,14,17,19 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍



by Midhun HP News | Dec 3, 2025 | Latest News, കായികം, ജില്ലാ വാർത്ത
റായ്പൂര്‍: ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവനിലെത്തി.
റായ്പൂര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 1.30 മുതലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച് 1-0 ന് പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. വിശാഖപട്ടണത്തെ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ റായ്പൂരില്‍ തന്നെ പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ(ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്‌സ്‌കെ, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി.
ഇന്ത്യ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, ഋതുരാജ് ഗെയ്ക്‌വാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്,, പ്രസിദ്ധ് കൃഷ്ണ.



by Midhun HP News | Dec 1, 2025 | Latest News, കായികം
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കിടെ അടിയന്തര യോഗം വിളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 3നു റായ്പുരില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് തൊട്ടുമുമ്പാകും യോഗം.
വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ബിസിസിഐ നീക്കം. ടീം സെലക്ഷന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍, മൊത്തത്തിലുള്ള ടീമിന്റെ പ്രകടനം എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗമെന്നാണ് സൂചന. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നീ താരങ്ങളുടെ ഭാവി സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.
ഗംഭീറിനെയും അഗാര്‍ക്കറിനെയും കൂടാതെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ജോയിന്റ് സെക്രട്ടറി പ്രഭ്‌തേജ് സിങ് ഭാട്ടിയ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക. പുതുതായി നിയമിതനായ ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. . ഗംഭീറും അഗാര്‍ക്കറും യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയത് യോഗത്തില്‍ ചര്‍ച്ചയാകും.



by Midhun HP News | Dec 1, 2025 | Latest News, കായികം
റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തില്‍ സൂപ്പര്‍ ഇന്നിങ്‌സുകളുമായി തിളങ്ങിയ കോഹ്‌ലിയെയും രോഹിത് ശര്‍മയെയും പുകഴ്ത്തി മുന്‍താരവും കമന്റേറ്ററുമായ ക്രിസ് ശ്രീകാന്ത്. 2027 ലെ ലോകകപ്പില്‍ വിരാടും രോഹിതും ഇടം നേടുമോയെന്ന് ഇനി ചോദ്യങ്ങളില്ലെന്നും ഇരുവരും ലോകകപ്പില്‍ ഇടം നേടിക്കഴിഞ്ഞുവെന്നും ശ്രീകാന്ത് പറഞ്ഞു.
ദക്ഷിണാഫ്രിക്കെതിരെ കോഹ്ലിയും രോഹിതും ചേര്‍ന്ന് 109 പന്തില്‍ നിന്ന് 136 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്തപ്പോള്‍ ഇന്ത്യ 50 ഓവറില്‍ 349 റണ്‍സ് നേടി. മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. കോഹ്ലി 135 റണ്‍സും രോഹിത് 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. കോഹ് ലി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചപ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റെക്കോര്‍ഡോടെ രോഹിതും തിളങ്ങി. ഈ സ്റ്റാര്‍ ജോഡിയില്ലാതെ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികള്‍ നടക്കില്ലെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു
‘കോഹ്ലിയും രോഹിതും മറ്റൊരു തലത്തിലാണ് കളിക്കുന്നത്. ഇവര്‍ രണ്ടുപേരും ഇല്ലെങ്കില്‍, 2027 ലോകകപ്പ് പദ്ധതികള്‍ നടക്കില്ല. ഒരു വശത്ത് രോഹിത്തും മറുവശത്ത് വിരാടും വേണം. ഇനി ഈ വിഷയത്തില്‍ ചോദ്യങ്ങളില്ല’ ശ്രീകാന്ത് പറഞ്ഞു.
‘രോഹിത്തും കോഹ്ലിയും 20 ഓവറില്‍ ബാറ്റ് ചെയ്താല്‍, എതിരാളികള്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുക. ഇന്നലത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നന്നായി പൊരുതി എന്നാല്‍ രോ-കോ സഖ്യത്തിന്റെ കൂട്ടുകെട്ടില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി. 2027 ലോകകപ്പില്‍ ഇരുവരും ഒന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. അവരില്ലാതെ നമുക്ക് ജയിക്കാന്‍ കഴിയില്ല’ ശ്രീകാന്ത് പറഞ്ഞു.



by Midhun HP News | Nov 30, 2025 | Latest News, കായികം, ജില്ലാ വാർത്ത
റാഞ്ചി: ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ലോക റെക്കോർഡ് ഇനി ഇന്ത്യൻ ഇതിഹാസ താരം രോഹിത് ശർമ്മയ്ക്ക് സ്വന്തം. റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ഏകദിനത്തിലാണ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ ദീർഘകാല റെക്കോർഡ് രോഹിത് പഴങ്കഥയാക്കിയത്.
ഷാഹിദ് അഫ്രീദിയുടെ 351 സിക്സറുകൾ എന്ന റെക്കോർഡാണ് രോഹിത് ശർമ്മ തിരുത്തിക്കുറിച്ചത്. റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 57 റൺസ് നേടിയ രോഹിത്, ഇന്നിംഗ്‌സിൽ മൂന്ന് സിക്സറുകൾ പറത്തി. ഇതോടെ രോഹിത്തിന്റെ ആകെ ഏകദിന സിക്സറുകളുടെ എണ്ണം 352 ആയി ഉയർന്നു.
കൂടുതൽ കണ്ടെത്തുക. മത്സരത്തിന് ഇറങ്ങുമ്പോൾ അഫ്രീദിയുടെ റെക്കോർഡിനൊപ്പമെത്താൻ രോഹിത്തിന് രണ്ട് സിക്സറുകൾ കൂടി മതിയായിരുന്നു. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കെതിരെ അനായാസം ബാറ്റ് വീശിയ ഹിറ്റ്മാൻ, 15-ാം ഓവറിൽ പ്രെനലൻ സുബ്രയനെതിരെ തുടർച്ചയായി രണ്ട് സിക്സറുകൾ നേടി റെക്കോർഡിനൊപ്പമെത്തി. പിന്നീട് മാർക്കോ യാൻസനെതിരെ ഒരു സിക്സർ കൂടി നേടി ചരിത്രനേട്ടം സ്വന്തം പേരിലാക്കി.
ക്രിസ് ഗെയ്ൽ (331), സനത് ജയസൂര്യ (270), എം.എസ്. ധോണി (229) എന്നിവരാണ് ഈ പട്ടികയിൽ രോഹിത്തിനും അഫ്രീദിക്കും പിന്നിലുള്ളത്. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ സിക്സറുകൾ (600-ൽ കൂടുതൽ) നേടിയ താരമെന്ന റെക്കോർഡും രോഹിത് ശർമ്മയുടെ പേരിലാണ്.



by Midhun HP News | Nov 23, 2025 | Latest News, കായികം
ഡല്‍ഹി:ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ഉള്‍പ്പെടുന്ന 15 അംഗ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും.
പരിക്കേറ്റതിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തിലാണ് കെ എല്‍ രാഹുലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. 2022 നും 2023 നും ഇടയില്‍ 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിച്ചിട്ടുണ്ട്. ഈ മാസം ആദ്യം കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഗില്ലിന് കഴുത്തിനാണ് പരിക്കേറ്റത്. നവംബര്‍ 30 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി വരെ ടീമിനെ നയിച്ച രോഹിത് ശര്‍മയെ മാറ്റിയാണ് ഗില്ലിനെ സ്ഥിരം ക്യാപ്റ്റനാക്കിയത്. ഏകദിനത്തിലേക്ക് തിരിച്ചുവന്ന ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.
പരമ്പരയിലെ ആദ്യ ഏകദിനം നവംബര്‍ 30 ന് റാഞ്ചിയില്‍ നടക്കും. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ യഥാക്രമം ഡിസംബര്‍ 3 നും 6 നും റായ്പൂരിലും വിശാഖപട്ടണത്തും നടക്കും. മുതിര്‍ന്ന താരം രവീന്ദ്ര ജഡേജയെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. വിശ്രമം നല്‍കിയ അക്ഷര്‍ പട്ടേലിന് പകരക്കാരനായാണ് അദ്ദേഹം എത്തിയത്.
ടീം
രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് , വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറല്‍


Recent Comments