by Midhun HP News | Apr 17, 2025 | Latest News, കായികം, ജില്ലാ വാർത്ത
ജൊഹന്നാസ്ബര്‍ഗ്: 2025ലെ അത്‌ലറ്റിക്ക് സീസണിനു വിജയത്തോടെ തുടക്കമിട്ട് ജാവലിന്‍ ത്രോയിലെ ഇന്ത്യന്‍ സൂപ്പര്‍ താരവും ഇരട്ട ഒളിംപിക് മെഡല്‍ ജേതാവുമായ നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയില്‍ നടന്ന പോചെഫസ്ട്രൂമില്‍ നടന്ന പോച് ഇന്‍വിറ്റേഷനല്‍ ട്രാക്ക് ഇവന്റില്‍ താരത്തിനു സ്വര്‍ണത്തിളക്കം.
6 പേര്‍ മത്സരിച്ച ഫൈനലില്‍ 84.52 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് താരം സുവര്‍ണ നേട്ടത്തിലെത്തിയത്. ഫൈനലില്‍ 80 മീറ്റര്‍ കടന്നത് രണ്ട് പേര്‍ മാത്രമാണ്. വെള്ളി നേടിയ ആതിഥേയ താരം തന്നെയായ ഡോവ് സ്മിറ്റാണ് നീരജിനു പുറമെ 80 മീറ്റര്‍ താണ്ടിയത്.
89.94 മീറ്ററാണ് താരത്തിന്റെ പേഴ്‌സണല്‍ ബെസ്റ്റ്. നീരജ് സ്വര്‍ണമണിഞ്ഞപ്പോള്‍ 82.44 മീറ്റര്‍ എറിഞ്ഞാണ് ഡോവിന്റെ വെള്ളി നേട്ടം. ഡങ്കന്‍ റോബര്‍ട്‌സനാണ് വെങ്കലം. താരം 71.22 മീറ്ററാണ് എറിഞ്ഞത്.
by Midhun HP News | Apr 15, 2025 | Latest News, കായികം
ദുബായ്: മാര്‍ച്ച് മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ക്ക്. ഇന്ത്യയെ ചാംപ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് നയിച്ച മികവാണ് താരത്തെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ന്യൂസിലന്‍ഡ് താരങ്ങളായ രചിന്‍ രവീന്ദ്ര, ജേക്കബ് ഡഫി എന്നിവരെ പിന്തള്ളിയാണ് ശ്രേയസ് നേട്ടം സ്വന്തമാക്കിയത്. മൂവരുമാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ച താരങ്ങള്‍.
കഴിഞ്ഞ മാസത്തെ മികച്ച താരവും ഇന്ത്യന്‍ ടീമില്‍ നിന്നു തന്നെയായിരുന്നു. ശുഭ്മാന്‍ ഗില്ലായിരുന്നു ഫെബ്രുവരിയിലെ താരം.
ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ശ്രേയസ് അയ്യര്‍ ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച ബാറ്റിങാണ് പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരവും അയ്യരാണ്. ടൂര്‍ണമെന്റില്‍ അയ്യര്‍ 243 റണ്‍സ് സ്വന്തമാക്കി.
2013നു ശേഷം ഏകദിനത്തില്‍ ഇന്ത്യ നേടിയ ആദ്യ ഐസിസി കിരീടമാണ് ചാംപ്യന്‍സ് ട്രോഫി. ഈ നേടത്തിലേക്ക് ടീമിനെ നയിക്കുന്നതില്‍ സ്ഥിരതടോയെ ബാറ്റ് വീശിയ ശ്രേയസ് അയ്യരുടെ പ്രകടനം നിര്‍ണായകവുമായി.
ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്നടക്കം പുറത്താക്കപ്പെട്ട് കഴിഞ്ഞ വര്‍ഷം താരത്തിനു തിരിച്ചടികളുടേതായിരുന്നു. പിന്നീട് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികളടക്കം നേടി ഈ വര്‍ഷം താരം മടങ്ങിയെത്തി. പിന്നാലെയാണ് ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനം.
by Midhun HP News | Apr 15, 2025 | Latest News, കായികം
ലഖ്‌നൗ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കിട്ടിയ ജീവശ്വാസമായിരുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ വിജയം. വെറ്ററന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ ഫനിഷിങ് മികവ് ഒരിക്കല്‍ കൂടി അവരെ വിജയത്തീരത്തെത്തിച്ചു. 11 പന്തില്‍ 4 ഫോറും 1 സിക്‌സും സഹിതം സഹിതം ധോനി 26 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീമിനു ജയമൊരുക്കുകയായിരുന്നു.
മത്സരത്തില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും ധോനിക്കാണ്. ഒപ്പം ഒരു അപൂര്‍വ റെക്കോര്‍ഡും താരം സ്വന്തമാക്കി. ഐപിഎല്ലില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റെക്കോര്‍ഡാണ് ധോനിയുടെ പേരിലായത്.
2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച പ്രവീണ്‍ താംബെ 42 വര്‍ഷം 209 ദിവസം പ്രായമുള്ളപ്പോള്‍ കളിയിലെ കേമായി തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു ഇതുവരെ റെക്കോര്‍ഡ് പട്ടികയില്‍. ധോനി ഇന്നലെ 43 വര്‍ഷവും 283 ദിവസവും പ്രായമുള്ളപ്പോള്‍ പുരസ്‌കാരം നേടി റെക്കോര്‍ഡ് മറികടന്നു.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ധോനി ഐപിഎല്ലില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്നത് എന്ന സവിശേഷതയുമുണ്ട്. 2019ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ ധോനി 75 റണ്‍സെടുത്ത് കളിയിലെ താരമായിരുന്നു. ഇതാണ് അവസാനമായി ധോനിക്കു ലഭിച്ച പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം.
ഐപിഎല്ലില്‍ കൂടുതല്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുള്ള താരങ്ങളുടെ പട്ടികയില്‍ ധോനി കോഹ്‌ലിക്കൊപ്പമെത്തി. ധോനി നേടുന്ന 18ാം പുരസ്‌കാരമാണിത്. കോഹ്‌ലിക്കും ഐപിഎല്ലില്‍ 18 പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുണ്ട്. വാര്‍ണര്‍ക്കുമുണ്ട് 18. 25 പ്ലെയർ ഓഫ് ദി മാച്ചുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സാണ് പട്ടികയില്‍ ഒന്നാമന്‍. ക്രിസ് ഗെയ്ല്‍ 22, രോഹിത് ശര്‍മ 19 എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
by Midhun HP News | Mar 31, 2025 | Latest News, കായികം
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോനിയുടെ ബാറ്റിങ് ഓര്‍ഡറില്‍ വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്. ഈ സീസണില്‍ ബാറ്റിങ്ങില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസാന നമ്പറുകളിലാണ് ധോനി ബാറ്റിങ്ങിനിറങ്ങിയത്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ ഏഴാമനായാണ് ധോനി ഇറങ്ങിയത്.
സീസണിലെ രണ്ടാം മത്സരത്തിലും ചെന്നൈ തോല്‍വി വഴങ്ങിയതോടെയാണ് ധോനിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായത്. ഈ സീസണില്‍ 7 മുതല്‍ 9 വരെ സ്ഥാനങ്ങള്‍ക്കിടയില്‍ ബാറ്റ് ചെയ്യുന്ന ധോനി റോയല്‍സിനെതിരായ മത്സരത്തില്‍ 7-ാം സ്ഥാനത്താണ് ഇറങ്ങിയത്. ധോനി പ്രായം മനസിലാക്കി കളിക്കാന്‍ തയ്യാറാവണമെന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകരെ സംതൃപ്തി പെടുത്താതെ ടീമിനെ ജയിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. രാജസ്ഥാനെതിരേ ഏഴാം നമ്പറിലാണ് ധോനി ഇറങ്ങിയത് 11 പന്തില്‍ ഒരു സിക്സും ഫോറുമടക്കം 16 റണ്‍സെടുത്താണ് പുറത്തായത്. അവസാന ഓവറില്‍ മത്സരം ഫിനിഷ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സന്ദീപ് ശര്‍മക്ക് വിക്കറ്റ് നല്‍കി പുറത്താവുകയായിരുന്നു.
ധോനി പാഴാക്കിയ പന്തുകള്‍ മത്സരഫലത്തില്‍ നിര്‍ണ്ണായകമായെന്നാണ് ആരാധകര്‍ പറയുന്നത്. 16ാം ഓവറിലെ അവസാന പന്തില്‍ വനിന്‍ഡു ഹസരങ്കയെ ക്രീസില്‍ നിന്ന് കയറി കളിച്ച ശേഷം ധോനി പ്രതിരോധിച്ചു. സന്ദീപ് ശര്‍മയേയും മഹേഷ് തീക്ഷണയേയും അല്‍പ്പം കൂടി നേരത്തെ ആക്രമിക്കാന്‍ ധോനി ശ്രമിച്ചില്ല. പഴയതുപോലെ അവസാന ഓവറില്‍ ഫിനിഷ് ചെയ്യാന്‍ ഇപ്പോള്‍ ധോണിക്ക് സാധിക്കില്ല. അഞ്ചാം നമ്പറിലിറങ്ങി ടീമിനെ വിജയത്തിലേക്കടുപ്പിച്ച് ഫിനിഷര്‍ ജോലി മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ധോനിയുടെ ബാറ്റിങ് പൊസിഷനെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ക്ക് സ്റ്റീഫന്‍ ഫ്‌ലെമിങ് മറുപടി പറഞ്ഞു. ധോനിക്ക് കാല്‍മുട്ടിന് വേദയുണ്ട്,
10 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്യാന്‍ താരത്തിന് കഴിയില്ല. മത്സരത്തിന്റെ ഗതി അനുസരിച്ച് 13 അല്ലെങ്കില്‍ 14 ഓവര്‍ മുതല്‍ ധോനി ബാറ്റ് ചെയ്യാനാണ് ടീം ഇഷ്ടപ്പെടുന്നതെന്നും സിഎസ്‌കെ പരിശീലകന്‍ പറഞ്ഞു.
by Midhun HP News | Mar 29, 2025 | Latest News, കായികം
ബ്യൂണസ് അയേഴ്സ്: മരിക്കുന്നതിനു 12 മണിക്കൂർ മുൻപ് തന്നെ അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ കടുത്ത ശാരീരിക യാതനകൾ അനുഭവിച്ചിരുന്നതായി കോടതിയിൽ ഫൊറൻസിക് വിദഗ്ധന്റെ മൊഴി. ഫുട്ബോൾ ഇതിഹാസത്തിന്റെ മരണത്തിൽ ഡോക്ടർമാരടക്കമുള്ള ഏഴംഗ മെഡിക്കൽ സംഘത്തിനു വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണയിലാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് ഡോക്ടർ കാർലോസ് കാസിനെല്ലി ഇക്കാര്യം വ്യക്തമാക്കിയത്.
മറഡോണയുടെ ഹൃദയം പൂർണമായി കൊഴുപ്പുകൊണ്ടു പൊതിയപ്പെട്ട നിലയിലായിരുന്നു. രക്തവും കട്ടപിടിച്ചു. ഏതൊരു ഡോക്ടർക്കും ദിവസങ്ങൾക്കു മുൻപു തന്നെ മറഡോണയുടെ രോഗ ലക്ഷണങ്ങൾ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കഴിയുമായിരുന്നു. കാസിനെല്ലി പറഞ്ഞു.
2020 നവംബർ 25നാണ് മറോഡണ മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം സ്വന്തം വീട്ടിൽ തന്നെയാണ് അദ്ദേഹത്തിന്റെ തുടർ ചികിത്സയും പരിചരണവും നടന്നത്. ഹൃദയാഘാതവും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് മരണ കാരണമായി കണ്ടെത്തിയത്.
by Midhun HP News | Mar 26, 2025 | Latest News, കായികം
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ അര്‍ജന്റീനക്കെതിരെ ബ്രസീലിന് നാണംകെട്ട തോല്‍വി. ലോക ചാംപ്യന്മാരായ അര്‍ജന്റീന ബദ്ധവൈരികളും മുന്‍ ചാംപ്യന്മാരുമായ ബ്രസീലിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് തകര്‍ത്തത്. സൂപ്പര്‍ താരം മെസി ഇയ്യാതെയിറങ്ങിയാണ് അര്‍ജന്റീനന്‍ പട കരുത്ത് കാട്ടിയത്. 1964 ന് ശേഷം, അര്‍ജന്റീനയോട് 61 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ ഇത്ര വലിയ തോല്‍വി ഏറ്റുവാങ്ങുന്നത്.
ബ്രസീലിനെതിരായ മത്സരത്തിനു തൊട്ടുമുമ്പു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അര്‍ജന്റീന, ബദ്ധവൈരികള്‍ക്കെതിരായ തകര്‍പ്പന്‍ വിജയത്തോടെ ലോകകപ്പ് യോഗ്യതാനേട്ടം രാജകീയമാക്കി. ഗോളടിയും ഇടയ്ക്ക് തമ്മിലടിയും നിറഞ്ഞതായിരുന്നു എല്‍ക്ലാസിക്കോയിലെ ആവേശപ്പോരാട്ടം. ബ്രസീല്‍ നിരയില്‍ സൂപ്പര്‍ താരം നെയ്മറും കളിക്കാനുണ്ടായിരുന്നില്ല.
അർജന്റീനയ്ക്കായി യൂലിയൻ അൽവാരസ് (4–ാം മിനിറ്റ്), എൻസോ ഫെർണാണ്ടസ് (12–ാം മിനിറ്റ്), അലക്സിസ് അക്അലിസ്റ്റർ (37–ാം മിനിറ്റ്), ജൂലിയാനോ സിമിയോണി (71–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം നേടി. ആദ്യ നാല് മിനിറ്റിനുള്ളില്‍ തന്നെ ലീഡ് നേടിയ അര്‍ജന്റീന മത്സരം വരുതിയിലാക്കി. നാലാം ഗോൾ നേടിയ സിമിയോണി, അര്‍ജന്റീനയ്ക്കായുള്ള തന്റെ ആദ്യ ഗോള്‍കൂടിയാണ് നേടിയത്. ബ്രസീലിന്റെ ഏക ആശ്വാസ ഗോൾ 26–ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയുടെ വകയാണ്.
തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്നും ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന ലോകകപ്പ് യോഗ്യത നേടിയിട്ടുള്ളത്. ബ്രസീലിനെതിരായ വിജയത്തോടെ, 14 കളികളിൽനിന്ന് 10–ാം ജയം കുറിച്ച അർജന്റീനയ്ക്ക് 31 പോയിന്റാണുള്ളത്. ലാറ്റിനമേരിക്കയിൽ നിന്നും ലോകകപ്പിന് ആദ്യം യോഗ്യത നേടുന്ന ടീമാണ് ലയണൽ സ്കലേനി പരിശീലിപ്പിക്കുന്ന നീലപ്പട.
14 കളികളിൽ നിന്ന് അഞ്ചാം തോൽവി വഴങ്ങിയ ബ്രസീൽ 21 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14 കളികളിൽനിന്ന് ഏഴു ജയവും അഞ്ച് സമനിലയും സഹിതം 23 പോയിന്റുമായി ഇക്വഡോറാണ് രണ്ടാമത്. 14 കളികളിൽനിന്ന് അഞ്ച് ജയം, ആറു സമനില സഹിതം 21 പോയിന്റുമായി യുറഗ്വായ് മൂന്നാം സ്ഥാനത്തുണ്ട്.
Recent Comments