by Midhun HP News | Dec 17, 2025 | Latest News, കായികം, ജില്ലാ വാർത്ത
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ലഖ്‌നൗവില്‍ വൈകീട്ട് ഏഴിനാണ് മത്സരം. 5 മത്സര പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1 ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും. അതേസമയം വിജയത്തോടെ തിരിച്ചുവരാനാണ് പ്രോട്ടീസ് ശ്രമം.
ടി 20 ലോകകപ്പ് ആസന്നമായിരിക്കെ, നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങില്‍ ഫോം ഔട്ടായി തുടരുന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയായിട്ടുണ്ട്. 118 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മൂന്നാം മത്സരത്തിലും സൂര്യയ്ക്ക് മികച്ച സ്‌കോര്‍ നേടാനായില്ല. 12 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്.
ഈ വര്‍ഷം ടി 20യില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും സൂര്യകുമാര്‍ യാദവ് നേടിയിട്ടില്ല. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ബാറ്റിങ്ങില്‍ മോശം ഫോം തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ 28 റണ്‍സ് ഗില്‍ നേടി. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പുറത്ത് അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് സൂര്യയും ഗില്ലും തുടര്‍ച്ചയായി പരാജയപ്പെടുന്നത്.
സ്പിന്നര്‍ കുല്‍ദീപ് യാദവിനും പേസര്‍ ഹര്‍ഷിത് റാണയ്ക്കും മൂന്നാം മത്സരത്തില്‍ അവസരം നല്‍കിയിരുന്നു. അസുഖബാധിതനായ ഓള്‍റൗണ്‍ര്‍ അക്ഷര്‍ പട്ടേലിനു പകരം ഷഹബാസ് അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പര നേടിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര പരാജയപ്പെട്ടിരുന്നു.
by Midhun HP News | Dec 16, 2025 | Latest News, കായികം
മെൽബൺ: ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞ് നല്ല തല്ല് വാങ്ങി പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറെന്നു വിളിപ്പേരുള്ള ഷഹീൻ ഷാ അഫ്രീദി. പിന്നാലെ വിലക്കും കിട്ടി. ബിഗ് ബാഷ് ലീഗിൽ ആദ്യമായി കളിക്കാനിറങ്ങിയ ഷഹീൻ അഫ്രീദി മറക്കാനാഗ്രഹിക്കുന്ന തുടക്കമായിപ്പോയി കിട്ടിയത്. ബ്രിസ്ബെയ്ൻ ഹീറ്റിനായി കളിക്കാനിറങ്ങിയാണ് ഷഹീൻ കനത്ത പ്രഹരമേറ്റതും അപകടകരമായി പന്തെറിഞ്ഞ് വിലക്ക് നേരിട്ടതും. മെൽബൺ റനഗേഡ്സുമായുള്ള മത്സരത്തിലാണ് താരം കൈയും കണക്കുമില്ലാതെ റൺസ് വഴങ്ങിയത്. മത്സരത്തിൽ ബ്രിസ്ബെയ്ൻ 14 റൺസിനു തോൽക്കുകയും ചെയ്തു.
2.4 ഓവര്‍ എറിഞ്ഞ ഷഹീന്‍ 43 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ട് സിക്‌സും നാല് ഫോറും രണ്ട് വൈഡും മൂന്ന് നോബോളും അടങ്ങുന്നതായിരുന്നു ബൗളിങ്. ബിഗ് ബാഷിലെ അരങ്ങേറ്റ മത്സരം താരത്തിനു സ്പെൽ പൂർത്തിയാക്കാനാകാതെ അവസാനിപ്പിക്കേണ്ടിയും വന്നു.
ടോസ് നേടിയ ബ്രിസ്ബെയ്ൻ ഹീറ്റ്, മെൽബൺ റെനഗേഡ്‌സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. മെൽബൺ ഇന്നിങ്സിന്റെ രണ്ടാം ഓവറിലാണ് ഷഹീൻ ആദ്യമായി പന്തെറിയാനെത്തിയത്. ആ ഓവറിൽ രണ്ടു ഫോറടക്കം 9 റണ്‍സാണ് ഷഹീൻ വഴങ്ങിയത്. പിന്നീട് 13ാം ഓവറിലാണ് ഷഹീൻ പന്തെറിഞ്ഞത്. എന്നാൽ ആ ഓവറിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസ് താരം വഴങ്ങി. പിന്നീട് 18ാം ഓവറിൽ വീണ്ടും ഷഹീനെ പന്തേൽപ്പിച്ചെങ്കിലും ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്സർ വഴങ്ങി.
പിന്നീട് 3, 4, 5 പന്തുകളിൽ തുടർച്ചയായി നോബോളുകൾ എറിഞ്ഞു. ഇതിൽ രണ്ട് പന്തുകൾ ബാറ്ററുടെ അരയ്ക്കു മുകളിലൂടെ പോയ ഫുൾ ടോസ് പന്തുകളായതോടെ ഓവർ പൂർത്തിയാക്കുന്നതിൽ നിന്നു താരത്തെ ഫീൽഡ് അംപയർ വിലക്കി. അപകടകരമായ രീതിയിൽ രണ്ടു ബീമർ എറിഞ്ഞതിനാലാണ് ഷഹീനു വിലക്ക് വന്നത്. ക്യാപ്റ്റൻ നതാൻ മക്‌സ്വീനിയാണ് ഓവർ പൂർത്തിയാക്കിയത്.



by Midhun HP News | Dec 15, 2025 | Latest News, കായികം
ധരംശാല: അന്താരാഷ്ട്ര ടി20യില്‍ 50 വിക്കറ്റുകള്‍ തികച്ച് ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ടി20യില്‍ അതിവേഗം 50 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഇതോടെ വരുണ്‍ മാറി.
30 മത്സരങ്ങളില്‍ നിന്നു 50 വിക്കറ്റുകള്‍ തികച്ച കുല്‍ദീപ് യാദവാണ് റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാമത്. വരുണ്‍ 32ാം മത്സരത്തിലാണ് നേട്ടം സ്വന്തമാക്കിയത്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഡോണോവന്‍ ഫെരെയ്‌രയെ പുറത്താക്കിയാണ് വരുണ്‍ വിക്കറ്റ് നേട്ടം 50ല്‍ എത്തിച്ചത്. പിന്നാലെ താരം മാര്‍ക്കോ യാന്‍സനേയും പുറത്താക്കി. ഇരുവരേയും വരുണ്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മത്സരത്തില്‍ 4 ഓവര്‍ പന്തെറിഞ്ഞ വരുണ്‍ 11 റണ്‍സ് മാത്രം വഴങ്ങിയാണ് 2 വിക്കറ്റുകള്‍ നേടിയത്. നിലവില്‍ മൊത്തം 32 കളിയില്‍ 51 വിക്കറ്റുകള്‍.
ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് വരുണ്‍ ചക്രവര്‍ത്തി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ് വരുണ്‍.



by Midhun HP News | Dec 12, 2025 | Latest News, കായികം
ദുബൈ: 14കാരന്‍ വൈഭവ് സൂര്യവംശി വീണ്ടും വെടിക്കെട്ട് ബാറ്റിങുമായി കളം വാണു. അണ്ടര്‍ 19 ഏഷ്യാ കപ്പ് പോരാട്ടത്തില്‍ 95 പന്തില്‍ 171 റണ്‍സാണ് 14കാരന്‍ അടിച്ചുകൂട്ടിയത്. 14 സിക്‌സുകളും 9 ഫോറും ഉള്‍പ്പെട്ട തീപ്പൊരി ഇന്നിങ്‌സ്. യുഎഇക്കെതിരായ പോരാട്ടത്തില്‍ താരത്തിന്റെ മികവില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 433 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍.
സൂര്യവംശിയ്ക്കു പുറമേ ആരോണ്‍ ജോര്‍ജ് (69), വിഹാന്‍ മല്‍ഹോത്ര (69) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായി. വേദാന്ത് ത്രിവേദി (38), അഭിഗ്യാന്‍ കുണ്ടു (32), കനിഷ്‌ക് ചൗഹാന്‍ (28) എന്നിവരും പിടിച്ചു നിന്നു.
മിന്നും ബാറ്റിങിനൊപ്പം ഒരു നേട്ടവും വൈഭവ് സ്വന്തമാക്കി. യൂത്ത് ഏകദിനത്തില്‍ ഏറ്റവു ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ കുറിക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് 14കാരന്‍ സ്വന്തമാക്കിയത്. 2002ല്‍ അണ്ടര്‍ 19 പോരാട്ടത്തില്‍ അമ്പാട്ടി റായുഡു നേടിയ 177 റണ്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ആദ്യ 50ല്‍ എത്താന്‍ 30 പന്തുകളും സെഞ്ച്വറിയിലെത്താന്‍ 56 പന്തുകളുമാണ് വൈഭവിനു വേണ്ടി വന്നത്. 5 ഫോറും 9 സിക്‌സും സഹിതമായിരുന്നു സെഞ്ച്വറി.
യൂത്ത് ഏകദിന പോരില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി റെക്കോര്‍ഡ് നേരത്തെ തന്നെ വൈഭവ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ നേടിയ 52 പന്തിലെ സെഞ്ച്വറിയാണ് റെക്കോര്‍ഡ് പട്ടികയില്‍ ഇടം നല്‍കിയത്. പാകിസ്താന്‍ കമ്രാന്‍ ഗുലം നേടിയ 53 പന്തുകളിലെ സെഞ്ച്വറി നേട്ടമാണ് വൈഭവ് തകര്‍ത്തത്.
കഴിഞ്ഞ മാസം യുഎഇക്കെതിരെ തന്നെ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിലും താരം അതിവേഗ സെഞ്ച്വറി നേടി കളം വാണിരുന്നു. അന്ന് 42 പന്തില്‍ 144 റണ്‍സാണ് താരം അടിച്ചത്.



by Midhun HP News | Dec 11, 2025 | Latest News, കായികം
ചണ്ഡിഗഡ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 ക്രിക്കറ്റ് മത്സരം ഇന്ന് നടക്കും. ആദ്യമായി പുരുഷ രാജ്യാന്തര മത്സരത്തിനു വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലന്‍പൂര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മണി മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ജിയോ ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.
കട്ടക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ നേടിയ 101 റണ്‍സ് വിജയത്തിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. കൂറ്റന്‍ വിജയം നേടിയപ്പോഴും, വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും നായകന്‍ സൂര്യകുമാര്‍ യാദവും ബാറ്റിങ്ങില്‍ ഫോമിലേക്ക് ഉയരാത്തത് ഇന്ത്യയ്ക്ക് തലവേദനയാണ്. ടി 20യില്‍ ഓപ്പണറായി മൂന്നു സെഞ്ച്വറികള്‍ നേടിയ സഞ്ജുവിനെ തഴഞ്ഞാണ് ഗില്ലിന് തുടരെ അവസരം നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ നാലു റണ്‍സെടുത്ത് ഗില്‍ പുറത്തായി. നായകന്‍ സൂര്യകുമാര്‍ യാദവാകട്ടെ, കഴിഞ്ഞ 21 ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും നേടിയിട്ടില്ല. ടി20 ടീമിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഉജ്ജ്വല ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളിങ് നിരയും ഫോം വീണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ കനത്ത തോൽവി മറികടന്ന്, വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് പ്രോട്ടീസ് ടീമിന്റെ ശ്രമം. പരിക്കിനുശേഷം ആൻറിച്ച് നോർഗ്യെ തിരിച്ചെത്തുന്നത് ദക്ഷിണാഫ്രിക്കയ്‌ക്ക് കരുത്ത് പകരും. എയ്‌ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ നയിക്കുന്നത്. ബാറ്റർമാർക്കും പേസർമാർക്കും അനുകൂലമായ പിച്ചാണ് മുല്ലൻപൂരിൽ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.



by Midhun HP News | Dec 4, 2025 | Latest News, കായികം, ജില്ലാ വാർത്ത
ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മുംബൈയെ അട്ടിമറിച്ച് കേരളം. മുംബൈക്കെതിരെ 15 റണ്‍സ് ജയമാണ് കേരളം നേടിയത്. സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരടങ്ങിയ ടീമിനെയാണ് കേരളം അട്ടിമറിച്ചത്. 28 പന്തില്‍ നിന്ന് ഒരു സിക്സും എട്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 3.4 ഓവറില്‍ 24 റണ്‍സിന് അഞ്ചു വിക്കറ്റ് പിഴുത കെ.എം ആസിഫാണ് മുംബൈയെ തകര്‍ത്തത്. വിഗ്‌നേഷ് പുത്തൂര്‍ രണ്ടു വിക്കറ്റെടുത്തു. ഷറഫുദ്ദീന്‍, എം.ഡി നിധീഷ്, അബ്ദുള്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പവര്‍ പ്ലേ മുതലാക്കി സഞ്ജു മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. രോഹന്‍ കുന്നുമ്മലിനെ കാഴ്ച്ചക്കാരനാക്കി ഒന്നാം വിക്കറ്റില്‍ തന്നെ 42 റണ്‍സ് ചേര്‍ത്തു. ഇതില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു രോഹന്റെ സംഭാവന. നാലാം ഓവറിന്റെ അവസാന പന്തില്‍ രോഹന്‍ ബൗള്‍ഡാവുകയും ചെയ്തു. ഷംസ് മുലാനിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ സഞ്ജുവും മടങ്ങി. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. തുടര്‍ന്ന വിഷ്ണു – അസര്‍ സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. അവസാന ഓവറുകളില്‍ ഷറഫുദ്ദീന്‍ നടത്തിയ വെടിക്കെട്ടാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്. വെറും 15 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 35 റണ്‍സെടുത്തു. വിഷ്ണു വിനോദ് 40 പന്തില്‍ നിന്ന് 43 റണ്‍സും അസ്ഹറുദ്ദീന്‍ 25 പന്തില്‍ നിന്ന് 32 റണ്‍സുമെടുത്തു.



മറുപടി ബാറ്റിംഗില്‍ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്തായി.179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 40 പന്തില്‍ നിന്ന് ഒരു സിക്സും എട്ട് ഫോറുമടക്കം 52 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഒരു ഓവറില്‍ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 32) ഉള്‍പ്പെടെ മൂന്ന് പേരെ പുറത്താക്കി കെ എം ആസിഫാണ് വിജയം അനായാസമാക്കിയത്. ഒന്നാകെ അഞ്ച് വിക്കറ്റുകള്‍ ആസിഫ് വീഴ്ത്തി. 3.4 ഓവറില്‍ 24 റണ്‍സ് മാത്രമാണ് ആസിഫ് വിട്ടുകൊടുത്തത്.
Recent Comments