by Midhun HP News | Aug 27, 2025 | Latest News, കായികം, ജില്ലാ വാർത്ത
ചെന്നൈ ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനുള്ള സാധ്യത അന്വേഷിക്കുമെന്ന് അശ്വിന്‍ പോസ്റ്റില്‍ സൂചിപ്പിച്ചു. ഐപിഎല്ലില്‍ അവസരം നല്‍കിയ ടീമുകള്‍ക്കും ബിസിസിഐക്കും നന്ദി പറഞ്ഞാണ് അശ്വിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

2009ല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടിയാണ് അശ്വിന്‍ അരങ്ങേറിയത്. ചെന്നൈ കുപ്പായത്തില്‍ അവസാന മത്സരവും കളിച്ചാണ് വിരമിക്കുന്നത്. ഐപിഎല്ലില്‍ 221 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 187 വിക്കറ്റുകളും 833 റണ്‍സും നേടിയെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് 2015ല്‍ പഞ്ചാബ് കിംഗ്‌സ് നായകനായി പോയ അശ്വിന്‍ 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും 2021 മുതല്‍ 2024വരെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും കളിച്ചു.


by Midhun HP News | Aug 25, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വന്തം മണ്ണില്‍ ഉറച്ചുനിന്ന് സഞ്ജു സാംസണ്‍ തകര്‍ത്തടിച്ച മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് നാലു വിക്കറ്റ് വിജയം. കൊല്ലം സെയ്‌ലേഴ്‌സ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 20ാം ഓവറിലെ അവസാന പന്തില്‍ കൊച്ചിയെത്തി. 51 പന്തുകള്‍ നേരിട്ട സഞ്ജു 121 റണ്‍സെടു. 18 പന്തില്‍ 45 റണ്‍സടിച്ച മധ്യനിര താരം മുഹമ്മദ് ആഷിഖാണ് 20ാം ഓവറിലെ അവസാന പന്ത് സിക്‌സര്‍ തൂക്കി കൊച്ചിയെ വിജയത്തിലെത്തിച്ചത്. 28 പന്തുകള്‍ നേരിട്ട മുഹമ്മദ് ഷാനു 39 റണ്‍സെടുത്തു. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജു സാംസണ്‍ കെഎസിഎല്ലില്‍ കന്നി സെഞ്ച്വറിയും സ്വന്തമാക്കി. കേരള ക്രിക്കറ്റ് ലീഗില്‍ വെറും 16 പന്തില്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്തിയ സഞ്ജു 42 പന്തില്‍ സെഞ്ച്വറിയിലുമെത്തി. 13 ഫോറും 5 സിക്സും സഹിതമാണ് താരത്തിന്റെ കന്നി കെസിഎല്‍ സെഞ്ച്വറി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോഴും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊച്ചിക്ക് കരുത്തായത്. വിനൂപ് മനോഹരനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ സഞ്ജു ആദ്യ പന്തു തന്നെ ഫോറടിച്ചാണു തുടങ്ങിയത്. വിനൂപ് (11), ക്യാപ്റ്റന്‍ സലി സാംസണ്‍ (അഞ്ച്), നിഖില്‍ തോട്ടത്ത് (ഒന്ന്) എന്നിവര്‍ വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ പുറത്തായപ്പോഴും സഞ്ജുവിന്റെ വെടിക്കെട്ടാണ് കൊച്ചിയുടെ സ്‌കോര്‍ അതിവേഗം ഉയര്‍ത്തിയത്.

അവസാന 12 പന്തില്‍ 32 റണ്‍സായിരുന്നു കൊച്ചിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സഞ്ജുവിന് കൊച്ചിയെ വിജയത്തിലെത്തിക്കാന്‍ സാധിക്കില്ല. 19ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവിനെ ബോള്‍ഡാക്കി. ഇതേ ഓവറില്‍ മുഹമ്മദ് ആഷിഖും ആല്‍ഫി ഫ്രാന്‍സിസും അജയഘോഷിനെ ഓരോ സിക്‌സ് വീതം തൂക്കിയത് കൊച്ചിക്കു പ്രതീക്ഷ നല്‍കി. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു കൊച്ചിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഫ്രാന്‍സിസ് റണ്ണൗട്ടായെങ്കിലും ഷറഫുദ്ദീന്റെ അവസാന പന്ത് ലോങ് ഓണിലേക്ക് സിക്‌സര്‍ പറത്തി മുഹമ്മദ് ആഷിഖ് കൊച്ചിക്ക് വിജയം സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സമ്മാനിച്ചത്.

by admin | Aug 23, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണ്‍ ഇന്നിറങ്ങും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിള്‍സിനെ നേരിടും. ഉച്ചയ്ക്ക് 2.30നാണ് ആദ്യ മത്സരം. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ഏറ്റുമുട്ടും. ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇറങ്ങുമ്പോള്‍ തോല്‍വിയില്‍ നിന്നുള്ള തിരിച്ചുവരവാണ് ആലപ്പി റിപ്പിള്‍സിന്റെ ലക്ഷ്യം. കെസിഎല്ലില്‍ ഇതുവരെ റിപ്പിള്‍സിന്, ബ്ലൂ ടൈഗേഴ്സിനെ തോല്‍പിക്കാനായിട്ടില്ല.

കഴിഞ്ഞ സീസണില്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ബ്ലൂ ടൈഗേഴ്‌സിനായിരുന്നു വിജയം. ഇത്തവണയും മികച്ച ഫോമിലുള്ള ബ്ലൂ ടൈഗേഴ്സിനെ കീഴടക്കുക റിപ്പിള്‍സിന് എളുപ്പമാവില്ല. ട്രിവാണ്‍ഡ്രം റോയല്‍സിന് എതിരെയുള്ള മത്സരത്തില്‍ കളിയുടെ സമസ്ത മേഖലകളിലും തിളങ്ങിയ ബ്ലൂ ടൈഗേഴ്‌സിനെയാണ് കണ്ടത്. മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ അനായാസ വിജയമായിരുന്നു ബ്ലൂ ടൈഗേഴ്‌സിന്റേത്. മറുവശത്ത് ബാറ്റിങ് – ബൌളിങ് നിരകള്‍ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാനാകാതെ പോയതാണ് ടൈറ്റന്‍സിനെതിരെ, ആലപ്പി റിപ്പിള്‍സിന് തിരിച്ചടിയായത്.

മുഹമ്മദ് അസറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന എന്നിവര്‍ അടങ്ങുന്ന ബാറ്റിങ് നിരയും ബേസില്‍ എന്‍ പി, ആദിത്യ ബൈജുവും അടങ്ങുന്ന ബൌളിങ് നിരയും ഫോമിലേക്കുയര്‍ന്നാല്‍ റിപ്പിള്‍സിനെ പിടിച്ചുകെട്ടുക ബ്ലൂ ടൈഗേഴ്‌സിന് വെല്ലുവിളിയാകും.
ഗ്ലോബ്‌സ്റ്റാര്‍സ് ടൈറ്റന്‍സിനെതിരെ
രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ എതിരാളി ടൈറ്റന്‍സാണ്. ആദ്യ മത്സരത്തില്‍ വിജയത്തിന് തൊട്ടരികെ വച്ചാണ് ഗ്ലോബ്‌സ്റ്റാര്‍സ് മത്സരം കൈവിട്ടത്. ബൗളിങ് നിര മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് ആദ്യ മത്സരത്തില്‍ ടീമിന് തിരിച്ചടിയായത്. മുന്‍നിര ബാറ്റര്‍മാരില്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന് മാത്രമാണ് മികച്ച സ്‌കോര്‍ കണ്ടെത്താനായത്. എന്നാല്‍ സല്‍മാന്‍ നിസാറും സച്ചിന്‍ സുരേഷും അജിനാസും അന്‍ഫലുമടങ്ങുന്ന ബാറ്റിങ് നിര ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.
മറുവശത്ത് ഉജ്ജ്വല വിജയവുമായാണ് ടൈറ്റന്‍സ് രണ്ടാം സീസണ് തുടക്കമിട്ടിരിക്കുന്നത്. ബാറ്റര്‍മാരുടെ കരുത്തില്‍ അനായാസമായിരുന്നു ആലപ്പി റിപ്പിള്‍സിനെതിരെ ടൈറ്റന്‍സിന്റെ വിജയം. ബാറ്റര്‍മാര്‍ക്ക് ഫോം നിലനിര്‍ത്താനായാല്‍ കെസിഎല്ലില്‍ ആദ്യമായി ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ വിജയം നേടാനാവുമെന്നാണ് അവരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളിലും ഗ്ലോബ്‌സ്റ്റാര്‍സിനായിരുന്നു വിജയം.

by admin | Aug 23, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) മികച്ച ബാറ്റിങുമായി നിലവിലെ ചാംപ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്സിന്റെ യുവ താരം വത്സൽ ഗോവിന്ദ്. ട്രിവാൻഡ്രം റോയൽസിനെതിരെ അർധ സെഞ്ച്വറി നേടി താരം ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചു. മത്സരത്തിൽ കൊല്ലം തോറ്റെങ്കിലും വത്സലിന്റെ ബാറ്റിങ് ശ്രദ്ധേയമായി. ചാലക്കുടി സ്വദേശികളായ ഗോവിന്ദ് കനകന്റെയും റുമ ഗോവിന്ദിന്റെയും മകനാണ് വത്സൽ. ഒരു മത്സരത്തിന്റെ ഗതി ഒറ്റയ്ക്കു തന്നെ മാറ്റി മറിക്കാൻ പോന്നതാണ് താരത്തിന്റെ ബാറ്റിങ്.

ലീഗിലെ ആദ്യ മത്സരത്തിൽ 31 പന്തിൽ 41 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായ വത്സൽ, രണ്ടാം മത്സരത്തിലും തന്റെ ഫോം തുടർന്നു. 47 പന്തിൽ 63 റൺസ് നേടി ടീമിന് നിർണായകമായ സംഭാവന നൽകാൻ താരത്തിനായി. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും നിലയുറപ്പിച്ച് സ്ഥിരത കണ്ടെത്താൻ വത്സൽ ഗോവിന്ദിനു കഴിയുന്നു. താരത്തിന്റെ കത്തും ഫോമിൽ ടീമും ഹാപ്പി.

അണ്ടർ-16 തലത്തിൽ ഡൽഹിക്ക് വേണ്ടി കളിച്ചിട്ടുള്ള വത്സൽ ഗോവിന്ദ്, 2018-19 സീസണിലെ കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ആ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വത്സൽ ഗോവിന്ദ്, 1235 റൺസാണ് അടിച്ചുകൂട്ടിയത്. ഈ പ്രകടനം അദ്ദേഹത്തിന് ഇന്ത്യ അണ്ടർ-19 ടീമിലേക്കുള്ള വഴിയും തുറന്നു.
കേരള ക്രിക്കറ്റിലെ വളർന്നുവരുന്ന യുവപ്രതിഭകളിൽ ഒരാളാണ് വത്സൽ. താരത്തിന്റെ പ്രകടനം ടീമിന്റെ കൂടി ആവേശമായി മാറുകയാണ്.

by Midhun HP News | Aug 23, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാംപ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് വീഴ്ത്തി ട്രിവാൻഡ്രം റോയൽസ്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് ഒരോവർ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ട്രിവാൻഡ്രം 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്താണ് സീസണിലെ ആദ്യ ജയം തൊട്ടത്.
അർധ സെഞ്ച്വറിയുമായി റോയൽസിന് വിജയമൊരുക്കിയ റിയ ബഷീറാണ് കളിയിലെ താരം. ആദ്യ മത്സരത്തിൽ സ്കോർ 100 പോലും കടത്താൻ സാധിക്കാതെ വിയർത്ത ട്രിവാൻഡ്രത്തിന്റെ ശക്തമായ തിരിച്ചു വരവാണിത്. ആദ്യ മത്സരത്തിൽ അവർ കൊച്ചി ബ്ലൂ ടൈഗേഴ്സിനോടു ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
ജയം പിടിക്കാൻ ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് തുടക്കത്തിൽ തന്നെ എസ് സുബിൻ്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ റിയ ബഷീറും കൃഷ്ണപ്രസാദും ചേർന്ന് അതിവേഗത്തിൽ ഇന്നിങ്സ് മുന്നോട്ട് നീക്കി. ക്യാപ്റ്റൻ കൃഷ്ണപ്രസാദിനെ ഏദൻ ആപ്പിൾ ടോമിൻ്റെ പന്തിൽ ഷറഫുദ്ദീൻ ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കി. 24 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്.

പിന്നീട് ഗോവിന്ദ് പൈയ്ക്കും എം നിഖിലിനുമൊപ്പം റിയ ബഷീർ തീർത്ത കൂട്ടുകെട്ടുകളാണ് മത്സരത്തിൽ റോയൽസിന് നിർണായകമായത്. ഗോവിന്ദ് പൈ 27ഉം നിഖിൽ 26ഉം റൺസെടുത്ത് പുറത്തായി. ഒരുഭാഗത്ത് കൂട്ടുകാർ മടങ്ങുമ്പോഴും മറുവശത്ത് ഉറച്ച് നിന്ന റിയ ബഷീർ 45 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 62 റൺസ് നേടി. കളി അവസാനത്തോട് അടുക്കെ റിയ ബഷീറിനെയും അഭിജിത് പ്രവീണിനെയും പുറത്താക്കി എം എസ് അഖിൽ സെയിലേഴ്സിന് പ്രതീക്ഷ നൽകി. എന്നാൽ മനഃസാന്നിധ്യത്തോടെ ബാറ്റ് വീശിയ അബ്ദുൽ ബാസിദിൻ്റെ പ്രകടനം കളി റോയൽസിന് അനുകൂലമാക്കി. 11 പന്തുകളിൽ 20 റൺസുമായി പുറത്താകാതെ നിന്ന അബ്ദുൽ ബാസിദിൻ്റെ മികവിൽ 19ാം ഓവറിൽ റോയൽസ് ലക്ഷ്യത്തിലെത്തി.

കൊല്ലത്തിന് വേണ്ടി ബിജു നാരായണനും എം എസ് അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തിലൂടെ രണ്ട് പോയിൻ്റുമായി റോയൽസ് അക്കൗണ്ട് തുറന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്ററായ വിഷ്ണു വിനോദ് ചെറിയ സ്കോറിൽ പുറത്തായി. ഒരു റണ്ണെടുത്ത വിഷ്ണു വിനോദിനെ ഫാനൂസ് ഫായിസ് റണ്ണൗട്ടാക്കി. സ്കോർ 28ൽ നിൽക്കെ പത്ത് റൺസെടുത്ത സച്ചിൻ ബേബിയെ ടി എസ് വിനിലും പുറത്താക്കി.
എന്നാൽ അഭിഷേക് ജെ നായരും വത്സൽ ഗോവിന്ദും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സെയിലേഴ്സിന് തുണയായി. കൂറ്റൻ ഷോട്ടുകൾ പായിച്ച് അഭിഷേക് സ്കോർ ഉയർത്തിയപ്പോൾ നിലയുറപ്പിച്ചുള്ള ഇന്നിങ്സായിരുന്നു വത്സൽ ഗോവിന്ദിൻ്റേത്. മനോഹരമായി ബാറ്റ് ചെയ്യുകയായിരുന്ന അഭിഷേകിനെ വി അജിത് പുറത്താക്കിയത് സെയിലേഴ്സിന് തിരിച്ചടിയായി. 36 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സും അടക്കം 53 റൺസാണ് അഭിഷേക് നേടിയത്.
തുടർന്നെത്തിയ എം എസ് അഖിലിനെ മനോഹരമായൊരു യോർക്കറിലൂടെ അഭിജിത് പ്രവീൺ മടക്കി. മൂന്ന് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ എൻ എം ഷറഫുദ്ദീൻ്റെ വിക്കറ്റും കൊല്ലത്തിന് നഷ്ടമായി. തുടർന്നെത്തിയവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാൽ മറുവശത്ത് ഉറച്ച് നിന്ന വത്സൽ ഗോവിന്ദിൻ്റെ പ്രകടനം കൊല്ലത്തിന് മികച്ച സ്കോർ സാധ്യമാക്കി. 47 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 63 റൺസാണ് വത്സൽ ഗോവിന്ദ് നേടിയത്. റോയൽസിനായി അഭിജിത് പ്രവീൺ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

by Midhun HP News | Aug 19, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (KCL) ആവേശം പകർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു. കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല നിറത്തിലുള്ള ജേഴ്സി തലസ്ഥാനത്ത് നടന്ന ചടങ്ങിൽ ടീം ഉടമ സുഭാഷ് മാനുവൽ, ക്യാപ്റ്റൻ സാലി സാംസൺ, വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, ഹെഡ് കോച്ച് റൈഫി വിൻസന്റ് ഗോമസ്, കോച്ചിങ് ഡയറക്ടർ സി.എം ദീപക് എന്നിവർ ചേർന്ന് പുറത്തിറക്കി.
ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ സഞ്ജു സാംസൺ നിർവഹിച്ചു. കെ.സി.എൽ വലിയൊരു കായിക മാമാങ്കമായി മാറിയെന്നും തിരക്കുകൾ ഒഴിഞ്ഞാൽ കേരള ക്രിക്കറ്റിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതൊരു ഉത്തരവാദിത്തമായി കാണുന്നുവെന്നും സഞ്ജു സാംസൺ പറഞ്ഞു.
മോഹൻലാലിന്റെ സാന്നിധ്യവും പ്രിയദർശൻ ഫ്രാഞ്ചൈസി ഏറ്റെടുത്തതും കെ.സി.എല്ലിന് വലിയ പ്രചോദനമായെന്ന് ടീം ഉടമ സുഭാഷ് മാനുവൽ അഭിപ്രായപ്പെട്ടു. കൂടുതൽ യുവതാരങ്ങളെ കണ്ടെത്താനും വളർത്താനും ലീഗിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

“കേരള ക്രിക്കറ്റ് ലീഗ് (KCL) കേരളത്തിലെ ആറു ഫ്രാഞ്ചൈസികളുമായി മുന്നേറുകയാണ്. ഓരോ ഫ്രാഞ്ചൈസിക്കും അവരുടെ ജേഴ്സികളിൽ നാലു മുതൽ അഞ്ചു വരെ മെയിൻ ബ്രാൻഡുകൾക്കു മാത്രമാണ് പ്രധാന സ്ഥാനം അനുവദിക്കുന്നത്.
ബ്രാൻഡുകൾ ലീഗിനെയും ടീമുകളെയും പിന്തുണയ്ക്കുമ്പോൾ, അവർ സമൂഹത്തിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സാമൂഹിക ബ്രാൻഡുകളായി ജനങ്ങൾ കാണും. ഇതോടെ, അവരുടെ വിശ്വാസ്യതയും മൂല്യവും ഉയരും. ഇങ്ങനെ, യുവ പ്രതിഭകളെ ദേശീയവും അന്താരാഷ്ട്രവും തലങ്ങളിലേക്ക് വളർത്തുന്ന ഒരു വേദിയായി മാറുന്നതോടൊപ്പം, ബ്രാൻഡുകൾക്കും ദീർഘകാല മൂല്യം സൃഷ്ടിക്കുന്ന സമഗ്രമായൊരു “കമ്പ്ലീറ്റ് പാക്കേജ്” ആയി കെ.സി എൽ മാറും’ ‘ – സുഭാഷ് മാനുവൽ പറഞ്ഞു.
സഞ്ജുവിന്റെ സാന്നിധ്യം കെ.സി.എല്ലിന്റെ പ്രചാരം വർധിപ്പിക്കുമെന്നും സാംസൺ സഹോദരങ്ങളുടെ കൂട്ടുകെട്ട് ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നും പരിശീലകൻ റൈഫി വിൻസന്റ് ഗോമസ് കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ ക്രിക്കറ്റ് രംഗം ഇപ്പോൾ മാറ്റത്തിൻ്റെ പാതയിലാണെന്ന് കോച്ചിങ് ഡയറക്ടർ സി.എം ദീപക് പറഞ്ഞു. ചടങ്ങിൽ ടീമിന്റെ മുഖ്യ സ്പോൺസർമാരായ റോയൽ എൻഫീൽഡ്, ഷെഫ് പിള്ള ആർസിപി ഗ്രൂപ്പ്, റെഡ്പോർച്ച് നെസ്റ്റ് ബിൽഡേഴ്സ്, സിംഗിൾ ഐഡി, ധോനി ആപ്പ്, ബീ ഇൻ്റർനാഷണൽ എന്നിവരെ ടീം ഉടമ സുഭാഷ് മാനുവൽ സദസ്സിന് പരിചയപ്പെടുത്തി.
“റോയൽ എൻഫീൽഡ് കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം പങ്കാളികളാകുന്നതിൽ അതിയായ ആവേശത്തിലാണ്. സാഹസികതയും കരുത്തും നിറഞ്ഞ ജീവിതശൈലിയാണ് റോയൽ എൻഫീൽഡ് പ്രതിനിധീകരിക്കുന്നത്. അതുപോലെ തന്നെ ബ്ലൂ ടൈഗേഴ്സ് കളിമൈതാനത്ത് ആവേശവും കരുത്തും പ്രകടിപ്പിക്കുന്നു.
കേരളത്തിലെ യുവതലമുറയിലെ സ്പോർട്സ് സ്‌പിരിറ്റിനെയും മോട്ടോർസൈക്കിൾ സംസ്കാരത്തെയും ഒരുമിച്ച് ആഘോഷിക്കുന്ന കൂട്ടുകെട്ടാണ് ഇത്. ഈ പങ്കാളിത്തം കേരളത്തിലെ അടിസ്ഥാന തലത്തിലുള്ള ക്രിക്കറ്റിന്റെ വളർച്ചക്കും പുതിയ തലമുറ പ്രതിഭകൾ ഉയർന്ന് വരുന്നതിനും വഴിതെളിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു”- റോയൽ എൻഫീൽഡ് റീജിയണൽ ബിസിനസ്സ് ഹെഡ് സഞ്ജീവ് വക്കയിൽ പറഞ്ഞു.

”കൊച്ചി ബ്ലൂ ടൈഗേഴ്സുമായുള്ള സഹകരണത്തിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. റെഡ്‌പോർച്ച് നെസ്റ്റിൻ്റെ അഭിനിവേശം, കൂട്ടായ പ്രവർത്തനം, സാമൂഹിക പ്രതിബദ്ധത എന്നീ മൂല്യങ്ങൾ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ലക്ഷ്യങ്ങളുമായി ചേർന്നുപോകുന്നു. ഈ പങ്കാളിത്തത്തിലൂടെ പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും കളിക്കളത്തിന് പുറത്ത് പുതിയ നേട്ടങ്ങൾ കൈവരിക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.”_ റെഡ്‌പോർച്ച് നെസ്റ്റ് മാനേജിംഗ് ഡയറക്ടർ ജോൺ ജെഫി ഡി’കോത്ത് പറഞ്ഞു.
ഭക്ഷണം ആളുകളെ ഒരുമിപ്പിക്കുന്നതുപോലെയാണ് ക്രിക്കറ്റുമെന്ന് ആർസിപി ഗ്രൂപ്പ് സാരഥി ഷെഫ് പിള്ള പറഞ്ഞു. ഇരു മേഖലകളിലും കൂട്ടായ്മയും സന്തോഷവും കായികവീര്യവും ഒരുപോലെ നിറഞ്ഞുനിൽക്കുന്നതാണെന്നും അദേഹം അഭിപ്രായപ്പെട്ടു.

Recent Comments