ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഐപിഎല്‍ 19-ാം സീസണിന് ഇന്ന് കൊടിയേറും

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഐപിഎല്‍ 19-ാം സീസണിന് ഇന്ന് കൊടിയേറും

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഐപിഎല്‍ 19-ാം സീസണിന് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊടിയേറ്റം. രാത്രി 7:30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB), സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (SRH) നേരിടും. കന്നിക്കിരീടം നിലനിര്‍ത്താന്‍ ആര്‍സിബിയും കിരീടം തിരിച്ചുപിടിക്കാന്‍ ഹൈദരാബാദും ഇറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.

സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ആര്‍സിബി. വിരാട് കോലി, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പടിധാര്‍ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയിലാണ് ടീമിന്റെ പ്രതീക്ഷ. ജിതേഷ് ശര്‍മയും ടിം ഡേവിഡും ഫിനിഷര്‍മാരായി എത്തുമ്പോള്‍ ക്രുനാല്‍ പണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനം ടീമിന് കരുത്താകും.

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച് ക്ലാസന്‍ എന്നിവരടങ്ങുന്ന ടോപ്പ് ഓര്‍ഡര്‍ ഏത് ബൗളിംഗ് നിരയെയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. നിതീഷ് കുമാര്‍ റെഡ്ഡി, ലിയം ലിവിംഗ്സ്റ്റണ്‍ എന്നിവരും ടീമിന് വേഗതയേറിയ സ്‌കോര്‍ സമ്മാനിക്കാന്‍ പ്രാപ്തരാണ്. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് ഇത്തവണ ഹൈദരാബാദിനെ നയിക്കുന്നത്.

ഇരുടീമുകളെയും അലട്ടുന്നത് പ്രമുഖ ബൗളര്‍മാരുടെ അഭാവമാണ്. പാറ്റ് കമ്മിന്‍സ് ഹൈദരാബാദ് നിരയിലും ജോഷ് ഹെയ്സല്‍വുഡ് ബെംഗളൂരു നിരയിലും ഇന്നുണ്ടാകില്ല. ബാറ്റര്‍മാരെ തുണയ്ക്കുന്ന ചിന്നസ്വാമിയിലെ ചെറിയ ബൗണ്ടറികള്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാകും. ഈ മൈതാനത്തെ ശരാശരി സ്‌കോര്‍ 166 റണ്‍സാണ്.

ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ 25 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 14 ജയവുമായി ഹൈദരാബാദ് മുന്നിട്ടുനില്‍ക്കുന്നു. 11 മത്സരങ്ങളിലാണ് ബെംഗളൂരുവിന് വിജയിക്കാനായത്.

‘പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല’; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി

‘പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല’; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി

ധാക്ക: പിഎസ്എല്ലിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുമതി നൽകിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. താരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് പാകിസ്ഥാനുമായി ചർച്ച നടത്തി. പാകിസ്ഥാൻ ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ തൃപ്തിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾക്ക് അനുമതി നൽകിയതെന്ന് ബിസിബി അറിയിച്ചു.

“സുരക്ഷാ സാഹചര്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയമായും, ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനുമായി ചർച്ച നടത്തി. താരങ്ങളുടെ സുരക്ഷയിൽ വീഴ്ച വരുത്തില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾക്ക് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകിയത്” ബിസിബി അധികൃതർ വ്യക്തമാക്കി. അനുമതി ലഭിച്ചതിന് പിന്നാലെ നാല് ബംഗ്ലാദേശ് താരങ്ങൾ പാക്കിസ്ഥാനിലേക്ക് യാത്ര തിരിച്ചതായും ബിസിബി അറിയിച്ചു.

അതേ സമയം, പശ്ചിമേഷ്യയിലെ സംഘർഷവും അതിനെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധിയും പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ബാധിച്ചിട്ടുണ്ട്. മാർച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടക്കുമെങ്കിലും സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് പ്രവേശനം ഉണ്ടാകില്ല. ലാഹോർ, കറാച്ചി എന്നി സ്റ്റേഡിയങ്ങളിൽ മാത്രമാകും മത്സരം നടത്തുക എന്നും പിസിബി മുൻപ് വ്യക്തമാക്കിയിരുന്നു. നേരത്തെ, ഇന്ത്യയിൽ നടക്കാനിരുന്ന ടി20 ലോകകപ്പിലെ മത്സരങ്ങളിൽ സുരക്ഷാ ഭീഷണിയുടെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഒഴിവാക്കിയിരുന്നു.

‘മലയാള നടിമാര്‍ ഇവിടെ സൂപ്പര്‍ ഹിറ്റ്, സഞ്ജു ചേട്ടന്‍ ബ്ലോക്ബസ്റ്റര്‍’; വാനോളം പുകഴ്ത്തി ശിവ

‘മലയാള നടിമാര്‍ ഇവിടെ സൂപ്പര്‍ ഹിറ്റ്, സഞ്ജു ചേട്ടന്‍ ബ്ലോക്ബസ്റ്റര്‍’; വാനോളം പുകഴ്ത്തി ശിവ

മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി വരവായി. ഇത്തവണ ആരാധകര്‍ ഉറ്റു നോക്കുന്ന കൂടുമാറ്റങ്ങളിലൊന്ന് സഞ്ജു സാംസന്റേതാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ധോണി-സഞ്ജു കോമ്പോ ഒരുമിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.

ഇതിനിടെ സഞ്ജുവിനെ വാനോളം പുകഴ്ത്തുന്ന നടന്‍ ശിവകാര്‍ത്തികേയന്റെ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. ഞായറാഴ്ച ചെപ്പോക്കില്‍ നടന്ന ആരാധക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശിവ. താരം സഞ്ജുവിനെക്കുറിച്ച് താരം സംസാരിക്കാന്‍ തുടങ്ങിയതും ആരാധകരില്‍ നിന്നും വന്‍ കരഘോഷമാണ് ഉയര്‍ന്നത്.

”ഈ ടീമില്‍ നമ്മളെ ആവേശം കൊള്ളിക്കുന്ന ഒന്ന് കൂടി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ആരാണത്?” എന്ന് ശിവ പറഞ്ഞതും ഗ്യാലറിയില്‍ നിന്നും ആര്‍പ്പുവിളികള്‍ ഉയരുകയായിരുന്നു. ചെപ്പോക്ക് സ്റ്റേഡിയമാകെ സഞ്ജു…സഞ്ജു എന്ന ആര്‍പ്പുവിളികളാല്‍ നിറയുമ്പോള്‍ ശിവ സഞ്ജുവിനെ ചേട്ടാ ന്നെ് വിളിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു.

‘ദൈവം കാത്തു വെച്ചത് നിന്നെ തേടി വരും’; സഞ്ജുവിനോട് സൂര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

‘ദൈവം കാത്തു വെച്ചത് നിന്നെ തേടി വരും’; സഞ്ജുവിനോട് സൂര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യൻ വിജയത്തിന് നിർണായ പങ്ക് വഹിച്ച താരമാണ് സഞ്ജു സാംസൺ. ടൂർണമെന്റിന് മുമ്പ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ഇതോടെ ലോകകപ്പിലെ ആദ്യ 11 പേരിൽ നിന്നും സഞ്ജു പുറത്തായിരുന്നു.

ഒടുവിൽ നിർണായകമായ അവസാന മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറിയ്ക്ക് അടുത്തെത്തിയ പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന് വിജയം സമ്മാനിക്കാൻ സഞ്ജുവിന് കഴിഞ്ഞു. ടൂർണമെന്റിനിടയിൽ സഞ്ജു കടന്നു പോയ സാഹചര്യങ്ങളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്.

“ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാനും വിക്കറ്റ്കീപ്പിങ്ങും ചെയ്യാനും കഴിവുള്ള താരമായാണ് സഞ്ജു ടീമിൽ എത്തിയിരുന്നത്. ഒരിക്കൽ അവൻ എന്റെ അടുത്ത് വന്ന് ചോദിച്ചു ഈ ടീമിന് എന്നിൽ നിന്ന് എന്താണ് വേണ്ടത്?. ബൗളർമാരെ ആക്രമിച്ചു കളിക്കുന്ന വെടിക്കെട്ട് ബാറ്ററായ ആ പഴയ ആ സഞ്ജു സാംസണെയാണ് ഞങ്ങൾക്ക് വേണ്ടത് എന്നായിരുന്നു എന്റെ മറുപടി” സൂര്യകുമാർ പറഞ്ഞു. ടീമിന് എന്താണോ ആവശ്യം അതാണ് നമ്മൾ നൽകേണ്ടത്. വ്യക്തിപരമായ പ്രകടനം ഇപ്പോൾ നോക്കേണ്ട കാര്യമില്ല. പകരം ഒത്തൊരുമിച്ചു നിന്നാൽ നമുക്ക് ലക്ഷ്യം കൈവരിക്കാൻ നമുക്കു കഴിയുമെന്നും സഞ്ജു ടീം മീറ്റിങ്ങിൽ സഹതാരങ്ങളോട് പറഞ്ഞതും സൂര്യകുമാർ എടുത്തു പറഞ്ഞു.

ടീമിൽ ഇടം ലഭിക്കാതിരുന്ന സമയത്ത് സഞ്ജുവിനോട് താൻ പറഞ്ഞ വാക്കുകളും ഇന്ത്യൻ നായകൻ പങ്കുവെച്ചു. “ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടമാണ്. പക്ഷേ അതിനെ നീ മറികടക്കണം. ദൈവം നിനക്കായി എന്തെങ്കിലും കാത്ത് വെച്ചിട്ടുണ്ടെകിൽ അത് നിന്നെ തേടി വരും” എന്നായിരുന്നു സഞ്ജുവിനോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിൽ സ്ഥിരമായ സ്ഥാനം ഇല്ലാത്ത സമയത്തും സഞ്ജു പരിശീലനം തുടരുകയും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ തയ്യാറായി നിൽക്കുകയും ചെയ്തിരുന്നു. അതാണ് പിന്നീട് അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെ നമ്മൾ കണ്ടതെന്നും സൂര്യകുമാർ പറഞ്ഞു.

‘വലിയ സന്തോഷം, ചേട്ടാ’; സഞ്ജുവിന് കൈയടിച്ച് കിങ് കോഹ്‌ലിയും

‘വലിയ സന്തോഷം, ചേട്ടാ’; സഞ്ജുവിന് കൈയടിച്ച് കിങ് കോഹ്‌ലിയും

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് എത്തിച്ച സഞ്ജുവന് കൈയടിച്ച് കിങ് കോഹ്‌ലിയും. ‘ടൂര്‍ണമെന്റിലെ ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ തന്നെ മികച്ച താരമായി. പ്രധാനപ്പെട്ട സമയത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിങ്ങളെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം, ചേട്ടാ’- കോഹ്‌ലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കറിച്ചു.

സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസുമായുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി തുടങ്ങിയ പോരാട്ടം ഫൈനല്‍ വരെ തുടര്‍ന്നാണ് സഞ്ജു ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി. ഇന്ത്യന്‍ ടീം ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ സഞ്ജുവിന് അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് അവസരം കിട്ടിയത്. നിര്‍ണായക മത്സരങ്ങളില്‍ സെഞ്ച്വറിക്ക് തുല്യമായ മൂന്ന് അര്‍ധസെഞ്ചുറിയുമായി തിളങ്ങി രാജ്യത്തിന്റെ അഭിമാനതാരമായി.

നമീബിയക്കെതിരെ 8 പന്തില്‍ 22 (3 സിക്സര്‍, 1 -ഫോര്‍), സിംബാബ്വെയ്ക്കെതിരെ 15 പന്തില്‍ 24 (2 സിക്സര്‍, 1 ഫോര്‍), വെസ്റ്റിന്‍ഡീസിനെതിരെ 50 പന്തില്‍ 97* (4 സിക്സര്‍, 12 ഫോര്‍), ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 (7 സിക്സര്‍, 8 ഫോര്‍),ന്യൂസിലന്‍ഡിനെതിരെ 46 പന്തില്‍ 89 (8 സിക്സര്‍, അഞ്ച് ഫോര്‍), ആകെ 5 കളി, 321 റണ്‍, ബാറ്റിങ് ശരാശരി 80.25, പ്രഹരശേഷി 199.37. 24 സിക്സര്‍, 27 ഫോര്‍, 3 ക്യാച്ച്. ഇതായിരുന്നു സഞ്ജുവിന്റെ ലോകകപ്പിലെ ഇന്നിങ്‌സുകള്‍..

സര്‍വം സഞ്ജുമയം, മൂന്നാം തവണയും ടി20 ലോകകപ്പ് ഉയര്‍ത്തി ഇന്ത്യ; കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

സര്‍വം സഞ്ജുമയം, മൂന്നാം തവണയും ടി20 ലോകകപ്പ് ഉയര്‍ത്തി ഇന്ത്യ; കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

അഹമ്മദാബാദ്: ടി20 ലോകകപ്പ് നിലനിര്‍ത്തി ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയര്‍ത്തിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയാണ് ന്യൂസിലഡിനെ തകര്‍ത്തത്. 26 പന്തില്‍ 52 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

മിച്ചല്‍ സാന്റ്‌നര്‍ (35 പന്തില്‍ 43), ഡാരില്‍ മിച്ചല്‍ (17) എന്നിവര്‍ മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. പവര്‍ പ്ലേയില്‍ തന്നെ ന്യൂസിലന്‍ഡിന് ഫിന്‍ അലന്‍ (9), രചിന്‍ രവീന്ദ്ര (1), ഗ്ലെന്‍ ഫിലിപ്‌സ് (5) എന്നിവരുടെ വിക്കറ്റ് നഷ്ടമായിരുന്നു. കൂടെ മാര്‍ക് ചാപ്മാന്‍ (3), സീഫെര്‍ട്ട് എന്നിവര്‍ കൂടി മടങ്ങിയതോടെ അഞ്ചിന് 72 എന്ന നിലയിലായി ന്യൂസിലന്‍ഡ്. മിച്ചല്‍ – സാന്റ്‌നര്‍ സഖ്യം അല്‍പനേരം പിടിച്ചുനിന്നെങ്കിലും ബുമ്രയുടെ വരവില്‍ ന്യൂസിലന്‍ഡ് കീഴടങ്ങി. ജയിംസ് നീഷം (8), മാറ്റ് ഹെന്റി (0), ജേക്കബ് ഡഫി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ (6) പുറത്താവാതെ നിന്നു.

നേരത്തെ, തകര്‍പ്പന്‍ തുടക്കമാണ് സഞ്ജു – അഭിഷേക് സഖ്യം ഇന്ത്യക്ക് നല്‍കിയത്. 98 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തില്‍ 52 റണ്‍സ് നേടി. മൂന്ന് സിക്‌സും ആറ് ഫോറും നേടിയ അഭിഷേക് എട്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന കിഷന്‍ – സഞ്ജു സഖ്യം 105 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. 15-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. നീഷമിന്റെ ആദ്യ പന്തില്‍ സഞ്ജു മടങ്ങി. ലോംഗ് ഓണില്‍ കോള്‍ മക്‌കോഞ്ഞിക്ക് ക്യാച്ച്. എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.