by Midhun HP News | Oct 29, 2025 | Latest News, കായികം, ജില്ലാ വാർത്ത
38-ആം വയസില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. കരിയറിലാദ്യമായാണ് രോഹിത് ഈ നേട്ടത്തിലെത്തുന്നത്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും നേടിയ പ്രകടനമാണ് രോഹിത്തിനെ റാങ്കിംഗിന്റെ മുകളിലേക്കെത്തിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇതോടെ, ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡും രോഹിത്തിന് സ്വന്തമായി.
ഓസ്ട്രേലിയ പരമ്പരയ്ക്ക് മുമ്പ് 743 റേറ്റിംഗ് പോയിന്റുമായിരുന്ന രോഹിത്, പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ 781 പോയിന്റ് നേടി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്. അദ്ദേഹത്തിന് മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.


by Midhun HP News | Oct 29, 2025 | Latest News, കായികം, ജില്ലാ വാർത്ത
കാന്‍ബറ: ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വിക്ക് മറുപടി പറയാന്‍ ഇന്ന് ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിടും. അഞ്ചു ടി20 മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ന് നടക്കുന്ന ആദ്യമത്സരത്തിന് കാന്‍ബറയാണ് വേദിയാകുന്നത്. ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഈ പരമ്പര യഥാര്‍ഥ പരീക്ഷണമാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടീമിന് വിജയിക്കാന്‍ സാധിച്ചാല്‍ സൂര്യകുമാര്‍ യാദവിന്റെ നായകത്വത്തിന് ഒരു പൊന്‍തൂവല്‍ ആയി മാറും. ഇന്ത്യയില്‍ മാത്രമല്ല, ഓസ്‌ട്രേലിയ പോലുള്ള മണ്ണിലും പരമ്പര നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള ക്യാപ്റ്റന്‍ ആണ് സൂര്യകുമാര്‍ യാദവ് എന്ന പ്രശസ്തി നേടാനും ഇത് സഹായകമാകും.
ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വി ഇന്ത്യക്ക് കനത്ത ആഘാതമായിരുന്നു. ടി20 പരമ്പരയില്‍ ലോക ചാമ്പ്യന്‍മാരായ ഇന്ത്യ അതിന് പകരം ചോദിക്കാന്‍ കൂടിയാണ് ടി20 പരമ്പരക്കിറങ്ങുന്നത്. അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിര്‍ണായക പരമ്പര കൂടിയാണിത്.
‘സഞ്ജുവിനോട് അനീതി കാണിക്കുന്നു’; ഇന്ത്യ- ഓസ്ട്രേലിയ ടി20; ചർച്ചകളിൽ വീണ്ടും ‘ബാറ്റിങ് പൊസിഷൻ’
സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അതുകൊണ്ട് തന്നെ പരമ്പര നിര്‍ണായകമാണ്. പരമ്പര കൈവിട്ടാല്‍ മോശം ഫോമിലുള്ള ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നായകസ്ഥാനവും തുലാസിലാവും. പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് കാന്‍ബറയിലേത്. ഇവിടെ ഇന്ത്യ നാലു മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ഇതില്‍ മൂന്നെണ്ണം ഏകദിനങ്ങളായിരുന്നു. നാലു കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യക്കുള്ളത്. ഈ വേദിയില്‍ കളിച്ച ഒരേയൊരു ടി20 മത്സരത്തില്‍ ജയിച്ചു കയറാനായത് ഇന്ത്യക്ക് ആത്മവിശ്വാസം പകരും.


by Midhun HP News | Oct 26, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: ഇന്ത്യന്‍ വെറ്ററന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ് ലിയേയും രോഹിത് ശര്‍മയേയും പിന്തുണച്ച്, സെലക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് കൈഫ്. രോഹിതും കോഹ്‌ലിയും 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിലുണ്ടാകരുതെന്നു ചിലര്‍ക്ക് നിര്‍ബന്ധമുണ്ട്. ഓസീസ് മണ്ണിലടക്കം ഇരുവരും ഫോമിലെത്തരുതെന്നു സെലക്ഷന്‍ കമ്മിറ്റിയിലെ ചിലരും ചില മാധ്യമ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും മൂന്നാം പോരില്‍ ഹിറ്റ്മാന്‍ സെഞ്ച്വറിയും നേടി. ആദ്യ രണ്ട് മത്സരങ്ങളിലും തുടരെ പൂജ്യത്തില്‍ പുറത്തായ കോഹ്‌ലിയും മൂന്നാം പോരില്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു തിരിച്ചു വരവ് ഗംഭീരമാക്കി. ഇരുവരും ചേര്‍ന്നു മൂന്നാം മത്സരത്തില്‍ ഇന്ത്യയെ 9 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയും ചെയ്തു.
പിന്നാലെയാണ് യു ട്യൂബ് ചാനലിലൂടെ തുറന്നു പറച്ചിലുമായി കൈഫ് രംഗത്തെത്തിയത്.’തങ്ങള്‍ പരാജയപ്പെടാന്‍ കാത്തിരിക്കുന്നവരുണ്ടെന്നു രോഹിതിനും കോഹ്‌ലിക്കും അറിയാം. ചില സെലക്ടര്‍മാരും മാധ്യമ പ്രവര്‍ത്തകരും അതാഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവര്‍ രണ്ട് പേരും ദൃഢ നിശ്ചയമുള്ളവരാണ്. അവരുടെ മുഖം നോക്കു. ശന്തമായാണ് അവര്‍ കളിക്കുന്നത്. ഈ ഫോര്‍മാറ്റില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന ആത്മവിശ്വാസമുണ്ട് രണ്ട് പേര്‍ക്കും.’
മത്സരത്തില്‍ 168 റണ്‍സ് കൂട്ടുകെട്ടാണ് ഇതിഹാസങ്ങള്‍ ചേര്‍ന്നു സിഡ്‌നിയില്‍ ഉയര്‍ത്തിയത്. രോഹിത് 121 റണ്‍സും കോഹ്‌ലി 74 റണ്‍സും നേടി പുറത്താകാതെ നിന്നു.
‘2027ലെ ഏകദിന ലോകകപ്പ് നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇരു താരങ്ങളും ഇന്ത്യക്കായി കളിക്കണ്ടേത് അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സ് നിറഞ്ഞ പിച്ചുകളില്‍ ഇരുവരുടേയും പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. രോഹിതിനെ ബൗണ്‍സി ട്രാക്കില്‍ ടീമിനു വേണം. സമാനമാണ് കോഹ്‌ലിയും. ഇരുവരും ഇത്തരം പിച്ചുകളില്‍ നന്നായി കളിച്ച് മികവ് അടിവരയിട്ട താരങ്ങളാണ്. പ്രായം വെരും സംഖ്യ മാത്രമാണെന്നു ഇരുവരും തെളിയിക്കുന്നുണ്ട്. രോഹിതിനും കോഹ്‌ലിക്കും ആരാധക പിന്തുണയുണ്ട്’- കൈഫ് വ്യക്തമാക്കി.


by Midhun HP News | Oct 24, 2025 | Latest News, കായികം, ജില്ലാ വാർത്ത
ന്യൂയോര്‍ക്ക്: അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ടീം ഇന്റര്‍ മയാമിയില്‍ തുടരും. താരം പുതിയ കരാറില്‍ ഒപ്പുവച്ചു. 2028 വരെ താരം മയാമിയ്ക്കായി കളിക്കും.ബാഴ്‌സലോണ ഇതിഹാസ താരമായ മെസ്സി ഫ്രഞ്ച് ടീം പിഎസ്ജിയില്‍ നിന്നാണ് എംഎല്‍എസ് ടീമിലേക്കെത്തുന്നത്. താരത്തിന്റെ വരവ് ടീമിന്റെ തലവര മാറ്റുന്നതായും മാറി. മെസി വന്ന ശേഷം ക്ലബ് അവരുടെ കന്നി കിരീട നേട്ടങ്ങള്‍ ആഘോഷിച്ചു.
2023ല്‍ ലീഗ് കപ്പ് സമ്മാനിച്ചാണ് മെസി ക്ലബിന്റെ ചരിത്രം തിരുത്തിയത്. 2024ല്‍ എംഎല്‍എസ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് കിരീടം. 2023ല്‍ ലീഗ്‌സ് കപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം മെസിക്കായിരുന്നു. ടോപ് സ്‌കോററും മെസി തന്നെ. പത്ത് ഗോളും 7 അസിസ്റ്റും താരത്തിന്റെ പേരിലായിരുന്നു.
2024ല്‍ 36 ഗോളും 20 അസിസ്റ്റുമായി തിളങ്ങിയ മെസി ലണ്ടന്‍ ഡോണോവാന്‍ എംവിപി പുരസ്‌കാരവും നേടി. ഈ സീസണില്‍ 29 ഗോളുകള്‍ നേടി എംഎല്‍എസ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതും മെസി തന്നെ. ക്ലബിന്റെ ചരിത്രത്തില്‍ തന്നെ ഈ അവാര്‍ഡ് നേടുന്ന ആദ്യ താരമായും മെസി മാറി.
അന്താരാഷ്ട്ര വേദിയില്‍ ഇന്റര്‍ മയാമിയെ ക്ലബ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തിക്കാന്‍ മെസിയുടെ മികവിനു സാധിച്ചു. കോണ്‍കാകാഫ് ചാംപ്യന്‍സ് കപ്പിന്റെ സെമിയിലേക്ക് ടീമിനെ നയിക്കാനും മെസിക്കായി. ടീമിനായി 82 കളിയില്‍ 71 ഗോളുകളും 44 അസിസ്റ്റുകളും താരം ഇതുവരെ നേടിയിട്ടുണ്ട്.
ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കിരീട നേട്ടങ്ങളുള്ള അപൂര്‍വം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മെസി. 46 കിരീടങ്ങള്‍ മെസി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ബാഴ്‌സലോണ, അര്‍ജന്റീന, പിഎസ്ജി, ഇന്റര്‍ മയാമി ടീമുകള്‍ക്കൊപ്പമാണ് നേട്ടം.
2022ലെ ഫിഫ ലോകകപ്പ്, 2 കോപ്പ അമേരിക്ക കിരീടം, 4 ചാംപ്യന്‍സ് ലീഗ്, ഒരു ഒളിംപിക്‌സ് സ്വര്‍ണം, 3 ഫിഫ ക്ലബ് ലോകകപ്പ്, 10 ലാ ലിഗ, 2 ലീഗ് വണ്‍, 7 സ്പാനിഷ് കപ്പ്, ഒരു ഫ്രഞ്ച് കപ്പ് അടക്കമുള്ള കിരീട നേട്ടങ്ങള്‍ കരിയറിന്റെ മാറ്റ് കൂട്ടുന്നു.
8 ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍, 3 ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം, രണ്ട് ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍സ് പുരസ്‌കാരങ്ങള്‍, യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള 3 പുരസ്‌കരങ്ങള്‍, 6 യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ, 6 ലാ ലിഗ മികച്ച താരത്തിനുള്ള പുരസ്‌കാരം, 8 പിചിചി ട്രോഫി, 16 അര്‍ജന്റീന ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ വ്യക്തിപരമായും താരം നേടിയിട്ടുണ്ട്.


by Midhun HP News | Oct 24, 2025 | Latest News, കായികം, ജില്ലാ വാർത്ത
സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഉറപ്പിച്ചതോടെ ടീമില്‍ വന്‍ അഴിച്ചുപണിയുമായി ഓസ്‌ട്രേലിയ. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തിനും ടി20 പരമ്പരയ്ക്കുമുള്ള ടീമുകളിലാണ് ഓസീസ് മാറ്റം വരുത്തിയത്. സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിനുള്ള ടീമിലേക്ക് പുതുമുഖം ജാക്ക് എഡ്വേര്‍ഡ്‌സിനെ ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് താരത്തിനു ഓസീസ് സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്. പരിക്കേറ്റ് വിശ്രമിക്കുന്ന ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം പരിശീലനത്തിനിടെയാണ് മക്‌സ്‌വെല്ലിനു പരിക്കേറ്റത്. പരിക്കു മാറുന്ന മുറയ്ക്കു താരം ഓസീസ് ടീമിലെത്തും. അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലാണ് താരമുള്ളത്. ബെന്‍ ഡ്വാര്‍ഷുയിസും പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലാണ്. താരത്തെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെടുത്തി.
ഇന്ത്യ എയ്‌ക്കെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ എ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തതാണ് ജാക്ക് എഡ്വേര്‍ഡ്‌സിനെ തുണച്ചത്. ഓസീസ് എ ടീമിനെ നയിച്ച താരം രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ താരം 88 റണ്‍സ് നേടിയിരുന്നു. പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ താരം 75 പന്തില്‍ 89 റണ്‍സ് നേടിയും തിളങ്ങി.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ 20കാരന്‍ മഹ്‌ലി ബീര്‍ഡ്മാനാണ് അപ്രതീക്ഷിത വിളിയെത്തിയ മറ്റൊരു താരം. താരത്തെ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് വിളിച്ചത്. എ ടീമിനായും ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനങ്ങളുമാണ് ബീര്‍ഡ്മാനെ തുണച്ചത്.
ഏകദിന ടീമിലുണ്ടായിരുന്ന മര്‍നസ് ലാബുഷെയ്‌നെ ടീമില്‍ നിന്നു മാറ്റിയിട്ടുണ്ട്. താരം ക്വീന്‍സ്‌ലന്‍ഡിനായി ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തില്‍ ഇറങ്ങും. ആഷസ് പരമ്പര തുടങ്ങാനിരിക്കെയാണ് താരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനായി ഓസീസ് നിയോഗിച്ചത്.
പേസര്‍മാരായ ജോഷ് ഹെയ്‌സല്‍വുഡ്, സീന്‍ ആബട്ട് എന്നിവരും എല്ലാ ടി20 മത്സരങ്ങളും കളിക്കില്ല. ആദ്യ രണ്ട് മത്സരങ്ങളിലായിരിക്കും ഹെയ്‌സല്‍വുഡ് കളിക്കുക. ആദ്യ മൂന്ന് മത്സരങ്ങള്‍ക്കു ശേഷം ആബട്ടും ടീം വിടും. ഇരുവരും ഷെഫീല്‍ഡ് പോരാട്ടത്തിനായാണ് ടീമില്‍ നിന്നു ഒഴിവാകുന്നത്.
ഇന്ത്യക്കെതിരെ ആദ്യ ഏകദിന കളിച്ച സ്പിന്നര്‍ മാത്യു കുനെമന്‍ മൂന്നാം ഏകദിന ടീമിലേക്ക് തിരിച്ചെത്തും. രണ്ടാം പോരില്‍ ആദം സാംപ തിരിച്ചെത്തിയപ്പോള്‍ താരത്തിനു അവസരം കിട്ടിയിരുന്നില്ല. ആദ്യ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പിനെ ടി20 പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ അലക്‌സ് കാരി തിരിച്ചെത്തിയതോടെ താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിയിരുന്നു. മൂന്നാം ഏകദിന ടീമിലും താരമുണ്ട്.
മൂന്നാം ഏകദിനത്തിനുള്ള ഓസ്ട്രേലിയ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, അലക്‌സ് കാരി, കൂപ്പര്‍ കോണോലി, ജാക്ക് എഡ്വേര്‍ഡ്‌സ്, നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാറ്റ് റെന്‍ഷോ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.
ഓസ്ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീന്‍ ആബട്ട് (ആദ്യ മൂന്ന് മത്സരങ്ങള്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മഹ്ലി ബീര്‍ഡ്മാന്‍ (അവസാന മൂന്ന് മത്സരങ്ങള്‍), ടിം ഡേവിഡ്, ബെന്‍ ഡ്വാര്‍ഷുയിസ് (അവസാന രണ്ട് മത്സരങ്ങള്‍), നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ് (ആദ്യ രണ്ട് മത്സരങ്ങള്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.


by Midhun HP News | Oct 23, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: വനിതാ ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ കിടിലന്‍ ബാറ്റിങുമായി ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും പ്രതിക റാവലും സെഞ്ച്വറികളുമായി കളം വാണു.
ഓപ്പണര്‍ സ്മൃതി മന്ധാന കിടിലന്‍ സെഞ്ച്വറിയുമായി മടങ്ങി. സുസി ബെയ്റ്റ്‌സാണ് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ഓപ്പണിങ് സഖ്യം പൊളിച്ച് കിവികള്‍ക്ക് ആശ്വാസം നല്‍കിയത്. കരിയറിലെ 14ാം ശതകം കുറിച്ച സ്മൃതി 94 പന്തില്‍ 4 സിക്‌സും 10 ഫോറും സഹിതം 109 റണ്‍സുമായി പുറത്തായി.
സ്മൃതി പുറത്തായതിനു പിന്നാലെ പ്രതിക റാവലും സെഞ്ച്വറി അടിച്ചു. കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് പ്രതിക കുറിച്ചത്. താരം 122 പന്തില്‍ 13 ഫോറുകള്‍ സഹിതം 100 റണ്‍സിലെത്തി. പ്രതികയ്‌ക്കൊപ്പം 16 റണ്‍സുമായി ജെമിമ റോഡ്രിഗസാണ് ക്രീസില്‍. പ്രതിക നിലവിൽ 125 പന്തിൽ 108 റൺസുമായി നിൽക്കുന്നു.
ലോകകപ്പിന്റെ സെമിയിലെത്താന്‍ ജയം അനിവാര്യമായ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 212 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.


Recent Comments