by Midhun HP News | Nov 9, 2025 | Latest News, കായികം, ജില്ലാ വാർത്ത
ഏതന്‍സ്: ഐതിഹാസികമായ ടെന്നീസ് കരിയറിലെ 101ാം കിരീടം സ്വന്തമാക്കി സെര്‍ബിയന്‍ വെറ്ററന്‍ സൂപ്പര്‍ സ്റ്റാര്‍ നൊവാക് ജോക്കോവിച്. ഏതന്‍സില്‍ നടന്ന വന്‍ഡ ഫാര്‍മസ്യുട്ടിക്കല്‍ ഹെല്ലനിക്ക് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയാണ് താരം 101ാം അന്താരാഷ്ട്ര ടെന്നീസ് കിരീടം സാധ്യമാക്കിയത്. ഇറ്റലിയുടെ ലൊറെന്‌സോ മുസെറ്റിയെ 3 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ വീഴ്ത്തിയാണ് ജോക്കോയുടെ കിരീട നേട്ടം.
ഹാര്‍ഡ് കോര്‍ട്ടില്‍ ആധുനിക ടെന്നീസ് കാലത്ത് ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോ സ്വന്തമാക്കി. താരത്തിന്റെ ഹാര്‍ഡ് കോര്‍ട്ടിലെ 72ാം വിജയമായിരുന്നു ഇത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ റെക്കോര്‍ഡാണ് സെര്‍ബിയന്‍ ഇതിഹാസം തിരുത്തിയത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 4-6, 6-3, 7-5.
ഏതന്‍സ്: ഐതിഹാസികമായ ടെന്നീസ് കരിയറിലെ 101ാം കിരീടം സ്വന്തമാക്കി സെര്‍ബിയന്‍ വെറ്ററന്‍ സൂപ്പര്‍ സ്റ്റാര്‍ നൊവാക് ജോക്കോവിച്. ഏതന്‍സില്‍ നടന്ന വന്‍ഡ ഫാര്‍മസ്യുട്ടിക്കല്‍ ഹെല്ലനിക്ക് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയാണ് താരം 101ാം അന്താരാഷ്ട്ര ടെന്നീസ് കിരീടം സാധ്യമാക്കിയത്. ഇറ്റലിയുടെ ലൊറെന്‌സോ മുസെറ്റിയെ 3 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ വീഴ്ത്തിയാണ് ജോക്കോയുടെ കിരീട നേട്ടം.
ഹാര്‍ഡ് കോര്‍ട്ടില്‍ ആധുനിക ടെന്നീസ് കാലത്ത് ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോ സ്വന്തമാക്കി. താരത്തിന്റെ ഹാര്‍ഡ് കോര്‍ട്ടിലെ 72ാം വിജയമായിരുന്നു ഇത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ റെക്കോര്‍ഡാണ് സെര്‍ബിയന്‍ ഇതിഹാസം തിരുത്തിയത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 4-6, 6-3, 7-5.


by Midhun HP News | Nov 8, 2025 | Latest News, കായികം, ജില്ലാ വാർത്ത
ബ്രിസ്ബേന്‍: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴമൂലം മത്സരം നിര്‍ത്തിവെച്ചത്. 29 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. പിന്നീട് കനത്ത മഴ തുടര്‍ന്നതിനാല്‍ മത്സരം പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.


by Midhun HP News | Nov 8, 2025 | Latest News, കായികം
ബ്രിസ്ബെയ്ൻ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം അൽപ്പ സമയത്തിനുള്ളിൽ. ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ കളിയിൽ നിന്നു ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. തിലക് വർമയ്ക്ക് പകരം ഇന്ത്യ റിങ്കു സിങിനെ ഉൾപ്പെടുത്തി.
ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, റിങ്കു സിങ്, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതുവരെ ടി20 പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യക്കുണ്ട്. ഇക്കുറിയും പരമ്പര നഷ്ടമാകില്ലെന്നു ഉറപ്പിച്ചാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. ഇന്നും ജയിച്ച് പരമ്പര 3-1 ഉറപ്പിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. തോറ്റാലും പരമ്പര 2-2 എന്ന നിലയില്‍ പങ്കിടാമെന്നതിനാല്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യങ്ങളും അറിയാനുള്ള അവസരമെന്ന നിലയിലാണ് ടീം ഈ പരമ്പരയെ നോക്കിക്കണ്ടത്. ഇന്ത്യയെ സംബന്ധിച്ചു മുന്‍നിര ബാറ്റിങിലെ ചില നേരിയ പോരായ്മകള്‍ പരിഹരിച്ചാല്‍ ശേഷിച്ച മേഖലകളെല്ലാം കുറ്റമറ്റതാക്കാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്.
ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, ശിവം ദുബെ എന്നിവരടങ്ങിയ പേസ് നിര കരുത്തു കാണിക്കുന്നു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുള്‍പ്പെട്ട സ്പിന്‍ വിഭാഗവും മികവില്‍ നില്‍ക്കുന്നു. അക്ഷറും വാഷിങ്ടനും മികച്ച ഓള്‍ റൗണ്ടര്‍മാരാണെന്നു പരമ്പരയിലൂടെ അടിവരയിട്ടതും ഇന്ത്യക്ക് ഗുണകരമാണ്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ക്ക് വലിയ സ്‌കോറുകള്‍ നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. അതു പരിഹരിക്കാനുള്ള അവസരമാണ് ഇന്നത്തെ പോരാട്ടം. ഭയരഹിതനായി ബാറ്റ് വീശുന്ന തന്റെ ശൈലിയിലേക്കുള്ള മടങ്ങി വരവിന്റെ സൂചനകള്‍ സൂര്യകുമാര്‍ നല്‍കിയത് പ്രതീക്ഷയാണ്.


by Midhun HP News | Nov 4, 2025 | Latest News, കായികം, ജില്ലാ വാർത്ത
ചെന്നൈ: ഇന്ത്യന്‍ വനിതാ ടീം ഏകദിന ലോകകപ്പ് നേടി ചരിത്രമെഴുതിയ രാത്രിയില്‍ മൈതാനത്ത് നിരവധി ഹൃദ്യമായ രംഗങ്ങളും അരങ്ങേറിയിരുന്നു. അതിലൊന്നു മുന്‍ താരങ്ങളും ഇതിഹാസങ്ങളുമായവരെ ഒപ്പം നിര്‍ത്തി നിലവിലെ ടീമിലെ താരങ്ങള്‍ ലോകകപ്പ് കൈമാറിയതായിരുന്നു ആരാധകരുടെ ശ്രദ്ധേയിലേക്ക് എത്തിയ സവിശേഷ നിമിഷങ്ങള്‍. മുന്‍ ക്യാപ്റ്റന്‍മാരും ഇതിഹാസങ്ങളുമായ മിതാലി രാജ്, അഞ്ജും ചോപ്ര, ജുലന്‍ ഗോസ്വാമി അടക്കമുള്ള താരങ്ങള്‍ക്ക് ലോകകപ്പ് ട്രോഫി കൈമാറിയാണ് ഇന്ത്യയുടെ നിലവിലെ താരങ്ങള്‍ കൈയടി നേടിയത്.
അവരുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ സ്പിന്നറുമായ ആര്‍ അശ്വിന്‍. സ്വന്തം യു ട്യൂബ് ചാനലിലാണ് അശ്വിന്‍ ഇക്കാര്യം എടുത്തു പറഞ്ഞത്. പുരുഷ ടീമിന്റെ ഭാഗത്തു നിന്നു ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണിതെന്നും അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നു.
‘ഇന്ത്യന്‍ ടീമിന് എന്റെ സല്യൂട്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പുരുഷ ടീം ഇതുവരെ ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്കു മുന്നില്‍ പുരുഷ ടീം വിജയത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ കിരീട നേട്ടത്തിന്റെ ക്രഡിറ്റ് മുന്‍ തലമുറയിലെ താരങ്ങള്‍ക്കു നല്‍കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഞങ്ങളുടെ തലമുറയിലെ ടീമാണ് നിങ്ങളേക്കാള്‍ മികച്ചത് എന്നാണ് എല്ലായ്‌പ്പോഴും പുരുഷ ടീം പറഞ്ഞിട്ടുള്ളത്.’
‘എന്നാല്‍ ഈ വനിതാ ടീമിനെ നിങ്ങള്‍ നോക്കു. അഞ്ജും ചോപ്രയുണ്ട് ഗ്രൗണ്ടില്‍, മിതാലി രാജുണ്ട് ഗ്രൗണ്ടില്‍. മുന്‍ തലമുറ എറിഞ്ഞു മുളപ്പിച്ച വിത്തുകളാണ് ഇന്ന് ലോകകിരീടം എടുത്ത് ഇതിഹാസ താരങ്ങളുടെ കൈകളില്‍ വച്ചു കൊടുത്തത്. അതുകണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി.’
‘ഇന്ന് ഒരൊറ്റ ദിവസം കൊണ്ടല്ല ഈ നേട്ടം. കഴിഞ്ഞ 25 വര്‍ഷമായി പല പല വനിതാ താരങ്ങളും നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമാണ് ഈ ലോക കിരീടം. ഡയാന എഡുല്‍ജി, സുധ ഷാഹ്‌സ്, അഞ്ജും ചോപ്ര, ജുലന്‍ ഗോസ്വാമി… ആ പട്ടിക നീണ്ടതാണ്’- അശ്വിന്‍ വ്യക്തമാക്കി. ഫൈനലില്‍ 52 റണ്‍സിനു ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി ലോക കിരീടം ഉയര്‍ത്തിയത്. 2005, 2017 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയ ഇന്ത്യ രണ്ട് തവണയും വീണു പോയിരുന്നു. ഈ നിരാശകളെല്ലാം അവസാനിപ്പിച്ചാണ് 20 വര്‍ഷത്തെ കാത്തിരിപ്പിനു ടീം ഇന്ത്യ വിരാമമിട്ടത്.


by Midhun HP News | Nov 3, 2025 | Latest News, കായികം, ജില്ലാ വാർത്ത
ചണ്ഡീഗഢ്: സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരെ പഞ്ചാബ് മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ്. പഞ്ചാബിന് ഇപ്പോൾ 124 റൺസിൻ്റെ ലീഡുണ്ട്. ഓപ്പണർമാരായ ജസ്കരൺവീർ സിങ് പോളിൻ്റെയും യുവിയുടെയും തകർപ്പൻ സെഞ്ച്വറികളാണ് പഞ്ചാബിനെ ശക്തമായ നിലയിൽ എത്തിച്ചത്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 202 റൺസിന് അവസാനിച്ചിരുന്നു.
ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ അവസാന സെഷൻ വരെ ബാറ്റ് ചെയ്ത പഞ്ചാബിന് കളി അവസാനിക്കുന്നതിന് തൊട്ടു മുൻപാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. അതുവരെ പഞ്ചാബ് ബാറ്റർമാരുടെ സമഗ്ര ആധിപത്യമായിരുന്നു ഗ്രൗണ്ടിൽ കണ്ടത്.
കരുതലോടെയായിരുന്നു ഓപ്പണർമാരായ ജസ്കരൺവീർ സിങ്ങും യുവിയും ബാറ്റ് വീശിയത്. ഒരേ താളത്തിൽ ബാറ്റിങ് തുടർന്ന ഇരുവരും ചേർന്ന് കേരള ബൗളർമാരെ അനായാസം നേരിട്ടു. കേരള ക്യാപ്റ്റൻ അഭിജിത് പ്രവീൺ ഏഴ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. 318 റൺസാണ് ഇരുവരും ചേർന്നാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
ഒടുവിൽ യുവിയെ പുറത്താക്കി വിജയ് വിശ്വനാഥാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. 15 ഫോറുകളും രണ്ട് സിക്സുമടക്കം 144 റൺസാണ് യുവി നേടിയത്. കളി നിർത്തുമ്പോൾ 148 റൺസോടെ ജസ്കരൺവീർ സിങും ആറ് റൺസോടെ ഹർജാസ് സിങ് ഠണ്ഡനുമാണ് ക്രീസിൽ. 22 ഫോറുകൾ അടങ്ങുന്നതാണ് ജസ്കരൺവീർ സിങിൻ്റെ ഇന്നിങ്സ്.


by Midhun HP News | Nov 3, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് 348 റൺസിൻ്റെ കൂറ്റൻ ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 238 റൺസിന് ഓൾ ഔട്ടായി. തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 10 റൺസെന്ന നിലയിലാണ്. 586 റൺസായിരുന്നു കർണാടക ആദ്യ ഇന്നിങ്സിൽ നേടിയത്.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം കേരളം കളി തുടങ്ങിയത്. എന്നാൽ മൂന്നാം ഓവറിൽ തന്നെ 11 റൺസെടുത്ത അക്ഷയ് ചന്ദ്രൻ്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കവേരപ്പയുടെ പന്തിൽ അക്ഷയ് ക്ലീൻ ബൗൾഡായി. തൊട്ടു പിറകെ ബേസിൽ റിട്ടയേഡ് ഹർട് ആയി മടങ്ങി. തുടർന്നെത്തിയ സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. 85 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. എന്നാൽ സ്കോർ 114ൽ നിൽക്കെ സച്ചിൻ ബേബി മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. വിദ്വത് കവേരപ്പയുടെ പന്തിൽ ശ്രേയസ് ഗോപാൽ പിടിച്ചാണ് 31 റൺസെടുത്ത സച്ചിൻ ബേബി പുറത്തായത്.
മറുവശത്ത് ഉറച്ച് നിന്ന ബാബ അപരാജിതും അഹ്മദ് ഇമ്രാനും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ചേർന്ന് 68 റൺസ് നേടിയെങ്കിലും ബാബ അപരാജിത്ത് പുറത്തായതോടെ കേരളത്തിൻ്റെ തകർച്ചയ്ക്ക് തുടക്കമായി. 88 റൺസെടുത്ത അപരാജിതിനെ ശിഖർ ഷെട്ടിയാണ് പുറത്താക്കിയത്. തൊട്ടു പിന്നാലെ 31 റൺസെടുത്ത അഹ്മദ് ഇമ്രാനും ആറ് റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും പുറത്തായി.
85 പന്തുകളിൽ നിന്ന് 29 റൺസുമായി ഷോൺ റോജർ ചെറുത്തു നിന്നെങ്കിലും വൈശാഖിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയി മടങ്ങി. ആറ് റൺസെടുത്ത ഹരികൃഷ്ണനും പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് 238ൽ അവസാനിച്ചു. ഏദൻ ആപ്പിൾ ടടോം 60 പന്തുകളിൽ നിന്ന് 10 റൺസുമായി പുറത്താകാതെ നിന്നു. കർണാടകയ്ക്ക് വേണ്ടി വിദ്വത് കവേരപ്പ നാലും വൈശാഖ് മൂന്നും ശിഖർ ഷെട്ടി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി കൃഷ്ണപ്രസാദും എംഡി നിധീഷും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. കളി നിർത്തുമ്പോൾ കൃഷ്ണപ്രസാദ് രണ്ടും നിധീഷ് നാലും റൺസുമായി ക്രീസിലുണ്ട്.


Recent Comments