തിലകിന് പകരം റിങ്കു സിങ്; ടോസ് ഓസ്ട്രേലിയയ്ക്ക്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

തിലകിന് പകരം റിങ്കു സിങ്; ടോസ് ഓസ്ട്രേലിയയ്ക്ക്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ബ്രിസ്ബെയ്ൻ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം അൽപ്പ സമയത്തിനുള്ളിൽ. ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ കളിയിൽ നിന്നു ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. തിലക് വർമയ്ക്ക് പകരം ഇന്ത്യ റിങ്കു സിങിനെ ഉൾപ്പെടുത്തി.

ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, റിങ്കു സിങ്, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതുവരെ ടി20 പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യക്കുണ്ട്. ഇക്കുറിയും പരമ്പര നഷ്ടമാകില്ലെന്നു ഉറപ്പിച്ചാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. ഇന്നും ജയിച്ച് പരമ്പര 3-1 ഉറപ്പിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. തോറ്റാലും പരമ്പര 2-2 എന്ന നിലയില്‍ പങ്കിടാമെന്നതിനാല്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യങ്ങളും അറിയാനുള്ള അവസരമെന്ന നിലയിലാണ് ടീം ഈ പരമ്പരയെ നോക്കിക്കണ്ടത്. ഇന്ത്യയെ സംബന്ധിച്ചു മുന്‍നിര ബാറ്റിങിലെ ചില നേരിയ പോരായ്മകള്‍ പരിഹരിച്ചാല്‍ ശേഷിച്ച മേഖലകളെല്ലാം കുറ്റമറ്റതാക്കാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്.

ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, ശിവം ദുബെ എന്നിവരടങ്ങിയ പേസ് നിര കരുത്തു കാണിക്കുന്നു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുള്‍പ്പെട്ട സ്പിന്‍ വിഭാഗവും മികവില്‍ നില്‍ക്കുന്നു. അക്ഷറും വാഷിങ്ടനും മികച്ച ഓള്‍ റൗണ്ടര്‍മാരാണെന്നു പരമ്പരയിലൂടെ അടിവരയിട്ടതും ഇന്ത്യക്ക് ഗുണകരമാണ്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ക്ക് വലിയ സ്‌കോറുകള്‍ നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. അതു പരിഹരിക്കാനുള്ള അവസരമാണ് ഇന്നത്തെ പോരാട്ടം. ഭയരഹിതനായി ബാറ്റ് വീശുന്ന തന്റെ ശൈലിയിലേക്കുള്ള മടങ്ങി വരവിന്റെ സൂചനകള്‍ സൂര്യകുമാര്‍ നല്‍കിയത് പ്രതീക്ഷയാണ്.

‘പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം… ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്’

‘പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം… ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്’

ചെന്നൈ: ഇന്ത്യന്‍ വനിതാ ടീം ഏകദിന ലോകകപ്പ് നേടി ചരിത്രമെഴുതിയ രാത്രിയില്‍ മൈതാനത്ത് നിരവധി ഹൃദ്യമായ രംഗങ്ങളും അരങ്ങേറിയിരുന്നു. അതിലൊന്നു മുന്‍ താരങ്ങളും ഇതിഹാസങ്ങളുമായവരെ ഒപ്പം നിര്‍ത്തി നിലവിലെ ടീമിലെ താരങ്ങള്‍ ലോകകപ്പ് കൈമാറിയതായിരുന്നു ആരാധകരുടെ ശ്രദ്ധേയിലേക്ക് എത്തിയ സവിശേഷ നിമിഷങ്ങള്‍. മുന്‍ ക്യാപ്റ്റന്‍മാരും ഇതിഹാസങ്ങളുമായ മിതാലി രാജ്, അഞ്ജും ചോപ്ര, ജുലന്‍ ഗോസ്വാമി അടക്കമുള്ള താരങ്ങള്‍ക്ക് ലോകകപ്പ് ട്രോഫി കൈമാറിയാണ് ഇന്ത്യയുടെ നിലവിലെ താരങ്ങള്‍ കൈയടി നേടിയത്.

അവരുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ സ്പിന്നറുമായ ആര്‍ അശ്വിന്‍. സ്വന്തം യു ട്യൂബ് ചാനലിലാണ് അശ്വിന്‍ ഇക്കാര്യം എടുത്തു പറഞ്ഞത്. പുരുഷ ടീമിന്റെ ഭാഗത്തു നിന്നു ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണിതെന്നും അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നു.

‘ഇന്ത്യന്‍ ടീമിന് എന്റെ സല്യൂട്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പുരുഷ ടീം ഇതുവരെ ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്കു മുന്നില്‍ പുരുഷ ടീം വിജയത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ കിരീട നേട്ടത്തിന്റെ ക്രഡിറ്റ് മുന്‍ തലമുറയിലെ താരങ്ങള്‍ക്കു നല്‍കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഞങ്ങളുടെ തലമുറയിലെ ടീമാണ് നിങ്ങളേക്കാള്‍ മികച്ചത് എന്നാണ് എല്ലായ്‌പ്പോഴും പുരുഷ ടീം പറഞ്ഞിട്ടുള്ളത്.’

‘എന്നാല്‍ ഈ വനിതാ ടീമിനെ നിങ്ങള്‍ നോക്കു. അഞ്ജും ചോപ്രയുണ്ട് ഗ്രൗണ്ടില്‍, മിതാലി രാജുണ്ട് ഗ്രൗണ്ടില്‍. മുന്‍ തലമുറ എറിഞ്ഞു മുളപ്പിച്ച വിത്തുകളാണ് ഇന്ന് ലോകകിരീടം എടുത്ത് ഇതിഹാസ താരങ്ങളുടെ കൈകളില്‍ വച്ചു കൊടുത്തത്. അതുകണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി.’

‘ഇന്ന് ഒരൊറ്റ ദിവസം കൊണ്ടല്ല ഈ നേട്ടം. കഴിഞ്ഞ 25 വര്‍ഷമായി പല പല വനിതാ താരങ്ങളും നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമാണ് ഈ ലോക കിരീടം. ഡയാന എഡുല്‍ജി, സുധ ഷാഹ്‌സ്, അഞ്ജും ചോപ്ര, ജുലന്‍ ഗോസ്വാമി… ആ പട്ടിക നീണ്ടതാണ്’- അശ്വിന്‍ വ്യക്തമാക്കി. ഫൈനലില്‍ 52 റണ്‍സിനു ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി ലോക കിരീടം ഉയര്‍ത്തിയത്. 2005, 2017 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയ ഇന്ത്യ രണ്ട് തവണയും വീണു പോയിരുന്നു. ഈ നിരാശകളെല്ലാം അവസാനിപ്പിച്ചാണ് 20 വര്‍ഷത്തെ കാത്തിരിപ്പിനു ടീം ഇന്ത്യ വിരാമമിട്ടത്.

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ചണ്ഡീഗഢ്: സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരെ പഞ്ചാബ് മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ്. പഞ്ചാബിന് ഇപ്പോൾ 124 റൺസിൻ്റെ ലീഡുണ്ട്. ഓപ്പണർമാരായ ജസ്കരൺവീർ സിങ് പോളിൻ്റെയും യുവിയുടെയും തകർപ്പൻ സെഞ്ച്വറികളാണ് പഞ്ചാബിനെ ശക്തമായ നിലയിൽ എത്തിച്ചത്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 202 റൺസിന് അവസാനിച്ചിരുന്നു.

ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ അവസാന സെഷൻ വരെ ബാറ്റ് ചെയ്ത പഞ്ചാബിന് കളി അവസാനിക്കുന്നതിന് തൊട്ടു മുൻപാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. അതുവരെ പഞ്ചാബ് ബാറ്റർമാരുടെ സമഗ്ര ആധിപത്യമായിരുന്നു ​ഗ്രൗണ്ടിൽ കണ്ടത്.

കരുതലോടെയായിരുന്നു ഓപ്പണർമാരായ ജസ്കരൺവീർ സിങ്ങും യുവിയും ബാറ്റ് വീശിയത്. ഒരേ താളത്തിൽ ബാറ്റിങ് തുടർന്ന ഇരുവരും ചേർന്ന് കേരള ബൗളർമാരെ അനായാസം നേരിട്ടു. കേരള ക്യാപ്റ്റൻ അഭിജിത് പ്രവീൺ ഏഴ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. 318 റൺസാണ് ഇരുവരും ചേർന്നാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

ഒടുവിൽ യുവിയെ പുറത്താക്കി വിജയ് വിശ്വനാഥാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. 15 ഫോറുകളും രണ്ട് സിക്സുമടക്കം 144 റൺസാണ് യുവി നേടിയത്. കളി നിർത്തുമ്പോൾ 148 റൺസോടെ ജസ്കരൺവീർ സിങും ആറ് റൺസോടെ ഹർജാസ് സിങ് ഠണ്ഡനുമാണ് ക്രീസിൽ. 22 ഫോറുകൾ അടങ്ങുന്നതാണ് ജസ്കരൺവീർ സിങിൻ്റെ ഇന്നിങ്സ്.

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് 348 റൺസിൻ്റെ കൂറ്റൻ ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 238 റൺസിന് ഓൾ ഔട്ടായി. തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 10 റൺസെന്ന നിലയിലാണ്. 586 റൺസായിരുന്നു കർണാടക ആദ്യ ഇന്നിങ്സിൽ നേടിയത്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം കേരളം കളി തുടങ്ങിയത്. എന്നാൽ മൂന്നാം ഓവറിൽ തന്നെ 11 റൺസെടുത്ത അക്ഷയ് ചന്ദ്രൻ്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കവേരപ്പയുടെ പന്തിൽ അക്ഷയ് ക്ലീൻ ബൗൾഡായി. തൊട്ടു പിറകെ ബേസിൽ റിട്ടയേഡ് ഹർട് ആയി മടങ്ങി. തുടർന്നെത്തിയ സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. 85 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. എന്നാൽ സ്കോർ 114ൽ നിൽക്കെ സച്ചിൻ ബേബി മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. വിദ്വത് കവേരപ്പയുടെ പന്തിൽ ശ്രേയസ് ഗോപാൽ പിടിച്ചാണ് 31 റൺസെടുത്ത സച്ചിൻ ബേബി പുറത്തായത്.

മറുവശത്ത് ഉറച്ച് നിന്ന ബാബ അപരാജിതും അഹ്മദ് ഇമ്രാനും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ചേർന്ന് 68 റൺസ് നേടിയെങ്കിലും ബാബ അപരാജിത്ത് പുറത്തായതോടെ കേരളത്തിൻ്റെ തകർച്ചയ്ക്ക് തുടക്കമായി. 88 റൺസെടുത്ത അപരാജിതിനെ ശിഖർ ഷെട്ടിയാണ് പുറത്താക്കിയത്. തൊട്ടു പിന്നാലെ 31 റൺസെടുത്ത അഹ്മദ് ഇമ്രാനും ആറ് റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും പുറത്തായി.

85 പന്തുകളിൽ നിന്ന് 29 റൺസുമായി ഷോൺ റോജർ ചെറുത്തു നിന്നെങ്കിലും വൈശാഖിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയി മടങ്ങി. ആറ് റൺസെടുത്ത ഹരികൃഷ്ണനും പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് 238ൽ അവസാനിച്ചു. ഏദൻ ആപ്പിൾ ടടോം 60 പന്തുകളിൽ നിന്ന് 10 റൺസുമായി പുറത്താകാതെ നിന്നു. കർണാടകയ്ക്ക് വേണ്ടി വിദ്വത് കവേരപ്പ നാലും വൈശാഖ് മൂന്നും ശിഖർ ഷെട്ടി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി കൃഷ്ണപ്രസാദും എംഡി നിധീഷും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. കളി നിർത്തുമ്പോൾ കൃഷ്ണപ്രസാദ് രണ്ടും നിധീഷ് നാലും റൺസുമായി ക്രീസിലുണ്ട്.

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്നും അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നവംബര്‍ മാസത്തില്‍ അര്‍ജന്റീന ടീമിനെ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കളി നടത്താനായിരുന്നു തീരുമനം. എന്നാല്‍ സ്‌റ്റേഡിയത്തിലെ ചില അസൗകര്യങ്ങള്‍ തടസ്സമായി. ഇപ്പോ അത് എല്ലാം പൂര്‍ത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം ലഭ്യമാകത്തതുകൊണ്ടാണ് കളി നവംബറില്‍ നടക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു. ‘രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍വന്നു. മാര്‍ച്ചില്‍ നിര്‍ബന്ധമായി വരുമെന്നും അടുത്ത ദിവസം തന്നെ അതിന്റെ അനൗണ്‍സ്‌മെന്റ് നടത്തുമെന്നും അവര്‍ അറിയിച്ചു’- മന്ത്രി പറഞ്ഞു.

മെസിയുടെ വരവ് രാഷ്ട്രീയമായി തര്‍ക്കത്തിനുള്ള വേദിയായിയല്ല സര്‍ക്കാര്‍ കണ്ടെതെന്നും കേരളത്തില്‍ പുതിയ കാലത്തിനനുസരിച്ച് കായിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി സ്‌പോര്‍ട്‌സ് എക്കോണമി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ്. അതിന്റെ അടിസ്ഥാനത്തില്‍ കുടുതല്‍ വിദേശമത്സരങ്ങള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം

ഒടുവില്‍ കാത്തു കാത്തിരുന്ന ആ സ്വപ്‌നം സഫലമായി. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാംപ്യന്‍മാരെന്ന അനുപമ നേട്ടം കൈയെത്തിപ്പിടിച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തിയാണ് ഹര്‍മന്‍പ്രീത് കൗറും പോരാളികളും ലോകത്തിന്റെ നെറുകയില്‍ എത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. പ്രോട്ടീസ് വനിതകളുടെ പോരാട്ടം 45.3 ഓവറില്‍ 246 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ജയവും കിരീടവും സ്വന്തമാക്കിയത്. 2005ലും 2017ലും ഫൈനലിലെത്തിയ ഇന്ത്യക്ക് രണ്ട് തവണയും കിരീടം കൈവിടേണ്ടി വന്നു. ഇത്തവണ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഫൈനലിലെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കുയെ വെല്ലുവിളി അതിജീവിച്ചാണ് ചരിത്ര നേട്ടത്തിലെത്തിയത്.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ട് സെഞ്ച്വറി നേടി. താരം 98 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 101 റണ്‍സെടുത്തു ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി.

ഒരു ഭാഗത്ത് താരം നിന്നപ്പോഴും മറുഭാഗത്ത് ഇന്ത്യ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി. 9.3 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ദീപ്തി ശര്‍മയാണ് ബൗളിങില്‍ തിളങ്ങിയത്. ബാറ്റിങില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം ഓള്‍ റൗണ്ട് മികവാണ് ഫൈനലില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ ടോപ് സ്‌കോററായി മാറിയ ഷഫാലി വര്‍മയും ബൗളിങില്‍ മാന്ത്രികത പുറത്തെടുത്തു. നിര്‍ണായക ഘട്ടത്തില്‍ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

35 റണ്‍സെടുത്ത അന്നേരി ഡെറക്‌സന്‍, 25 റണ്‍സെടുത്ത സന്‍ ലൂസ് എന്നിവരാണ് പിടിച്ചു നിന്ന മറ്റ് താരങ്ങള്‍. അപകടകാരിയായ നദീന്‍ ക്ലാര്‍കിനേയും ഇന്ത്യ സമര്‍ഥമായി പൂട്ടി. താരം 18 റണ്‍സുമായി മടങ്ങി.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് വനിതകള്‍ക്കായി മികച്ച തുടക്കമാണ് ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ടും തസ്മിന്‍ ബ്രിറ്റ്സും ചേര്‍ന്നു നല്‍കിയത്. സഖ്യം 51 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. പത്താം ഓവറിലെ മൂന്നാം പന്തില്‍ ബ്രിറ്റ്സിനെ ഇന്ത്യ റണ്ണൗട്ടാക്കിയാണ് ബ്രേക്ക് ത്രൂ സ്വന്തമാക്കിയത്. താരത്തെ അമന്‍ജോത് കൗറാണ് റണ്ണൗട്ടാക്കിയത്.

പിന്നാലെ വന്ന അനിക് ബോഷിനു അധികം ആയുസുണ്ടായില്ല. താരം പൂജ്യത്തിനു പുറത്തായി. ശ്രീ ചരണിയാണ് ബോഷിനെ ക്രീസില്‍ നിലയുറപ്പിക്കും മുന്‍പ് മടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. ഓപ്പണര്‍ ഷഫാലി വര്‍മ, ദീപ്തി ശര്‍മ എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ മുന്നില്‍ നിന്നു. സ്മൃതി മന്ധാന, റിച്ച ഘോഷ് എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നു വൈകിയാണ് മത്സരം തുടങ്ങിയത്.

ഓപ്പണര്‍ ഷഫാലി വര്‍മ നിര്‍ണായക പോരാട്ടത്തില്‍ ഫോമിലേക്ക് ഉയര്‍ന്നത് ഇന്ത്യക്ക് കരുത്തായി. താരത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. 78 പന്തില്‍ 7 ഫോറും രണ്ട് സിക്സും സഹിതം ഷഫാലി 87 റണ്‍സുമായി മടങ്ങി.

ദീപ്തി ശര്‍മ 3 ഫോറും ഒരു സിക്സും സഹിതം 58 പന്തില്‍ 58 റണ്‍സെടുത്തു. താരം പുറത്താകാതെ നിന്നു. റിച്ച ഘോഷ് 24 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 34 റണ്‍സ് സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 300നു അടുത്തെത്തിച്ചത്. അവസാന പന്തില്‍ രണ്ടാം റണ്ണിനോടി രാധ യാദവ് റണ്ണൗട്ടായതോടെ ഇന്ത്യന്‍ ഇന്നിങ്സിനു തിരശ്ശീല വീണു.

ഇന്ത്യക്ക് ഓപ്പണര്‍ സ്മൃതി മന്ധാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരം 58 പന്തില്‍ 8 ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു. സെമിയില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ജെമിമ റോഡ്രിഗ്സ് മൂന്നാം വിക്കറ്റായി പുറത്തായി. താരം 24 റണ്‍സെടുത്തു. നാലാം വിക്കറ്റായി മടങ്ങിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. 20 റണ്‍സാണ് ഹര്‍മന്‍ നേടിയത്.

ആദ്യം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കമാണ് സ്മൃതി- ഷഫാലി സഖ്യം നല്‍കിയത്. അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്ത സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. സ്‌കോര്‍ 104ല്‍ നില്‍ക്കെയാണ് സ്മൃതിയുടെ മടക്കം.

ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖക 3 വിക്കറ്റുകള്‍ വീഴ്ത്തി. നോന്‍കുലുലേക മ്ലാബ, നദീന്‍ ഡി ക്ലാര്‍ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.