by Midhun HP News | Feb 13, 2026 | Latest News, കായികം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടം ജയിച്ചു കയറി ഇന്ത്യ. 210 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയെ 18.2 ഓവറില്‍ 116 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഇന്ത്യ 93 റണ്‍സ് ജയം പിടിച്ചെടുത്തു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. നെറ്റ് റണ്‍ റേറ്റ് 3.050. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് കണ്ടെത്തിയത്.
ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയ തുടക്കത്തില്‍ ഇന്ത്യയെ ഒന്നു ഞെട്ടിച്ചെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. മധ്യനിരയും വാലറ്റവും പൊരുതാന്‍ പോലും മിനക്കെടാതെ കീഴടങ്ങി.
20 പന്തില്‍ 29 റണ്‍സടിച്ച ഓപ്പണര്‍ ലോറന്‍ സ്റ്റീന്‍കാംപാണ് അവരുടെ ടോപ് സ്‌കോറര്‍. താരം കത്തിക്കയറുന്നതിനിടെ പന്തെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
നമീബിയയുടെ ആദ്യ വിക്കറ്റ് സ്‌കോര്‍ 33ല്‍ നില്‍ക്കെ അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു. യാന്‍ ഫ്രിലിങ്കാണ് ആദ്യം മടങ്ങിയത്. താരം 15 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്തു.
7 ഓവര്‍ പിന്നിടുമ്പോള്‍ നമീബിയ 1 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലായിരുന്നു. ചക്രവര്‍ത്തി പന്തെറിയാനെത്തി ആദ്യ പന്തില്‍ തന്നെ താരം സ്റ്റീന്‍കാംപിനെ മടക്കി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു.
പിന്നീട് നമീബിയ ക്യാപ്റ്റന്‍ ഇറാസ്മസും യാന്‍ നിക്കോള്‍ ഈറ്റനും ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ വരുണ്‍ വീണ്ടും ആഞ്ഞടിച്ചു. തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ ഈറ്റനേയും നാലാം പന്തില്‍ ജെജെ സ്മിറ്റിനേയും പുറത്താക്കി വരുണ്‍ നമീബിയക്ക് ഇരട്ട പ്രഹരം നല്‍കി. 86ല്‍ നില്‍ക്കെ അവര്‍ക്ക് തുടരെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. ഈറ്റന്‍ 13 റണ്‍സുമായി സ്മിറ്റ് റണ്ണില്ലാതെയും മടങ്ങി. വരുണ്‍ 2 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളുമായി മായാജാലം തുടര്‍ന്നു.
പിന്നാലെ പൊരുതി നിന്ന ഇറാസ്മസും വീണു. നമീബിയ ക്യാപ്റ്റന്‍ 11 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 18 റണ്‍സെടുത്തു നില്‍ക്കെ അക്ഷര്‍ പട്ടേല്‍ മടക്കി. പിന്നീട് നമീബിയക്ക് നിലയുറപ്പിക്കാന്‍ സാധിച്ചില്ല. 19 പന്തുകള്‍ ചെറുത്ത് 11 റണ്‍സുമായി സയ്ന്‍ ഗ്രീനും 16 പന്തില്‍ 6 റണ്‍സുമായി റുബന്‍ ട്രംപ്ള്‍മാനും പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും അതൊന്നും കാര്യമായി ഫലം കാണാന്‍ ഉതകിയില്ല. അതിവേഗമാണ് പിന്നീട് അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായത്.
ഇന്ത്യക്കായി പന്തടെുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. വരുണ്‍ 3 വിക്കറ്റെടുത്തപ്പോള്‍ ഹര്‍ദിക്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ദിക് അര്‍ധ സെഞ്ച്വറിക്കൊപ്പം ബൗളിങിലും തിളങ്ങി. 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍ദിക് 2 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ടോസ് നേടി നമീബിയ ബൗളിങ് എടുക്കുകയായിരുന്നു. പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 209ല്‍ ഒതുക്കാന്‍ നമീബിയക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ ഇതിലും വലിയ സ്‌കോറിലേക്ക് നീങ്ങിയ ഇന്ത്യയെ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 19ാം ഓവറില്‍ മികച്ച ബൗളിങുമായി പിടിച്ചു നിര്‍ത്തി. 20ാം ഓവറില്‍ ജെജെ സ്മിത്തും ഇന്ത്യയെ ഞെട്ടിച്ചതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി.
അഞ്ചാം വിക്കറ്റായി ഹര്‍ദിക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 205 റണ്‍സായിരുന്നു. പിന്നീട് നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകളാണ് ഇന്ത്യക്ക് തുടരെ നഷ്ടപ്പെട്ടത്. രണ്ട് പേര്‍ റണ്ണൗട്ടയാണ് പുറത്തായത്. ചുരുക്കത്തില്‍ 4 റണ്‍സിനിടെ ഹര്‍ദിക്കിന്റേതടക്കം നിലം പൊത്തിയത് 5 വിക്കറ്റുകള്‍!
ക്യാപ്റ്റന്‍ ഇറാസ്മസ് നമീബിയക്കായി ബൗളിങില്‍ തിളങ്ങി. ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയരുന്നത് തടഞ്ഞത് താരത്തിന്റെ മികവാണ്. 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ഇറാസ്മസ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി.
ഇന്ത്യക്കായി ഓപ്പണര്‍ ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. തുടക്കത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന്‍ കത്തിക്കയറിയത് ഇന്ത്യക്ക് തുണയായി. 7 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 104ല്‍ എത്തിയിരുന്നു. പിന്നീട് പക്ഷേ സ്‌കോറിങ് വേഗം കുറഞ്ഞതും അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ തുരുതുരെ വീണതും തിരിച്ചടിയായി.
അഭിഷേക് ശര്‍മയ്ക്കു പകരം കന്നി ലോകകപ്പ് പോരാട്ടത്തിനു ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന് അതു മുതലെടുക്കാനായില്ല. ഇഷാനൊപ്പം ഓപ്പണിങായി എത്തിയ സഞ്ജു ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മടങ്ങിയത്. 3 സിക്‌സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്‌സടിക്കാനുള്ള ശ്രമം പാളി.
പിന്നീട് ഇഷാന്‍ കിഷന്‍ കത്തിക്കയറി. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. 20 പന്തില്‍ താരം 50 റണ്‍സിലെത്തി. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന്‍ 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന്‍ 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്‌സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന്‍ ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്.
പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്‌സും സഹിതം ഇഷാന്‍ 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്‌കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തി. ഇറാസ്മസിനാണ് വിക്കറ്റ്.
പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു തിളങ്ങാനായില്ല. ക്യാപ്റ്റന്‍ 13 പന്തില്‍ 12 റണ്‍സുമായി മടങ്ങി. തൊട്ടു പിന്നാലെ തിലക് വര്‍മയും പുറത്തായി. തിലക് മികവിലേക്കു ഉയരുന്നതിനിടെയാണ് മടങ്ങിയത്. 21 പന്തില്‍ 25 റണ്‍സാണ് തിലകിന്റെ സംഭാവന.
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യ- ശിവം ദുബെ സഖ്യമാണ് അതിനു ശേഷം ഇന്ത്യക്ക് കരുത്തായത്. സഖ്യമാണ് സ്‌കോര്‍ 200 കടത്തിയത്. ഹര്‍ദിക് 28 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 52 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ഇറാസ്മസിന്റെ പന്തില്‍ ഹര്‍ദിക് മടങ്ങുകയും ചെയ്തു.
ശിവം ദുബെ മികവില്‍ നില്‍ക്കെ റിങ്കു സിങുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. സ്‌കോര്‍ 205ല്‍ എത്തിയപ്പോഴാണ് ഹര്‍ദികിനു പിന്നാലെ അതേ സ്‌കോറില്‍ ശിവം ദുബെയും മടങ്ങിയത്. താരം 16 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 23 റണ്‍സെടുത്തു. സ്‌കോര്‍ 206ല്‍ അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇറാസ്മസ് അക്ഷറിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്‌കോറിലാണ് റിങ്കുവിന്റെ ഔട്ടും. താരം ക്യാച്ചായി പുറത്ത്. 6 പന്ത് നേരിട്ടെങ്കുലം പൂജ്യനായി റിങ്കു പുറത്തായി. രണ്ടാം റണ്ണിനോടി അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി.
by Midhun HP News | Feb 12, 2026 | Latest News, കായികം, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന്‍ കിഷന്‍. താരം 20 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന്‍ 14 പന്തില്‍ 22 റണ്‍സായിരുന്നു.
സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന്‍ 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്‌സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന്‍ ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്.
പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്‌സും സഹിതം ഇഷാന്‍ 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്‌കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തുകയും ചെയ്തു. നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസിനാണ് വിക്കറ്റ്.
ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിക്കകയായിരുന്നു. ഇഷാനൊപ്പം മലയാളി താരം സഞ്ജു സാംസണാണ് ഇത്തവണ കളിക്കാനിറങ്ങിയത്. താരത്തിന്റെ കന്നി ലോകകപ്പ് പോരാട്ടം കൂടിയായിരുന്നു ഇത്. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിനു പക്ഷേ അധികം മുന്നോട്ടോ പോകാനായില്ല.
ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ്‍ 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരത്തിന്റെ മടക്കം. 3 സിക്‌സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്‌സടിക്കാനുള്ള ശ്രമം പാളിപ്പോയി.
കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടു പരാജയപ്പെട്ടാണ് കളിക്കുന്നത്.


by Midhun HP News | Feb 9, 2026 | Latest News, കായികം
കറാച്ചി: ടി20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടു അഭ്യര്‍ഥിക്കുമെന്നു റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പ്രധാനമന്ത്രിയുമായി സംസാരിക്കും. ഇന്ത്യക്കെതിരായ പോരാട്ടം പാകിസ്ഥാന്‍ കളിക്കണമെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പിസിബിയോടു അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് നഖ്‌വി പ്രധാനമന്ത്രിയെ കാണാന്‍ ഒരുങ്ങുന്നത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടെടുത്തത്.

പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കണമെന്നു ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീലങ്ക ക്രിക്കറ്റ് പാകിസ്ഥാന് കത്തയച്ചിരുന്നു. സമാന നിലപാടുമായി എമിറേറ്റ്‌സ് ക്രിക്കറ്റും പാക് ബോര്‍ഡിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഒഴിവാക്കണമെന്നു പാക് ബോര്‍ഡിനോടു ആവശ്യപ്പെട്ടത്. ഈ മാസം 15നാണ് ലോകകപ്പിലെ ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍.
സമീപ ദിവസങ്ങളില്‍ വിഷയത്തിലുണ്ടായ സംഭവ വികാസങ്ങള്‍ നഖ്‌വി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും. ശ്രീലങ്ക, എമിറേറ്റ്‌സ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകളുമായും ഐസിസിയുമായും പ്രതിസന്ധി സംബന്ധിച്ചു നടത്തിയ ആശയ വിനിമയങ്ങളെക്കുറിച്ച് നഖ്‌വി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും പാക് ബോര്‍ഡിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നഖ്‌വിയുമായി ഐസിസി വൈസ് ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ ഇമ്രാന്‍ ഖവാജ പാകിസ്ഥാനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാമും സന്നിഹിതനായിരുന്നു. ഈ ചര്‍ച്ചയിലാണ് ബഹിഷ്‌കരണം പിന്‍വലിക്കാന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന തീരുമാനം വന്നത്.
തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പാക് നടപടിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് നന്ദി അറിയിച്ചിരുന്നു. എന്നാല്‍ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നു അവരും പാകിസ്ഥാനോട് ആവശ്യപ്പെടുകയായിരുന്നു.
ശ്രീലങ്ക, എമിറേറ്റ്‌സ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകളുടെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യയുമായി മത്സരിക്കാന്‍ പാക് ടീമിനു സര്‍ക്കാര്‍ അനുമതി നല്‍കണമെന്നു നഖ്‌വി പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. അതേസമയം തീരുമാനം പാക് സര്‍ക്കാരിന്റേതാണ്. ഇത്രയൊക്കെ കാര്യങ്ങള്‍ സംഭവിച്ചിട്ടും കളിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ പാക് ബോര്‍ഡ് അതുതന്നെ അനുസരിക്കും.
അതിനിടെ തങ്ങളുന്നയിക്കുന്ന മൂന്ന് കാര്യങ്ങള്‍ ഐസിസി അംഗീകരിച്ചാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഒരുക്കമാണെന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു മുന്നില്‍ നിബന്ധന വച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബംഗ്ലാദേശിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തില്‍ ലഭിക്കേണ്ട പണം നല്‍കുക. ഭാവിയിലെ ഒരു ഐസിസി ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാന് അവസരം നല്‍കുക എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് പാകിസ്ഥാന്‍ മുന്നോട്ടു വച്ചതാണ് എന്നാല്‍ റിപ്പോര്‍ട്ട്.

by Midhun HP News | Feb 9, 2026 | Latest News, കായികം, ജില്ലാ വാർത്ത
ലാഹോർ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഐസിസിക്ക് മുൻപിൽ ഉപാധികൾ വെച്ച് പാകിസ്ഥാന്‍. മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ മത്സരം കളിക്കാൻ തയ്യാറാണെന്ന് ഐസിസിയുടെ പ്രത്യേക സംഘത്തെ അറിയിച്ചു. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ച മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പാകിസ്ഥാൻ സർക്കാർ നേരത്തെ വ്യക്തമാക്കായിരുന്നു. ഐസിസി പ്രതിനിധികളായി ഇമ്രാന്‍ ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവര്‍ക്ക് മുന്നിലാണ് പാകിസ്ഥാൻ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ബംഗ്ലാദേശിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന പണം നൽകുക. ഭാവിയിലെ ഒരു ഐസിസി ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാന് അവസരം നൽകുക എന്നിങ്ങനെയെന് മൂന്ന് ആവശ്യങ്ങൾ. ഇത് അംഗീകരിച്ചാൽ മത്സരം കളിക്കാമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.

അതേ സമയം, വിഷയത്തിൽ ഔദ്യോഗികമായ പ്രതികരിക്കാൻ ഐസിസി തയ്യാറായിട്ടില്ല. ചർച്ചകൾക്കായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രതിനിധിയും പാകിസ്ഥാനിലുണ്ടെന്നാണ് സൂചന.
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. നിലപാട് മാറാത്തതിനെ തുടര്‍ന്നു ഐസിസി ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കി. പകരം സ്‌കോട്‌ലന്‍ഡിനു അവസരം കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ കളിക്കാനും എന്നാല്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നും നിലപാടെടുത്തത്.

by Midhun HP News | Feb 7, 2026 | Latest News, കായികം
കൊളംബോ: ടി20 ലോകകപ്പിലെ ആദ്യ പോരിനായി ഒരുങ്ങുന്ന ശ്രീലങ്കയ്ക്ക് കനത്ത അടിയായി ടീമില്‍ ഉള്‍പ്പെടുത്തിയ പേസര്‍ ഇഷാന്‍ മലിംഗയുടെ പരിക്ക്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന പോരാട്ടത്തിലാണ് താരത്തിനു തോളിനു പരിക്കേറ്റത്.
ലോകകപ്പ് മത്സരങ്ങള്‍ ആകുമ്പോഴേക്കും താരം പരിക്കു മാറി തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പരിക്ക് മാറി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം വേണമെന്നു വ്യക്തമായ സാഹചര്യത്തില്‍ മലിംഗയെ ടീമില്‍ നിന്നു ഒഴിവാക്കി. മലിംഗയ്ക്കു പകരം പ്രമോദ് മധുഷന്‍ ടീമിലെത്തും. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്, ഒമാന്‍, സിംബാബ്‌വെ ടീമുകള്‍ക്കെതിരെയാണ് പ്രാഥമിക ഘട്ടത്തില്‍ ലങ്കയുടെ മത്സരങ്ങള്‍. നാളെ ആദ്യ മത്സരത്തില്‍ അവര്‍ അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും.
ശ്രീലങ്ക ടീം: ദസുന്‍ ഷനക (ക്യാപ്റ്റന്‍), പതും നിസ്സങ്ക, കാമില്‍ മിശ്ര, കുശാല്‍ മെന്‍ഡിസ്, കാമിന്ദു മെന്‍ഡിസ്, കുശാല്‍ പെരേര, ചരിത് അസലങ്ക, ജനിത് ലിയനാഗെ, പവന്‍ രത്‌നായകെ, വാനിന്ദു ഹസരംഗ, ദുനിത് വെള്ളാലഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, മതീഷ പതിരന, പ്രമോദ് മധുഷന്‍.


by Midhun HP News | Feb 6, 2026 | Latest News, കായികം
ഹരാരെ: അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് ത്രസിപ്പിക്കുന്ന ജയം. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ ഹരാരെയില്‍ അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമുയര്‍ത്തി. മത്സരത്തില്‍ 412 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സെടുത്ത് ഓള്‍ഔട്ടായി.
ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സ് മികച്ച രീതിയില്‍ തുടങ്ങി. 56 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ ഡോക്കിന്‍സിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ പുറത്താക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിയത്.
ഏഴാം വിക്കറ്റില്‍ ക്രീസിലെത്തിയ കാലേബ് ഫാല്‍ക്കണര്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. 29 ഓവറുകള്‍ക്കിടെ തന്റെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ബെന്‍ മയേസ് (45), നായകന്‍ തോമസ് റ്യൂ (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ജയത്തിലേക്ക് എത്താനായില്ല. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. ക്യാപ്റ്റന്‍ ആയുഷ് മാത്രെയും ഖിലാന്‍ പട്ടേലും ഇംഗ്ലീഷ് മധ്യനിരയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
14 കാരനായ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവിന്റെ പ്രകടനം ഇംഗ്ലീഷ് ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ത്തു. ഫൈനലിന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ വൈഭവ്, 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ച്വറി തികച്ചത്.
സെമിയില്‍ സെഞ്ച്വറിയടിച്ച മലയാളി താരം ആരോണ്‍ ജോര്‍ജിനു ഫൈനലില്‍ തിളങ്ങാനായില്ല. താരം 11 പന്തില്‍ 9 റണ്‍സുമായി മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ ആയുഷ് മാത്രെ ക്രീസിലെത്തി വൈഭവിനു പിന്തുണ നല്‍കിയതോടെ താരം ടോപ് ഗിയറില്‍ ബാറ്റ് വീശുകയായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ചാണ് ആയുഷ് മാത്രെ മടങ്ങിയത്. താരം 51 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സ് കണ്ടെത്തി. ആഭിഗ്യാന്‍ കുണ്ടു (40), വിഹാന്‍ മല്‍ഹോത്ര (30), വേദാന്ത് ത്രിവേദി (32) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. വാലറ്റത്ത് 20 പന്തില്‍ 37 റണ്‍സുമായി കനിഷ്‌ക് ചൗഹാന്‍ പുറത്താകാതെ നിന്നു ടീം സ്‌കോര്‍ 400 കടത്തി.
Recent Comments