by Midhun HP News | Nov 22, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: അടുത്ത വര്‍ഷം അരങ്ങേറുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍. 20 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ടീമുകളെ നാല് ഗ്രൂപ്പുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. ഒരു ഗ്രൂപ്പില്‍ അഞ്ച് ടീമുകളാണ്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് പോരാട്ടങ്ങള്‍.
ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, നമീബിയ, യുഎസ്എ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. മൂന്നാം ഗ്രൂപ്പിനെ മരണ ഗ്രൂപ്പെന്നു വിശേഷിപ്പിക്കാം. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്.
2026 ഫെബ്രുവരി ഏഴ് മുതലാണ് ടി20 ലോകകപ്പ്. ഫൈനല്‍ പോരാട്ടം മാര്‍ച്ച് എട്ടിന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് നിലവില്‍ ഫൈനലിനു വേദിയായി തീരുമാനിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ഫൈനലിലെത്തുകയാണെങ്കില്‍ മാത്രം വേദി മാറും.
യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ പോരിനു തുടക്കമാകുന്നത്. പാകിസ്ഥാനുമായുള്ള ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടം ഫെബ്രുവരി 15നു അരങ്ങേറും. കൊളംബോയിലായിരിക്കും ഈ പോരാട്ടം.
ഗ്രൂപ്പ് 1: ഇന്ത്യ, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, നമീബിയ, യുഎസ്എ
ഗ്രൂപ്പ് 2: ശ്രീലങ്ക, ഓസ്‌ട്രേലിയ, സിംബാബ്‌വെ, അയര്‍ലന്‍ഡ്, ഒമാന്‍.
ഗ്രൂപ്പ് 3: ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി.
ഗ്രൂപ്പ് 4: ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, കാനഡ.
by Midhun HP News | Nov 17, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: ദേശീയ ടീമിലേക്ക് വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയെ തിരികെ വിളിക്കണമെന്ന് മുന്‍ നായകനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് പേസ് ത്രയത്തില്‍ കോച്ച് ഗൗതം ഗംഭീര്‍ വിശാസം അര്‍പ്പിക്കണമെന്നും സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മുഹമ്മദ് ഷമി സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഷമിയും സ്പിന്നര്‍മാരും ഇന്ത്യയ്ക്ക് വിജയം നല്‍കും. ഇന്ത്യ സ്വദേശത്ത് നല്ല പിച്ചുകളാണ് ഒരുക്കേണ്ടത്. സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിനെ അമിതമായി ആശ്രയിക്കരുത്. വിക്കറ്റ് നേടുക എന്നത് മാത്രമാകരുത് ലക്ഷ്യമിടേണ്ടത്, ബാറ്റര്‍മാര്‍ക്കും അവസരം ലഭിക്കേണ്ടതുണ്ട്.
ബാറ്റര്‍മാര്‍ക്ക് 350-400 റണ്‍സ് അടിച്ചെടുക്കാന്‍ കഴിയണം. എങ്കിലേ ടെസ്റ്റില്‍ വിജയിക്കാനാകൂ. ഇംഗ്ലണ്ടിലെ മികച്ച വിക്കറ്റില്‍ ഇന്ത്യയുടെ പ്രകടനം നല്ലതായിരുന്നു. അവിടെ ജയിക്കാനും കഴിഞ്ഞു. ടെസ്റ്റ് മൂന്നു ദിവസത്തേത് അല്ല, അഞ്ച് ദിവസത്തെ കളിയാണെന്ന കാര്യം ഓര്‍ക്കണം. സൗരവ് ഗാംഗുലി പറഞ്ഞു.


by Midhun HP News | Nov 17, 2025 | Latest News, കായികം
ലിസ്ബണ്‍: ആറാം ലോകകപ്പ് കളിക്കാന്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യത നേടിയതോടെയാണ് റൊണാള്‍ഡോയ്ക്ക് ആറാം ലോകകപ്പ് മത്സരത്തിന് ഇറങ്ങാനാകുന്നത്. അര്‍ജന്റീന ടീമില്‍ ഉള്‍പ്പെട്ടാല്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം മെസിയും ആറാം ലോകകപ്പ് കളിക്കും. അഞ്ച് തവണ ലോകകപ്പ് കളിച്ച ജര്‍മ്മന്‍ ഇതിഹാസതാരം ലോതര്‍ മത്തേയസ് ആണ് നിലവില്‍ കൂടുതല്‍ ലോകകപ്പ് കളിച്ച താരം.
2006, 2010, 2014, 2018, 2022 ലോകകപ്പുകളിലാണ് ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിനായി ലോകകപ്പ് കളിച്ചത്. രാജ്യത്തിനായി ലോകകപ്പ് ഉയര്‍ത്താനുള്ള 39കാരനായ റൊണാള്‍ഡോയുടെ അവസാന അവസരമാകും ഇത്. പെലെ, മറഡോണ, മിറേസ്ലാവ് ക്ലോസ്, മള്‍ഡീനി, തോമസ് മുള്ളര്‍ ഉള്‍പ്പടെ പ്രമുഖതാരങ്ങള്‍ നാല് ലോകകപ്പുകള്‍ മാത്രമാണ് കളിച്ചത്.
ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും അധികം കളിച്ച റെക്കോര്‍ഡ് നിലവില്‍ അര്‍ജന്റീനയുടെ താരം മെസിയുടെ പേരിലാണ്, ഇതിനകം 26 മത്സരങ്ങളാണ് മെസി കളിച്ചത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ 22 മത്സരങ്ങളാണ് ലോകകപ്പില്‍ കളിച്ചിട്ടുള്ളത്. മത്തേയസ് 25 മത്സരങ്ങളും മിറേസ്ലാവ് ക്ലോസ് 24 മത്സരങ്ങളും മള്‍ഡീനി 23 മത്സരങ്ങളും ഡിഗോ മറഡോണ 21 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
അര്‍മേനിയയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് പോര്‍ച്ചുഗല്‍ അടുത്ത വര്‍ഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിനു യോഗ്യത നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയതിനാല്‍ താരത്തിനു ഇറങ്ങാനായില്ല. എന്നാല്‍ പോര്‍ച്ചുഗല്‍ അര്‍മാദ വിജയം സ്വന്തമാക്കുന്നതില്‍ സൂപ്പര്‍ താരത്തിന്റെ അഭാവം തടസമായില്ല. ജാവോ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഹാട്രിക്ക് ഗോളുകള്‍ നേടി. റെനാറ്റോ വെയ്ഗ, ഗോണ്‍സാലോ റാമോസ്, ഫ്രാന്‍സിസ്‌ക്കോ കോന്‍സിക്കാവോ എന്നിവര്‍ ഓരോ ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.


by Midhun HP News | Nov 15, 2025 | Latest News, കായികം
ദിവസങ്ങൾ നീണ്ട ആകാംക്ഷകൾക്ക് വിരാമമിട്ട് മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റർ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഭാഗമായി. രവീന്ദ്ര ജഡേജയുമായുള്ള കൈമാറ്റ കരാറിലൂടെയാണ് സഞ്ജു രാജസ്ഥാനിൽനിന്ന് ചെന്നൈയിലേക്ക് എത്തുന്നത്. അതേസമയം ജഡേജ, തന്‍റെ ആദ്യ ടീമായ രാജസ്ഥാൻ റോയൽസിൽ എത്തും. ജഡേജയെ കൂടാതെ, ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനും ചെന്നൈയിൽനിന്ന് റോയൽസിലേക്ക് മാറി. ഒരു പതിറ്റാണ്ടാനന്
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരക്കൈമാറ്റമാണിത്. പണം നൽകാതെ പരസ്പരം കളിക്കാരെ വെച്ചുമാറുന്ന രീതിയാണ് ഈ സ്വാപ്പ് ഡീലിലൂടെ സഞ്ജുവിനെ ചെന്നൈയും ജഡേജയെ രാജസ്ഥാനും സ്വന്തമാക്കിയത്. എന്നാൽ സഞ്ജുവിന് ലഭിച്ച വിലയ്ക്ക് രാജസ്ഥാന് ജഡേജയ്ക്കൊപ്പം സാം കറണെ കൂടി ലഭിക്കുകയായിരുന്നു. ഇനി താരങ്ങൾക്ക് എത്ര രൂപയാണ് ലഭിച്ചതെന്ന് നോക്കാം…
ഇപ്പോൾ നടന്ന ഈ സ്വാപ്പ് കരാറിന്റെ ഫലമായി, ഇന്ത്യൻ പ്രീമിയർ ലീഗിൽ ജഡേജയുടെ മൂല്യം ഇടിയുകയാണ്. ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ അദ്ദേഹത്തെ നിലനിർത്തിയത് 18 കോടി രൂപയ്ക്കായിരുന്നു. അതുകൊണ്ടുതന്നെ സ്വാപ്പ് കരാറിലൂടെ, രാജസ്ഥാനിൽ എത്തുമ്പോൾ അദ്ദേഹത്തിന് ലഭിക്കേണ്ടത് 18 കോടി രൂപയാണ്. എന്നാൽ ലഭിച്ചതാകട്ടെ 14 കോടി രൂപ മാത്രമാണ്. അതേസമയം സഞ്ജു സാംസണ് നിലവിലുള്ള 18 കോടി രൂപ പ്രതിഫലം തന്നെ സിഎസ്കെയിലേക്ക് മാറുമ്പോൾ ലഭിക്കുകയും ചെയ്യും. സഞ്ജുവിന് ഐപിഎൽ കരിയറിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണ് 2025-26 സീസണിൽ ചെന്നൈയിൽനിന്ന് ലഭിക്കുക.
കഴിഞ്ഞ രണ്ട് സീസണുകളിൽ നിറംമങ്ങിയ ചെന്നൈയ്ക്ക് സഞ്ജുവിന്‍റെ വരവ് കരുത്തേകും, പ്രത്യേകിച്ചും ബാറ്റിങ് നിരയ്ക്ക്. രാജസ്ഥാൻ റോയൽസിനുവേണ്ടി 11 സീസണുകളിൽനിന്ന് സഞ്ജു അടിച്ചെടുത്തത് 4,027 റൺസാണ്. സഞ്ജുവിന്‍റെ ക്യാപ്റ്റൻസിയിൽ 2022ൽ രാജസ്ഥാൻ റണ്ണേഴ്സ് അപ്പായി. കഴിഞ്ഞ സീസൺ വരെ കളത്തിലിറങ്ങിയ ധോണി, ഇത്തവണ മാറി നിൽക്കാനുള്ള സാധ്യത കൂടുതലാ്. എങ്കിൽ ആ വിടവ് നികത്തുകയെന്ന് വലിയ ഉത്തരവാദിത്തമാണ് സഞ്ജു സാംസൺ ഏറ്റെടുക്കേണ്ടിവരിക.


അതേസമയം ജഡേജ ടീമിൽനിന്ന് പോകുന്നത് ചെന്നൈയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. കാരണം ഒരു ദശാബ്ദത്തിലേറെയായി, ചെന്നൈയുടെ ഐക്കൺ താരമായി നിറഞ്ഞുനിന്നയാളാണ് രവീന്ദ്ര ജഡേജ. ചെന്നൈയ്ക്കുവേണ്ടി 143 വിക്കറ്റുകൾ വീഴ്ത്തിയ ജഡേജ, മഞ്ഞപ്പടയുടെ മൂന്ന് ഐപിഎൽ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ചയാളുമാണ്. 2023-ലെ ഫൈനലിൽ ജഡേജയുടെ അവിസ്മരണീയ ഇന്നിംഗ്സാണ് ചെന്നൈയ്ക്ക് ഐപിഎൽ കിരീടം സമ്മാനിച്ചത്. നിലവിലെ ടീമിൽ ജഡേജയുടെ വിടവ് നികത്താൻപോന്ന കളിക്കാരില്ല എന്നതും ചെന്നൈയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്.
മറുവശത്ത് രാജസ്ഥാൻ നിരയ്ക്ക് കൂടുതൽ കരുത്തേകാൻ ജഡേജയുടെ വരവ് കാരണമാകും. കാരണം കഴിഞ്ഞ സീസണിൽ സഞ്ജുവിന്‍റെ പരിക്കും, പരിചയസമ്പന്നരുടെ അഭാവവും രാജസ്ഥാന് കനത്ത തിരിച്ചടിയായി മാറിയിരുന്നു. സഞ്ജുവിന് പകരം ചുമതലയേറ്റ റിയാൻ പരാഗിന് ക്യാപ്റ്റൻ സ്ഥാനത്ത് മികവ് കാട്ടാൻ കഴിഞ്ഞില്ല. ഈ പ്രശ്നത്തിന് ജഡേജയുടെ വരവ് പരിഹാരമുണ്ടാക്കും. അവസാന ഓവറുകളിൽ ജഡേജയുടെ പരിചയസമ്പത്ത് സമ്മർദ്ദത്തെ അതിജീവിക്കാൻ രാജസ്ഥാനെ സഹായിക്കും. ജഡേജയ്ക്കൊപ്പം എത്തുന്ന സാം കറൻ, രാജസ്ഥാന്‍റെ ഓൾറൗണ്ട് വിഭാഗത്തെ കൂടുതൽ ശക്തമാക്കും.
by Midhun HP News | Nov 15, 2025 | Latest News, കായികം, ജില്ലാ വാർത്ത
റാവല്‍പിണ്ടി: നീണ്ട ഇടവേളയ്ക്കു ശേഷം പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം അന്താരാഷ്ട്ര മത്സരത്തില്‍ ഒരു സെഞ്ച്വറി നേടി. ശ്രീലങ്കക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ടീമിനു ജയം സമ്മാനിച്ചാണ് താരത്തിന്റെ സെഞ്ച്വറി. 119 പന്തുകള്‍ നേരിട്ട് ബാബര്‍ 102 റണ്‍സ് കണ്ടെത്തി പുറത്താകാതെ നിന്നു. ശ്രീലങ്ക ഉയര്‍ത്തിയ ഭേദപ്പെട്ട ടോട്ടല്‍ പാകിസ്ഥാന്‍ പിന്തുടര്‍ന്നു ജയിച്ചത് ബാബറിന്റെ സെഞ്ച്വറിക്കരുത്തില്‍.
ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. പാകിസ്ഥാന്‍ 48.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 289 റണ്‍സ് കണ്ടെത്തി. പാകിസ്ഥാന് എട്ട് വിക്കറ്റ് ജയം.
8 ഫോറുകള്‍ അടങ്ങുന്നതായി ബാബറിന്റെ ഇന്നിങ്‌സ്. 2023ല്‍ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ നേപ്പാളിനെതിരെയാണ് താരം അവസാനമായി അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. പിന്നീട് 800 ദിവസത്തിനു മുകളിലായി മൂന്ന് ഫോര്‍മാറ്റിലുമായി ബാബര്‍ 83 മത്സരങ്ങള്‍ കളിച്ചു. ഒടുവില്‍ 84ാം ഇന്നിങ്സിലാണ് സെഞ്ച്വറി നേട്ടം. നേരത്തെ 83 മത്സരങ്ങളിൽ സെഞ്ച്വറിയില്ലാതെ നിന്ന ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്‍ലിയുടെ റെക്കോർഡിനൊപ്പം ബാബർ എത്തിയിരുന്നു. കോഹ്‍ലി 84ാം ഇന്നിങ്സിലാണ് സെഞ്ച്വറി ഇല്ലായ്മയ്ക്ക് വിരാമം ഇട്ടതെങ്കിൽ സമാനമാണ് ബാബറിന്റേയും സ്ഥിതി. താരവും 84ാം ഇന്നിങ്സിലാണ് സെഞ്ച്വറി അടിച്ചത്.
ഇടവേളയ്ക്കു ശേഷമുള്ള സെഞ്ച്വറി നേട്ടം ബാബര്‍ ഒരു റെക്കോര്‍ഡിനൊപ്പമെത്തിയാണ് ആഘോഷിച്ചത്. പാകിസ്ഥാനു വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന ഇതിഹാസം സയീദ് അന്‍വറിന്റെ റെക്കോര്‍ഡിനൊപ്പം ബാബര്‍ എത്തി. ഇരുവര്‍ക്കും 20 സെഞ്ച്വറികള്‍. ഈ നേട്ടം സ്വന്തം പേരിലാക്കാന്‍ ബാബറിനു ഒരു സെഞ്ച്വറി കൂടി മതി. ഈ ഫോം തുടര്‍ന്നാല്‍ ഇപ്പോള്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ തന്നെ റെക്കോര്‍ഡ് തിരുത്താം.
ബാബറിന്റെ സെഞ്ച്വറിക്കു പുറമേ ഫഖര്‍ സമാന്‍ (78), മുഹമ്മദ് റിസ്വാന്‍ (51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയും ജയത്തില്‍ നിര്‍ണായകമായി. സയം ആയൂബ് 33 റണ്‍സെടുത്തു. കളി ജയിക്കുമ്പോള്‍ ബാബറിനൊപ്പം റിസ്വാനും പുറത്താകാതെ ക്രീസില്‍ നിന്നു. പാകിസ്ഥാന് നഷ്ടമായ രണ്ട് വിക്കറ്റുകളും ലങ്കയുടെ ദുഷ്മന്ത ചമീര സ്വന്തമാക്കി.
നേരത്തെ ജനിത് ലിയനാഗെയുടെ അര്‍ധ സെഞ്ച്വറിയും സദീര സമരവിക്രമ, കാമിന്ദു മെന്‍ഡിസ്, വാനിന്ദു ഹസരങ്ക എന്നിവരുടെ അവസരോചിത ചെറുത്തു നില്‍പ്പുമാണ് ലങ്കന്‍ സ്‌കോര്‍ ഈ നിലയ്‌ക്കെത്തിച്ചത്. പതും നിസ്സങ്ക, കാമില്‍ മിശ്ര എന്നിവരും 20 പ്ലസ് സ്‌കോറുകള്‍ നേടി. ലിയനാഗെ 54 റണ്‍സെടുത്തു. കാമിന്ദു മെന്‍ഡിസ് (44), സമീര (42), ഹസരങ്ക (37), കാമില്‍ മിശ്ര (27), നിസ്സങ്ക (24), കുശാല്‍ മെന്‍ഡിസ് (20) എന്നിവരാണ് ചെറുത്തു നിന്നത്.
പാകിസ്ഥാനായി ഹാരിസ് റൗഫ്, അബ്രാര്‍ അഹമദ് എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് വാസിം ഒരു വിക്കറ്റെടുത്തു.


by Midhun HP News | Nov 14, 2025 | Latest News, കായികം, ജില്ലാ വാർത്ത
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്. ഒന്‍പത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ട്ടന്റെയും എയ്ഡന്‍ മാര്‍ക്രത്തിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ബുംറയ്ക്കാണ് രണ്ടു വിക്കറ്റും. എയ്ഡന്‍ മാര്‍ക്രം 31 റണ്‍സും റയാന്‍ റിക്കിള്‍ട്ടന്‍ 23 റണ്‍സും നേടി. ബുംറയുടെ ബൗളിങില്‍ പകച്ച ദക്ഷിണാഫ്രിക്ക സിറാജിനെ ആദ്യ മൂന്നോവറില്‍ തന്നെ 25 റണ്‍സ് അടിച്ചു.
ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പരിക്കേറ്റ പേസ് ബോളര്‍ കഗിസോ റബാഡ കൊല്‍ക്കത്തയില്‍ കളിക്കാനിറങ്ങില്ല. പകരക്കാരനായി കോര്‍ബിന്‍ ബോഷ് ടീമിലെത്തി. ഇന്ത്യന്‍ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കു പകരം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് തിരിച്ചെത്തി. നാല് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ നിരയിലുള്ളത്. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ കളിക്കും.
ഇന്ത്യ പ്ലേയിങ് ഇലവന്‍ യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വാഷിങ്ടന്‍ സുന്ദര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍ എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കിള്‍ട്ടന്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബാവുമ, ടോണി ഡെ സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കൈല്‍ വെരെയ്ന്‍, മാര്‍കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, സിമോണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്.ആദ്യ 2 ദിവസങ്ങളില്‍ സ്വിങ്ങും ബൗണ്‍സുമായി പേസ് ബോളര്‍മാരെ സഹായിക്കുന്നതാണ് ഈഡന്‍ ഗാര്‍ഡന്‍സിന്റെ ചരിത്രം. തുടര്‍ന്ന് പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകും. ഈഡനില്‍ നടന്ന കഴിഞ്ഞ 3 ടെസ്റ്റ് മത്സരങ്ങളില്‍ 85 വിക്കറ്റുകളും നേടിയത് പേസര്‍മാരാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരാനായാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ ശ്രീലങ്കയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. അഞ്ചാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.


Recent Comments